ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ട രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 22,000 തീര്‍ഥാടകരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി സൈന്യം അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ഇനിയും മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. നാളെ മുതല്‍ മഴ ശക്തമാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് ഇന്നു തന്നെ കഴിയാവുന്നത്ര പേരെ രക്ഷപ്പെടുത്താനാണ് അധികൃതരുടെ ശ്രമം. അതിനിടെ കേദാര്‍നാഥില്‍ കുടുങ്ങിയ പത്തോളം മലയാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 35 മലയാളികളാണ് ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് നോര്‍ക്ക അറിയിച്ചു.
40 ഹെലികോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഉള്ളത്.മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഹെലിപാഡുകളില്‍ ചെളി നിറഞ്ഞതു കോപ്ടറുകള്‍ ലാന്‍ഡ് ചെയ്യുന്നതിന് തടസമായിരുന്നു. തുടര്‍ന്നാണ് ഹെലികോപ്ടറുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഇതുവരെ 70,000 തീര്‍ഥാടകരെ രക്ഷപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍. രുദ്രപ്രായാഗ്, ചമോലി, ഉത്തര്‍കാശി ജില്ലകളിലാണ് ഏറ്റവും പേര്‍ കുടുങ്ങിക്കിടന്നത്. കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവരാണ് തീര്‍ഥാടകരില്‍ അധികവും.













Discussion about this post