ഇന്ദിരാ കൃഷ്ണകുമാര്‍
ഈ ലോകം മുഴുവന്‍ ഈശ്വരനാല്‍ വ്യാപരിക്കപ്പെട്ടതാണെന്നോര്‍ത്താല്‍, ഇവിടെ കാണുന്നതു മുഴുവന്‍ ആ ചൈതന്യത്തിന്റെ സ്ഫുരണമെന്ന് ചലനാത്മകമായ ജഗത്ത് മുഴുവനും ഈശ്വരനാല്‍ മറയ്ക്കപ്പെടേണ്ടതാണെന്ന് – മിഥ്യയായ ജഗത്തിന് സത്യത്ത്വം ഉള്ളതുപോലെ തോന്നിക്കുന്നതിനു പുറകില്‍ ബ്രഹ്മമാണെന്നറിഞ്ഞാല്‍, ഈ പ്രപഞ്ചം മുഴുവനും ഭഗവാന്റെ അനന്തൈശ്വര്യത്തിന്റെ ഭാഗമാണെന്നിരിക്കെ, അതിലെ ഏതെങ്കിലും അംശം തന്റേതു, തന്റേതു മാത്രമാക്കിത്തീര്‍ക്കണമെന്നാശിക്കുന്നത് തെറ്റാണെന്ന ബോധ്യമുദിച്ചാല്‍, മനുഷ്യന്‍ ഈശ്വരന്റെ പ്രതിരൂപമായിമാറും, അന്നിവിടെ ഭൂമിയില്‍ സ്വര്‍ഗ്ഗം സംജാതമാകും.
ഈശാ വ്യാസമിദം സര്‍വ്വം
യത് കിഞ്ച ജഗത്യാം ജഗത്
തേനത്യക്തേന ഭുഞ്ജീഥാഃ
മാ ഗൃധഃ കസ്യസ്വിദ്ധനം.
(ഈശാവാസ്യോപനിഷത്തിലെ ഒന്നാം മന്ത്രം)
ത്യാഗം കൊണ്ട് അവനവനെ രക്ഷിക്കണമെന്ന് ലോകത്തെ അനുശാസിച്ച ഭാരതത്തിലെ ഇന്നത്തെ അവസ്ഥ നോക്കുക. നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ഉപഭോഗതൃഷ്ണയും ആഗോളവത്ക്കരണത്തിന്റെ ഭാഗമായി വാതിലുകള്‍ തള്ളിത്തുറന്ന് കടന്ന് വന്നിട്ടുള്ള അനാവശ്യമായ സുഖസൗകര്യങ്ങളും ഒരു വശത്ത്; പട്ടിണിയെന്തെന്നറിയിക്കാതെ പട്ടിണികൊണ്ട് അനുദിനം മരിക്കുന്നവര്‍ മറുവശത്ത്, രണ്ടിനുമിടയില്‍ ഹരിതവിപ്ലവത്തിന്റേയും ധവളവിപ്ലവത്തിന്റേയും മറ്റുപല വിപ്ലവങ്ങളുടെയും സമ്മോഹന ഗാഥകളും ബുദ്ധിയെഭ്രമിപ്പുക്കുന്ന സ്ഥിതിവിവരക്കണക്കുകളും.
നമ്മുടെ ധര്‍മ്മാശുപത്രികളില്‍ രോഗികളായി പ്രവേശിപ്പിക്കപ്പെടുന്ന പല കുട്ടികളും രോഗത്തിന് അടിമപ്പെടുന്നത് പോഷകമൂല്യക്കുറവുകൊണ്ടാണ്. അഞ്ചിനും ഒന്നിനും വയസിനിടയില്‍ പ്രായമുള്ള മൂന്നുമക്കളെയും കൊണ്ട് ഒരമ്മ ആശുപത്രിയില്‍ വരുന്നു. ഭര്‍ത്താവ് ഏതാനും വര്‍ഷങ്ങള്‍ രോഗിയായിക്കഴിഞ്ഞു ഈയിടെ മരിച്ചുപോയി. അമ്മയും മക്കളും അസ്ഥികൂടങ്ങള്‍. ഏതാനും ദിവസത്തെ പരിശോധനയിലൂടെയും ചികിത്സയിലൂടെയും ഡോക്ടര്‍മാര്‍ മനസ്സിലാക്കുന്നു. അവരെല്ലാം എച്ച്.ഐ.വി. ഇന്‍ഫെക്ട്‌സ് ആണെന്ന്. പരേതനായ കുടുംബനാഥന്‍ ആ സമ്പാദ്യം മാത്രമെ അവര്‍ക്ക് നല്‍കിയിട്ടുള്ളൂ. അധികകാലം വാര്‍ഡില്‍ കിടത്തി ചികിത്സിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ ആ കുട്ടികളുടെയും ചുറ്റുമുള്ള മറ്റുള്ളവരുടെയും ജീവിതം ദുരിതമയമാക്കിത്തീര്‍ക്കും. പ്രായോഗികതയുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ആ കുട്ടികളെ ആശുപത്രിയില്‍നിന്ന് വിടുവിച്ച് വീട്ടില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. ആശുപത്രിയിലെ ജീവിതം അഭികാമ്യമല്ലെങ്കിലും അവിടെ സൗജന്യഭക്ഷണമെങ്കിലും ലഭിക്കുമായിരുന്നു. കൂരയിലെ ദാരിദ്ര്യത്തില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞുങ്ങളുടെ രോഗം മൂര്‍ച്ഛിക്കുന്നു. അവര്‍ ഓരോരുത്തരായി മരണമടയുന്നു. രോഗവിവരം ഊഹിച്ചറിഞ്ഞ നാട്ടുകാര്‍ അമ്മയെ അടിച്ചോടിക്കുന്നു. നിരാലംബയായ, അശരണയായ, ഭര്‍ത്താവിനെയും കുട്ടികളെയും നഷ്ടപ്പെട്ട ആ സാധു സ്ത്രീ ആത്മഹത്യചെയ്യാന്‍ ധൈര്യമില്ലാത്തതിനാല്‍ മാത്രം അപഥസഞ്ചാരിണിയായി തീരുന്നു. തനിക്കു കിട്ടിയ മാരകരോഗം സമൂഹത്തില്‍ കുറേപേര്‍ക്ക് സമ്മാനിച്ചുകൊണ്ട് നമ്മുടെ എത്രയെത്ര ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഇങ്ങനെയുള്ള കഥപറയാനുണ്ടാകും അല്ലേ? ഹേ ഭാരതമേ, ഭാരതം ആദരിക്കുന്നുവെന്ന് അഭിമാനിക്കുന്ന സ്ത്രീത്വമേ, നിന്റെയീ ദുര്‍വിധിക്കെന്തുകാരണം?
ചോദ്യത്തിനുത്തരംതേടി അധികദൂരം പോകേണ്ടതില്ല. ഉപഭോഗസംസ്‌കാരത്തിന്റെ അതിപ്രസരത്തില്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ ഭൗതികസുഖാധിഷ്ഠിതം മാത്രമായി മാറിയിരിക്കുന്നു. ഏറ്റവും പുതിയ ബ്രാന്റ് വാഹനം, വിദേശമദ്യം, ബഹുനിലകെട്ടിടങ്ങള്‍, ‘സ്‌നോബ്വാല്യൂ’ വില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ക്ലബില്‍ അംഗത്വം, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സ്വീകരണങ്ങള്‍, ധനം കയ്യില്‍ വരുന്നതുവരെ ഇതൊക്കെ സ്വപ്‌നം കണ്ട്, സ്വപ്‌ന സാക്ഷാത്ക്കാരത്തിനുവേണ്ടി സനാതനമൂല്യങ്ങളെല്ലാം കാറ്റില്‍പറത്തി, കുറുക്കുവഴിയിലൂടെ ആഗ്രഹിച്ചിടത്തെത്തിയാല്‍, മറ്റുള്ളവര്‍ക്ക് വിശപ്പടക്കാനുള്ള ഭക്ഷണം സ്വപ്‌നം കാണാനെങ്കിലും അവകാശമുണ്ടെന്നുപോലും അംഗീകരിക്കാത്തവരാണ് ഇന്ന് സമൂഹത്തിന്റെ ഗതി നിശ്ചയിക്കാന്‍ കഴിവുള്ളവരില്‍ അധികംപേരും.
ഈ പശ്ചാത്തലത്തിലാണ് ഉപനിഷത്തുകളുടെ സന്നിധിയിലേക്ക് ലോകത്തെ എത്തിക്കാനുള്ള ദൗത്യത്തിന്റെ പ്രസക്തി. സര്‍വ്വചരാചരങ്ങളും താന്‍തന്നെ. സര്‍വ്വാത്മൈക്യബോധത്തില്‍ നിന്നുറഞ്ഞൊഴുകുന്ന സ്‌നേഹവാത്സ്യല്യധാരകൊണ്ട്, ഈശ്വരീയതകൊണ്ട്, പൊതിയണം നശ്വരമായ ഈ ജഗത്തിലെ ചലിക്കുന്ന, വികാരമുള്ള ഓരോ വസ്തുവിനേയും അത്തരത്തിലുള്ള സ്‌നേഹം ഉയര്‍ത്ത നിസ്സംഗത തന്നെയാണ്.
ത്യാഗംകൊണ്ട് ആത്മാവിനെ രക്ഷിക്കണമെന്നത് വ്യക്തിയുടെ ശ്രേയസ്സിനും സമൂഹത്തിന്റെ പ്രേയസ്സിനും ആവശ്യമാണ്. ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊന്നേയുള്ളൂ. ഈശ്വരന്റെ ആവാസ സ്ഥാനമാണീ ജഗത്തെന്ന ആരാധനാഭാവത്തോടെ അതിനെ സമീപിക്കുക. സ്വന്തം ജീവിതം തപസ്സാക്കിമാറ്റുക. ഉപനിഷത്ത് വാക്യങ്ങള്‍ക്ക് ചെവികൊടുക്കുക. ഋഷീശ്വരന്‍മാരുടെ ആഹ്വാനം കേട്ടുണരുക. ആര്‍ഷ സംസ്‌കാരം തിരിച്ചുകൊണ്ടുവരിക. സനാതനമൂല്യങ്ങളെ പുനഃപ്രതിഷ്ഠിക്കുക. ഇതിനുവേണ്ടി പ്രയത്‌നിക്കാന്‍ നമുക്ക് കഴിയട്ടെ!












