14. ഫലിക്കാതെപോയ ശാപങ്ങള്‍
ഡോ.അദിതി
വേദന്‍ എന്ന ആചാര്യന്റെ ശിഷ്യനായിരുന്നു ഉത്തങ്കന്‍. ഉത്തങ്കന്‍ ആ രാജ്യത്തിലെ രാജാവായ പുഷ്യമഹാരാജാവിന്റെ റാണിയുടെ കുണ്ഡലങ്ങള്‍ വാങ്ങിക്കുവാനായി രാജധാനിയിലെത്തി. പഠനം പൂര്‍ത്തിയാക്കിയ ഉത്തങ്കന് ദക്ഷിണയായി ആചാര്യന്റെ ഭാര്യ ആവശ്യപ്പെട്ടതാണ് മഹാറാണിയുടെ കുണ്ഡലങ്ങള്‍. കുണ്ഡലങ്ങള്‍ ആവശ്യപ്പെട്ട ഉടനെത്തന്നെ ഉത്തങ്കന്റെ മഹത്വം കണക്കിലെടുത്ത് മഹാറാണി അത് കൊടുത്തു. കുണ്ഡലങ്ങളുംകൊണ്ടു വിടവാങ്ങാന്‍ തുടങ്ങിയ ഉത്തങ്കനോട് രാജാവ് അപേക്ഷിച്ചു – ‘അങ്ങയുടെ ബഹുമാനാര്‍ത്ഥം ഒരുക്കുന്ന വിരുന്നില്‍ അങ്ങ് പങ്കെടുക്കണം’.
കുണ്ഡലങ്ങള്‍ കിട്ടിയ ഉടനെ അതും കൊണ്ട് ആശ്രമത്തിലേക്കുമടങ്ങാന്‍ ഉത്തങ്കനു തിടുക്കമായി. വിരുന്നൊരുക്കുന്നതില്‍വന്ന വിളംബം ഉത്തങ്കനെ അസ്വസ്ഥനാക്കി.
ഒട്ടും വൈകാതെ ഭക്ഷണം വിളമ്പാന്‍ അയാള്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. ധൃതി പിടിച്ച് തയ്യാറാക്കേണ്ടിവന്ന ആഹാരം ഉദ്ദേശിച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നില്ല. ചോറുപോലും വേണ്ടുംവിധം പാകമായിരുന്നില്ല. അത് കഴിക്കാന്‍ തുടങ്ങിയ ഉത്തങ്കന്റെ വായില്‍ ചോറില്‍ കിടന്നിരുന്ന തലമുടി വലഞ്ഞു. ഉത്തങ്കന്‍ കോപാകുലനായി. അയാള്‍ രാജാവിനെ ശപിച്ചു – ‘നീ എനിക്ക് അശുചിയായ ആഹാരം തന്നതുകൊണ്ട് നിന്റെ കാഴ്ച ശക്തി നശിക്കുമാറാകട്ടെ’. എന്നാല്‍ പുഷ്യമഹാരാജാവ് ഉത്തങ്കനു കൊടുത്ത ആഹാരം ഒരു ദോഷവും ഇല്ലാത്തതാണെന്നുതന്നെ വിശ്വസിച്ചു.
ഉത്തങ്കന്റെ ശാപം അന്യായമാണെന്ന് രാജാവ് കരുതി. വിളമ്പിയ ആഹാരത്തിന്റെ ശുചിത്വത്തെക്കുറിച്ച് പുഷ്യന് ഉത്തമബോധ്യമുണ്ടായിരുന്നു. അക്കാരണത്താല്‍ പുഷ്യന്‍ ഉത്തങ്കനെ ശപിച്ചു – ‘നിനക്കു വിളമ്പിത്തന്ന ആഹാരത്തിനോട് നീ അനാദരവു കാണിച്ചതിനാല്‍, നിനക്കു സന്തതിയില്ലാതെ പോകട്ടെ’.
രാജാവിന്റെ ഈ ശാപം ഉത്തങ്കനെ ഒട്ടും അലട്ടിയില്ല. തനിക്കുതന്ന ആഹാരം ദുഷിച്ചതുതന്നെ എന്നനിലയില്‍ ഉത്തങ്കന്‍ ഉറച്ചുനിന്നു. അയാളത് രാജാവിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. കാര്യം മനസ്സിലാക്കിയ രാജാവ് ഉത്തങ്കനോട് മാപ്പപേക്ഷിച്ചു. തലമുടി പിരിച്ചിട്ട ഒരു സ്ത്രീയാണ് അരിവച്ചത് എന്നതുകൊണ്ട് ഒരു തലനാര് ചോറില്‍ വീണുപോയതാണ്. തന്നോട് ക്ഷമിക്കാനും ശാപം പിന്‍വലിക്കാനും പുഷ്യന്‍ കേണപേക്ഷിച്ചു. രാജാവ് താണുകേണപേക്ഷിക്കുന്നതു കണ്ട് ഉത്തങ്കന് അലിവു തോന്നി. ഉത്തങ്കന്‍ പറഞ്ഞു – ‘ശപിച്ചുപോയത് ഫലിക്കുക തന്നെ ചെയ്യും. എന്നാല്‍ വൈകാതെ നിനക്കാ കാഴ്ചശക്തി തിരിച്ചുകിട്ടും’. രാജാവിനു ശാപമോചനം കൊടുത്ത ഉത്തങ്കന്‍ തനിക്കെതിരെയുള്ള രാജാവിന്റെ ശാപത്തെയും പിന്‍വലിക്കാന്‍ പറഞ്ഞു. എന്നാല്‍ രാജാവ് മുനിയുടെ അപേക്ഷ നിരസിച്ചു. രാജാവു പറഞ്ഞു – ‘താങ്കള്‍ക്കു തന്ന ശാപം പിന്‍വലിക്കത്തക്കനിലയില്‍ ഞാന്‍ ശാന്തനായിട്ടില്ല’. രാജാവ് ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും മാനസികാവസ്ഥ വെളിവാക്കി.
ബ്രാഹ്മണന്‍മാര്‍ ശാന്തഹൃദയമുള്ളവരും ചിലപ്പോള്‍ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ സംസാരിക്കുന്നവരുമാണ്. എന്നാല്‍ ക്ഷത്രിയന്മാര്‍ കഠിനഹൃദയമുള്ളവരും മധുരമായി സംസാരിക്കുന്നവരുമാണ്. അതിനാല്‍ താന്‍ ക്ഷത്രിയനാണെന്നുള്ള നിലയില്‍ മനസ്സലിയുകയില്ല. അതുകൊണ്ടുതന്നെ ശാപം പിന്‍വലിക്കയുമില്ല.
ക്ഷത്രിയന്റെ ഈ ഉറച്ചനിലപാട് ഉത്തങ്കനെ ബോധ്യപ്പെടുത്തി രാജാവ് അയാളെ യാത്രയാക്കി. മനംനൊന്ത ഉത്തങ്കന്‍ രാജാവിനോട് പറഞ്ഞു – ‘തെറ്റു സമ്മതിച്ച് രാജാവായ അങ്ങ് എന്നോട് മാപ്പു വാങ്ങിയതല്ലേ. അങ്ങ് എന്നെ ശപിച്ചത് തെറ്റിദ്ധരിച്ചിട്ടാണ്. അതുകൊണ്ടുതന്നെ അങ്ങയുടെ ശാപം എനിക്കു ഫലിക്കയുമില്ല’. ഇത്രയും പറഞ്ഞ ഉത്തങ്കന്‍ ആശ്രമത്തിലേക്കു നടന്നു. യാത്രയുടെ ഉദ്ദേശ്യം സഫലമായി എങ്കിലും അസ്വസ്ഥമായ ഹൃദയഭാരത്തോടെയാണ് അയാള്‍ കൊട്ടാരം വിട്ടത്. ഈ ശാപവൃത്താന്തങ്ങളിലെ കുറ്റവാളിയെ നിശ്ചയിക്കുന്നത് ആയാസകരംതന്നെ. ഇവിടെ കേസിലുള്‍പ്പെട്ട രണ്ടു വ്യക്തികളുടെയും മാനസികാവസ്ഥ കൂലംകഷമായി പഠിക്കേണ്ടിയിരിക്കുന്നു. ഉത്തങ്കന്‍ കൊട്ടാരത്തില്‍ വന്നത് കുണ്ഡലങ്ങള്‍ വാങ്ങുക എന്ന സ്വാര്‍ത്ഥതകൊണ്ടാണ്. യുവാവായ മുനിയെ രാജാവ് സ്വീകരിക്കുകയും അദ്ദേഹം ആവശ്യപ്പെട്ടത് നല്‍കുകയും ചെയ്തു. മുനിയോടുള്ള അദ്ദേഹത്തിന്റെ ബഹുമാനപ്രകടനമായിരുന്നു ആ വിരുന്നൊരുക്കല്‍. മുനിക്കു കോപം വരാന്‍ കാരണം അശുദ്ധമായ ആഹാരം വിളമ്പിയതാണ്.
ചോറുവാരിയ വായില്‍ വെങ്കുമ്പോള്‍ വായില്‍ മുടിവലഞ്ഞാല്‍ ചിലര്‍ക്ക് ഒരു അസഹ്യഭാവം ഉണ്ടാകാം. അതുകൊണ്ട് ഉത്തങ്കന് ഇവിടെ ഉണ്ടായ കോപം അസ്ഥാനത്താണ് എന്നു പറയാന്‍ പറ്റുകയില്ല. ഈ കോപം അസ്ഥാനത്തല്ലെങ്കിലും അതിനു ധാര്‍മ്മികമായ അടിസ്ഥാനമുണ്ടോ എന്നു ചിന്തിക്കണം. ശുചിയില്ലാത്ത ആഹാരം മുനിക്കു വിളമ്പാനിടയാക്കിയ സാഹചര്യം മനസ്സിലാക്കുന്നതില്‍ ഇവിടെ മുനി പരാജയപ്പെട്ടിരിക്കുന്നു. ആഭരണം കിട്ടിക്കഴിഞ്ഞപ്പോള്‍ ഉത്തങ്കന് ആശ്രമത്തിലെത്തണം.
അതിഥിക്കുള്ള ഒരു സേവനവും അയാള്‍ക്കു വേണ്ട. രാജാവായ പുഷ്യന് ഋഷിയുടെ ഈ മനോഗതം മനസ്സിലായില്ല. തന്റെ കൊട്ടാരത്തിലെത്തിയ മുനിയെ സദ്യ ഊട്ടാതെ എങ്ങനെ പറഞ്ഞയക്കും? മുനി കാണിച്ച ധൃതിയില്‍ പെട്ടെന്ന് ആഹാരം പാചകം ചെയ്തു. ശരിയായവിധത്തില്‍ ആഹാരം പാകം ചെയ്യുന്നതുവരെ കൊട്ടാരത്തില്‍ തങ്ങാന്‍ മുനി സന്നദ്ധനായിരുന്നില്ല.
മുനി കാണിച്ച തിടുക്കം അവിടെ ഉണ്ടായിരുന്ന ആഹാരം വിളമ്പാന്‍ രാജാവിനെ പ്രേരിപ്പിച്ചു. ആ ആഹാരത്തിന്റെ ഗുണക്കുറവിനെക്കുറിച്ച് അയാള്‍ക്ക് അറിവില്ലായിരുന്നു. അതുകൊണ്ടാണ് ആഹാരം മോശമായിപ്പോയി എന്ന മുനിയുടെ കഥനം രാജാവ് വിശ്വസിക്കാത്തത്. ആഹാരത്തിന്റെ ഗുണമേന്മയെക്കുറിച്ച് രാജാവ് വാദിക്കുകയും ഋഷിയുടെ ശാപം അന്യായമാണ് എന്ന് പറയുകയും ചെയ്തു. നിമിഷങ്ങള്‍ക്കുമുമ്പ് തന്നില്‍നിന്നും കുണ്ഡലങ്ങള്‍ ദാനം വാങ്ങിയ ഒരു മുനി അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നല്‍കപ്പെട്ട ആഹാരത്തെ ആക്ഷേപിച്ചുകൊണ്ട് തന്നെ ശപിച്ചത് രാജാവ് സഹിച്ചില്ല. മുനിയുടെ നന്ദിയില്ലാത്ത ആ പ്രവൃത്തി രാജാവിനെ നടുക്കി. അതുകൊണ്ടാണ് അദ്ദേഹം മുനിയെ തിരികെ ശപിച്ചത്. മോശമായ ആഹാരം വിളമ്പിപ്പോയത് അറിഞ്ഞകൊണ്ടല്ല. അതുകൊണ്ട് പുഷ്യന്‍ ഇവിടെ കരുതിക്കൂട്ടി ഒരപരാധവും ചെയ്തിട്ടില്ല.
എന്നാല്‍ ആഹാരത്തിന്റെ മേന്മയെക്കുറിച്ചുള്ള മുനിയുടെ ആരോപണം ശരിയാണെന്നു ബോധ്യമായപ്പോള്‍ രാജാവ് മാപ്പ്‌ചോദിച്ചു. ഇതുകണ്ട മുനി അത്യന്തം യോഗ്യമായി പ്രതികരിച്ചു. അദ്ദേഹം രാജാവിന്റെ മേല്‍ വിക്ഷേപിച്ച ശാപം പിന്‍വലിച്ചു. പുഷ്യന്റെ പശ്ചാത്താപവും മുനിയുടെ ശാപം പിന്‍വലിക്കലും തീര്‍ച്ചയായും ന്യായീകരിക്കാം. വ്യാസന്റെ നീതിബോധത്തിന് അത് യുക്തം തന്നെ. എന്നാല്‍ ഇവിടെ കീറാമുട്ടിയായി ഒരു പ്രശ്‌നം അവശേഷിക്കുന്നു.
മുനികുമാരന്‍ അപേക്ഷിച്ചെങ്കിലും രാജാവ് തന്റെ ശാപം പിന്‍വലിച്ചില്ല. രാജാവ് ക്ഷത്രിയനാണ്. അദ്ദേഹം പറഞ്ഞു – ക്ഷത്രിയന്‍ ഒരു തീരുമാനമെടുത്താല്‍ അതിനു മാറ്റമില്ല. പറഞ്ഞുപോയത് തിരിച്ചെടുക്കയുമില്ല. അതുകൊണ്ടു തന്നെ ശാപം പിന്‍വലിക്കുന്നില്ല. ഒരുവന് അങ്ങനെ ചില സ്വഭാവങ്ങള്‍ ഉണ്ടായിരിക്കാം. അതിനെ അഭിനന്ദിക്കുന്നുമില്ല. ഭര്‍ത്സിക്കുന്നുമില്ല. എന്നാല്‍ അപ്രകാരമുള്ള ഒരു മനുഷ്യന്‍ ഒരു അന്വേഷണം നടത്താതെ വിളമ്പിയ ആഹാരം സംശുദ്ധം തന്നെ എന്നു പറയാന്‍ പാടില്ലായിരുന്നു. രാജാവിന് അത് പരിശോധിച്ചുനോക്കുകയോ രുചിച്ചുനോക്കുകയോ അതേപ്പറ്റി അന്വേഷിക്കയോ ചെയ്യാമായിരുന്നു.
ഇവിടെ നാം ശാപമോചനം യാചിക്കുന്ന പുഷ്യനെ കണ്ടു. അടുത്ത ക്ഷണത്തില്‍ താന്‍ ക്ഷത്രിയനാണെന്ന അഹംഭാവം വ്യക്തമാക്കുകയും അതുകൊണ്ട് തന്റെ ശാപം പിന്‍വലിക്കാന്‍ പറ്റുകയില്ലെന്നു പറയുകയും ചെയ്തിരിക്കുന്നു. ഒരു രാജാവ് ഇത്രയും തരം താഴാമോ? അന്തിമ വിധി ഒന്നുകൂടിചിന്തിച്ചിട്ടുമതി.
ഇവിടെ രാജാവിലും സന്യാസിയിലും ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ സൂക്ഷ്മമായ ചില വ്യത്യാസങ്ങളുണ്ട്. രാജാവായ പുഷ്യന്‍ ഇവിടെ വ്യക്തിപരമായ ഒരു കുറ്റവും ചെയ്തിട്ടില്ല. നിലവാരം കുറഞ്ഞ ആഹാരം വിളമ്പാന്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. ആഹാരത്തിന്റെ നിലവാരം മോശമായതില്‍ മുനിക്കും ഒരു കൈയുണ്ടെന്ന കാര്യം മറക്കണ്ട. ധൃതിപിടിച്ച് രാജാവ് ആഹാരം വിളമ്പിച്ചത് ഉത്തങ്കന്റെ നിര്‍ബന്ധംമൂലമാണ്.
അതുകൊണ്ട് ആഹാരത്തിന്റെ മോശമായനിലവാരത്തിന് ഉത്തരവാദി ഉത്തങ്കന്‍തന്നെ എന്നു പറയേണ്ടിയിരിക്കുന്നു. രാജാവിനെ ശപിച്ചത് ഉത്തങ്കന്‍ പിന്‍വലിച്ചു. ഒരുപക്ഷേ മുനി അത്തരത്തിലുള്ള ഒരു സൗജന്യം അര്‍ഹിച്ചുകാണുകയില്ല. പരേതന്മാരുടെ അനുഗ്രഹം കിട്ടാന്‍ ബ്രാഹ്മണന്‍മാരെ ഊട്ടി ശ്രാദ്ധം നടത്തണം. ഉത്തങ്കന്‍ കുണ്ഡലം കൈക്കലാക്കി രാജാവിന്റെ സൗജന്യം അനുഭവിച്ചു.
എന്നാല്‍ പരേതന്മാരുടെ അനുഗ്രഹമെന്ന സൗജന്യം രാജാവിനു വാങ്ങികൊടുക്കാന്‍ ഉത്തങ്കനു സന്മമനസ്സില്ല. ഇത് കൃതഘ്‌നതയുടെ തികവാര്‍ന്ന ഒരു ദൃഷ്ടാന്തംതന്നെ. ധര്‍മ്മശാസ്ത്രമനുസരിച്ച് ബ്രഹ്മഹത്യ നടത്തിയവനും സുരാപാനം ചെയ്തവനും വ്രതഭംഗം വരുത്തിയവനും മാപ്പുകൊടുക്കാം. കൃതഘ്‌നനുമാപ്പില്ല. അതുകൊണ്ട് ശാപം പിന്‍വലിക്കാത്ത രാജാവിനെ ഇവിടെ കുറ്റക്കാരനായികാണുന്നില്ല.
ഇവിടുത്തെ ശാപവും അനുശാപവും തെറ്റിദ്ധാരണകളേയോ ഊഹത്തേയോ അടിസ്ഥാനമാക്കിയുള്ളതാണ്. ഉത്തങ്കന്‍ കൃതഘ്‌നത പാപമല്ലേ? ഉത്തങ്കനിലെ ഈ കൃതഘ്‌നത ആരോപിതമാണ്. കുണ്ഡലം കൊണ്ടുകൊടുത്ത് ഗുരുിവന്റെ അനുഗ്രഹം വാങ്ങാനുള്ള തിടുക്കത്തിനിടയില്‍ സംഭവിച്ചതാണിതെല്ലാം അല്ലാതെ ഉത്തങ്കന്‍ ദോഷിയായതുകൊണ്ടല്ല.
പുത്രനില്ലെങ്കില്‍ നരകത്തില്‍ പതിയ്ക്കുകയില്ലേ? മുനികുറ്റം ചെയ്തില്ലെങ്കില്‍ പുത്രനുണ്ടാകാതെ പോകട്ടെ എന്ന ശാപം യുക്തമാണോ? യുക്തമല്ലെന്നതാണ് വ്യാസനീതി. അതുകൊണ്ടാണ് രാജാവിന്റെ ശാപം കല്‍മഷമില്ലാത്ത ഉത്തങ്കനില്‍ ഫലിക്കുകയില്ലെന്ന് ഉറച്ച് അയാള്‍ സ്വയം സ്വാന്ത്വനപ്പെട്ടത്.
Discussion about this post