ചെങ്കല്‍ സുധാകരന്‍
ചക്രതീര്‍ത്ഥമാഹാത്മ്യം
അപ്പോഴാണ് ദുര്‍വ്വാസ്സാവിന്റെ വരവ്! അദ്ദേഹമാവശ്യപ്പെട്ടതോ കുബേര രാജധാനിയിലെ നവനിധികള്‍!
‘മഹാപത്മശ്ച പത്മശ്ച
ശംഖോ മകര കച്ഛപൗ
മുകുന്ദ കുന്ദ നീലശ്ച
ഖര്‍വ്വശ്ച നിധയോ നവ’
ഈ ശ്ലോകത്തില്‍ പറഞ്ഞിട്ടുള്ള മഹാപത്മം, പത്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കുന്ദം, നീലം, ഖര്‍വ്വം എന്നിവയാണ് നവനിധികള്‍! ഏറ്റവും വിലപിടിപ്പുള്ള മഹാനിധികളാണിവയെന്ന് പൊതുവില്‍ പറയപ്പെടുന്നു. ആ സാമാന്യാര്‍ത്ഥത്തിനല്ല പ്രാധാന്യം. അര്‍ത്ഥാത്ഥികളാല്‍ സേവിക്കപ്പെടുന്നത് (മഹാപത്മം), ഏവരാലും സേവിക്കപ്പെടുന്നത് (പത്മം,) ലക്ഷ്മീ വര്‍ദ്ധകം (ശംഖം), ശോഭാകരമായത് (മകരം), ദൃഢതയുള്ളത് (കച്ഛപം), ദാരിദ്ര്യ ദൂരികരണം സമര്‍ത്ഥം (മുകുന്ദം), ഭൂമിയെ പുഷ്ടിപ്പെടുത്തുന്നത് (കുന്ദം), ഏറെ സ്തുതിക്കപ്പെടുന്നത് (നീലം), ഏറ്റവും വലുത് (ആയിരംകോടി) എന്നീ വിശേഷാര്‍ത്ഥങ്ങള്‍ ഈ നവനിധികള്‍ക്കുണ്ട്. അതില്‍നിന്നുതന്നെ സാമാന്യനിധികളല്ലെന്നുവ്യക്തം. ഈ വിശേഷാര്‍തഥത്തിനപ്പുറം മറ്റൊരു സൂക്ഷ്മാര്‍ത്ഥമാണിവിടെ പ്രസക്തം! അത് നവനിധികളെന്നാല്‍ നവധാഭക്തി എന്നതാണ്.
ദുര്‍വ്വാസാവശ്യപ്പെട്ട നിധികള്‍ നല്‍കാന്‍ ധനപതി തയ്യാറാണ്. എന്നാല്‍ മന്ത്രിമാരായ ഘണ്ടാനാദനും പാര്‍ശ്വമൗലിയും അതിനൊരുക്കമല്. അങ്ങനെയൊരു ദക്ഷിണ/ദാനം ആവശ്യമല്ലെന്നവര്‍ ശഠിച്ചു. ഫലമോ? മഹര്‍ഷികോപം! തുടര്‍ന്ന് ശാപം! ഈ സന്ദര്‍ഭം സുജനചിന്തയ്ക്കു വിധേയമാകേണ്ടതാണ്. ‘വിദ്യാവിനയസമ്പന്നേ/ബ്രാഹ്മണേ ഗവി വിസ്തിനി/ശുനീചൈവ ശ്വപാകേ ച/ പണ്ഡിതഃ സമദര്‍ശിനാഃ’ എന്ന ഗീതാവചനമുള്‍ക്കൊണ്ട ഭക്താഗ്രണിയായിരുന്നില്ല ആ വിത്താധിപന്‍!
കുബേരമന്ത്രിമാര്‍ മനസ്സ്, ബുദ്ധി എന്നിവയുടെ പ്രതീകങ്ങളാണ്. ഈശ്വരാര്‍പ്പണമായി സര്‍വ്വം സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍ വന്ന മനശ്ചാബല്യമാണിവിടെ, ആ നവനിധികളോ? ഭക്തിയുടെ നവധാഭാവങ്ങള്‍! സജ്ജനങ്ഹള്‍ക്ക് ഇവയെക്കാള്‍ ശ്രേഷ്ഠങ്ങളായ നിധികള്‍ വേറെയില്ല. ദുര്‍വ്വാസ്സാവ് ഗുരുവിന്റെ സ്ഥാനം വഹിക്കുന്നു. ‘ഗുരൂര്‍ബ്രഹ്മ…….’ എന്ന തത്ത്വമനുസരിച്ച് നിധികളാവശ്യപ്പെടുന്നത് ഈശ്വരന്‍ തന്നെയാണ്. ശരിയായ ഭക്തിയുടെ നാനാവിധമായ പ്രകടനങ്ങളെല്ലാം ഈശ്വരാര്‍പ്പണമാക്കണമെന്ന ആശയമാണിതില്‍ അടങ്ങിയിരിക്കുന്നത്. ഭക്തന് അതിനൊട്ടും മടിയില്ല.
‘ശ്രവണം കീര്‍ത്തനം വിഷ്‌ണോഃ
സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യമാത്മ നിവേദനം’(ഭാഗ 7-5-23)
ഈ നവഭക്തി ശാഖകളേയും പുഷ്‌കലമാക്കി സര്‍വ്വേശ്വരന് സമര്‍പ്പിക്കണമെന്ന ഗുരുപദേശമാണ് ഈ നവനിധിപ്രശ്‌നത്തിലെ പൊരുള്‍!
പക്ഷേ കുബേര ഭക്തി അനന്യസാധാരണമായിരുന്നെങ്കിലും പരിപൂര്‍ണ്ണത നേടിയിരുന്നില്ല. ഘണ്ടാനാദനും പാര്‍ശ്വമൗലിയും അപക്വതയുടെ പ്രതിനിധികളാണ്. ഭക്തന്മാരുടെ മനസ്സുപോലും ചില സന്ദര്‍ഭങ്ങളില്‍ ലക്ഷ്യത്തില്‍ നിന്നു പിന്മാറുകയോ വഴിതെറ്റി സഞ്ചരിക്കുകയോ ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഇവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. നവനിധികള്‍ നല്‍കേണ്ടതില്ലെന്നും വേണമെങ്കില്‍ ഒരുലക്ഷം ദിവ്യനാണയങ്ങള്‍ നല്‍കാമെന്നുമാണ് മന്ത്രിമാര്‍ കുബേരനോടുപറഞ്ഞത്. ഇവര്‍ ഭക്തന്റെ ക്രോധമോഹങ്ങളാണ്. നല്‍കാമെന്നുപറഞ്ഞ ദിവ്യനാണയങ്ങള്‍ ഭക്തിനിവേദ്യമായ അര്‍ച്ചനയെ കാണിക്കുന്നു. ഘണ്ടാനാദന്‍ ക്രോധത്തിന്റേയും പാര്‍ശ്വമൗലിമോഹത്തിന്റേയും പ്രതീകങ്ങളാണ്. മന്ത്രിമാര്‍ രാജാവിന് ഉചിതോപദേശം നല്‍കുന്നവരാണല്ലോ? വ്യക്തിയെ ഉപദേശിക്കുന്ന മന്ത്രിമാര്‍ മനസ്സും ബുദ്ധിയുമാണ്. സമര്‍പ്പണമനിവാര്യമാണെന്ന് വിവേകം പറയുമ്പോഴും മനോബുദ്ധ്യാദികള്‍ ശരിയായ ലക്ഷ്യത്തില്‍ നിന്നകലാന്‍ താല്പര്യപ്പെട്ടെന്നുവരാം. അതാണിവിടേയും സംഭവിക്കുന്നത്.
ക്രോധമായ ഘണ്ടാനാദന്‍ ശാപഗ്രസ്തനായി ഒരു മുതലയായിമാറി. പാര്‍ശ്വമൗലി മദയാനയാലും ആരേയും കടിച്ചുകീറാന്‍ മടിക്കാത്ത ക്രോധത്തിന് മുതലയെന്ന പ്രതീകമല്ലേ നല്ലത്? മോഹം മദയാനയായി ഉടലെടുത്തു. മോഹം സാധിക്കാനുള്ള തത്രപ്പാടിന് കായബലമാണ്ട രൂപം ഉചിതമാകുമല്ലോ? ഏതുകാര്യവും മേനി മിടുക്കിനാല്‍ നേടാമെന്ന ഊറ്റമാണ് മദഗജമെന്ന രൂപം പ്രകടമാകുന്നത്. ഗജഗ്രാഹങ്ങളുടെ മദംപൂണ്ട സഞ്ചാരം ലൗകീകമനസ്സിന്റെ ‘ഹീനയാനമാ’ണ്. ഭക്തിയുടെ മഹിമയോതുന്ന ഭാഗവതം, സര്‍വ്വവും ഭഗവത്പ്രീതികരമാക്കിയേ അവസാനിപ്പിക്കൂ. കാലാന്തരത്തില്‍ മദയാന ഗോമതീ നദിയിലെത്തി. മുതല മുമ്പേ തന്നെ അവിടെ പാര്‍പ്പുറപ്പിയിരുന്നു. കുട്ടികളും പിടികളുമായി പുളച്ചഹങ്കരിച്ച് നദീവിഹാരം നടത്തിയ ഗജരാജന്‍ മദമത്തമായ മാനവമനസ്സിന്റെ ഉത്തമോദാഹരണം തന്നെ. ആനയുടെ പിന്‍കാലിന്മേല്‍ കടിച്ച മുതല സംസാരനദിയിലെ ലൗകികാസക്തിയാകുന്നു. കുടഞ്ഞെറിഞ്ഞാലും പോകാതെ കോമ്പല്ലുകളാഴ്ത്തി പിടിമുറുക്കുകയാണത്. അതാണ് ‘മുതല’യുടെ സ്വഭാവം! ആ ആസക്തിയില്‍ നിന്ന് മനസ്സിനെ വേര്‍പെടുത്താന്‍ ഭക്തമനം കൊതിക്കും. പക്ഷേ, വിട്ടുപോരല്‍ അത്ര എളുപ്പമാവില്ല!
ഒരേ കാര്യത്തില്‍ ദീര്‍ഘകാലം ചെയ്യുന്ന പരിശ്രമം പരിവര്‍ത്തനത്തിന് കാരണമാകും. മുതലയുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലപ്പെടാതെയായപ്പോള്‍, ഗജരാജന്, പൂര്‍വ്വകാലചരിത്രം ഓര്‍മ്മയിലെത്തി. കായബലം കുറഞ്ഞപ്പോള്‍ ‘അഹം’ ദുര്‍ബ്ബലമായി. തന്നിലെ സത്യത്തെപ്പറ്റി അന്വേഷിക്കാന്‍ തുനിഞ്ഞു എന്നു സാരം! ദേഹബുദ്ധിനശിച്ച് ദേഹിയെത്തേടാനാരംഭിച്ചു! ക്രമേണ മനസ്സ് ശുദ്ധമായി. സ്വാഭാവികമായ പരിണാമം! അതിന്‍ഫലമായി ആ ഗജവീരന്‍ ഗജരൂപിയായ പാര്‍ശ്വമൗലി നദിയിലെ താമരപ്പൂക്കള്‍ പറിച്ച് ഭഗവാനര്‍പ്പിച്ചു. ഈ താമര ഭക്തിയെന്ന നറുതേന്‍ തുളുമ്പുന്നതും വിശുദ്ധിയെന്ന സുഗന്ധം പടരുന്നതുമായ മനസ്സാണ്. മനസ്സ് സംശുദ്ധവും അര്‍പ്പിതവുമായാല്‍ പിന്നെ ഈശ്വരകൃപ വൈകുകയില്ല! ആ കൃപാവര്‍ഷമാണ് ഗരുഡാരൂഢനായെത്തിയ ഗോലോകനാഥനായ സാക്ഷാല്‍ ശ്രീകൃഷ്ണന്റെ ആഗമനവും തൃച്ചക്രപ്രയോഗവും! ഭഗവാന്‍ ഗ്രാഹത്തെ ആകര്‍ഷിച്ച് കരയ്ക്കിട്ടു. സുദര്‍ശനത്താല്‍ അതിനെച്ഛിന്നഭിന്നമാക്കി. ആനയെ ചേറാണ്ട നദിയില്‍ നിന്നും കരകയറ്റി. ഈശ്വരാനുഗ്രഹത്താല്‍ അവരണ്ടും പൂര്‍വ്വസ്വരൂപങ്ങള്‍ നേടി കുബേരഗൃഹത്തിലേക്കുപോയി. ഭഗവാന്റെ സുദര്‍ശനമേറ്റ് ഘണ്ടാനാദന്തം കരസ്പര്‍ശത്താല്‍ പാര്‍ശ്വമൗലിയും മുക്തരായി, ഇവര്‍ ഭഗവദ്ഭക്തി വര്‍ദ്ധിച്ച് ഭഗവാനോടും ഭക്തവാത്സല്യത്താല്‍ ഭഗവാന്‍ ഇവരോടും ഒന്നിച്ചു. ക്രോധമോഹങ്ങള്‍ നീങ്ങിയ മനോബുദ്ധികള്‍ ഭക്തിയാം നദിയില്‍ ഒന്നിച്ചപ്പോള്‍ സത്യബോധോദയം സംഭവിച്ചു. ഭക്തി സമ്പൂര്‍ണ്ണമായപ്പോള്‍ ഭഗവദനുഗ്രഹമുണ്ടായി. അതേത്തുടര്‍ന്ന് മോചനവും. ഈശ്വരാര്‍പ്പണം ബന്ധനമുക്തിക്കുകാരണമായി. ‘ഏകാന്തഭക്തിയകമേ വന്നുദിക്കാനുള്ള സന്മാര്‍ഗ്ഗദര്‍ശനമാണ്, ഗര്‍ഗ്ഗാചാര്യന്‍, ഈ ഉപാഖ്യാനത്തിലൂടെ വിശദമാക്കുന്നത്.
ചക്രതീര്‍ത്ഥത്തിലെ ശിലകള്‍ ചക്രാകൃതി പൂണ്ടു എന്ന കഥയും ശ്രദ്ധിക്കേണ്ടതാണ്. നക്രത്തെ വധിക്കാനായി ഭഗവാന്‍ ചക്രം ചുഴറ്റിയെറിഞ്ഞ് അതിലെ ചാക്രികചലനം ശിലകളേയും ചുഴറ്റി. അതിശക്തമായ കറക്കം അവയേയും ചക്രാകൃതിയിലാക്കി. ഭക്തന്റെ സാരൂപ്യമുക്തിയാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. സുദര്‍ശനചക്രം ഭഗവത് കൃപയാണ്. ഈശ്വരകൃപയാല്‍ മുതലയും ആനയും ഒപ്പം സര്‍വ്വചരാചരങ്ങളും ആ ഭക്തിരസത്തിലലിഞ്ഞു. ധ്യാനത്താല്‍ മാനസൈക്യവും തുടര്‍ന്ന് സാരൂപ്യവുമാര്‍ന്ന് ഏവയും ഒന്നായി മാറി. ചക്രതീര്‍ത്ഥത്തിലെ ശിലാസമൂഹം വര്‍ത്തുളാകൃതി പൂണ്ടതിലെ രഹസ്യമിതാണ്.
Discussion about this post