ഡോ.എം.പി.ബാലകൃഷ്ണന്‍
ഏതൊരാള്‍ക്കും ഏതൊരു സംശയനിവൃത്തിക്കും സമീപിക്കാവുന്ന മഹാഗുരുവെന്നനിലയില്‍, മഹാസിദ്ധനെന്ന നിലയില്‍, ശ്രീവിദ്യാധിരാജ സ്വാമികളുടെ പ്രശസ്തി കേരളമാകെ പരന്നു. ക്രമേണ സ്വാമികളുടെ സഞ്ചാരം വടക്കന്‍ പ്രദേശങ്ങളിലോട്ടായി.മ.വ. 1069മാണ് (ക്രി.വ.1893) മൂവാറ്റുപുഴയില്‍ തൈലോത്തു നാരായണപിള്ളയുടെ വീട്ടില്‍ സ്വാമികള്‍ വിശ്രമിക്കുന്നകാലം. അക്കാലത്താണ് ആ സംഭവമുണ്ടായത് – ദ്വിതീയ ശിഷ്യസമാഗമം.
മൂവാറ്റുപുഴയില്‍ മാറാടി ഗ്രാമത്തിലുള്ള വാളാനിക്കാട്ടു തറവാട് വിഷവൈദ്യം, മര്‍മ്മം, ജ്യോതിഷം എന്നിവയില്‍ പ്രശസ്തമായിരുന്നു. അവിടെ മ.വ1047 എടവം 13ന് (ക്രി.വ.1871) പിറന്ന കൊച്ചു നീലകണ്ഠപിള്ളയ്ക്ക് അന്നു പ്രായം ഇരുപത്തിരണ്ട്. ഇതിനകം തറവാട്ടിലെ പാരമ്പര്യവിദ്യകളെല്ലാം അഭ്യസിക്കുകയും പുറമേ വ്യാകരണം, തര്‍ക്കം, ന്യായം മുതലായവയില്‍ പാണ്ഡിത്യമാര്‍ജ്ജിക്കുകയും ചില മന്ത്രങ്ങളില്‍ സിദ്ധി വരുത്തുകയും ചെയ്തിരുന്നു. പുറപ്പെട്ടുപോയവരെ മന്ത്രശക്തികൊണ്ടു തിരികെ വരുത്തുക, കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുക മുതലായ അത്ഭുത കര്‍മ്മങ്ങള്‍ ഈ പ്രായത്തിനുള്ളില്‍ത്തന്നെ ചെയ്ത് നാട്ടില്‍ അംഗീകാരവുമുണ്ട്. എങ്കിലും താന്‍ വശമാക്കിയ വിദ്യകളില്‍ വല്ലഭത്വം കൈവരിക്കാന്‍ അവിശ്രാന്തം യത്‌നിക്കുന്ന പ്രകൃതക്കാരനായിരുന്നു. അങ്ങനെ വിഷവൈദ്യത്തില്‍ ഉപരിപഠനം ലക്ഷ്യമിട്ടാണു കൊച്ചുനീലകണ്ഠപ്പിള്ള സ്വാമിതിരുവടികളെക്കാണാന്‍ തൈലോത്തു ഭവനത്തില്‍ എത്തിയത്. നീലകണ്ഠന്റെ സംശയങ്ങള്‍ക്കെല്ലാം ശാസ്ത്രസമ്മതമായ സമാധാനം തിരുവടികളില്‍നിന്നും ലഭിച്ചു. വിഷവൈദ്യത്തില്‍പോലും സ്വാമികള്‍ക്കുണ്ടായിരുന്ന അപാരജ്ഞാനം നീലകണ്ഠനെ അത്ഭുതപരതന്ത്രനാക്കി. കേട്ടറിവുമാത്രമേ ഉണ്ടായിരുന്നുള്ളൂവല്ലോ. നേരില്‍കണ്ടു സംസാരിച്ചപ്പോഴാകട്ടെ ബഹുമാനം ശതഗുണീഭവിച്ചു. ജിജ്ഞാസുവായ ആ യുവാവ് ചോദ്യങ്ങള്‍ തുടരവേ ആ മുഖത്തു സൂക്ഷിച്ചുനോക്കിക്കൊണ്ട് സ്വാമി പറഞ്ഞു. ‘സര്‍പ്പവിഷം എത്രയോ നിസ്സാരം. അതു നിസ്സാരമായി പരിഹരിക്കുകയും ചെയ്യാം. അതു സാരമില്ല. എന്നാല്‍ പരിഹരിക്കാന്‍ പ്രയാസമുള്ള മറ്റൊരു വിഷമുണ്ട്. സംസാരവിഷം. അതു പരിഹരിക്കാനുള്ള മന്ത്രങ്ങളാണ് പഠിക്കേണ്ടത്.’
അശ്രുതപൂര്‍വ്വമായ ഈ വാക്കുകള്‍ പ്രായത്തിലുപരി പക്വമതിയായ കൊച്ചുനീലകണ്ഠപിള്ളയുടെ മനസ്സില്‍ ആഴ്ന്നിറങ്ങി. അതോടെ സദാപി സ്വാമിയുടെ സാമീപ്യമാഗ്രഹിച്ച് അവിടത്തെ നിത്യസന്ദര്‍ശകനുമായി. ഒരു ധന്യമുഹൂര്‍ത്തത്തില്‍ അവിടുന്നു കനിഞ്ഞ് ആ യുവകര്‍ണ്ണങ്ങളില്‍ മന്ത്രോപദേശം നല്‍കുകയും അങ്ങനെ കൊച്ചുനീലകണ്ഠപിള്ള നീലകണ്ഠതീര്‍ത്ഥപാദസ്വാമികളാവുകയും ചെയ്തു.
ഒരിക്കല്‍ തീര്‍ത്ഥപാദരുടെ ജ്യേഷ്ഠസഹോദരനു സര്‍പ്പദംശമേറ്റു. തറവാട്ടിലെ മറ്റു വിഷഹാരികളെല്ലാം ശ്രമിച്ചിട്ടും വിഷമിറങ്ങിയില്ല. ഒടുവില്‍ സ്വാമികള്‍തന്നെ അതിനു മുതിര്‍ന്നു. ഒരു പ്രത്യേക കര്‍മ്മത്തിന്റെ ഫലമായി ദഷ്ടന്‍ രക്ഷപ്പെട്ടു. പക്ഷേ കടിച്ച സര്‍പ്പം ചത്തുപോയി. അതുക കണ്ടപ്പോള്‍ സ്വാമികള്‍ മേലില്‍ താന്‍ ആ കര്‍മ്മം ചെയ്യില്ലെന്നു പ്രതിജ്ഞ ചെയ്തു.
സംസ്‌കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പണ്ഡിതനായ സ്വാമികള്‍ക്ക് കന്നടം, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളും അറിയാമായിരുന്നു. ഗ്രന്ഥപാരായണത്തില്‍ ഇത്രയും താല്പര്യമുള്ള വിദ്വാന്മാര്‍ വിരളമായ കാണു. വൈദ്യശാസ്ത്രമുള്‍പ്പെടെ നാനാവിഷയങ്ങളില്‍ അപാരപാണ്ഡിത്യം, കവിത്വവൈഭവം, ഉത്തമഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം മുതലായവയിലൂടെ നീലകണ്ഠതീര്‍ത്ഥരുടെ ഖ്യാതി നാടെങ്ങുമെത്തി. സംസ്‌കൃതകൃതികള്‍ ജര്‍മ്മനി തുടങ്ങിയ വേദശങ്ങളിലും ശ്ലാഘിക്കപ്പെട്ടു. ‘യോഗവേദാന്തികളിലുള്ള അഗാധജ്ഞാനം കൊണ്ടായാലും കാവ്യശാസ്ത്രാദികളിലുള്ള നിപുണത കൊണ്ടായാലും അദ്ദേഹത്തെ ജയിക്കാന്‍ അന്നു കേരളത്തിലെന്നല്ല ഇന്ത്യയില്‍ത്തന്നെയും അധികമാരുമുണ്ടായിരുന്നില്ല…. ഈ പ്രഗത്ഭപുരുഷന്‍ ചട്ടമ്പിസ്വാമികളുടെ മുമ്പില്‍ വിധേയനായ ഒരു ബാലനെപ്പോലെയാണു പെരുമാറിവന്നത്’. അതിവിനയവും അമിത ഗുരുഭക്തിയും ശ്രദ്ധയും യോഗചര്യയിലധിഷ്ഠിതമായ ജീവിതവുംകൊണ്ട് ആ അപൂര്‍വ്വ വ്യക്തിത്വത്തിന് നാള്‍ക്കുനാള്‍ തിളക്കമേറിക്കൊണ്ടിരുന്നു. വിശിഷ്ടവ്യക്തികള്‍ അനേകര്‍ സ്വാമിജിയുടെ ശിഷ്യത്വം സ്വീകരിച്ചു.
ഒരിക്കല്‍ ഗുരുവായ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രമെഴുതാന്‍ ആരോ ആവശ്യപ്പെട്ടപ്പോള്‍ ‘അഹോ! പരബ്രഹ്മത്തിന്റെ ജീവചരിത്രം രചിക്കുകയോ?അതെങ്ങനെ സാധിക്കും?’ എന്നു പറഞ്ഞു പിന്മാറിക്കളഞ്ഞുവത്രെ സര്‍വ്വശാസ്ത്രപാരംഗതനായ ആ വിദ്വല്‍സന്ന്യാസി!
Discussion about this post