കൊച്ചി: ഭാരതത്തിലെ ഏറ്റവും മുതിര്‍ന്ന നിയമജ്ഞനും ആദ്യ കേരള മന്ത്രിസഭയിലെ അംഗവും ലോകശ്രദ്ധയാകര്‍ഷിച്ച ഒട്ടേറെ വിധിന്യായങ്ങള്‍ എഴുതിയ ന്യായാധിപനുമായ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അന്തരിച്ചു. നൂറാം വയസി ലേക്കു കടന്ന് മൂന്നാഴ്ച തികയും മുമ്പ് ഇന്നലെ 3.30നു കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്നു വൈകുന്നേരം ആറിനു എറണാകുളം രവിപുരം വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
കഴിഞ്ഞ 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ച് വൃക്ക, ഹൃദയം, തലച്ചോറ് തുടങ്ങിയവയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. തിങ്കളാഴ്ച പക്ഷാഘാതവുമുണ്ടായി. ഇന്നലെ നില വഷളായി ഉച്ചയ്ക്കുശേഷമാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം ഇന്നലെ വൈകുന്നേരം ആറു വരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് എംജി റോഡില്‍ കെപിസിസി ജംഗ്ഷനടുത്തുള്ള വസതിയായ സദ്ഗമയയിലും പൊതുദര്‍ശനത്തിനു വച്ചു. ഇന്നു രാവിലെ ഒന്‍പതിനു കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്കു മാറ്റുന്ന മൃതദേഹം രണ്ടു മണിവരെ അവിടെ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വീട്ടിലെത്തിച്ചു മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ശ്മശാനത്തിലേക്കു കൊണ്ടുപോകും. ഇന്നലെ രാത്രി സദഗ്മയയില്‍ എത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അമേരിക്കയില്‍ കഴിയുന്ന മൂത്തമകന്‍ രമേശ് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ എത്തും.
വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ 1915 നവംബര്‍ 15നു ജനിച്ചു. പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനാണ്. പാലക്കാട് വിക്‌ടോറിയ കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിഎ ബിരുദവും സമ്പാദിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്നു നിയമബിരുദം നേടി. 1938ല്‍ മലബാര്‍, കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി. കമ്യൂണിസ്റ്റുകള്‍ക്കു നിയമസഹായം നല്‍കി എന്ന കേസില്‍ 1948ല്‍ ഒരു മാസം ജയിലില്‍ കഴിഞ്ഞു. 1952ല്‍ കൂത്തുപറമ്പില്‍നിന്നു മദ്രാസ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1957ല്‍ തലശേരിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച് 42-ാം വയസില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായി നിയമം, ആഭ്യന്തരം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. രണ്ടു വട്ടംകൂടി കൃഷ്ണയ്യര്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അഭിഭാഷകവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു.
1937ല്‍ തലശേരി കോടതിയിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ ഒരേപോലെ പ്രാഗല്ഭ്യം തെളിയിച്ച കൃഷ്ണയ്യര്‍ മലബാറില്‍നിന്നു കൊച്ചിയിലേക്കു പ്രവര്‍ത്തനം മാറ്റി. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായ അദ്ദേഹം പെട്ടെന്നുതന്നെ ശ്രദ്ധേയനായി. 1968 ജൂലൈ രണ്ടിനു ഹൈക്കോടതി ജഡ്ജിയായി. 1970ല്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ അംഗമായി. 1973 ജൂലൈയി ല്‍ സുപ്രീംകോടതി ജഡ്ജിയായി. 1980 നവംബര്‍ 14ന് 65-ാം വയസില്‍ വിരമിച്ചു. 1984ല്‍ ആര്‍. വെങ്കിട്ടരാമനെതിരേ രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിച്ചു.
എഴുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ചും ഒരു പുസ്തകം രചിച്ചു. ‘വാണ്ടറിംഗ് ഇന്‍ മെനി വേള്‍ഡ്‌സ്’ ആണ് ആത്മകഥ. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അര്‍ഹനായ കൃഷ്ണയ്യരെ 1999ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രമുഖ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കിയും ആദരിച്ചു. അദ്ദേഹത്തിന്റെ വിധിന്യായങ്ങളെക്കുറിച്ച് ആറ് ഡോക്ടറല്‍ പ്രബന്ധങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ ശാരദ 1974ല്‍ മരിച്ചു. അമേരിക്കയില്‍ നാസയിലും ടെക് വ്യവസായരംഗത്തും പ്രവര്‍ത്തിച്ച രമേശ് കൃഷ്ണയ്യര്‍, ചെന്നൈയില്‍ സുന്ദരം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ പരമേശ് കൃഷ്ണയ്യര്‍ എന്നിവരാണു മക്കള്‍. മരുമക്കള്‍: ലത രമേശ്, ഇന്ദ്രാണി പരമേശ്.
Discussion about this post