ശ്രീധരന്‍ പൂലൂര്‍
സ്‌കാന്ദപുരാണം – സംഭവകാണ്ഡം-10
മനനം ചെയ്യുന്നവനാണ് മനുഷ്യന്‍. അവന് വിവേചന ബുദ്ധിയുണ്ട്. തിരിച്ചറിയാനുള്ള കഴിവുമുണ്ട്. ശിവപാര്‍വതീപരിണയത്തിലൂടെ മാനവരാശിക്കു നല്‍കുന്ന സന്ദേശം ധര്‍മത്തിന്റെതാണ്. പക്ഷിമൃഗാദികളെപ്പോലെ താന്തോന്നിത്തരമായി ലൈംഗികബന്ധങ്ങളില്‍ ആണ്ടിറങ്ങുന്നത് ധര്‍മവിരുദ്ധപ്രവണതയാണെന്ന ഉപദേശമാണത്. പാര്‍വതീപരമേശ്വരന്മാരുടെ വിവാഹത്തിലൂടെ, ധര്‍മ-ശാസ്ത്രപ്രകാരമുള്ള വിവാഹബന്ധങ്ങളില്‍ക്കൂടിമാത്രമേ മനുഷ്യനു ജീവിത നിയന്ത്രണമുണ്ടാകുകയുള്ളൂ എന്ന ഉദ്‌ബോധനമാണ് നല്‍കുന്നത്. പിഞ്ചുവിദ്യാര്‍ഥികളെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകനെപ്പോലെയാണ് ശിവന്‍. പഠിക്കുമ്പോള്‍ അക്ഷരമുരുവിടേണ്ടിവരുന്ന അധ്യാപകനെ അക്ഷരാര്‍ഥശൂന്യനെന്നുകരുതുന്ന മൂഢരാണ് ദൈവനിന്ദ ചെയ്യുന്നത്.
ശിവശക്തിമാരുടെ ലീലകള്‍ അവരെ സാധാരണക്കാരെന്നു തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മനുഷ്യരില്‍ സര്‍വസാധാരണമാണെന്നു കാണിക്കുകയാണ്. ശിവന്‍ പാര്‍വതിയെ വേള്‍ക്കുയോ? സാധാരണക്കാരെപോലെ സന്തത്യുത്പാദനം നടത്തുകയോ? തുടങ്ങിയ സംശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഉണ്ടാകും. എന്നാല്‍ മനുഷ്യന്‍ ഇപ്രകാരം പ്രവര്‍ത്തിക്കുകയും തിരിച്ചറിവുള്ളവരായി ജീവിക്കുകയും വേണമെന്ന് നമ്മെ മനസ്സിലാക്കുകയാണ് ഇതിലൂടെ. ഐഹികസുഖാനുഭവം, കാമോദ്വേഗഗസംതൃപ്തി എന്നിവയ്ക്കുവേണ്ടിയായിരുന്നില്ല ശിവശക്തി പരിണയം. മനുഷ്യന്‍ എന്തുചെയ്യണം, എപ്രകാരം ജീവിക്കണം എന്ന അറിവ് നമുക്കു നല്‍കുകയാണ് ചെയ്യുന്നത്. ഗണപതിയെയോ സുബ്രഹ്മണ്യനെയോ പാര്‍വതിദേവി ഗര്‍ഭം ധരിച്ചു പ്രസവിച്ചതായി പറയുന്നില്ല. മഹാദേവന്‍ നിത്യബ്രഹ്മചാരിയും ലോകമാതാവായ പരാശക്തി നിത്യ കന്യകയുമാണ്. ശിവന്‍ ജ്ഞാനസാഗരമൂര്‍ത്തിയും ശ്രീപാര്‍വതി ജ്ഞാനാംബികയുമാണ്!
ആ ജഗത്പിതാവും ജഗന്മാതാവും ഇന്ന് മണവാളനും മണവാട്ടിയുമാണ്. മണവാട്ടിയുടെ വീട്ടില്‍ ചെന്ന് പെണ്ണുചോദിക്കുന്നത് മണവാളന്റെ ബന്ധുമിത്രാദികള്‍ ആയിരക്കണമല്ലോ. അതിനായി ശ്രീപരമേശ്വരന്‍ തെരഞ്ഞെടുത്തത് മഹാവിഷ്ണുവിനെയോ സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവനെയോ അല്ല. വിവാഹബന്ധം ഉറപ്പിക്കുന്നതിനായി മഹാദേവന്‍ നിയോഗിച്ചിട്ടുള്ളത് സപ്തര്‍ഷിമാരെയായിരുന്നു. ഇത് അവരുടെ ഭഗവത്ഭക്തിക്കും വിശ്വാസമഹിമകള്‍ക്കുമുള്ള ഒരംഗീകാരംകൂടിയാണ്.
ബ്രഹ്മാ വിഷ്ണുദേവന്മാരെ ഈ കൃത്യത്തില്‍ പങ്കാളിയാക്കാതെ സപ്തര്‍ഷികളെ നിയോഗിച്ചതിലൂടെ പദവിയല്ല ഉന്നതമായ ഭക്തിക്കാണ് പ്രാധാന്യം എന്ന് സിദ്ധാന്തിക്കുകയാണ്. പദവികള്‍ അസ്ഥിരങ്ങളാണ്. ഉത്തമമായ ഭക്തിവിശ്വാസസ്‌നേഹാദരങ്ങള്‍ക്കു മാറ്റ് കുറയുകയില്ല. വിവാഹസംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുവാന്‍ ഹിമാലയത്തില്‍ ചെന്ന സപ്തര്‍ഷികളെ പര്‍വതരാജാവ് യഥോചിതം സ്വീകരിച്ചിരുത്തി. അര്‍ഘ്യപാദ്യാദികളാല്‍ പൂജയും നല്‍കി. തങ്ങളുടെ ആഗമനോദേശ്യം സപ്തര്‍ഷികള്‍ പര്‍വതരാജനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഹര്‍ഷപുളകിതനായി.
എന്നാല്‍ ഹിമവാന്റെ സന്തോഷപ്രകടനത്തില്‍ പങ്കാളിയാകാതെ മേനാദേവി മാറിനിന്നു. മേനാദേവി ഭാര്യയും മാതാവുമാണ്. അതുകൊണ്ടുതന്നെ പലതും ആലോചിക്കേണ്ടതും സംശയങ്ങള്‍ ദൂരീകരിക്കപ്പെടേണ്ടതുമുണ്ട്. ഇത്തരം ചിന്തകളെല്ലാം മേനാദേവിയുടെ മുഖത്തു നിഴലിക്കുന്നുണ്ടായിരുന്നു. തന്റെ പ്രിയതമയുടെ വിഷാദാവസ്ഥയ്ക്കുള്ള കാരണം പര്‍വതരാജന്‍ അന്വേഷിച്ചു.
ഹിമവാന്‍: ”ദേവി, വേദമൂര്‍ത്തിയെ നമുക്ക് മരുമകനായി ലഭിക്കുവാന്‍ പോവുയാണ്. ത്രിമൂര്‍ത്തികളില്‍ അഗ്രഗണ്യനാണദേഹം. ഈ സന്തോഷവേളയില്‍ സന്തുഷ്ടയാകേണ്ടതിനുപകരം ദുഃഖിതയായാണല്ലോ കാണപ്പെടുന്നത്. ഇതിന്റെ കാരണമെന്താണ്?”
തന്റെ മകളുടെ ദാമ്പത്യജീവിതം സുഖപ്രദമായിരിക്കണം. അതേസമയം തന്റെ മംഗല്യയോഗത്തിനു ഭംഗം സംഭവിക്കയുമരുത്. ശിവന്‍ ക്ഷിപ്രകോപിയാണ്. അതിനുള്ള പലതെളിവുകളും ഉണ്ട്. ഇനിയും അതാവര്‍ത്തിച്ചുകൂടായ്കയില്ല! ഇത്തരം സംശങ്ങള്‍ പതിയോടല്ലാതെ സപ്തര്‍ഷികളോടു പറയാനാകുമോ?
ഹിമവാന്‍: ”പുത്രിയുടെ വിവാഹകാര്യത്തില്‍ പിതാവിനെപ്പോലെ തന്നെ മാതാവിനും മഹത്വമാര്‍ന്ന പങ്കാണുള്ളത്. എന്തുതരം സംശയമായാലും അവ ആചാര്യസമക്ഷം അവതരിപ്പിക്കാവുന്നതാണ്”
തന്റെ പതിയുടെ പ്രേരണ കേട്ട് മേനാദേവി സപ്തര്‍ഷികളോട് ഇപ്രകാരം അരുളിച്ചെയ്തു.
”മുമ്പ് ദാക്ഷായണിയുടെ ഭര്‍ത്താവായിരുന്നല്ലോ ശിവന്‍. ആ ശങ്കരന്‍ കോപിഷ്ടനായി ദാക്ഷയണിയുടെ പിതാവായ ദക്ഷപ്രജാപതിയെ കിങ്കരന്മാരെ നിയോഗിച്ച് ശിരച്ഛേദം ചെയ്യിച്ചതായി കേട്ടിട്ടുണ്ട്. അത്തരം നീചകൃത്യങ്ങള്‍ വീണ്ടും ചെയ്യുകയാണെങ്കില്‍ എന്റെ മംഗല്യഭാഗ്യം…” കണ്ഠനാളത്തില്‍ ദുഃഖഭാരം തളംകെട്ടിയതിനാല്‍ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ മേനാദേവിക്കുകഴിഞ്ഞില്ല. അവര്‍ കണ്ണീരൊഴുക്കിനിന്നു. മേനാദേവിയുടെ അര്‍ഥശൂന്യമായ സംശയങ്ങള്‍ക്ക് അഗസ്ത്യമഹര്‍ഷി തന്റെ മഹദ്വചനത്തിലൂടെ മറുപടി നല്‍കി.
അഗസ്ത്യന്‍: ”ഗിരിരാജപത്‌നി, കരുണാമയനാണ് ഈശ്വരന്‍. ദക്ഷന് ദുര്‍ഗതി സംഭവിച്ചത് ശിവനെ നിന്ദിച്ചതുകൊണ്ട് മാത്രമല്ല. അവന്‍ അഹങ്കാരിയായിരുന്നു. ശിവനെ നിന്ദിച്ചു, ശിവയോഗികളെ പുച്ഛിച്ചു. ദക്ഷന്‍ നടത്തിയ യാഗത്തില്‍ വിളിക്കാതെയെങ്കിലും, സംബന്ധിക്കാനെത്തിയ ദാക്ഷായണിയെ അവന്‍ അപമാനിക്കുകയും ചെയ്തു. പതിവ്രതാരത്‌നമായ ദാക്ഷായണിയുടെ മനസ്സിലുദ്ഭവിച്ച ദുഃഖാഗ്നി ശിവകോപരൂപം പ്രാപിച്ച് ദക്ഷഗളച്ഛേദം നടത്തുകയാണുണ്ടായത്. അഹങ്കാരത്തെ നശിപ്പിക്കുവാനും ദുഃഖിതര്‍ക്ക് ആശ്രയവും അഭയവും നല്‍കുവാനും സന്നദ്ധനാണ് ശങ്കരന്‍. പാര്‍വതിയെ മഹാദേവന്‍ പരിണയിച്ചാല്‍ നിങ്ങള്‍ ധന്യധന്യരായി. സമസ്തലോകങ്ങളുടെയും മംഗളകാംക്ഷിയാണ് ശിവഭഗവാന്‍. ദുഷ്ടന്മാരുടെ അഹങ്കാരശമനം ശിഷ്ടരക്ഷണത്തിന് അനിവാര്യമാണ്.”
അഗസ്ത്യരുടെ മദ്വവചനങ്ങള്‍ പര്‍വതരാജപത്‌നിയുടെ സംശയങ്ങള്‍ ദൂരീകരിച്ചു. ശിവനുമായുള്ള ഹൈമവതിയുടെ വിവാഹത്തിന് അവര്‍ സമ്പൂര്‍ണ സമ്മതം അരുളി. സന്തുഷ്ടരായി സപ്തര്‍ഷിമാര്‍ യാത്രയായി. കൈലാസത്തിലെത്തിയ അവര്‍ ശ്രീപരമേശ്വരനെ വണങ്ങി എല്ലാ കാര്യങ്ങളും ധരിപ്പിച്ചു.
Discussion about this post