തിരുമാന്ധാംകുന്ന് ശിവ കേശാദിപാദം (ഭാഗം-2)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
ഭക്തികാവ്യം
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ഭക്തിരസപ്രധാനമായ കാവ്യമാണ് ഈ കേശാദിപാദവര്‍ണ്ണന. ഭഗവാനിലുള്ള പരമപ്രേമമെന്ന് ഭക്തിമാര്‍ഗ്ഗത്തിന്റെ പരമാചാര്യനായ നാരദമഹര്‍ഷി ഭക്തിയെ നിര്‍വചിച്ചിരിക്കുന്നു.
* സാത്വസ്മിന്‍ പരമപ്രേമ രൂപാ
-നാരദഭക്തിസൂത്രം – 2
ഹൃദ്ഗതമായ ചിന്തകളെയും വികാരതരംഗങ്ങളെയും ധാരമുറിയാതെ ഭഗവല്‍പാദങ്ങളിലാക്കുന്നതാണ് ഭക്തിയുടെ പരമതന്ത്രം. ഈശ്വരസാക്ഷാത്കാരത്തിനുതകുന്ന മാര്‍ഗ്ഗങ്ങള്‍ അനേകമുള്ളതില്‍ ഏറ്റവും ലളിതവും ആസ്വാദ്യവുമാണ് ഭക്തി. അതിനാല്‍ ആര്‍ക്കും സുഗമമാണിത്.
മനസ്സിനിണങ്ങുന്ന വസ്തുക്കളോട് ജീവന്മാര്‍ക്ക് ആസക്തിയുണ്ടാകുന്നത് ലൗകികനീതിയാണ്. മനുഷ്യന്റെ ബന്ധനങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണമായിത്തീരുന്നതും അതാകുന്നു. ഭൗതികപദാര്‍ത്ഥങ്ങളില്‍ കൊതിപൂണ്ട് അതിനെത്തന്നെ നിരന്തരം ചിന്തിക്കുന്നമനുഷ്യനു സംഭവിക്കുന്ന പതനം ഭഗവദ് ഗീതയില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
*ധ്യായതോ വിഷയാന്‍ പുംസഃ
സംഗ സ്‌തേഷൂപ ജയതേ,
സംഗാത് സംജായതേ കാമഃ
കാമാത് ക്രോധ്വോദിജായതേ,
ക്രോധാത് ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതി വിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി.
– ഭഗവദ്ഗീത 2-62-63
പ്രാപഞ്ചികപദാര്‍ത്ഥങ്ങളെ അനവരതം സങ്കല്പിക്കുന്നവന് അവയോട് മാനസികബന്ധം അഥവാ സംഗം ഉണ്ടാകുന്നു. അതിന്റെ ഫലമാണ് ക്ഷാമം. ആ ഘട്ടത്തില്‍ മനുഷ്യന്‍ ആവസ്തുവിന് അടിമയായിത്തീരുന്നു. അതുനേടുവാനുള്ള പ്രവൃത്തികളാണുപിന്നെ. പക്ഷേ അതില്‍ തടസ്സങ്ങളുണ്ടാവുക സ്വാഭാവികമാണ്. അതു തടസ്സകാരണത്തോടു ക്രോധമുണ്ടാകാന്‍ വഴിയൊരുക്കുന്നു. അതിന്റെ ഫലം അനുക്രമം സമ്മോഹവും സ്മൃതിഭ്രംശവും ബുദ്ധിനാശവുമാണ്. ബുദ്ധിനശിച്ചാല്‍ പിന്നെ മനുഷ്യന്റെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് വേറൊരു കാരണംവേണ്ട. ഇങ്ങനെ ഭൗതികവസ്തുക്കളോടു തോന്നുന്ന അഭിനിവേശം ജീവിതപരാജയത്തിനു കാരണമായിത്തീരുന്നു. ഈ അഭിനിവേശത്തെ പരമാത്മാവിലേക്കു നയിച്ചാലോ. കാമ്യമായ നശ്വരപദാര്‍ത്ഥങ്ങളെ ഇളക്കിമാറ്റി തല്‍സ്ഥാനത്തു പരമാത്മാവിനെ പ്രതിഷ്ഠിച്ചാലോ കാര്യങ്ങളുടെഗതി ആകെ കീഴ്‌മേല്‍മറിയും. വിനാശഹേതു മോക്ഷഹേതുവായി പരിണമിക്കും.
ബന്ധനത്തിനു കാരണമായിത്തീരുന്ന മനസ്സിനെ ബന്ധമോചനത്തിനുള്ള ഉപാധിയാക്കിമാറ്റുന്ന ഈ സാങ്കേതികവിദ്യയുടെ സാമര്‍ത്ഥ്യം അനേകര്‍ പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്. ഭാഗവതത്തിലെ ഗോപികമാര്‍ ഇതിനുനല്ല ഉദാഹരണമാകുന്നു. അവര്‍ കാമുകിമാരായിരുന്നു. പക്ഷേ അവരുടെ പ്രണയ ഭാവനയ്ക്കാസ്പദം ജഡശരീരമായിരുന്നില്ല. മറിച്ച് സച്ചിദാനന്ദസ്വരൂപനായ വാസുദേവകൃഷ്ണന്‍തന്നെയായിരുന്നു. ആ സങ്കല്പത്തില്‍ അവര്‍ എല്ലാം മറന്നു. അവരവരെപ്പോലും മറന്നു. അനുനിമിഷം നുരയുന്ന അനുരാഗരസത്തില്‍ അവര്‍ പാടി. നൃത്തംചെയ്തു. യമുനാതീരം കുളിരണിഞ്ഞു. മുരളീഗാനം ഉയര്‍ന്നു കേള്‍ക്കുന്ന അവസരങ്ങളിലെല്ലാം തേനീച്ചകള്‍ പുഷ്പങ്ങളിലേക്കെന്നപോലെ അവര്‍ കാര്‍മ്മുകില്‍ വര്‍ണ്ണനുചുറ്റും ഓടിയണഞ്ഞു. ഒരുനിമിഷാര്‍ദ്ധത്തെ വേര്‍പാടുപോലും അവര്‍ക്ക് അസഹനീയമായിരുന്നു. പക്ഷികള്‍ ചിറകടിക്കുന്ന ഒച്ചകേള്‍ക്കുമ്പോഴും കരിയില അനങ്ങുന്ന ശബ്ദം കര്‍ണ്ണപുടങ്ങളില്‍ വീഴുമ്പോഴും കൃഷ്ണന്റെ വരവായെന്ന് നിനച്ച് കാളിന്ദീതീരത്തെ വള്ളിക്കുടിലുകളില്‍ ഉത്കണ്ഠയോടെ അവര്‍ ഓരോരുത്തരും കാത്തിരുന്നു. തീവ്രതമമായ ഈ അഭിലാഷം മറ്റെല്ലാം പരിത്യജിച്ച് പരമാത്മാവിനെത്തന്നെ ശരണംപ്രാപിക്കുന്ന തപസ്സിന്റെ ഉദാത്ത തലങ്ങളിലേക്ക് ഗോപികമാരെ ഉയര്‍ത്തി. മനുഷ്യസഹജമായ വികാരങ്ങള്‍ക്കു ചങ്ങലയിടുന്ന യോഗികളുടെ ഉഗ്രതപസ്സ് ഇവിടെയില്ല. മാനുഷിക ഭാവങ്ങള്‍ക്കു കുറുകേ അണകെട്ടാതെ അതിനെ പരമാത്മസമുദ്രത്തിലേക്കു വഴിതിരിച്ചുവിടുന്ന സുകരവും ആനന്ദപൂര്‍ണ്ണവുമായ പ്രക്രിയയാണിത്. ഇതാണു ഭക്തി.
ഭക്തനു ഭഗവാനെ കാമുകിയായോ കാമുകനായോ കാണാം. പിതാവായോ മാതാവായോ ഗുരുവായോ കൂട്ടുകാരനായോ മകനായോ മകളായോ ഏതുപ്രകാരത്തില്‍ വേണമെങ്കിലും ഭഗവാനുമായി ബന്ധം സ്ഥാപിക്കും. ദൃഢതരവും നിഷ്‌കന്മഷവുമായ ഇത്തരം ബന്ധങ്ങള്‍ സ്ഥൂലജഗത്തിലെ പദാര്‍ത്ഥങ്ങളില്‍നിന്നു ക്രമേണ മനുഷ്യമനസ്സിനെ വ്യാവര്‍ത്തിപ്പിച്ച് സൂക്ഷ്മതലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. എന്തെന്നാല്‍ പരമപ്രേമത്തിന് ആസ്പദമായിരിക്കുന്ന ഭഗവാന്റെ മണ്ഡലം അത്യന്തസൂക്ഷ്മമമാകുന്നു. സ്ഥൂലപദാര്‍ത്ഥങ്ങളില്‍ നിന്നു മനസ്സിനെ പിന്‍വലിച്ച് സൂക്ഷ്മതലങ്ങളിലേക്കു നയിക്കുന്നതാണു തപസ്സ്. അതാണു അദ്ധ്യാത്മമായ അന്വേഷണം. നേതിനേതിയെന്നോതി യോഗികള്‍ തേടുന്ന ഈ ലക്ഷ്യംതന്നെയാണ് ഭക്തന്റേതെന്നു സ്പഷ്ടം. അതിനു ഭക്തന്‍ അവലംബിക്കുന്ന ഉപാധി ഭിന്നമാണെന്നേയുള്ളൂ. ഭഗവാനോടുള്ള ഈ അഭിനിവേശം സൂക്ഷ്മത്തില്‍നിന്നും സൂക്ഷ്മതരത്തിന്റെ വിവിധ അടുക്കുകളിലൂടെ പുരോഗമിക്കുന്നതിനനുസരിച്ച് ഐശ്വര്യമായ ശക്തിവിശേഷങ്ങള്‍ ഭക്തനില്‍ പ്രകടമായിത്തുടങ്ങും. പക്ഷേ ഭക്തന്റെ ലക്ഷ്യം പരമാത്മാവുമാത്രമാകകൊണ്ട് ആ വകയിലൊന്നും ശ്രദ്ധചെല്ലുകയേ ഇല്ല.
ഭക്തന്‍ എപ്പോഴും ഭഗവദ് സാന്നിദ്ധ്യം അനുഭവിക്കുന്നു. തന്റെ ഉള്ളിലും പുറത്തും ഭഗവാന്‍ വ്യാപിച്ചുനില്‍ക്കുന്നതായി അറിയുന്നു. ഭഗവാനല്ലാതെ യാതൊന്നും ഈ പ്രപഞ്ചത്തിലില്ലെന്നു ആനന്ദത്തോടെ ഓര്‍ക്കുന്നു. അതുകൊണ്ടു ഒന്നിനെയും വെറുക്കുന്നില്ല. ഒന്നിനോടും കോപിക്കുന്നില്ല. ഒന്നിലും പരിഭവിക്കുന്നില്ല. ലോകത്തു കാണപ്പെടുന്ന നാനാത്വങ്ങളെല്ലാം ഈശ്വരനെന്ന ഏകത്വത്തില്‍ അടങ്ങുന്നതായി പ്രത്യക്ഷാനുഭവം നേടുന്നു. അപ്പോള്‍ ഹൃദയം ദ്രവിക്കുന്നതായും അജ്ഞാനത്തിന്റെ മാറാലകള്‍ തകര്‍ന്നു വീഴുന്നതായും ഭക്തന്‍ അറിയുന്നു. അതില്‍ ആനന്ദമത്തനാകുന്നു. പരിധിയില്ലാത്ത സമുദ്രത്തിലെന്നപോലെ പ്രസ്തുത രസാനുഭൂതിയില്‍ ആമഗ്നനാകുന്നു. സ്വയം മറക്കുന്ന അത്തരം ഉജ്ജ്വല നിമിഷങ്ങളില്‍ ഭക്തന്‍ നൃത്തം ചെയ്യുന്നു. ഭഗവാനെ പ്രകീര്‍ത്തിച്ചുപാടുന്നു. ഭഗവദനുഭൂതി അഥവാരസാനുഭൂതിയില്‍ നിന്നാണ് നൃത്തം ജനിക്കുന്നത്. രസാനുഭവത്തിനു ശ്രുതിയുണ്ട് താളമുണ്ട് ലയമുണ്ട്. അതിനനുസരിച്ചുള്ള സ്വച്ഛന്ദമായ ശരീരചലനമാണു നൃത്തം. അതിനിണങ്ങുന്ന വര്‍ണ്ണവിന്യസനമാണുഗാനം. ഭക്തിയുടെ സാധനങ്ങള്‍ എന്തൊക്കെയാണെന്നു ആചാര്യന്മാര്‍ പാടുന്നുവെന്ന് ഭക്തിസൂത്രങ്ങളില്‍ നാരദന്‍ വിശദീകരിക്കുന്ന അവസ്ഥ ഇതാണ്.
* തസ്യാഃ സാധനാനി
ഗായന്ത്യാചാര്യഃ
-നാരദഭക്തിസൂത്രം 34
ഭക്തി പറയുകയല്ല, പ്രസംഗിക്കുകയല്ല, പാടുകയാണ്. കീര്‍ത്തനങ്ങള്‍ ഉടലെടുക്കുന്നതു അങ്ങനെയാണ്. ഭക്തിയെ കീര്‍ത്തനങ്ങള്‍ ഭക്തന്‍ ദര്‍ശിച്ച ഭഗവല്‍ സ്വരൂപത്തിന്റെ വര്‍ണ്ണനയാകാം. അല്ലെങ്കില്‍ ഭഗവാന്റെ മഹിമാനുഗാനമാകാം. അതുമല്ലെങ്കില്‍ ഭഗവത്കഥാലാപനമാകാം. ചിലപ്പോള്‍ ഇതെല്ലാം ഏകകലര്‍ന്നുമാകാം. ഏതായാലും അതു സ്വാനുഭൂതിയുടെ ആവിഷ്‌കരണമായിരിക്കും. ശ്രദ്ധയുള്ള ആര്‍ക്കും നേടാനാകുന്ന അനുഭൂതിയാകയാല്‍ അതിനു സാര്‍വജനീനതയുമുണ്ടാകും. പ്രപഞ്ചത്തിന്റെ ശാശ്വതസത്തയുടെ പ്രഖ്യാപനമെന്ന നിലയില്‍ സാര്‍വകാലികവും സാര്‍വദേശീയവുമായ പ്രസക്തിയും അതിനുണ്ടാകും. വേദകാലഘട്ടങ്ങളില്‍ നിന്നാരംഭിക്കുന്ന ഇത്തരം ഗാനങ്ങള്‍ ആയിരത്താണ്ടുകള്‍ കഴിഞ്ഞിട്ടും നിത്യനൂതനവും ഹൃദയരമണീയവുമായി പരിലസിക്കുന്നത് അതുകൊണ്ടാണ്. മൃകണ്ഡുകുമാരന് ഭഗവാന്‍ കനിഞ്ഞരുളിയ നിത്യയൗവനമാണ് ഭക്തികാവ്യങ്ങള്‍ക്കുള്ളതെന്നുസാരം.
തിരുമാന്ധാംകുന്ന് ശിവകേശാദിപാദം സ്വാമിജിക്കുലഭിച്ച ദിവ്യദര്‍ശനത്തിന്റെ വാങ്മയാവിഷ്‌കാരമാണ്. സാന്ദ്രമായ ഭക്തിലഹരിയാണ് അതിന്റെ ആത്മസത്ത. തീവ്രാനുഭൂതിയുടെ വേലിയേറ്റമെന്ന നിലയില്‍ പാഷാണഹൃദയന്മാരില്‍പോലും അനുഭവം പകരാന്‍ അതു പര്യാപ്തമാണ്. ഈ ദൃശമായ പരാഭക്തി പകരമായി യാതൊന്നും ഭഗവാനില്‍നിന്ന് ആഗ്രഹിക്കുന്നില്ല.
* യത്പ്രാപ്യ ന കിഞ്ചിദ്
വാഞ്ഛതി, നശോചതി,
നദ്വേഷ്ടി, നരമതേ,
നോത്സാഹീഭവതി
– നാരദഭക്തിസൂത്രം – 5
ആവശ്യങ്ങളുടെ പട്ടികനിരത്തുന്നത് ഭക്തിയുടെ താണപടിയാണ്. അതിനെ ഭക്തിയുടെ സീമയില്‍ പെടുത്തുന്നതുതന്നെ ദുഷ്‌കരമാണ്. എന്തെന്നാല്‍ ഭഗവത്പാദങ്ങളില്‍ ധാരമുറിയാതെ ഹൃദയത്തെ പ്രതിഷ്ഠിക്കുന്നതാണു ഭക്തിസ്വരൂപം. ബള്‍ബില്‍ നിന്നുവരുന്ന കമ്പികളെ ജനറേറ്ററുമായി ബന്ധപ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണിത്. ശരിയാംവണ്ണം ബന്ധിപ്പിച്ചാല്‍ വൈദ്യുതി പാഞ്ഞെത്തി ബള്‍ബിനെ പ്രകാശിപ്പിക്കും. പ്രകാശം ബള്‍ബിന്റേതല്ല ജനറേറ്റര്‍ കനിഞ്ഞരുളിയ വൈദ്യുതിയുടേതാണെന്നു മറക്കാതിരിക്കുക. ഇതേവിധം മനസ്സിനെ ഭഗവാനോടു ബന്ധിച്ചാല്‍ ഈശ്വരാനുഗ്രഹമാകുന്ന വൈദ്യുതി ഓടിയെത്തി സാധകനെ പ്രഭാവിതമാക്കും. എന്നാല്‍ ഭൗതികമായ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുന്നിടത്ത് മനസ്സ് ഭഗവാനെ വിട്ട് ഭൗതികവസ്തുക്കളിലേക്കും വ്യാപരിക്കുന്നു. അതിനാല്‍ ഭൗതികനേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഭഗവാനില്ല. ലൂസ്‌കണക്ഷന്‍ സംഭവിച്ചുപോയ ബള്‍ബിന്റെ ദുര്യോഗമാണിത്. ഭൗതികചിന്തയ്ക്കും ഭക്തിക്കും ഒരുമിച്ചുപോവുക പ്രയാസമാണെന്നുചുരുക്കം. അതിനാല്‍ ഉദാത്തമായ ഭക്തികാവ്യങ്ങള്‍ ഭഗവാന്റെമുന്നില്‍ യാതൊരു ആഗ്രഹവും സമര്‍പ്പിക്കുന്നില്ല. അചഞ്ചലമായ ഭക്തിയല്ലാതെ മറ്റൊന്നും എനിക്കുവേണ്ട എന്നതാണ് ഋഷിമാരുടെ പ്രാര്‍ത്ഥന. സാമാന്യം ദീര്‍ഘമായ ഈ കേശാദിപാദസ്‌തോത്രത്തിലും ഭൗതികസങ്കല്പങ്ങളുടെ സ്പര്‍ശം എങ്ങും കാണുന്നില്ല. ഋഷികവി ആകെ പ്രാര്‍ത്ഥിക്കുന്നത് മനസ്സിലെ കുടിലതകള്‍ നീങ്ങേണമേ അതായതു ഭക്തിവര്‍ദ്ധിക്കേണമേ എന്നുമാത്രമാണ്. അവിചാല്യമായ ഭക്തി എവിടെയുണ്ടോ അവിടെ ഭഗവാനുണ്ട്. ഭഗവദനുഗ്രഹവുമുണ്ട്.
Discussion about this post