ചെങ്കല്‍ സുധാകരന്‍
ചക്രതീര്‍ത്ഥ മാഹാത്മ്യം
ശ്രീ നാരദന്‍ ബഹുലാശ്വ മഹാരാജാവിനെ ദ്വാരകാശമന കഥ കേള്‍പ്പിച്ചു. മോക്ഷദ്വാരമായ ദ്വാരകയുടെ മാഹാത്മ്യം രാജാവില്‍ ഭക്ത്യാദരങ്ങള്‍ വര്‍ദ്ധിപ്പിച്ചു. സര്‍വ്വപാപാഹവും പുണ്യപ്രദവുമായ പ്രസ്തുത കഥയില്‍ അദ്ദേഹം ആമഗ്നനായി. ഭക്തിനിര്‍ഭരനായ രാജാവിനോട് നാരദന്‍ വീണ്ടും ചോദിച്ചു. ‘മഹാരാജാവേ, അങ്ങേയ്ക്കിനി എന്താണ് കേള്‍ക്കേണ്ടത്.?’
ദ്വാരകാപ്രശസ്തിയില്‍ മനം മയങ്ങിയ ബഹുലാശ്വന് അതില്‍ നിന്ന് മനം മാറ്റാനേ കഴിഞ്ഞില്ല. ഭക്തന്‍ അങ്ങനെയാണല്ലോ? ദ്വാരകയിലെ പുണ്യതീര്‍ത്ഥങ്ങളെപ്പറ്റി അറിയിക്കണമെന്ന് ആ മുമുക്ഷു നാരദനോടഭ്യര്‍ത്ഥിച്ചു. അര്‍ത്ഥിയുടെ ആവശ്യം പരിഹരിക്കുകയെന്നത് സുജ്ജനമര്യാദയാണ്. ലോകഗുരുസ്ഥാനം വഹിക്കുന്ന നാരദമുനി പ്രഭാസം, ചക്രതീര്‍ത്ഥം മുതലായ പുണ്യതീര്‍ത്ഥങ്ങളെപ്പറ്റി വിവരിക്കാന്‍ തുടങ്ങി. ‘നൂറുയോജന വിസ്തൃതമായ ദ്വാരകാപുരിയില്‍ അനവധി തീര്‍ത്ഥങ്ങളുണ്ട്. ഓരോന്നും മോക്ഷദായകവുമാണ്. അതുകൊണ്ടുതന്നെ ദ്വാരകാനഗരി കാണുന്ന നരന്‍ നാരായണനായിത്തീരും. ദ്വാരകയില്‍ കിടന്നു മരിക്കുന്ന കഴുതയ്ക്കുപോലും സാരൂപ്യമുക്തി ലഭിക്കുന്നതാണ്. ഈ ദിവ്യനഗരിയുടെ കഥ കേള്‍ക്കുന്നവനും അവിടെച്ചെന്ന് ഏതെങ്കിലും ദാനം ചെയ്യുന്നവനും പരമഗതി പ്രാപിക്കുമെന്നതാണ് സത്യം!’
‘രാജാവ് കേള്‍ക്കു, ശ്രീഭഗവാന്‍ ഒരിക്കല്‍ രേവതന് ദര്‍ശനം നല്‍കിയല്ലോ? ആ ഭക്തന്റെ അര്‍പ്പണഭാവത്താല്‍ ഭഗവാന്‍ ആനന്ദക്കണ്ണീരണിഞ്ഞു. കണ്ണുകളില്‍ നിന്ന് പ്രേമാശ്രുക്കള്‍ ഇറ്റിറ്റുവീണു. ആ അശ്രുബിന്ദുക്കള്‍ രൂപം പ്രാപിച്ചതാണ് ഗോമതീനദി. ആ നദികണ്ടാല്‍മതി ബ്രഹ്മഹത്യാദി പാപങ്ങള്‍ പോലും നശിക്കും. സ്‌നാന സമയത്ത് ഗോമതീ തീര്‍ത്ഥത്തെ സ്മരിക്കുകയോ ആ നാമം ഉച്ചരിക്കുകയോ ചെയ്താല്‍ അവിടെച്ചെന്നു തീര്‍ത്ഥസ്‌നാനം ചെയ്ത ഫലം ലഭിക്കും.
‘മഹാരാജന്‍ ഗോമതീ നദിയിലെ ചക്രതീര്‍ത്ഥത്തിന് ഒരു സവിശേഷതയുണ്ട്.
‘ഗോമത്യാം ചക്രതീര്‍ത്ഥേഷു
പാഷാണ നിചയാശ്ച യേ
തേ സര്‍വ്വേ ചക്രതാം യാന്തി
പൂജനീയാ പ്രയത്‌നതഃ
(ഗോമതീയിലെ ചക്രതീര്‍ത്ഥത്തിലുള്ള കല്ലുകളെല്ലാം ചക്രാകൃതിയിലാണ്. എത്ര പ്രയത്‌നിച്ചിട്ടായാലും ചക്രതീര്‍ത്ഥപൂജ ചെയ്യേണ്ടതാണ്.) ദ്വാദശിനാള്‍ ചക്രതീര്‍ത്ഥസ്‌നാനം ചെയ്യുന്ന ആള്‍, കോടി കോടി ജന്മങ്ങളിലെ പാപങ്ങള്‍ നശിച്ച്, പരമസായൂജ്യം പ്രാപിക്കും, തീര്‍ച്ച!’
‘ഹേ മിഥിലാധിപാ! ഈ പുണ്യതീര്‍ത്ഥത്തിന്റെ ഉള്‍പ്പത്തിയെ സംബന്ധിച്ച ഒരു പുരാവൃത്തം കേട്ടാലും. മുമ്പൊരിക്കല്‍ കുബേരന്‍ ഒരു മഹായജ്ഞം ആരംഭിച്ചു. കൈലാസത്തിന്റെ ഉത്തരഭാഗത്ത്. യാഗത്തിന് ത്രിമൂര്‍ത്തികളും മറ്റുദേവന്മാരും സന്നിഹിതരായി. സിദ്ധചാരണന്മാരും ഗന്ധര്‍വ്വാപ്‌സരസ്സുകളും ഭൂമിദേവിയും ആ യാഗത്തില്‍ സംബന്ധിച്ചു. യജ്ഞത്തിന്റെ സുഗമമായ നടത്തിപ്പിന് യക്ഷേശ്വരന്‍, സ്വപുത്രനായ നളകുബരനെ, ധനാദ്ധ്യക്ഷനായി നിയോഗിച്ചു. വീരഭദ്രന് സര്‍വ്വസംരക്ഷകയുടെ ചുമതല നല്‍കി. വ്യതിക്രമം വരാതെ പൂജ്യപൂജ നടത്തുവാന്‍ ഗണപതിയെ ചട്ടംകെട്ടി. മരുത്ഗണങ്ങളെ സര്‍വ്വകാര്യവിചാരണയ്ക്ക് ഏര്‍പ്പാടാക്കി.
‘ബാഹുലേയ സ്സദാ പൂജാ-
മകരോദ്ധര്‍മ്മ തല്പരഃ
ഘണ്ടാനാദ പാര്‍ശ്വമൗലിഃ
കുബേരസ്യ തു മന്ത്രിണൗ
സര്‍വ്വശാസ്ത്രവിദാംശ്രേഷ്ഠൗ
ദാനാദ്ധ്യക്ഷൗ ബഭൂവതുഃ’
(സഭാപൂജയ്ക്ക് സര്‍വ്വജ്ഞനായ ശ്രീമുരുകനേയും ദാനാദ്ധ്യക്ഷന്മാരായ കുബേരമന്ത്രിമാരും സര്‍വ്വശാസ്ത്രപാരംഗതരുമായ ഘണ്ടാനാദന്‍, പാര്‍ശ്വമൗലി എന്നിവരേയും നിയോഗിച്ചു.
‘യജ്ഞം ഒരു മഹോത്സവമായി പര്യവസാനിച്ചു. അവഭൃതസ്‌നാനം കഴിഞ്ഞു. ആ സമയത്ത് ക്ഷിപ്രകോപിയായ ദുര്‍വ്വസാവ് അവിടെയെത്തി. കുബേരന്‍ സസംഭ്രമം അദ്ദേഹത്തെ സ്വീകരിച്ചു. ഭയസഹിതം പ്രദക്ഷിണം ചെയ്തു. സാദരം നമസ്‌ക്കരിച്ചു. എന്നിട്ട് ആ മുനിവര്യനോട് ആഗമനോദ്ദേശ്യമറിയിക്കാനഭ്യര്‍ത്ഥിച്ചു. അതുകേട്ട് സന്തുഷ്ടനായി മഹര്‍ഷി ധനേശനോടു പറഞ്ഞു. ‘രാജ രാജാ, അങ്ങു ധന്യനാണ്. ജ്ഞാനിയും വിഷ്ണുഭക്തനുമാണ്. ഭഗവത്പ്രീതിക്കായി ഇതാ വിഷ്ണുയജ്ഞവും നടത്തിയിരിക്കുന്നു. ഞാന്‍ ഇതുവരെ ആരോടും ഒന്നും ചോദിച്ചിട്ടില്ല. എന്നാല്‍ ഭക്തോത്തംസമായ അങ്ങയോട് ഇപ്പോള്‍ ഒരു യാചന നടത്തുന്നു. എന്റെ അര്‍ത്ഥന സഫലമാക്കുക. തിരസ്തരിക്കുന്നപക്ഷം ശപിച്ച്, സര്‍വ്വം ഭസ്മമാക്കും ഞാന്‍!’
‘എന്താണാവശ്യമെന്നറിയിക്കാന്‍, കുബേരന്‍, മുനിയോടാവശ്യപ്പെട്ടു. അതിന് മാമുനി ഇപ്രകാരം പറഞ്ഞു:- ‘ഈ ഗൃഹത്തില്‍ ത്രൈലോക്യദുര്‍ല്ലഭമായ നിധികളുണ്ട്, ഒന്‍പതെണ്ണം! അതെനിക്കു തരുക! അതിനായിട്ടാണ് ഞാന്‍ വന്നത്.’ കുബേരന്‍ മറുത്തൊന്നും പറഞ്ഞില്ല. ദുര്‍വ്വാസ്സാവിന്റെ ആവശ്യം സഫലമാക്കാമെന്നേറ്റു. അത് ലോഭികളായ ഘണ്ടാനാദനം പാര്‍ശ്വമൗലിക്കുമിഷ്ടമായില്ല. അവര്‍ പറഞ്ഞു:- കേവലം തപോധനനായ ഈ ബ്രാഹ്മണനെന്തിനാണ് നവനിധികള്‍?’ എല്ലാം നല്‍കേണ്ടതില്ല. അത്യാവശ്യമെങ്കില്‍ ഒരുലക്ഷം ദിവ്യനാണ്യങ്ങള്‍ മാമുനിക്കു നല്‍കാം.’
‘തദ്വചഃ പരുഷം ശ്രുത്വാ ദുര്‍വ്വാസഃ ക്രോധ വിഗ്രഹഃ
ഭൂഭംഗ കുടിലീഭൂതേ രക്തനേേ്രത ചകാര ഹ
സ്ഥാലീവ സര്‍വ്വബ്രഹ്മാണ്ഡം ചചാല നിമിഷദ്വയം
പ്രണതം ധനദം വീക്ഷ്യ താഭ്യാം ശാപം ദദൗമുനിഃ’
(അവരുടെ പരുഷവാക്കുകള്‍ കേട്ട് ദുര്‍വ്വാസ്സാവ് ക്രോധാവിഷ്ടനായി. അദ്ദേഹത്തിന്റെ പുരികങ്ങള്‍ വളഞ്ഞു. കണ്‍കള്‍ ചുവന്നു. സര്‍വ്വബ്രഹ്മാണ്ഡവും വിറച്ചു. ധനപതിക്ഷമായാചനാപൂര്‍വ്വം നമസ്‌ക്കരിച്ചു. മുനി മന്ത്രിമാരെശപിച്ചു). ‘ലോഭിയും പാപിയും ദുഷ്ടനുമായ ഹേ, ഘണ്ടാനാദാ, ധനുഗ്രാഹിയായ നീ ഒരു മുതലയായിപ്പോകട്ടെ. പാപിഷ്ടനായ ഹേ പാര്‍ശ്വമൗലേ ധനമദത്താല്‍ ഗജംപോലെ അഹങ്കരിക്കുന്ന നീ ഒരു ആനയായിത്തീരട്ടെ!’ കുബേരന്‍ പാദത്തില്‍വീണ് ക്ഷമായാചനം ചെയ്തു. മുനി അദ്ദേഹത്തിന്റെ ഭക്തിയില്‍ പ്രസന്നനായി. ധനേശന്‍ നല്‍കിയ നവനിധികളും അദ്ദേഹം സ്വീകരിച്ചു. ഉണ്ടായിരുന്നതിലിരട്ടി ധനമുണ്ടാകട്ടെ എന്നനുഗ്രഹിച്ച് മഹര്‍ഷിന്ദ്രന്‍പോയി.
ശാപഗ്രസ്തരായ കുബേരമന്ത്രിമാര്‍ ദുഃഖിച്ചു. തന്റെ ഭക്തരായ അവരുടെ മുന്നില്‍ മഹാവിഷ്ണു പ്രത്യക്ഷനായി. അദ്ദേഹം പറഞ്ഞു:- ‘എനിക്കര്‍പ്പിച്ച ഈ യജ്ഞത്തിനിടയില്‍ നിങ്ങള്‍ക്കിപ്രകാരം ശാപം കിട്ടിയത് മഹാസങ്കടം തന്നെ. ഞാനും ദുഃഖിക്കുന്നു. പക്ഷേ, ബ്രാഹ്മണവാക്യം പാഴാവില്ലല്ലോ? നിങ്ങളെ ഞാന്‍ ശാപത്തില്‍ നിന്നു മോചിപ്പിക്കുന്നുണ്ട്. ശാപകാലമവസാനിക്കുമ്പോള്‍ നിങ്ങളിരുവരും ഒരിടത്തെത്തിച്ചേരും. അവിടെവച്ച് എന്റെ പ്രസാദത്താല്‍ നിങ്ങള്‍ക്കു മുക്തരാകാം.’
Discussion about this post