“എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ
(ഭാഗം 27)
ചരാചരജാതികള്‍ അനുഗ്രഹിക്കണം
എഴുത്തച്ഛന്‍ അദൈ്വതിയാണ്. അത് ആ മഹാപുരുഷനു ബൗദ്ധികജ്ഞാനം മാത്രമായിരുന്നില്ല. നേരിട്ടുള്ള അനുഭവമായിരുന്നു. എഴുത്തച്ഛന്‍ ഈ ഭൂമിയില്‍ ഇതരമനുഷ്യരോടൊപ്പം ജീവിച്ചിരുന്ന ആളാണെങ്കിലും സ്ഥിതിചെയ്തിരുന്നത് ആദ്ധ്യാത്മികമായ ഔന്നത്യങ്ങളിലാണെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ മഹത്വമാണ് എഴുത്തച്ഛനെന്ന് ആദരപൂര്‍വ്വം വിളിക്കാന്‍ ലോകരെ പ്രേരിപ്പിച്ചതെന്നും പറഞ്ഞു. ആ മഹാഗുരു നിലക്കൊണ്ടിരുന്ന മഹത്വസത്യത്തെ വീണ്ടും സ്പഷ്ടമാക്കുന്ന വരികളാണ് സുരസംഹതിപതി തദനുസ്വാഹാപതി…. എന്നാരംഭിക്കുന്നത്. അദൈ്വതി പ്രപഞ്ചത്തെ കാണേണ്ടതും പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കേണ്ടതും എങ്ങനെയെന്നു അതു വ്യക്തമാക്കിത്തരുന്നു.
ബ്രഹ്മസത്യം ജഗ്നമിഥ്യ എന്നതാണല്ലോ അദൈ്വതാദര്‍ശം. അതിന്‍പ്രകാരം ഉള്ള വസ്തു ബ്രഹ്മം മാത്രമാണ്. പരമാത്മാവെന്നും ശ്രീരാമനെന്നും നേരത്തെ പ്രതിപാദിച്ചിട്ടുള്ള തത്ത്വത്തെയാണു ബ്രഹ്മമെന്നു പറയുന്നത്. അണുവിനെക്കാള്‍ അണുവായി അത്യന്തസൂക്ഷ്മമായിരിക്കുന്ന ആ തത്ത്വം വലുതായ ലോകമായി വളരുന്നതിനാലാണ് ബ്രഹ്മമെന്നു പേര്‍കൊണ്ടിട്ടുള്ളത്. അത് നീയാകുന്നു. തത്ത്വമസി ഇതാണു വേദാന്തവിദ്യയുടെ സിംഹനാദം. അതുപ്രത്യക്ഷാനുഭൂതിയായിത്തീരുന്നതാണ് അദ്വൈതാനുഭവം. ദ്വൈതം വിശിഷ്ടാദ്വൈതം തുടങ്ങിയ ദര്‍ശനപദ്ധതികള്‍ കൂടി ഇതിനോടുചേര്‍ന്നുണ്ട്. എഴുത്തച്ഛന്‍ അവയ്ക്കും യഥായോഗ്യം അദ്ധ്യാത്മരാമായണത്തില്‍ സ്ഥാനം നല്‍കിക്കാണുന്നു. എന്നാല്‍ എല്ലാ ആസ്തികദര്‍ശനങ്ങളും അദ്വൈതത്തില്‍ കലാശിക്കുകയാല്‍ എഴുത്തച്ഛന്‍റെ നിലപാടുതറയും അതുതന്നെയായിത്തീര്‍ന്നിട്ടുണ്ട്.
ബ്രഹ്മം ഒന്നുമാത്രമേ സത്യമായിട്ടുള്ളൂ എങ്കിലും നാം നില്ക്കുന്നത് നാനാത്വങ്ങളുടെ നടുവിലാണ്. ഈ പ്രപഞ്ചാനുഭവം ഇല്ലാത്തതാണെന്നുപറഞ്ഞു തള്ളിക്കളയാന്‍ തക്കവണ്ണം നാം വളര്‍ന്നുകഴിഞ്ഞിട്ടുമില്ല. അദൈ്വതാനുഭവമാണു ഏതൊരു ജീവന്റെയും പരമലക്ഷ്യം. അക്കാര്യത്തില്‍ സംശയത്തിനു വകയില്ല. പക്ഷേ അതിലേക്കുള്ളയാത്ര ഇപ്പോള്‍ നില്ക്കുന്നിടത്തുനിന്നുതന്നെ ആരംഭിക്കേണ്ടി ഇരിക്കുന്നു. ഏകമേവ അദ്വിതീയം – ഒന്നുമാത്രം രണ്ടില്ലാത്തത് – എന്നു ഉപനിഷത്തുക്കള്‍ പരിചയപ്പെടുത്തിത്തരുന്ന ബ്രഹ്മതത്ത്വം നാനാത്വം നിറഞ്ഞ ലോകമായി അനുഭവപ്പെടുന്നതനിടയ്ക്ക് അനുഭവങ്ങളുടെ തലങ്ങള്‍ പലതുണ്ട് എന്നകാര്യം മറന്നുകൂടാ. അവയെയാണു ഭുവര്‍ലോക സ്വര്‍ലോകാദി ഉപരിലോകങ്ങളായി പുരാണങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. അതെല്ലാം കടന്നുവേണം ഏതൊരു സാധകനും പരമലക്ഷ്യത്തി്‌ലെത്തിച്ചേരാന്‍. അത്തരം അനുഭവതലങ്ങളില്‍ ഒന്നുപോലും നമുക്കുതടസ്സം സൃഷ്ടിക്കരുത്. നമ്മെ ബന്ധിക്കരുത്. അത്തരം തടസ്സങ്ങള്‍ ലക്ഷ്യപ്രാപ്തിക്കു വൈഷമ്യങ്ങള്‍ ഏറെയുണ്ടാക്കും. അതിനാല്‍ അവയുടെയെല്ലാം അനുകൂല്യം എഴുത്തച്ഛന്‍ പ്രാര്‍ത്ഥിക്കുകയും അതേമാര്‍ഗ്ഗത്തിലൂടെ നമ്മെ നടത്തുകയും ചെയ്യുന്നതിനു സാംഗത്യമുണ്ട്.
ഏതൊരുസാധകനും തന്നെ ഒരു വ്യക്തിയായാണ് അറിയുന്നത്. വ്യക്തിത്വമാകട്ടെ പരിമിതികളോടു കൂടിയതുമാണ്. ശരീരത്തിന്റെ പരിമിതികളാണ് അക്കൂട്ടത്തില്‍ ആദ്യത്തേത്. നിരന്തരമായ മാറ്റങ്ങള്‍ വിധേയമായതും മരണധര്‍മ്മത്തോടുകൂടിയതുയാണ് ഈശരീരം. മരണത്തെയും രോഗവാര്‍ദ്ധക്യാദികളെയും ആരും തന്നെ ഇഷ്ടപ്പെടുന്നതില്ലെങ്കിലും അതൊഴിവാക്കാന്‍ ആര്‍ക്കും സാധിക്കുന്നുമില്ല. ഇതേവധിം അനേക പരിമിതികള്‍ മനോബുദ്ധികളെയും വലയം ചെയ്തിരിക്കുന്നു. ദുഃഖദൗര്‍ബല്യാദികള്‍ക്കു കാരണം ഇത്തരം പരിമിതികളാണ്. അവയെകടന്നുകയറിയാലേ ആനന്ദം അഖണ്ഡമായിലഭിക്കൂ. ദുഃഖ ഹേതുവായ പരിമിതികളില്‍നിന്നു ആനന്ദപൂര്‍ണ്ണമായ അപരിചിതത്വത്തിലേക്കുള്ള വളര്‍ച്ചയാണിത്. മറ്റുപ്രപഞ്ചപദാര്‍ത്ഥങ്ങളൊന്നും താനല്ലെന്നു നിഷേധിച്ച് ശരീരമനോബുദ്ധികളൊതുക്കുന്ന കൊച്ചു കോട്ടയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കാന്‍ ശ്രമിക്കാതെ സര്‍വപദാര്‍ത്ഥങ്ങളും തന്റെ തന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് അവയെ എല്ലാം ഉള്‍ക്കൊണ്ട് വിശ്വമായി വളരലാണ് ആദ്യം വേണ്ടത്. പരിമിതമായ സത്വത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍നിന്നും അപരിചിതമായ നിസ്വാര്‍ത്ഥതയിലേക്കുള്ള വളര്‍ച്ചയാണത്. തുടര്‍്‌ന് പ്രപഞ്ചസീമകളും കടന്നു സര്‍വത്ര വ്യാപിച്ചുനില്‍ക്കുന്ന പരമാത്മാവുമായി – ശ്രീരാമചന്ദ്രനുമായി – ഒന്നായിത്തീരണം. അതാണു അദൈ്വതാനുഭവം. ആദ്യപടി കൈവരിക്കുന്നതോടെ എനിക്കു മരണമില്ലെന്നു ബോദ്ധ്യപ്പെടും. രണ്ടാമത്തെ ചുവടുകൂടിയാകുമ്പോള്‍ ആനന്ദസ്വരൂപനാണുതാനെന്നു പ്രത്യക്ഷാനുഭവമുണ്ടാകും.
ആനന്ദചിന്മയഹരേ ഗോപികാരമണ
ഞാനെന്നഭാവമതു തോന്നായ്ക വേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ നാരായണയ നമഃ
എന്ന് ഈ വളര്‍ച്ചയുടെ തത്ത്വം ഹരിനാമകീര്‍ത്തനത്തില്‍ ആ മഹാഗുരു പരിചയപ്പെടുത്തിത്തന്നിട്ടുമുണ്ട്. ചരാചരജാതികളില്‍പെട്ടതായി ഈ ലോകത്ത് എന്തൊക്കെയുണ്ടോ അവയെല്ലാം അനുഗ്രഹിക്കേണമെന്ന പ്രാര്‍ത്ഥന അഖിലം ഞാനിതെന്നുതോന്നാന്‍ എല്ലാം ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കാന്‍ വേണ്ടിയുള്ള സാധകതപസ്സാണ്.
ഭൗതികജഗത്തില്‍ നാം കാണുന്ന പദാര്‍ത്ഥങ്ങളെല്ലാം എട്ടും രണ്ടും എന്നവിധത്തില്‍ പത്തു ദിക്കിലുമായി വ്യാപിച്ചുകിടക്കുന്നു. ഇപ്പോള്‍ ശരീരത്തില്‍ ഒതുങ്ങി നില്ക്കുന്ന ബോധത്തെ അത്രത്തോളം വളര്‍ത്താന്‍ വേണ്ടിയാണ് ദിക്പാലകരെ ആദരിക്കുന്നത്. അവരുമായി ഒ്ന്നായിത്തീരലാണ് അതിന്റെ ഫലം. കിഴക്കുദിക്കിനു ഇന്ദ്രനും തെക്കുകിഴക്കിനു അഗ്നിയും തെക്കേദിക്കിനു യമനും തെക്കുപടിഞ്ഞാറിനു നിരൃതിയും പടിഞ്ഞാറേദിക്കിനുവരുണനും വടക്കുപടിഞ്ഞാറിനു വായുവും വടക്കേദിക്കിനു കുബേരനും വടക്കുകിഴക്കിനു ഈശാനനുമാണ് ദിക്പാലകന്മാര്‍. ഈ വിധമായ സ്ഥൂലലോകത്തിനാധാരം സൂക്ഷ്മലോകങ്ങളാകുന്നു. അവയെയാണ് വിവിധങ്ങളായ അനുഭവതലങ്ങളായി നേരത്തെ സൂചിപ്പിച്ചത്. സകലതിനും ആധാരമായി ഒരൊറ്റ തത്ത്വമേയുള്ളൂ. (ഏകമേവാദ്വിതീയം) അതാണു ബ്രഹ്മം അഥവാ ശ്രീരാമന്‍. അതാണു പരമലക്ഷ്യം. സ്ഥൂലജഗത്തിനും പരമാത്മവിനുമിടയ്ക്കുള്ള സകല തലങ്ങളിലുള്ള ദേവതാഭാവങ്ങളെയും എഴുത്തച്ഛന്‍ ഇവിടെ സ്തുതിക്കുന്നുണ്ട്. എല്ലാ അനുഭവതലങ്ങളുമായും മൂന്നായി തീരാനുള്ള മാനസിക സാധനയാണത്.
സമസ്ത ഭൂതങ്ങളുടെയും അധിനായകനായ ഗണപതി, ദേവസേനാധിപനായ സുബ്രഹ്മണ്യന്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിങ്ങനെ എഴുത്തച്ഛന്‍ അവരെ പരിചയപ്പെടുത്തിത്തന്നിരിക്കുന്നു. അവരുമായെല്ലാം ഹൃദയംകൊണ്ട് ഒന്നായിത്തീരുമ്പോള്‍ ദഃഖആര്‍ബല്യാദികളെല്ലാം അസ്തമിക്കുന്നു. സമസ്ത ചരാചരങ്ങളായി സ്പന്ദിക്കുന്നത് താന്‍തന്നെയാണെന്ന പ്രത്യക്ഷാനുഭവമുണ്ടാകുമ്പോള്‍ ജീവിതം ആനന്ദമയമായ ലീലയായി പരിണമിക്കുന്നു. എഴുത്തച്ഛന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഉദാത്തമണ്ഡലമാണത്. ക്രമേണ സാധകന്‍ അവിദ്യാബന്ധങ്ങള്‍ തീര്‍ന്ന് ശ്രീരാമനുമായി ഐക്യം പ്രാപിക്കുന്നു. അതാണ് അദൈ്വതിയുടെ ജീവിതതത്ത്വശാസ്ത്രം.
Discussion about this post