ന്യൂഡല്‍ഹി: പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തില്‍ ഒരു പങ്ക് ഓഹരിവിപണിയില്‍ നിക്ഷേപിക്കണമോ എന്ന കാര്യത്തില്‍ ഇ.പി.എഫ്. ഉന്നതാധികാര സമിതിയായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം.
സപ്തംബര്‍ പത്തിനു ചേരുന്ന ട്രസ്റ്റീസിന്റെ യോഗത്തില്‍ ഈ വിഷയം പരിഗണനയ്ക്കു വരുമെന്നും അവരുടെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും തൊഴില്‍ വകുപ്പു സെക്രട്ടറി പി.സി. ചതുര്‍വേദി പറഞ്ഞു.
ഈ വിഷയത്തില്‍ തൊഴില്‍ -ധന മന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലവിലുണ്ട്. മൊത്തം നിക്ഷേപത്തിന്റെ 15ശതമാനം വരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.
”തൊഴിലാളികളുടെ പണമെടുത്ത് നിക്ഷേപിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം. ചിലര്‍ ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിച്ചേക്കാം. എന്നാല്‍ തൊഴിലാളികളുടെ നിക്ഷേപത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുക”- ചതുര്‍വേദി പറഞ്ഞു.
പുതിയ പെന്‍ഷന്‍ പദ്ധതിയുടെ (എന്‍.പി.എസ്.) അനുഭവത്തിന്റെ വെളിച്ചത്തിലാണ് ധനമന്ത്രാലയം ഇ.പി.എഫ്. നിക്ഷേപത്തിന്റെ കാര്യത്തില്‍ തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. 2008-’09 ല്‍ ശരാശരി 14.82 ശതമാനം വരുമാനം സ്വന്തമാക്കാന്‍ പെന്‍ഷന്‍ പദ്ധതിക്കു കഴിഞ്ഞിരുന്നു. ഇ.പി.എഫ്. വര്‍ഷങ്ങളായി 8.5 ശതമാനം പലിശ മാത്രമാണ് നല്‍കുന്നത്.
എന്നാല്‍ പെന്‍ഷന്‍ പദ്ധതിയുടെ വരുമാനം ഓഹരിവിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറിക്കൊണ്ടിരിക്കും. ഇ.പി.എഫ്. നിശ്ചിത വാര്‍ഷിക വരുമാനം ഉറപ്പുനല്‍കുന്നുണ്ട്. -ഇ.പി.എഫ്. ഒ. അധികൃതര്‍ പറയുന്നു.
രാജ്യത്ത് മൊത്തം അഞ്ചുലക്ഷം കോടി രൂപയുടെ പ്രോവിഡന്‍റ് ഫ്രണ്ട് നിക്ഷേപമാണുള്ളത്.
Discussion about this post