ജെറുസലേം: ഗാസയിലെ സൈനികനടപടി ഇസ്രായേല്‍ അവസാനിപ്പിക്കുന്നു. ഗാസ മുനമ്പില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് നുഴഞ്ഞു കയറുവാന്‍ ഹമാസ് നിര്‍മ്മിച്ച 30-ല്‍ അധികം തുരങ്കങ്ങള്‍ നശിപ്പിച്ചതായും ഇസ്രായേല്‍ പറഞ്ഞു. അതിര്‍ത്തിക്ക് ഇപ്പുറത്ത് തങ്ങളുടെ സൈന്യം എല്ലായ്‌പ്പോഴും തയാറായി തന്നെ നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.
72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരുവിഭാഗങ്ങളും ധാരണയില്‍ എത്തിയതിന് ശേഷമാണ് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുന്നത്. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവാലാണ് തീരുമാനമുണ്ടായത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ പാലസ്തീന്‍ പ്രതിനിധികളായിരുന്നു പങ്കെടുത്തത്. ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെങ്കിലും വെടിനിര്‍ത്തലിന് ഇസ്രായേല്‍ അധികൃതര്‍ തയാറാകുകയായിരുന്നു.
28 ദിവസം ദീര്‍ഘിച്ച ഹമാസ്-ഇസ്രേലി പോരാട്ടത്തില്‍ ഇതിനകം 398 കുട്ടികള്‍ ഉള്‍പ്പെടെ 1,880 പലസ്തീന്‍കാര്‍ക്കാണ് ജീവഹാനി നേരിട്ടിട്ടുള്ളത്. 67 ഇസ്രായേലികളും സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. 9,370 പേര്‍ക്കു പരിക്കേറ്റു. ജൂണ്‍ എട്ടാം തീയതിയാണ് ഹമാസ് തങ്ങളുടെ മൂന്ന് പൗരന്‍മാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് തിരിച്ചടിക്കാന്‍ ഇസ്രായേല്‍ ഗാസയ്ക്ക് നേരെ ആക്രമണം ആരംഭിച്ചത്.
Discussion about this post