സത്യാനന്ദ പ്രകാശം
ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
സൂര്യനെക്കാളുയര്‍ന്ന ഹിമവാന്‍
ഇക്കാണായതും കാഴ്ചയുടെ പരിധികളെ അതിലംഘിക്കുന്നതുമായ ലോകത്തിലെ ഏറ്റവും വലിയ പര്‍വതമാണ് ദേവതാത്മാവായ കാളിദാസഹിമാലയം. ഭൂമണ്ഡലത്തെ പ്രകാശിപ്പിക്കുന്ന സൂര്യചന്ദ്രനക്ഷത്രാദികള്‍ നമ്മുടെ കണ്ണുകള്‍ക്കു എത്രമേല്‍ ഉയരങ്ങളിലായിരിക്കിലും പ്രസ്തുത ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ മാത്രമാകുന്നു. സൂര്യാദിമണ്ഡലങ്ങളെ അതിക്രമിച്ച് ആര്‍ക്കും കണക്കെടുക്കാനാവാത്തവിധം വളരെ വളരെ ഉയരങ്ങളിലാണ് ഹിമവാന്റെ ശിരസ്സ് വളര്‍ന്നുയര്‍ന്നു നില്‍ക്കുന്നത്. അത്യുത്തരസ്യാംദിശി എന്നു പറഞ്ഞിടത്തുതന്നെ ആ മഹാകവി ഇതെല്ലാം സങ്കല്പിച്ചുവച്ചിരിക്കുന്നു. കൂടാതെ ഇക്കാര്യം അദ്ദേഹം ഇങ്ങനെ തുറന്നു പറഞ്ഞുമിരിക്കുന്നു.
സപ്തര്‍ഷി ഹസ്താവചിതാവശേഷാ-
ണ്യധോ വിവസ്വാന്‍ പരിവര്‍ത്തമാനഃ
പദ്മാനിയസ്യാഗ്ര സരോരുഹാണി
പ്രബോധത്യൂര്‍ദ്ധ്വമുവൈര്‍മയൂഖൈഃ
കുമാരസംഭവം സര്‍ഗ്ഗം 1 ശ്ലോകം 16
ഹിമവാന്റെ മുകളില്‍ അനേകം തടാകങ്ങളുണ്ട്. അവയില്‍ താമരപ്പൂക്കളുമുണ്ട്. അത്യുന്നതമായ സപ്തര്‍ഷി മണ്ഡലത്തില്‍ കുടികൊള്ളുന്ന ഋഷിമാര്‍ ഏഴുപേരും പൂജയ്ക്കായി ആ തടാകങ്ങളില്‍ നിന്നും സ്വന്തം കൈകള്‍ കൊണ്ടു താമരപ്പൂക്കള്‍ ഇറുത്തെടുക്കും. അതിനു വളരെ താഴെയായി മലഞ്ചരിവുകളിലൂടെ ഹിമവാനെ പ്രദക്ഷിണംവയ്ക്കുന്ന സൂര്യന്‍ മുഖമുയര്‍ത്തിയാണ് കിരണങ്ങളെ മുകളിലേക്കു പ്രസരിപ്പിച്ച് അവശേഷിച്ച താമരമൊട്ടുകളെ വിരിയിക്കുന്നത്. സൂര്യമണ്ഡലത്തെയും ധ്രുവമണ്ഡലത്തെയും സപ്തര്‍ഷിമണ്ഡലത്തെയും കടന്നു അനന്തതയെപുല്കിനില്‍ക്കുന്ന ദേവതാത്മാവായ ഹിമവാന്റെ സ്വരൂപത്തെ വ്യക്തമാക്കിത്തരുന്ന കാളാദാസദര്‍ശനമാണിത്. അതാദ്യനന്തമായ പ്രസ്തുത ഹിമവാന്റെ സ്ഥൂല ജഗത്തിലെ സ്ഥൂല രൂപമാണ് ഭാരതത്തിന്റെ വടക്കുഭാഗത്തായി ആരും കാണുന്ന ഹിമവാന്‍. അതാണ് അതിന്റെ മഹത്വത്തിനാസ്പദം.
നാം ആവാസകേന്ദ്രമാക്കിയിരിക്കുന്ന ഭൂഗോളം അനേകായിരം നക്ഷത്രങ്ങളടങ്ങിയ ഈ ബ്രഹ്മാണ്ഡത്തിന്റെ നിസ്സാരമായ ഭാഗം മാത്രം. ഇതുപോലെയുള്ള ബ്രഹ്മാണ്ഡങ്ങള്‍ അനേകകോടിയുണ്ടെന്നാണ് ഋഷിമാര്‍ പറഞ്ഞിട്ടുള്ളത്. അവയെല്ലം തന്റെ ഉള്ളില്‍ ചേര്‍ത്തുവച്ച്, അവയുടെയെല്ലാം സൃഷ്ടി സ്ഥിതി ലയങ്ങള്‍ക്കു കാരണമായി, ജീവന്മാരുടെ ജീവചൈതന്യമായി, ദേവന്മാരുടെ ആത്മാവായി, പതിന്നാലെന്നു ഋഷിമാര്‍ പറഞ്ഞുവച്ചിട്ടുള്ള ലോകങ്ങള്‍ക്ക് യഥായോഗ്യം ഇടം നല്‍കി, സമസ്തപ്രപഞ്ചത്തിനുമപ്പുറത്തേക്കു വ്യാപിച്ച്, വാക്കുകള്‍ക്കും മനസ്സിനും എത്തിപ്പറ്റാനാകാത്ത വിസ്തൃതികളെയും ഔന്നത്യങ്ങളെയും ഉള്‍ക്കൊണ്ടു ഹിമവാന്‍ വിളങ്ങുന്നു. ഭൂലോകം, ഭൂവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നു ഏഴു ലോകങ്ങളായി ഇതിഹാസപുരാണങ്ങള്‍ ഈ ഔന്നത്യത്തെ വിഭജിച്ചു കാണിച്ചിരിക്കുന്നു. സ്ഥൂലപഞ്ചഭൂതനിര്‍മ്മിതമായ സ്ഥൂലജഗത്താണി ഭൂലോകം. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, സള്‍ഫര്‍, നൈട്രജന്‍ തുടങ്ങിയ മൂലകങ്ങള്‍കൊണ്ടു നിര്‍മ്മിതമായ ജഗത്താണത്. മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍ മുതലായവയുടെ ലോകം ഇതാകുന്നു. എന്നാല്‍ സൂക്ഷ്മ പഞ്ചഭൂത നിര്‍മ്മിതമായ ലോകമാണു ഭൂവര്‍ലോകം. ഗന്ധര്‍വന്മാര്‍, യക്ഷന്മാര്‍, കിന്നരന്മാര്‍, കിംപുരുഷന്മാര്‍, ചാരണന്മാര്‍, വിദ്യാധരന്മാര്‍ മുതലായവരാണ് അവിടെ വസിക്കുന്നവര്‍. ഭൂലോകത്തെ അപേക്ഷിച്ചു സൂക്ഷ്മമാകയാല്‍ ഭൂവര്‍ലോകവും ഭൂവര്‍ലോകവാസികളും മനുഷ്യനേത്രങ്ങള്‍ക്കു ഗോചരമല്ല. അതിനെക്കാള്‍ സൂക്ഷ്മമാണു ദേവന്മാര്‍ വസിക്കുന്ന സ്വര്‍ഗ്ഗലോകം. അതിന്റെ ഭാഗമാണു മനുഷ്യമനസ്സെന്നറിയുക. മഹര്‍ലോകം അതിനെക്കാള്‍ സൂക്ഷ്മവും മഹാജ്ഞാനികളുടെ അധിവാസമണ്ഡലവുമാകുന്നു. അതിന്റെ ഭാഗമാണു മനുഷ്യബുദ്ധിയെന്നു വേദാന്തശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സാധനാപദ്ധതിയിലൂടെ അവരവരുടെ ഉള്ളിലേക്കു കടന്നുചെന്നാല്‍ സത്യലോകംവരെ എത്തിനില്ക്കുന്ന ഹിമാലയത്തിന്റെ ഉപരിമണ്ഡലങ്ങളിലേക്കെത്താം. അതാണു അതിനുള്ള ഏകമാര്‍ഗ്ഗമെന്നു അറിഞ്ഞുകൊള്‍ക. അതിനുമപ്പുറം പാര്‍വതീപരമേശ്വരന്മാരുടെ വിഹാരരംഗമാകുന്നു.
സ്ഥൂലപഞ്ചഭൂത നിര്‍മ്മിതമാണു സൂര്യചന്ദ്രാദികളും നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും. അതിനാല്‍ അവയെല്ലാം ഹിമവാന്റെ സ്ഥൂലപഞ്ചഭൂത നിര്‍മ്മിതമായ താഴ്‌വാരങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നു പറയുന്നതില്‍ യുക്തിയുണ്ട്. ഹിമവാന്റെ മുകള്‍പ്പരപ്പിലുള്ള തടാകങ്ങളിലെ താമരമൊട്ടുകളെ വിരിയിക്കാന്‍ മുഖമുയര്‍ത്തി കിരണങ്ങളെ മുകളിലേക്കു നയിച്ചാലേ സൂര്യനു സാധിക്കു. ഭൂലോകവാസികളെയും ഭൂലോകത്തിനു മുകളില്‍ ഹിമവല് സൂക്ഷ്മമണ്ഡലങ്ങളിലെ ഭൂവര്‍ലോകാദി ലോകങ്ങളെയും ലോകവാസികളെയും കാളിദാസന്‍ ഈ ഹിമാലയവര്‍ണ്ണനയില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അവയെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കുമാരസംഭവത്തില്‍ ആറ് ഏഴ് സര്‍ഗ്ഗങ്ങളില്‍ കടന്നുവരുന്ന മഹാദേവസ്തുതികളിലും വര്‍ണ്ണനകളിലും ഇക്കാര്യം അടങ്ങിയിരിപ്പുണ്ട്.
ഉപനിഷത്തുക്കളുടെ പ്രപഞ്ചദര്‍ശനമാണു കാളിദാസന്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് ഇന്നു പ്രചരിക്കുന്ന ഭൗതികസങ്കല്പാധിഷ്ഠിതമായ പ്രപഞ്ചദര്‍ശനത്തില്‍ നിന്നു വളരെ ഭിന്നമാണെന്നു വ്യക്തമാണല്ലോ. വിസ്തൃതമായ ഈ പ്രപഞ്ചം മുഴുവന്‍ ഹിമാലയം നിറഞ്ഞു നില്ക്കുന്നു. അതിനാല്‍ ഈ ലോകത്തിലെവിടെയും ഹിമവാന്റെ സമ്പൂര്‍ണ്ണ സാന്നിദ്ധ്യം വിളങ്ങുന്നുണ്ട്. ശ്രദ്ധയുള്ള വ്യക്തിക്ക് ഹിമവാന്റെ അനുഭവം എവിടെയിരുന്നാലും നേടാം. യൗവനോദയത്തില്‍ തപസ്സിനായി ഹിമാലയത്തിലേക്കു പോകാന്‍ രഹസ്യമായി തീരുമാനിച്ചുറച്ച ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ (ഈ സംഭവം നടക്കുമ്പോള്‍ ശേഖരന്‍ നായര്‍) ശ്രീരാമദാസ ആശ്രമത്തിലേക്കു വിളിച്ചുവരുത്തി ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ പറഞ്ഞ വാക്കുകള്‍ ഇതിനു തെളിവാണ്. ‘എവിടെ ഓടുന്നെടോ? അവിടെ ഉള്ളതൊക്കെത്തന്നെയാണ് ഇവിടെയുള്ളത്. ഇവിടെ ഇല്ലാത്തതൊന്നും അവിടെയുമില്ല.’ സൂര്യമണ്ഡലത്തെക്കടന്നു അനന്തതയില്‍ വ്യാപിച്ചുയര്‍ന്നു നില്ക്കുന്ന ഹിമവാന്റെ നെറുകയില്‍ ആര്‍ക്കും എവിടെയിരുന്നും എത്തിച്ചേരാം. കൈമുതലായി വേണ്ടതു ശ്രദ്ധമാത്രം.
Discussion about this post