ന്യൂഡല്‍ഹി/ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രളയത്തില്‍ 10,000ത്തിലധികം പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന നിയമസഭാ സ്പീക്കറുടെ പരാമര്‍ശം നിഷേധിക്കുന്ന മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. സ്പീക്കര്‍ക്ക് കിട്ടിയ വിവരം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രളയത്തിലെ മരണസംഖ്യ 10,000 കവിയുമെന്ന് സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ച് വാള്‍ പറഞ്ഞത്. ഇതേസമയം പ്രളയത്തില്‍ 900ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. പ്രളയത്തില്‍ കുടുങ്ങിപ്പോയ ഒരു ലക്ഷത്തിലധികം ആളുകളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. എന്നാല്‍ ആയിരത്തിലധികം പേര്‍ ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 3,000 പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം പ്രളയത്തില്‍ 800 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.
രക്ഷപ്പെടുത്തിയവരെ സൈനിക ക്യാംപുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ ഭക്ഷണം പേലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. പകര്‍ച്ചാ വ്യാധികള്‍ പടരാനുള്ള സാധ്യതയുള്ളതിനാല്‍ കേദാര്‍നാഥില്‍ സൂക്ഷിച്ചിരുന്ന 39 മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചു.
ഗ്രാമങ്ങള്‍ക്ക് പ്രധാനകേന്ദ്രങ്ങളുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ പ്രളയത്തില്‍ തകര്‍ന്ന കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായം തേടി. നാശനഷ്ടങ്ങള്‍ വിലയിരുത്താനായി അഞ്ച് പേരടങ്ങിയ സംഘം ഉടന്‍ തന്നെ കേദാര്‍നാഥ് സന്ദര്‍ശിക്കും. നിലവില്‍ എ എസ് ഐയുടെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ടതല്ല കേദാര്‍നാഥ് ക്ഷേത്രം. ക്ഷേത്രത്തിന്റെ കേടുപാടുകള്‍ വിലയിരുത്തി സംഘം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും.












