തിരുവനന്തപുരം: പത്തുവര്‍ഷം കൊണ്ടു സമ്പൂര്‍ണ മദ്യനിരോധനം എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തില്‍ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ യുഡിഎഫ് യോഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ ഇനി തുറന്നു പ്രവര്‍ത്തിക്കില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. ഞായറാഴ്ചകളില്‍ മദ്യവില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും. അങ്ങിനെ ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ധാരണയായി.
നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന 312 ബാറുടമകളില്‍നിന്നും ഈ വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഫീസ് വാങ്ങിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുന്നതില്‍ നിയമക്കുരുക്ക് ഉണ്ടോ എന്നുപരിശോധിക്കും. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തു പഞ്ചനക്ഷത്ര പദവിയുള്ള ബാറുകള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി നല്കിയാല്‍ മതിയെന്നാണ് യുഡിഎഫ് ശുപാര്‍ശയെന്നു യോഗത്തിനുശേഷം യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യും.
സംസ്ഥാനത്തു പുതുതായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. നിലവിലുള്ള ഔട്ട്‌ലെറ്റുകളില്‍ 10 ശതമാനം വച്ച് ഓരോ വര്‍ഷവും പൂട്ടും. ഞായറാഴ്ചകളില്‍ മദ്യവില്പന ഉണ്ടാവില്ല. ഇതോടെ വര്‍ഷത്തില്‍ നിലവിലുള്ള ഡ്രൈ ഡേയ്ക്കു പുറമേ 52 ദിവസങ്ങള്‍ കൂടി ഡ്രൈ ഡേ ആയിരിക്കും. മദ്യരഹിത കേരളം എന്നതാണ് യുഡിഎഫിന്റെ മദ്യനയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യത്തിനെതിരേയുള്ള ബോധവത്കരണത്തിനു ബിവറേജ് കോര്‍പറേഷന്റെ വരുമാനത്തിന്റെ ഒരു ശതമാനം ഉപയോഗിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു മദ്യത്തിനെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ബിവറേജസ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്യുന്ന വീര്യം കൂടിയ മദ്യത്തിന്റെ ലഭ്യത കുറയ്ക്കും. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും.
കള്ളുചെത്തു വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. ചെത്തുതൊഴിലാളികള്‍ക്കു തൊഴില്‍ സംരക്ഷണം ഉറപ്പാക്കും. തെങ്ങിന്റെയും കള്ളുചെത്തു തൊഴിലാളികളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഷാപ്പ് അനുവദിക്കുകയുള്ളു. മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുക എന്നതാണു യുഡിഎഫിന്റെ ലക്ഷ്യം. ബാറുകള്‍ അടച്ചുപൂട്ടുന്നതോടെ പ്രതിസന്ധിയിലാകുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ബാറുകളിലെ തൊഴിലാളികള്‍ക്കു സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഉദാരവ്യവസ്ഥയില്‍ വായ്പകള്‍ ലഭ്യമാക്കും.
ഓരോ വര്‍ഷവും നിര്‍ത്തലാക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കും. ഈപദ്ധതികള്‍ക്കായി ബിവറേജ് കോര്‍പറേഷന്റെ വരുമാനത്തില്‍നിന്നുള്ള അഞ്ചു ശതമാനം ഉപയോഗിക്കും. മദ്യത്തിന് അടിമകളായവരെ ചികിത്സിക്കുന്നതിനായുള്ള ഡി-അഡിക്ഷന്‍ സെന്ററുകള്‍ക്കുള്ള സഹായം വിപുലപ്പെടുത്തും. തൊഴിലാളികളെ പുനരധിവസിപ്പാക്കാന്‍ പുനര്‍ജനി-2030 എന്ന പദ്ധതി നടപ്പാക്കും. ഇതിനായി സംസ്ഥാനത്തെ 334 ലക്ഷം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണം. ഒരു ദിവസത്തെ വരുമാനം ഓരോരുത്തരും ഈ പദ്ധതിയിലേക്കു നല്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സമ്പൂര്‍ണ മദ്യനിരോധനത്തെ ഉള്‍ക്കൊള്ളാന്‍ കേരളം തയാറാകണം. ഈ നടപടിക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകണം. 9,000 കോടി രൂപയാണു മദ്യം വിറ്റ് സംസ്ഥാനത്തിനു ലഭിക്കുന്നത്. എന്നാല്‍, അതിന്റെ ഇരട്ടിയിലേറെയാണു മദ്യം മൂലമുള്ള ദുരിതങ്ങള്‍ക്കായി ചെലവിടേണ്ടിവരുന്നത്. യുഡിഎഫില്‍ ഐകകണ്‌ഠ്യേനെയാണു മദ്യനയത്തിന് അംഗീകാരം ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ എ.എ. അസീസ് എംഎല്‍എ, ജോണി നെല്ലൂര്‍, സി.പി. ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












