ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍
ജാതിനിരാസം (സത്യാനന്ദസുധാവ്യാഖ്യാനം)
ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട സുപ്രധാനമായ ഒരു വസ്തുതയുണ്ട്. വേദാന്തവിദ്യ പഠിക്കാനുള്ള യോഗ്യതയായി ആചാര്യന്മാരെല്ലാം നിര്‍ദ്ദേശിക്കുന്നത് മുകളില്‍പറഞ്ഞ നാലുകാര്യങ്ങളാണ്. സാധന ചതുഷ്ടയമെന്ന് അതിനു പേര്. അതല്ലാതെ ബ്രാഹ്മണ്യത്തെ ഇതിനുള്ള യോഗ്യതയായി ഗ്രന്ഥങ്ങളിലെങ്ങും നിര്‍ദ്ദേശിച്ചു കാണുന്നില്ല. ബ്രാഹ്മണന്റെ മകനോ ചണ്ഡാളന്റെ മകനോ എന്നന്വേഷിക്കാതെ ഈ പറഞ്ഞ ഗുണങ്ങളുള്ളവനെ വേദവും വേദാന്തവും പഠിപ്പിക്കാന്‍ വേദവും ശാസ്ത്രങ്ങളും പാരമ്പര്യവും അനുശാസിക്കുന്നു. അതുകൊണ്ടാണ് പറയിയുടെ മകന്‍ പരാശരനും മുക്കുവസ്ത്രീയുടെ മകന്‍ വേദവ്യാസനുമായത്. വിശ്രവസ്സിന്റെ മകന്‍ രാവണന്‍ ബ്രാഹ്ണനായി പരിഗണിക്കപ്പെടാത്തത് ഈ ഗുണങ്ങളുടെ അഭാവത്താലാണ്. അതേ സമയം വേടത്തിയായ ശബരിക്കു വേദം പഠിക്കാനും തപസ്സനുഷ്ടിക്കാനും കഴിഞ്ഞത് ഈ ഗുണങ്ങളുണ്ടായതുകൊണ്ടത്രെ. അച്ഛനാരെന്നറിഞ്ഞുകൂടാത്ത ദാസീപുത്രനായ സത്യകാമജാബാലനെ ആചാര്യന്‍ ഉപനയിക്കുന്നതു ഛാന്ദോഗ്യോപനിഷത്തില്‍ കാണാം. ഇത്തരം അസംഖ്യം ഉദാഹരണങ്ങളും വിവേകചൂഡാമണി പോലുള്ള ഗ്രന്ഥങ്ങളും മുന്നിലിരിക്കെ ഭാരതീയ പാരമ്പര്യത്തെ ജാതിയുടെ പേരുപറഞ്ഞു നിന്ദിക്കുന്നതു ബുദ്ധിഹീനതയാണ്. ആയിരത്തോളംവര്‍ഷം നീണ്ടുനിന്ന വൈദേശിക ആക്രമണങ്ങളുടെയും ആധിപത്യത്തിന്റെയും ഫലമായുണ്ടായ ജാതിപരമായ ഉച്ചനീചത്വചിന്ത ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്നറിയണം. ചരിത്രമായുണ്ടായ അത്തരം ഹീനചിന്തകളും ആചാരങ്ങളും വലിച്ചെറിഞ്ഞു വൈദികഋഷികളുടെ പാരമ്പര്യം പിന്‍തുടരുകയാണു വേണ്ടത്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും കാട്ടിത്തന്ന മാര്‍ഗ്ഗവും അതാകുന്നു.
ലക്ഷ്മണനിലെ വിദ്യാര്‍ത്ഥി
ശിഷ്യനുവേണ്ടുന്ന ഗുണങ്ങളെല്ലാംതികഞ്ഞ വിദ്യാര്‍ത്ഥിയാണു ലക്ഷ്മണന്‍. ശമം, ദമം, ഉപരതി മുതലായവ ലക്ഷ്മണനില്‍ എത്രമാത്രമുണ്ടായിരുന്നു എന്നതിന് സുദീര്‍ഘമായ ആ ജീവിതം തെളിവുനല്‍കുന്നു. രാമനില്‍ ലക്ഷ്മണനുള്ള ശ്രദ്ധക്കും ഭക്തിക്കും അതിരില്ല. അന്യചിന്തകളൊന്നുമില്ലാതെ രാമനില്‍ സമര്‍പ്പിതമായ ജീവിതമാണ് അദ്ദേഹത്തിന്റേത്. രാമന്‍ കാട്ടിലേക്കുപോകുന്നുവെന്നറിഞ്ഞമാത്രയില്‍തന്നെ കൗസല്യയോടു ലക്ഷ്മണന്‍ പറയുന്നവാക്യം ആരെയും കോരിത്തരിപ്പിക്കും.
‘ദീപ്തമഗ്നിമരണ്യം വാ യദി രാമഃ പ്രവേക്ഷ്യതി
പ്രവിഷ്ടം തത്രമാം ദേവി ത്വം പൂര്‍വമവധാരയ.’
രാമന്‍ പോകുന്നതു തീയിലേക്കായാലും കാട്ടിലേക്കായാലും രാമന്‍ അവിടെ എത്തുംമുമ്പ് താന്‍ പ്രവേശിച്ചുകഴിഞ്ഞിരിക്കുമെന്ന ഈ പ്രതിജ്ഞ അവസാനശ്വാസംവരെ ലക്ഷ്മണന്‍ പാലിച്ചുവെന്നതോര്‍ക്കുമ്പോഴാണ് ആ സമര്‍പ്പണത്തിന്റെ വലിപ്പം നാമറിയുക. കാട്ടില്‍ പോകാന്‍ ലക്ഷ്മണനോട് ആരും ആവശ്യപ്പെട്ടില്ല. മറിച്ച് രാമന്‍ വിലക്കുകയും ചെയ്തു. എന്നിട്ടും പ്രിയപത്‌നിയായ ഊര്‍മിളയോട് ഒരു വാക്കുപോലും പറയാതെ, അമ്മയോട് അനുവാദം ചോദിക്കാതെ, രാമനു മുന്നില്‍ നടന്ന ലക്ഷ്മണന്‍ ശ്രദ്ധയുടെയും ത്യാഗത്തിന്റെയും ആദര്‍ശമൂര്‍ത്തിയാണ്. ഇത്രവലിയൊരു മഹാകര്‍മ്മം ചെയ്യുന്നു എന്നഭാവംപോലും അദ്ദേഹത്തെ സ്പര്‍ശിക്കാത്തതാണ് അത്ഭുതം. സുദീര്‍ഘമായ വനവാസകാലത്ത് കുലച്ചവില്ലുമായി വെയിലും മഴയും മഞ്ഞും കാറ്റുമൊന്നും വകവയ്ക്കാതെ രാമന്റെ പര്‍ണ്ണശാലക്കുമുന്നില്‍ ഉറക്കമിളച്ചു കാവല്‍നിന്ന ലക്ഷ്മണന്‍, ലങ്കയിലെ ഭീഷണമായ പടക്കളത്തില്‍ ഇന്ദ്രജേതാവായ രാവണിയോട് ജീവനില്‍ കൊതിയില്ലാതെ അടരാടിയ ആ വീരക്ഷത്രിയന്‍, രാവണന്‍ എറിഞ്ഞ വേല് വാനരങ്ങളെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം മാറിലേറ്റു വാങ്ങിയ ആ ധീരസേനാനി, എക്കാലത്തെ വിദ്യാര്‍ത്ഥികള്‍ക്കും അനുകരണാര്‍ഹമായ ഉത്തമമാതൃകയാണ്.
ഇത്തരം ഗുണങ്ങളൊക്കെയുണ്ടായിരുന്നിട്ടും ലക്ഷ്മണന്‍ എന്തുകൊണ്ടു പിതാവിനോടുപോലും പടയ്ക്കിറങ്ങി? പറയാം. ലക്ഷ്മണന്‍ അച്ഛനോടു യുദ്ധം ചെയ്യാനിറങ്ങിയെന്നതു നേരുതന്നെ. പക്ഷേ അതു സ്വാര്‍ത്ഥതമൂലമായിരുന്നില്ല. ധര്‍ത്തോടും ധര്‍മ്മത്തിന്റെ പുരുഷാകാരമായ രാമനോടുമുള്ള ആഭിമുഖ്യത്തിന്റെ ദാര്‍ഢ്യം കൊണ്ടായിരുന്നു. തികഞ്ഞ നിസ്വാര്‍ത്ഥതയായിരുന്നു അതിനു പിന്നിലുള്ള പ്രചോദകഘടകം. രാമന്‍ കാട്ടില്‍ പോകുന്നതുകൊണ്ട് വ്യക്തിപരമായി ലക്ഷ്മണന് യാതൊന്നും നഷ്ടപ്പെടാനില്ല. പക്ഷേ ധര്‍മ്മത്തിനു നഷ്ടപ്പെടാനുണ്ടെന്നു ലക്ഷ്മണനു തോന്നി. രാമനു കിരീടം നിഷേധിക്കാന്‍ ദശരഥനോ കൈകേയിക്കോ അധികാരമില്ല. ജനഹിതം മാനിക്കാന്‍കടപ്പെട്ട മഹാരാജാവ് അതു വിഗണിച്ച് കൈകേയിയുടെ ലോഭമംഗീകരിക്കുന്നത് അധര്‍മ്മമാണ്. ധര്‍മ്മത്തിനെതിരെ ഒരു ചെറുവിരലനങ്ങുന്നതുപോലും ലക്ഷ്മണനു സഹിക്കാവുന്നതിലപ്പുറത്തായിരുന്നു. ആ രാജകുമാരന്‍ അന്നേവരെ അനുശീലിച്ചുപോന്ന ക്ഷത്രിയധര്‍മ്മം അധര്‍മ്മത്തിനെതിരേ പോരാടാന്‍ നിര്‍ബന്ധിക്കുന്നുണ്ടുതാനും. ധര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ജന്മനാ കര്‍ക്കശബുദ്ധിയായ ലക്ഷ്മണനെ അതു കൂടുതല്‍ വീര്യം കൊള്ളിച്ചു. അതിനാല്‍ ലക്ഷ്മണന്റെ അന്തരംഗത്തിലുള്ള ദൈവീസമ്പത്താണു ക്രോധത്തിനു പിന്നിലുള്ളതെന്നു സ്പഷ്ടം.
പിന്നെന്തിനു ആ ഉദ്യമത്തില്‍നിന്നു രാമന്‍ അനുജനെ പിന്തിരിപ്പിച്ചു? ദൈവീസമ്പത്താണു പ്രേരകശക്തിയെങ്കിലും ജ്യേഷ്ഠനോടുള്ള സ്‌നേഹാതിരേകംമൂലം ലക്ഷ്മണന് ഒരു നോട്ടപ്പിശകുപറ്റിപ്പോയിരുന്നു. പുത്രനെന്നനിലയില്‍ രാമന് ദശരഥനോടുള്ള കടപ്പാടെന്തെന്നു ലക്ഷ്മണന്‍ തല്‍ക്കാലം ആലോചിച്ചില്ല. എങ്കില്‍ വില്ലുമെടുത്തു പുറപ്പെടുകില്ലായിരുന്നു സ്‌നേഹബുദ്ധ്യാ ആ അപാകതതിരുത്തുകയായിരുന്നു രാമന്‍ ചെയ്തത്. അതിനായി ജീവിതത്തിന്റെ സമ്പൂര്‍ണ്ണദര്‍ശനവും കര്‍ത്തവ്യത്തിന്റെ മഹത്വവും ലക്ഷ്മണനെ ഉപദേശിക്കേണ്ടിവന്നു. അതു മാനവരാശിക്കാകമാനം അനുഗ്രഹമായി പരിണമിക്കുകയും ചെയ്തു.
Discussion about this post