*എസ്.സുവര്‍ണ്ണിനി*
ആര്‍ഷഭാരതം പ്രാചീനകാലം മുതല്‍ക്കുതന്നെ അനേകം പുണ്യശ്ലോകന്മാര്‍ക്കും മഹാത്മാക്കള്‍ക്കും ജന്മം നല്‍കിവരുന്നുണ്ട്. ഭാരതാംബയെ സൗഭാഗ്യസോപാനത്തിലേക്ക് ഉന്നതിയുടെ ഉത്തുംഗശൃംഗത്തിലേക്ക് ആനയിക്കുന്നതിന് അനവരതം അതിപ്രയത്‌നം ചെയ്തിട്ടുള്ള മഹാന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അനുവാചകര്‍ക്ക് അവാച്യമായ ആനന്ദാനുഭൂതി ഉളവാക്കിക്കൊണ്ട് കലാദേവതയെ പുളകച്ചാര്‍ത്തണിയിച്ചുകൊണ്ട് പല കവീശ്വരന്മാരുടേയും ശ്രേഷ്ഠകൃതികള്‍ ഇന്നും പരിലസിക്കുന്നു. അങ്ങനെ വിശ്വസാഹിത്യനന്ദനോദ്യാനത്തിലെ വാടാമലരുകളായി, സാഹിത്യവിഹായസ്സിലെ അനശ്വരതാരങ്ങളായി പ്രശോഭിക്കുന്ന കവീശ്വരന്മാരുടെ കൂട്ടത്തില്‍ ഒരു നല്ല സ്ഥാനം അര്‍ഹിക്കുന്ന ഭക്തകവിയാണ് സൂര്‍ദാസന്‍.
യുഗയുഗാന്തരങ്ങളില്‍ക്കൂടി പ്രപഞ്ചത്തെ സമ്പത്‌സമൃദ്ധിയിലേക്ക്, പുരോഗതിയുടെ ദന്തഗോപുരത്തിലേക്ക് ആനയിക്കുന്ന അജയ്യമായ ശക്തിവിശേഷമത്രെ ഭക്തി. സര്‍വ്വോപരി ഈ ശക്തിവിശേഷംതന്നെയാണ് സൂര്‍ദാസിനേയും യുഗപ്രഭാവനാക്കിത്തീര്‍ത്തത്.
സൂര്‍ദാസന്‍ 1560-ല്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മസ്ഥലം ആഗ്രാ-മധുരാറോഡില്‍ സ്ഥിതിചെയ്യുന്ന രേണുകാക്ഷേത്രം എന്ന പ്രസിദ്ധിപെറ്റ സ്ഥലമാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ രാമദാസന്‍ ആയിരുന്നു എന്നു പറയപ്പെടുന്നു. സൂരന്റെ ജാതിയെപ്പറ്റിയും വിമര്‍ശകരുടെ ഇടയില്‍ മതഭേദം ഉണ്ട്. ഹിന്ദിയിലെ സുപ്രസിദ്ധ നിരൂപകന്‍ പണ്ഡിതരാമചന്ദ്രശുക്ലന്‍ സൂര്‍ദാസ് സാരസ്വത ബ്രാഹ്മണന്‍ ആയിരുന്നു എന്ന് വാദിക്കുന്നു. അങ്ങനെയല്ല എന്നു മറ്റുചിലര്‍. ഏതായാലും സര്‍വ്വമാന്യമായ അഭിപ്രായം സാരസ്വതബ്രാഹ്മണന്‍ ആയിരുന്നു എന്നുള്ളതുതന്നെ. സൂര്‍ദാസിന്റെ ശൈശവകാലം ബ്രാഹ്മണകുലത്തിനു ഉചിതമായ ശിക്ഷാദീക്ഷയോടുകൂടി സമാപിച്ചു.
സൂരന്‍ ജന്മനാതന്നെ അന്ധന്‍ ആയിരുന്നു എന്നാണ് ചില വിമര്‍ശകരുടെ അഭിപ്രായം. ജനിച്ചപ്പോള്‍ അന്ധനായിരുന്നില്ല. പിന്നീടാണ് അന്ധനായിത്തീര്‍ന്നത് എന്നു മറ്റുചിലര്‍. അദ്ദേഹത്തിനു ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഏഴുപേരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സൂരനെപ്പറ്റി ഒരു ഐതിഹ്യം പ്രചരിച്ചിട്ടുണ്ട്. ഒരുദിവസം അദ്ദേഹം എവിടെയോ പോകുകയായിരുന്നു. മാര്‍ഗ്ഗമദ്ധ്യേ യദൃശ്ചയാ കാല്‍ വഴുതി ഒരു പൊട്ടക്കിണറ്റില്‍ വീഴാനിടയായി. അദ്ദേഹം ഏഴുദിവസം വിശപ്പും ദാഹവും സഹിച്ച്, നിഷ്‌കളങ്ക ഭക്തിയോടുകൂടി ഭഗവാന്‍ കൃഷ്‌ണെ ഭജിച്ചു. ഏഴാം ദിവസം കൃഷ്ണന്‍ പ്രത്യക്ഷനായി അദ്ദേഹത്തെ കിണറ്റില്‍നിന്നും മോചിപ്പിക്കുകയും രണ്ടു കണ്ണിനും കാഴ്ചകൊടുക്കുകയും ചെയ്തു. എന്നാല്‍ സൂര്‍ദാസന്‍ ഭഗവാനെ കണ്ട കണ്ണുകൊണ്ട് മേലില്‍ പാപപങ്കിലമായ ലോകം കാണാനിടവരരുതേ എന്നു പ്രാര്‍ത്ഥിക്കുകയും വീണ്ടും അന്ധനായി തീരുകയും ചെയ്തു.
പക്ഷേ സൂരന്റെ കൃതികളിലേ ശൃംഗാരവര്‍ണ്ണനയും വാത്സല്യവര്‍ണ്ണനയും തെളിയിക്കുന്നത് അദ്ദേഹം ജന്മാന്ധന്‍ ആയിരുന്നില്ല എന്നാണ്. എന്തുകൊണ്ടെന്നാല്‍ ബാലലീലകള്‍ നേരില്‍ കണ്ട് ആനന്ദനിര്‍വൃതി അടഞ്ഞിട്ടുള്ളവര്‍ക്ക് മാത്രമേ ഇപ്രകാരമുള്ള വര്‍ണ്ണനകള്‍ ചെയ്യാന്‍പറ്റൂ. ഇങ്ങനെ അദ്ദേഹത്തിന്റെ കൃതികളിലുള്ള കാര്യങ്ങളെപ്പററി കൂലങ്കുഷമായി ചിന്തിച്ചാല്‍ അദ്ദേഹം ജന്മനാതന്നെ അന്ധനായിരുന്നില്ല എന്ന് അനുമാനിക്കാം.
ഹിന്ദിയുടെ ഭക്തിയുഗത്തില്‍ സഗുണഭക്തിധാര എന്നും നിര്‍ഗുണഭക്തിധാര എന്നും രണ്ടു ശാഖകള്‍ ജന്മമെടുത്തു നിരാകാരനായ പരമാത്മാവിനെ സഗുണരൂപമായി കാണുന്നതിന് സഗുണഭക്തി എന്നും നിരാകാരപരമാത്മാവിനെ നിര്‍ഗുണരൂപമായി കാണുന്നതിന് നിര്‍ഗുണഭക്തി എന്നും പറഞ്ഞുവരുന്നു. സഗുണഭക്തിശാഖതന്നെ രാമഭക്തിശാഖയെന്നും നിര്‍ഗുണഭക്തിശാഖ എന്നും രണ്ടു ചേരിയായി തിരിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ചു. രാമഭക്തിശാഖയില്‍ തുളസീദാസനും കൃഷ്ണഭക്തിശാഖയില്‍ സൂര്‍ദാസനും പ്രഥമഗണനീയന്മാരായിത്തീര്‍ന്നു. ‘സൂരസൂരതുളസീശശീ’ എന്ന് ഏതോ ഒരു വിമര്‍ശകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത് സൂരന്‍ സൂര്യനും തുളസീ ചന്ദ്രനും ആണെന്ന് ആണ്.
രാജ്യത്തില്‍ മുസല്‍മാന്മാരുടെ ആധിപത്യം സ്ഥാപിതമായിത്തീര്‍ന്നപ്പോള്‍ ഹിന്ദുക്കളില്‍ നിരാശയുടേയും കരുണയുടേയും ഭാവങ്ങള്‍ സ്പഷ്ടമായി. വജ്രയാനി സിദ്ധന്മാരും, ജൈനസിദ്ധന്മാരും ജനങ്ങളുടെ ധാര്‍മ്മികഭാവനയില്‍ സാരമായ കോട്ടംവരുത്തിയിരുന്നു. ഹിന്ദുമുസ്ലീം മൈത്രി പുനസ്ഥാപിക്കുന്നതിനും ഭക്തിമാര്‍ഗ്ഗത്തില്‍ക്കൂടി ജനങ്ങളില്‍ ആത്മീയബോധം പരിപുഷ്ടമാക്കുന്നതിനും സൂരദാസിന്റെ സരസകോമളനായ ശ്രീകൃഷ്ണന്‍ രംഗപ്രവേശം ചെയ്തു.
പ്രപഞ്ചം മുഴുവനും, അഥവാ ജീവജാലമഖിലവും ആനന്ദാസ്വാദനലോലുപമാണ്. പ്രകൃതിയിലേ സൗന്ദര്യാംശങ്ങളെ സമഗ്രമായി ചിത്രീകരിച്ച് അനുവാചകരേ ആനന്ദനിര്‍വിശേഷരാക്കിത്തീര്‍ക്കുന്നതിന് സൂരനുണ്ടായിരുന്ന കഴിവ് അപരിമേയമായിരുന്നു. സൂര്‍ദാസിന്റെ ഭക്തിയില്‍ സര്‍വ്വോപരി ശൃംഗാര വാത്സല്യഭാവനകള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു. മാധുര്യ ഗുണപൂര്‍ണ്ണനായ കൃഷ്ണനെ സാഖ്യഭാവനയില്‍ കൂടിയാണ് അദ്ദേഹം വീക്ഷിക്കുന്നത്.
പൂന്തേന്‍ ഒലിക്കുന്ന മൃദുവചനങ്ങള്‍കൊണ്ട് കവിതാംഗനയെ ആനന്ദ തുന്ദിലാക്കിയ, സരസകവി, ആയിരുന്ന സൂര്‍ദാസന്‍ സുഗസാഗരം സൂരസാരാവലി, സാഹിത്യലഹരി, സൂരപച്ചീസി, നളദമയന്തി ആദിയായവ സൂര്‍ദാസിന്റെ പ്രസിദ്ധകൃതികളാണ്. സൂഗസാഗരം ആണ് സൂരനെ അതിപ്രശസ്തനാക്കിയത്. വളരെ പഴക്കമുള്ളതെങ്കിലും ഇന്നുവരെ തിളക്കം കുറയാത്ത കറപറ്റാത്ത പണിത്തരത്തില്‍ മികച്ചു കാണുന്ന പത്തരമാറ്റില്‍ തങ്കത്തില്‍ തീര്‍ത്ത് കവിതാദേവിയുടെ കോമളകണ്ഠത്തില്‍ അദ്ദേഹമണിയിച്ച ഒരു വിശിഷ്ടാഭരണമാണ് സൂരസാഗരം.
ഇതിന്റെ മാധുര്യം പാമരന്‍മാര്‍ക്ക് ആസ്വദിക്കാം. പണ്ഡിതന്മാര്‍ക്ക് ചിന്തിച്ച് ആനന്ദിക്കാം. ഭാഗവതത്തിലെ കഥാസാരവുമായി ഈ കൃതിയിലെ കഥാസാരത്തിനു ബന്ധമുണ്ട്. സൂരന്റെ ഭാവനകള്‍ ചിറകുവിരിച്ചു പറന്നിരിക്കുന്നത് ഇതില്‍കൂടിയാണ്. പ്രബന്ധാത്മകതയുടേയും ഗീതാത്മകതയുടേയും സുന്ദരസമ്മിശ്രണം ആണ് ഇതില്‍ കാണുന്നത്. സൂരന്റെ വാത്സല്യവര്‍ണനം ബാലമനോവിജ്ഞാനത്തിന്റെ മാധുര്യപൂര്‍ണ്ണമായ അദ്ധ്യയനം ആണ്. കൃഷ്ണന്റെ ബാലലീലകളുടെ വര്‍ണ്ണനയും വളരെ സരസമായിട്ടുണ്ട്. ആ വര്‍ണ്ണന ഭൂമിയില്‍ സ്വര്‍ഗ്ഗത്തെ അവതരിപ്പിക്കാന്‍ കൂടി അനുയോജ്യമാണ്.
ഭക്തിഭാവനയില്ലാത്ത മനുഷ്യര്‍കൂടി ഈ വര്‍ണ്ണനകള്‍ വായിച്ചാല്‍ ഭാവനാസമ്പന്നരായിത്തീരുന്നു. അന്ധനായ സൂര്യന്‍ വാത്സല്യവര്‍ണ്ണനയില്‍ ലോകത്തിലെ മറ്റെല്ലാ കവികളേയും അതിശയിക്കുന്നു. അതിനാല്‍ സൂരന്‍ വാത്സല്യം ആണെന്നും വാത്സല്യം സൂരന്‍ ആണെന്നും പറയുന്നു. വാസ്തവത്തില്‍ സൂരന്റെ വാത്സല്യം ഹിന്ദി സാഹിത്യത്തിലെ അല്ല വിശ്വസാഹിത്യത്തില്‍പോലും അസുലഭമാണ്.
സൂരസാഹിത്യത്തിലെ ശൃംഗാരവും മഹത്വമേറിയതാണ്. സൂരന്റെ ശൃംഗാരത്തില്‍ കവിപരമ്പരയുടെ ശൃംഗാരഭാവനയല്ല പ്രകടമാകുന്നത്. ലക്ഷിതമാക്കുന്നത്. ശ്രീകൃഷ്ണന്റേയും ഗോപികളുടേയും ശൃംഗാരം ഒരു വ്യാപകജീവിതത്തിന്റെ അംഗമായിത്തീരുന്നു. സംയോഗശൃംഗാരവര്‍ണ്ണനയിലും വിയോഗശൃംഗാരവര്‍ണ്ണനയിലും സൂരന്‍ അദ്വിതീയനായിരുന്നു. സൂരന്റെ അഗാധഹൃദയസാഗരത്തില്‍ മുരളീധരന്റെ മാധുര്യമുഗ്ദ്ധമായ ഹാസവിലാസത്തിന്റെ ഉന്നതതിരമാലകള്‍ ഓളം തല്ലിയിരുന്നു.
ആ സാര്‍വ്വഭൗമനായ പ്രേമാലംബനത്തിന്റെ മുമ്പില്‍ അദ്ദേഹം സദാവിനയാന്വിതനായിരുന്നു. ആ നിഷ്‌കളങ്കനായപരമപ്രേമിയുടെ പ്രജാധിവാസന്റെ മുമ്പില്‍ പ്രേമോന്മത്തരായ ഗോപാംഗനകള്‍ നൃത്തമാടിയിരുന്നു. ചിലപ്പോള്‍ സംയോഗശൃംഗാരാധിക്യത്താല്‍ രസോന്മത്തരായ രാസലീല ചെയ്തിരുന്നു. ചിലപ്പോള്‍ വിരഹാഗ്നിയില്‍ ജ്വലിച്ച് ഉദ്ധവരോട് പ്രേമത്തിന്റെ മഹിമയെപ്പറ്റി പറഞ്ഞിരുന്നു.
ആലോചിച്ചുരസിച്ച് സന്ദര്‍ഭഗൗരവം വരുത്തേണ്ടിടത്ത്, സ്ഥിതഗതികളുടെ പൂര്‍ണ്ണരൂപം കൊടുക്കേണ്ടിടത്ത് മാത്രമാണ് സൂര്‍ദാസ് അലങ്കാരങ്ങള്‍ പ്രയോഗിച്ചിരുന്നത്. കണ്ണില്‍ കാണുന്നതെല്ലാം അലങ്കാരതതന്തുവില്‍ കോര്‍ത്ത് കവിതാംഗനായെ അണിയിക്കുവാന്‍ സൂരന്‍ ബന്ധപ്പെട്ടിരുന്നില്ല. എങ്കിലും ഉപമ. ഇത് പ്രേക്ഷകരൂപകം ആദിയായ അലങ്കാരങ്ങള്‍ സൂരസാഹിത്യത്തില്‍ ഉടനീളം തെളിഞ്ഞുകാണും.
സംസാരസാഗരത്തില്‍ നീന്തിത്തുടിക്കുന്ന അസംഖ്യം മനുഷ്യരാശഷികള്‍ക്ക് ഏകാധാരമായ ആ പരബ്ര്മഹ്മത്തെ ആധാരമാക്കി ആ ഭക്തിയില്‍ ആമഗ്നനായി സ്വന്തം തൂലിക ചലിപ്പിച്ച സൂരദാസ് ഒരു നീണ്ടജീവിത ജ്രൈത്രയാത്രയ്ക്കു ശേഷം ജീവന്മുക്തനായിത്തീര്‍ന്നു. ശൈശവകാലം മുതല്‍ ശ്രീകൃഷ്ണഭക്തനായിത്തന്നെയാണ് അദ്ദേഹം കഴിഞ്ഞുകൂടിയത്. യൗവ്വനകാലുത്തും ആ ഭക്തിയില്‍ മുഴുകിയിരുന്നു.
ലൗകികസുഖങ്ങളിലുള്ള ആസക്തിയൊന്നും കൂടാതെശ്രീകൃഷ്ണ പരമാത്മാവിനെ തന്റെ സഖാവ് എന്നുള്ളരീതിയില്‍ അദ്ദേഹം വീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം ഭക്തിയില്‍ ലയിച്ച് വൈകുണ്ഠപദം പൂകണമെന്നായിരുന്നു യുഗയുഗാന്തരം വരെയും ആപുണ്യാത്മാവിന്റെനാമധേയം നിലനില്ക്കുകയും ചെയ്യും. ഹിന്ദിസാഹിത്യനഭോമണ്ഡലത്തില്‍ മിന്നിത്തിളങ്ങുന്ന സൂര്യനേ്രത സൂരദാസന്‍.
Discussion about this post