വെങ്കട്ടരാമന്‍
ഓം പാര്‍ത്ഥായ പ്രതിബോധിതാം
ഭഗവതാനാരായണേനസ്വയം
വ്യാസേനഗ്രഥിതാം പുരാണമുനിനാം
മദ്ധ്യേമഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീംഭഗവതീം
അഷ്ടാദശാദ്ധ്യായിനീം
അംബത്വാം അനുസന്ധതാമി
ഭഗവത്ഗീതേ ഭവദ്വേഷിണി
ശ്രീമദ് ഭഗവദ്ഗീതാ ധ്യാനശ്ലോകങ്ങളിലെ ആദ്യത്തെതാണ് ഇത്. നാരായണന്‍ തന്നെ സ്വയം അര്‍ജ്ജുനനെ പഠിപ്പിച്ചതും മഹാഭാരതത്തിന്റെ നടുവില്‍ പുരാണ ഋഷിയായ വ്യാസന്‍ രചിച്ചിരിക്കുന്നതും. പതിനെട്ട് അദ്ധ്യായങ്ങളുള്ളതും, അദ്വൈതത്തിന്റെ അമൃതം ചൊരിയുന്നതും, സംസാരത്തിന്റെ വിനാശകാരിണിയുമായ, അല്ലയോ ഭഗവദ്ഗീതാ മാതാവേ അവിടുത്തെ ഞാന്‍ വന്ദിക്കുന്നു.
ഭഗവദ്ഗീത മോക്ഷത്തിലേക്ക് മാത്രം നമ്മെ നയിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു വേദഗ്രന്ഥമല്ല. അത് പുണ്യാശ്രമത്തിലെ പശ്ചാത്തലത്തില്‍ ആത്മനിവൃത്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു ജ്ഞാനാര്‍ത്ഥിക്ക് നല്‍കിയ ഉപദേശമല്ല. നേരെമറിച്ച് യുദ്ധക്കളത്തില്‍ അസഹനീയവും അപാരവുമായ സമ്മര്‍ദ്ദത്തിന് വഴങ്ങി മാനസീകനിലപോലും വഴുതിപോകുന്ന ഒരു വീര പോരാളിക്ക് നല്‍കിയ ഒരു പ്രയോഗിക നിര്‍ദ്ദേശമാണ്. അതുകൊണ്ട്, മറ്റെല്ലാ മതഗ്രന്ഥങ്ങളില്‍നിന്നും വ്യത്യസ്ഥമായി ഇന്നത്തെ പ്രായോഗിക ജീവിതത്തിലെ ദൈനം ദിനപ്രശ്‌നങ്ങളെ നേരിടാന്‍ ഏതൊരു മനുഷ്യനേയും അത് പ്രാപ്തനാക്കിതീര്‍ക്കുന്നുണ്ട്.
ഭഗവാനാല്‍ പാടപ്പെട്ടത്, ഉപദേശിക്കപ്പെട്ടത് എന്നാണ് ഭഗവദ്ഗീതക്ക് അര്‍ത്ഥം. കുരുക്ഷേത്രയുദ്ധഭൂമിയില്‍ വെച്ച് സ്വധര്‍മ്മം എന്തെന്ന് തിരിച്ചറിയാന്‍ വിഷമിച്ച് പതറിപ്പോയ അര്‍ജ്ജുനനെ നിമിത്തമാക്കി സര്‍വ്വലോകത്തോടും ചെയ്ത ഉപദേശം ശ്രീവേദവ്യാസന്‍ പതിനെട്ട് അദ്ധ്യായങ്ങളിലായി നിബന്ധിച്ചു. ഈ ഗ്രന്ഥമാണ് സര്‍വ്വവേദാന്തസാരമെന്നോണം ആവിര്‍ഭവിച്ച ഗീതാശാസ്ത്രം.
ഗീത നമ്മെ മയക്കിക്കിടത്തി ഉറക്കാനുള്ളതല്ല. മറിച്ച്, ആലസ്യത്തില്‍ നിന്നും അജ്ഞതയില്‍ നിന്നും നമ്മെ ഉണര്‍ത്തി ആത്മസാക്ഷാത്കാരത്തിന്റെയും ആത്മപ്രകാശനത്തിന്റെയും അത്യുന്നതാവസ്ഥയിലേക്ക് നമ്മെ നയിക്കാനുള്ളതാണ്. ഗീതാശ്ലോകങ്ങള്‍ക്ക് നമ്മെ ശക്തരാക്കി പുതിയ തലങ്ങളില്‍ ചിന്തിപ്പിക്കാനുള്ള കരുത്തുണ്ട്.
ദുര്‍ബലമായ മനസ്സുകള്‍ക്ക് ഒരിക്കലും ശക്തമായ ആശയങ്ങള്‍ മനസ്സിലാക്കാനൊ ഉള്‍ക്കൊള്ളാനോ സാദ്ധ്യമല്ല. ആ യത്‌നത്തില്‍ അവര്‍ അത്തരം ആശയങ്ങളെ സ്വന്തം ലളിതചിന്തകളുമായി കൂട്ടികലര്‍ത്തുന്നു. പക്ഷെ, നാം കുറച്ച് ശക്തിയും ആര്‍ജ്ജവവും വളര്‍ത്തിയെടുക്കുകയാണെങ്കില്‍, ജീവതത്തിലെ ഓരോ സന്ദര്‍ഭത്തിലും നമുക്ക് വഴികാട്ടിയാവുന്ന തത്ത്വങ്ങള്‍ ഗീതയില്‍ കണ്ടെത്താന്‍ കഴിയും. ചിലപ്പോള്‍, ആലോചിച്ച് നോക്കിയാല്‍ നമ്മുടെ നേതാക്കന്മാര്‍ ഭീരുതക്കും ക്ലൈബ്യത്തിനും വശംവദരായി നമ്മുടെ രാജ്യത്തിന്റെ കെട്ടുറപ്പും, മതേതരസ്വഭാവവും, പാരമ്പര്യവും മറ്റും കളഞ്ഞ് കുളഇച്ച നിരവധി സംഭവങ്ങള്‍ കാണാം. പെട്ടെന്ന്, എടുത്ത് പറയാന്‍ പറ്റിയ രണ്ട് സന്ദര്‍ഭങ്ങള്‍ ഉണ്ട്. ഒന്ന് ഇന്ത്യയുടെ വിഭജനം 1947ല്‍. രണ്ടാമത്തേത് 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം. ഗീതയിലെ സന്ദേശം എന്തെന്ന് അറിയാന്‍ ശ്രമിച്ച് ഒരു നിമിഷത്തേക്കു അത് സ്മരിച്ചിരുന്നുവെങ്കില്‍ അപമാനങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാമായിരുന്നു.
ഭഗവദ്ഗീത എങ്ങിനെ സ്വാതന്ത്ര്യനഗരത്തെ സ്വാധീനിച്ചു എന്ന് വിശദീകരിക്കുക വിഷമമാണ്. ഗീതാ മന്ത്രവുമാക്കി തൂക്കുമരത്തിലേറിയസ്വാതന്ത്ര്യ ഭാരതരുടെ സംഖ്യ അത്രയും അധികമാണ്.
ഭാരതീയസംസ്‌കാരിക ദേശീയ പുനരുത്ഥാനം നടന്നത് ഭക്തിപ്രസ്ഥാനത്തിലൂടെയായിരുന്നെങ്കില്‍, ഇംഗ്ലീഷ്‌കാര്‍ക്കെതിരായുള്ള സ്വാതന്ത്ര്യസമരം ഒരു കര്‍മ്മയജ്ഞത്തിലൂടെയായിരുന്നു.
വേദാന്തം പഠിപ്പിക്കുന്നു എന്നതോ മോക്ഷമാര്‍ഗ്ഗം ഉപദേശിക്കുന്നു എന്നതോ അല്ല ഗീതയുടെ മഹത്വം. കര്‍മ്മമാര്‍ഗം കാണിച്ചുതരുന്നു എന്നതാണ്. മനസ്സ് സന്ദേഹാകുലമാകുമ്പോള്‍, വിശേഷിച്ചും യുദ്ധോദ്യുക്തനായ പാര്‍ത്ഥന്റെ സംശയങ്ങള്‍ തീര്‍ത്ത് കൊടുത്ത് മനസ്സ് ശാന്തവും കര്‍മ്മനിരതവുമാക്കുന്നു എന്നതാണ് ഗീതയുടെ വൈശിഷ്ട്യം. ലോകമാന്യ ബാലഗംഗാധരതിലകന്‍ പറഞ്ഞതാണ് ഇത്.
ഗാന്ധിജിയുടെ അഹിംസാത്മകസമരം മുതല്‍ സുഭാഷ്ചന്ദ്രബോസിന്റെ തുറന്ന യുദ്ധം വരെ പ്രചോദനം നേടിയത് ഭഗവദ്ഗീതയില്‍ നിന്നായിരുന്നു. എക്കാലത്തും നമ്മുടെ ദേശീയ പുനരുത്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഭഗവദ്ഗീതയിലെ ആശയങ്ങളായിരുന്നു.
ദൂരദര്‍ശനിലും അതുപോലെ മറ്റ് സ്വകാര്യ ടിവി ചാനലുകളിലും പുരാണപരമ്പരകളുടെ ബഹളമാണിപ്പോള്‍. ഗീതാരഹസ്യം സംപ്രേഷണം നടന്നിരുന്ന കര്‍മ്മത്തിന് യാതൊരു പ്രാധാന്യവും നല്‍കാത്ത, ഫലത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഗീതാരഹസ്യത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്.
എത്രയോ മഹാപുരുഷന്മാര്‍ ഗീതയുടെ പൊരുള്‍ കണ്ടെത്തിയിട്ടുണ്ട്. പലരും അവരുടെ രീതിയില്‍ ഗീതയെ വിലയിരുത്തുകയും പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ഗീത കേവലം കാലിക പ്രസക്തിയുള്ളത് മാത്രമല്ല, അത് ചിരന്തവുമാണ്. ഓരോ വ്യക്തിക്കും സാഹചര്യത്തിന്നനുസരിച്ച് ഗീതയിലെ ഏതൊരുശ്ലോകവും വ്യാഖ്യാനിക്കാം.
കേരളമുഖ്യമന്ത്രി പോപ്പിന് സമ്മാനിച്ചത് ഭഗവദ്ഗീതയായിരുന്നു എന്നുള്ളത് തന്നെ ഗീത ഇന്നും പ്രസക്തമാണ് എന്നതിന് തെളിവല്ലേ?
ആദ്യമായി ആറ്റംബോംബ് പൊട്ടിച്ച ആണവശാസ്ത്രജ്ഞനായ ഡോ.റോബര്‍ട്ട് ഓപ്പന്‍ ഹൈമര്‍ ഒരു സംസ്‌കൃതപണ്ഡിതനും നിത്യം ഗീതപഠിക്കുന്ന ഒരാളുമായിരുന്നു. അദ്ദേഹം ഉജ്വലമായ ആ സ്‌ഫോടനത്തിന് സാക്ഷ്യം വഹിച്ച ദിവസം തന്റെ ഡയറിയില്‍ എഴുതി. ‘ആയിരം സൂര്യന്മാര്‍ ഒന്നിച്ച് ചക്രവാളത്തില്‍ ഉദിച്ചാല്‍ ഉണ്ടാകുന്നതിനേക്കാള്‍ വലിയതിളക്കവും പ്രഭയും’. വരാനിരിക്കുന്ന ആറ്റം ബോബിനെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും അദ്ദേഹം എഴുതി ‘ഞാന്‍ നാശകാരിയാണ് മൃത്യുദേവനാണ്. ലോകത്തിന്റെ സര്‍വ്വനാശത്തില്‍ നിന്നാണ് ഞാന്‍ ഉണ്ടായിട്ടുള്ളതും’. ഈ രണ്ട് ഉദ്ധരണികളും ഭഗവദ്ഗീതയിലെ രണ്ടാം അദ്ധ്യായത്തില്‍ നിന്നുള്ളവയല്ലേ? ഇവരണ്ടും എത്രസന്ദര്‍ഭോചിതവും ഉള്ളടക്കത്തില്‍ എത്രമാത്രം പ്രവചനാത്മകവുമാണ് എന്ന് ആലോചിച്ചാല്‍ അറിയാം. ചുരുക്കിപറഞ്ഞാല്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍ 5100 കൊല്ലങ്ങള്‍ക്കുമുമ്പ്തന്നെ, ഇന്ന് ഭാരതത്തില്‍ കാണുന്ന ധര്‍മ്മച്യുതികളെയെല്ലാം മുന്‍കൂട്ടി കണ്ട്‌കൊണ്ട് നമ്മുടെ യുവാക്കള്‍ക്ക് നല്‍കിയ ഒരു ഹാന്‍ഡ്ബുക്ക് ആയിട്ട് ഗീതയെ കരുതാം.
കപടവേഷവും ഒളിച്ചോട്ടവും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ ആധുനിക ലോകത്തെ എങ്ങിനെ നേരിടും? ഭഗവദ്ഗീത നമ്മുടെ ഭാവിക്ക് പറ്റിയതാണോ? അതെ പറ്റിയത് തന്നെ, സംശയമേ ഇല്ല. കാരണം, അതിന്റെ മൂല്യങ്ങള്‍ കാലത്തിന്നും ദേശത്തിന്നും അതീതമാണ്. അത് ഭാരതത്തിന്നൊ ഹിന്ദുക്കള്‍ക്കോ മാത്രമായിട്ടുള്ളതല്ല.
മനുഷ്യന്റെ വ്യക്തിഗതവും കൂട്ടായതുമായ ക്ഷേമത്തിനും മനുഷ്യരാശിക്ക് ഒന്നാകെവേണ്ടിയുള്ളതുമാണത്. ഗീതാശാസ്ത്രം ഉപസംഹരിച്ചുകൊണ്ട് ഭഗവാന്‍ പറയുന്നു.
ഇതിതേ ജ്ഞാനാമാഖ്യാതം
ഗുഹ്യാത്ഗുഹ്യതരംമയാ
വിമൃശൈനദശേഷേണ
യഥേച്ഛസിതഥാകരു
പരമഗോപ്യമായ ഈ ജ്ഞാനം ഞാന്‍ നിനക്ക് ഉപദേശിച്ചിരിക്കുന്നു. നീ ഇതെല്ലാം പൂര്‍ണ്ണമായി വിവേചനം ചെയ്ത് ഇഷ്ടംപോലെ പ്രവര്‍ത്തിച്ചുകൊള്‍ക എന്നാണിതിനര്‍ത്ഥം. ഇത്രവ്യക്തമായ ശൈലിയില്‍ പ്രവര്‍ത്തകസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന മറ്റൊരു മതഗ്രന്ഥവും ഇതുവരെ ലോകത്തിലുണ്ടായിട്ടില്ല.
ഇതിന് അര്‍ജ്ജുനന്റെ മറുപടി കരിഷ്യേ വചനം തവ (ഞാന്‍ അങ്ങയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളാം) എന്നായിരുന്നു. സ്വധര്‍മാനുഷ്ഠാനത്തിലൂടെ ജീവിതലക്ഷ്യം കൈവരിക്കാമെന്ന് പ്രഖ്യാപിക്കുന്ന ശ്രീമദ്ഭഗവദ്ഗീത മാനവരാശിക്ക് മുഴുവന്‍ സ്വീകാര്യമായ ഒരു സ്മൃതി ഗ്രന്ഥമാണ്. വ്യത്യസ്ഥ യോഗങ്ങളുടെ – ഭക്തി, കര്‍മ്മജ്ഞാന, രാജയോഗങ്ങളുടെ ഒരു സുന്ദരമായ സമന്വയം ശ്രീമദ്ഭഗവദ്ഗീതയില്‍ ദര്‍ശിക്കാവുന്നതാണ്.
സ്വധര്‍മ്മം എന്തെന്ന് കാട്ടിത്തരുന്ന ഭഗവദ്ഗീത നമുക്ക് വഴികാട്ടിയും അഭയസ്ഥാനവുമാണ്. പാര്‍ത്ഥന്റെ ധനുര്‍ധരത്വവും ശ്രീകൃഷ്ണന്റെ യോഗോശ്വരത്വവും ഒരേസമയം ഇവിടെ ഉണ്ടാകണം.
ഹരിഃഓം.
Discussion about this post