ജമ്മുകാശ്മീരില്‍ ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നൂറുമീറ്ററോളം കടന്ന് നമ്മുടെ രണ്ട് ജവാന്‍മാരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക് പട്ടാളത്തിന്റെ നടപടി മൃഗീയം മാത്രമല്ല, ഭരണകൂട ഭീകരതയുടെ ദൃഷ്ടാന്തം കൂടിയാണ്. പാകിസ്ഥാന്‍ എന്നരാഷ്ട്രം എന്താണോ പ്രതിനിധാനം ചെയ്യുന്നത് അതാണ് ഈ പ്രവൃത്തിയിലൂടെ പ്രകടമാകുന്നത്. സഹസ്രാബ്ദങ്ങളായി നിലനിന്ന അഖണ്ഡഭാരതത്തിന്റെ ഒരു ഭാഗമായ പ്രദേശം പാകിസ്ഥാന്‍ എന്ന രാജ്യമായി മാറിയിട്ട് കേവലം ആറരപതിറ്റാണ്ട് മാത്രമാണ് ആയത്. അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തി ആ രാജ്യം പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണ്. ഒരു ഉപഭൂഖണ്ഡത്തിന്റെ തന്നെ ഭാഗമായിരുന്ന രണ്ടു വ്യത്യസ്ഥ രാജ്യങ്ങളിലെ ഭൂരിപക്ഷമതം എങ്ങനെ അവിടത്തെ ജനങ്ങളെ രൂപപ്പെടുത്തുന്നു എന്നു തിരിച്ചറിയാന്‍കൂടിയുള്ള അവസരം കൂടിയാണിത്.
കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ സമാനസംഭവം സ്മരണീയമാണ്. ഒരു പട്രോളിങ്ങിനിടയിലാണ് ആ പ്രദേശത്ത് പാക്‌സൈന്യം നുഴഞ്ഞുകയറിയതായി സൂചന ലഭിച്ചത്. അന്ന് പട്രോളിംഗിനു നേതൃത്വം നല്‍കിയ മേജര്‍റാങ്കിലുള്ള ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ശരീരം മുഴുവന്‍ സിഗരറ്റ്കുറ്റികൊണ്ട് പൊള്ളിക്കുകയും ചെയ്തു ക്രൂരമായി പീഡനമേറ്റ നിലയിലാണ് പിന്നീട് മൃതദേഹം കണ്ടെത്താനായത്. യുദ്ധകാലത്തായാലും സമാധാനകാലത്തായാലും ശത്രുരാജ്യങ്ങളിലെ സൈനികരോട് മാന്യതയും മര്യാദയും പുലര്‍ത്തണമെന്നത് ജനീവകണ്‍വെന്‍ഷന്‍ നല്‍കിയ ഉറപ്പാണ്. ഇതിന്റെ നഗ്നമായ ലംഘനമായിരുന്നു അന്നും ഇന്നും പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്.
ഭാരതത്തില്‍ സര്‍വമത സമഭാവനയും ധാര്‍മ്മികബോധവുമൊക്കെ നിലനില്‍ക്കുന്നത് ഈ രാജ്യത്ത് ഹിന്ദുസമൂഹം ഭൂരിപക്ഷമായതുകൊണ്ട് തന്നെയാണ്. സനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകരായി തലമുറകള്‍ ഈ മണ്ണിലൂടെ നടന്നു നീങ്ങുമ്പോള്‍ അവര്‍ ആര്‍ഷ സംസ്‌കൃതിയുടെ പാദമുദ്രകള്‍ തന്നെയാണ് അബോധമായി പോലും ഈ പുണ്യഭൂമിയില്‍ പതിപ്പിക്കുന്നത്. എല്ലാമതങ്ങളെയും ഒരുപോലെ കാണുകയും എല്ലാ ആരാധനാസമ്പ്രദായങ്ങളേയും ഈശ്വരസാക്ഷാത്കാരത്തിനുള്ള വഴികളായി കാണക്കാക്കുകയും ചെയ്യുന്ന സനാതന ദര്‍ശനത്തിന്റെ സന്തതികള്‍ക്ക് ഒരിക്കലും പാക് പട്ടാളഭീകരവാദികള്‍ ചെയ്തതുപോലെ ചിന്തിക്കാന്‍പോലുമാവില്ല.
കാര്‍ഗില്‍ യുദ്ധകാലത്തു പരിക്കേറ്റ് ഭാരതത്തിന്റെ പിടിയിലായ പാകസൈനികരോട് ഭാരതത്തിലെ സൈനികര്‍ എങ്ങനെ പെരുമാറി എന്നത് അന്ന് ലോകം ശ്രവിച്ച രോമാഞ്ചജനകമായ കഥകളാണ്. അവരെയൊക്കെ സൈനികനാണെന്ന എല്ലാ ആദരവും നല്‍കി ശുശ്രൂഷിച്ച് തിരിച്ച് പാകിസ്ഥാനു തന്നെ കൈമാറുകയായിരുന്നു. അത് പവിത്രമായ ഈ മണ്ണിന്റെ ഹൃദയവിശാലത മാത്രമല്ല ഒരു സംസ്‌കാരത്തിന്റെ അമരമായ സംഗീതത്തിന്റെ വിളംബരം കൂടിയായിരുന്നു. എല്ലാജീവനിലും അടങ്ങിയിരിക്കുന്നത് പരബ്രഹ്മചൈതന്യത്തിന്റെ അംശമാണെന്ന ബോധമാണ് ഭാരതീയനെ നയിക്കുന്നത്. മറിച്ച് ഇസ്ലാംമതം പ്രതിനിധാനം ചെയ്യുന്നത് തങ്ങളുടെ പാതമാത്രം ശരിയാണെന്നതാണ്. ആ മതത്തില്‍ വിശ്വസിക്കാത്തവരെയെല്ലാം അവരുടെ മുന്നില്‍ ശത്രുക്കളാണ്. പ്രപഞ്ചവിസതൃതിയോളം അന്തരമുള്ള ഈ രണ്ടുചിന്താഗതികളാണ് ഇരുരാഷ്ട്രങ്ങളെയും മുന്നോട്ടു നയിക്കുന്നത്.
ഭാരതം എന്നും സമാധാനമാണ് ആഗ്രഹിക്കുന്നത്. അത് ഭീരുത്വത്തിന്റെ ലക്ഷണമല്ല. എന്നാല്‍ അധര്‍മ്മത്തിനെതിരെ ആയുധമെടുക്കാനാണ് ഭഗവാന്‍കൃഷ്ണന്‍ ഭഗവത്ഗീതയിലൂടെ ആഹ്വാനം ചെയ്തത്. ഭഗവത്ഗീത എപ്പോഴും നെഞ്ചോടുചേര്‍ത്തു നില്‍ക്കുന്ന ഭാരതത്തിന് അധര്‍മ്മികളോട് ഒരിക്കലും സന്ധിചെയ്യാനാവില്ല. യുഗങ്ങളിലൂടെ ഭാരതം ലോകത്തിനു കാണിച്ചുകൊടുത്ത ആ പാഠം ഇനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യും.












