തിരുമാന്ധാംകുന്ന് ശിവകേശാദിപാദം (ഭാഗം – 34)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
മലമുകളിലുടയവനെ അടിമുടിവണങ്ങുമെന്‍
കുടിലതകള്‍ മാറ്റുവാന്‍ പുനരപിതൊഴുന്നേന്‍
ഗംഗമുതല്‍ പാദംവരെ ഓരോരോ അംഗമായി കണ്ട് വന്ദിച്ച ഭക്തന്‍ വീണ്ടും ശിവനെ അടിമുടി നോക്കിക്കാണുന്നു. എത്രകണ്ടാലും മതിവരാത്ത കമനീയമായ സച്ചിദാനന്ദ വിഗ്രഹം കണ്‍മുന്നില്‍ കടുന്തുടികൊട്ടി നര്‍ത്തനം ചെയ്യുമ്പോള്‍ ആര്‍ക്കാണ് വീണ്ടും വീണ്ടും നോക്കാതിരിക്കാനാവുക?
നിരന്തരമായി ഭഗവന്നാമം ഉരുവിടുകയും ആര്‍ക്കാണ് വീണ്ടും വീണ്ടും നോക്കാതിരിക്കാനാവുക? നിരന്തരമായി ഭഗവന്നാമം ഉരുവിടുകയും ഹൃദയാന്തര്‍ഭാഗത്തു അനവരതം ഭഗവദ്രൂപം ദര്‍ശിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്കാണു ഭക്തിയെന്ന് ആചാര്യന്മാര്‍ പേരിട്ടിരിക്കുന്നത്. അകൈതവമായ ഭക്തിപ്രകര്‍ഷമാണ് വീണ്ടും വീണ്ടും വണങ്ങാന്‍ സ്‌തോത്രക്കാരനെ പ്രേരിപ്പിക്കുന്നത്. എന്താണു ഭക്തിയുടെ പ്രയോജനം? ഭക്തിയുടെ പ്രയോജനം ഭക്തിതന്നെ. അതാണു കുടിലതകള്‍ മാറുവാന്‍ പുനരപിതൊഴുന്നേന്‍ എന്നു പറഞ്ഞതിന്റെ സാരം. മനസ്സിലെ കുടിലത ഈശ്വരീയഭാവത്തെ ഹൃദയത്തില്‍നിന്നകറ്റുന്നു. ഭക്തിയെ പ്രതിബന്ധിക്കുന്നു. കുടിലതകള്‍ മാറിയാലോ ഭക്തിപ്രകാശം സൂര്യതുല്യം ഹൃദയത്തില്‍ നിറയുന്നു.
‘സീതയാസാര്‍ദ്ധം ഹൃദിവസിക്കസദാഭവാന്‍
സീതാവല്ലഭ, ജഗന്നായക, ദാശരഥേ,
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരിടത്തു
കിടക്കുമ്പോഴും ഭുജിക്കുമ്പോഴുമെന്നുവേണ്ട
നാനാകര്‍മ്മങ്ങളനുഷ്ഠിക്കുമ്പോള്‍ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ’.
* അഗസ്ത്യസ്തുതി, അദ്ധ്യാത്മരാമായണം
എന്നു അഗസ്ത്യമഹര്‍ഷി ശ്രീരാമനോടുപ്രാര്‍ത്ഥിക്കുന്നതിന്റെ തത്ത്വവുമിതുതന്നെ. ഭക്തന്‍ തന്റെ ഭക്തിക്കു പകരമായി യാതൊന്നും ആഗ്രഹിക്കുന്നില്ല. അഥവാ ആഗ്രഹിച്ചാലോ അചഞ്ചലമായ ഭക്തിമാത്രമേ ആഗ്രഹിക്കൂ.
ഭക്തിപ്രകര്‍ഷം
അഖിലദിഗ് രാശിയും അഷ്ടദിക്പാലരും
സുരവരഗണങ്ങളും കാണ്‍കെത്തൊഴുന്നേന്‍
എല്ലാദിക്കുകളും എട്ടു ദിക്പാലകന്മാരും ദേവന്മാരും കാണ്‍കെ ശ്രീമഹാദേവനെ തൊഴുന്നു. പരമപദമാണ് ശിവദര്‍ശനം. അതുനേടിയ യോഗിക്ക് അതിനുമുമ്പുള്ള ദൃശ്യങ്ങളെല്ലാം പകലുപോലെ പ്രത്യക്ഷമാണ്. ദിക്കുകളും ദിക്പാലകന്മാരും ദേവന്മാരും സിദ്ധാദിമുനികളുമെല്ലാം ശിവദര്‍ശനം ലഭിക്കും മുമ്പുതന്നെ കണ്‍മുന്നില്‍ അണിനിരന്നുകഴിഞ്ഞിരിക്കും. അതാണു അവരെയും ശിവസമീപം കണ്ടുകൊണ്ട് വന്ദിക്കാനാവുന്നത്. ദേവാദികള്‍ നോക്കിനില്‍ക്കെ ശിവനെ താന്‍ വണങ്ങുന്നു എന്നും ഇതിന് അര്‍ത്ഥമുണ്ട്. അതും ഇവിടെ സംഗതമാകുന്നു.
വിരാഡ്രൂപ ദര്‍ശനം
‘ഉരഗവരജാലങ്ങളുഭയവരചരങ്ങളും
ഉദിതരവികിരണഗണമണിയും തൊഴുന്നേന്‍
ജലനിധികളനവരതമാര്‍ത്തിരമ്പുന്നതും
ജഗനഗനരസമൂഹങ്ങള്‍ പൊങ്ങുന്നതും
തവചരണകമലമതിലഭയമായെത്തുന്ന
മുനിജനസമൂഹവും മുക്തരും ഭക്തരും
തിരുവുടലിലടിമുടിയില്‍ മുന്നിലായ് കണ്ടുഞാ-
നടിമലരില്‍ വീണിതാ കൂപ്പുന്നനാമയം.
മുകളില്‍ വര്‍ണ്ണിച്ച അതീന്ദ്രിയമായ ശിവദര്‍ശനവും നഗ്നനേത്രങ്ങള്‍ക്കു വിധേയമായ സ്ഥൂലപ്രപഞ്ചദര്‍ശനവും തമ്മിലുള്ള അഭേദം സ്പഷ്ടമാക്കുന്ന ഇന്ദ്രിയാതീതദര്‍ശനമാണ് ഈ വരികളില്‍ പ്രതിദ്ധ്വനിക്കുന്നത്. കാലദേശങ്ങളുടെ ഭേദം തീരെ മാഞ്ഞ് ഭൂത ഭാവികളെല്ലാം പ്രത്യക്ഷമായി, വര്‍ത്തമാനമായി, തുടികൊട്ടുന്നത് നമുക്ക് ഇവിടെ കാണാനാകും. പാമ്പുകള്‍, ഭൂമിയിലും സ്വര്‍ഗ്ഗത്തും സഞ്ചരിക്കുന്ന ജീവകോടികള്‍, ഉദിച്ചുയരുന്ന രത്‌നാഭമായ സൂര്യകിരണങ്ങള്‍ എന്നിങ്ങനെ അനന്തകോടിദൃശ്യങ്ങള്‍ ശിവനില്‍ നിറഞ്ഞുനില്ക്കുന്നു. തിരതല്ലിത്തിമിര്‍ക്കുന്ന സമുദ്രങ്ങളും ഇരമ്പിമറിയുന്ന ഗ്രാമങ്ങളും നഗരങ്ങളും മാനവരാശിയുടെ ഉയര്‍ച്ചയും താഴ്ചയും ശിവഭജനത്തിനോടിയെത്തുന്ന മുക്തന്മാരും ഭക്തന്മാരും താണ്ഡവം ചെയ്യുന്നശിവനില്‍ പാദംമുതല്‍ ശിരസ്സുവരെകണ്ട് സ്‌തോത്രക്കാരന്‍ നമിക്കുന്നു. പതിന്നാലു ലോകങ്ങളും നിലനില്‍ക്കുന്നതു ശിവനിലാണ്. ശിവന്റെ പാദമൂലം പാതാളവും പാര്‍ഷ്ണി മഹാതലവും ഗുല്‍ഫം രസാതലവും മുഴങ്കാല്‍ തലാതലവും കാല്‍മുട്ട് സുതലവും തുടകള്‍ വിതലവും അതലവും അരക്കെട്ട് ഭൂലോകവും നാഭി ഭുവര്‍ലോകവും മാറിടം സ്വര്‍ലോകവും കഴുത്ത് മഹര്‍ലോകവും മുഖം ജനലോകവും നെറ്റിതപോലോകവും ശിരസ്സ് സത്യലോകവുമാകുന്നു.
* ത്വമേവ സര്‍വകൈവല്യം ലോകാസ്‌തേfവയവയവാഃസ്മൃതാഃ
പാതാളം തേ പാദമൂലം പാര്‍ഷ്ണിസ്തവമഹാതലം
രസാതലം തേഗുല്‍ഫൗള തലാതലമിതീര്യതേ
ജാനുനൂസുതലം രാമ ഊരൂതേ വിതലം തഥാ.
ഇതാണുവിരഡ്രൂപ ദര്‍ശനം. ഈ ദര്‍ശനത്തില്‍ കാലപരിധിയുമില്ല. അതിനാല്‍ കടന്നുപോയതും വരാനിരിക്കുന്നതുമെല്ലാം വര്‍ത്തമാനമായികാണാം. ഗ്രാമങ്ങലും നഗരങ്ങളും വളരുന്നതും തളരുന്നതും വീണ്ടും ഉയര്‍ച്ചപ്രാപിക്കുന്നതുമെല്ലാം കാണപ്പെടുന്നത് അതുകൊണ്ടാണ്. മാനവരാശിയുടെ വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും നവോത്ഥാനത്തിന്റെയും സംഭവപരമ്പരകള്‍ പ്രകടമായികാണപ്പെടുന്നു. പരമപവിത്രമായിട്ടുള്ളത് മുക്തന്മാരായ ആത്മാക്കളുടെയും ഭക്തന്മാരുടെയും ദര്‍ശനമാണ്. അവര്‍ ശിവഭജനത്തിലേര്‍പ്പെട്ടിരിക്കുന്നു.
സമ്പൂര്‍ണ്ണമായ പ്രപഞ്ചദര്‍ശനവും തത്ത്വദര്‍ശനവുമാണ് ഈ സ്‌തോത്രം. തത്ത്വമസി എന്ന ഉപദേശവാക്യവും പ്രജ്ഞാനംബ്രഹ്മമെന്ന മനനവാക്യവും അധമാത്മാ ബ്രഹ്മ എന്ന ഉപാസനാവാക്യവും അഹം ബ്രഹ്മാസ്മി എന്ന അനുഭൂതിവാക്യവും ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. പരമാത്മാവ് നീയാണെന്ന ഉപദേശമാണു തത്ത്വമസി. താനും ഈശ്വരനും രണ്ടെന്ന തോന്നലാണ് അജ്ഞാനം. സര്‍വ്വദുഃഖങ്ങള്‍ക്കും ഏകഹേതുവായ അജ്ഞാനത്തെ നിവാരണം ചെയ്യുന്ന സിദ്ധൗഷധമാണ് ഛാന്ദോഗ്യോപനിഷത്തിലെ തത്ത്വമസി. ഗുരുപദേശം ലഭിച്ച ശിഷ്യന്‍ അതിനെ നിരന്തരം മനനം ചെയ്യണം. അതിന്റെ എല്ലാവശങ്ങളും കൂലങ്കഷമായ അപഗ്രഥനത്തിനു വിധേയമാക്കണം. അപ്പോള്‍ അറിവാണ് ബ്രഹ്മം എന്ന രഹസ്യം ഹൃദയത്തില്‍ പ്രകാശിക്കും. തുടര്‍ച്ചയായ മനനം അതിനെ ഉറപ്പിക്കും. ഇക്കാണായ എല്ലാറ്റിനുമുള്ളിലും പുറത്തുമിരിക്കുന്നത് അറിവാണെന്ന ഉറപ്പാണ് പ്രജ്ഞാനം ബ്രഹ്മ എന്ന ഐതരേയോപനിഷത്തിലുള്ള മഹാവാക്യത്തിന്റെ സാരം. ദൃശ്യങ്ങളെല്ലാം പ്രജ്ഞാനത്തില്‍ അഥവാ അറിവില്‍ ഉണ്ടായി നിലനില്ക്കുന്നവമാത്രമാണ്. അവയുടെ നാനാത്വം ബാഹ്യംമാത്രമാണ്. അയഥാര്‍ത്ഥമായി നാനാത്വത്തെ നിരസിക്കുമ്പോള്‍ അഖണ്ഡവും സച്ചിദാനന്ദരൂപവുമായ അറിവ് അവശേഷിക്കും. അതാണുസത്യം. അതാണുപരമം. നിരന്തരമായ മനനം ഉപാസനയിലേക്ക് സാധകനെ നയിക്കും. അതാണ് മുണ്ഡകോപനിഷത്തിലെ അയമാത്മാബ്രഹ്മ എന്ന മഹാവാക്യത്തിന്റെ പൊരുള്‍. ഈ ആത്മാവ് അഥവാ അറിവ് ബ്രഹ്മമാകുന്നു എന്ന് അതിനുസാരം. ഉപാസന സാധകനെ നയിക്കുന്നത് ഞാന്‍ പരമാത്മാവുതന്നെ എന്ന അനുഭൂതിയിലേക്കാണ്. അതാണു മനുഷ്യജന്മത്തിന്റെ പരമലക്ഷ്യം. ബ്രഹ്മം തന്നെയാണു ശിവന്‍. അതിന്റെ പ്രത്യക്ഷാനുഭവമാണ് തിരുമാന്ധാംകുന്ന് ശിവകേശാദിപാദസ്‌തോത്രം.
(അവസാനിച്ചു)
Discussion about this post