കാഠ്മണ്ഡു: ഹിമാലയന്‍ മലനിരകളെ വിറപ്പിച്ചുകൊണ്ട് നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം. ഇന്നലെ ഉച്ചകഴിഞ്ഞ് 12.39നു റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ രണ്ടു തുടര്‍ചലനങ്ങളാണുണ്ടായത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ കൊഡാരിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഇന്ത്യയില്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണു റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുണ്ടായത്. ബിഹാറില്‍ രണ്ടു മണിക്കൂറിനിടെ എട്ടു തുടര്‍ചലനങ്ങളാണുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 2400 ആയി ഉയര്‍ന്നു. മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരുമുണ്ട്. 6000 പേര്‍ക്കു പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കാഠ്മണ്ഡു താഴ്‌വരയില്‍ മാത്രം 1053 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ 5000 കവിയുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു.
ബിഹാറില്‍ ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 50 പേരാണു മരിച്ചത്. ടിബറ്റില്‍ മരിച്ചവരുടെ എണ്ണം 18 ആയി.ഞായറാഴ്ചയുണ്ടായ ഭൂകമ്പം ദേശീയ ദുരന്തമായി നേപ്പാള്‍ പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണെ്ടന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
എവറസ്റ്റ് കൊടുമുടിയില്‍ ശക്തമായ മഞ്ഞിടിച്ചില്‍ തുടരുകയാണ്. ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നു മഞ്ഞുമലയിടിഞ്ഞുവീണു മരിച്ച 22 പേരില്‍ 19 പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ ഇന്നലെ കണെ്ടടുത്തു. കലിഫോര്‍ണിയയിലെ ഗൂഗിള്‍ കമ്പനിയുടെ എന്‍ജിനിയര്‍ ഡാന്‍ ഫ്രെഡിന്‍ബര്‍ഗും മരിച്ചവരില്‍പ്പെടുന്നു. തലയ്ക്കു ക്ഷതമേറ്റായിരുന്നു ഡാനിന്റെ മരണം. പരിക്കേറ്റ അമേരിക്കന്‍ പര്‍വതാരോഹകന്‍ ജോണ്‍ റെയ്റ്റര്‍ ഉള്‍പ്പെടെ 61 പേരെ ഇന്ത്യന്‍ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകളില്‍ ആശുപത്രിയിലെത്തിച്ചു.
മഞ്ഞുമല വീഴുമ്പോള്‍ 1000 പര്‍വതാരോഹകരാണു ബേസ് ക്യാമ്പിലുണ്ടായിരുന്നത്. ഇവരില്‍ 217 പേരെ കാണാതായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രതികൂല കാലാവസ്ഥമൂലം ഇവിടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ബേസ് ക്യാമ്പ് രണ്ടില്‍ കുടുങ്ങിയ ഇന്ത്യന്‍ പര്‍വതാരോഹകന്‍ അങ്കുര്‍ ബഹല്‍ ഉള്‍പ്പെടെ 11 പേരെ രക്ഷപ്പെടുത്താനായില്ല. എട്ടുതവണ എവറസ്റ്റ് കയറിയ ഗാരെറ്റ് മാഡിസണൊപ്പമാണ് അങ്കുറും സംഘവും കൊടുമുടി കയറിയത്. തുടര്‍ച്ചയായുണ്ടാകുന്ന മഞ്ഞിടിച്ചിലില്‍ ബേസ് ക്യാമ്പുകള്‍ മഞ്ഞില്‍ മൂടപ്പെട്ട നിലയിലാണെന്നു നേപ്പാള്‍ പര്‍വതാരോഹക അസോസിയേഷന്‍ പ്രസിഡന്റ് അംഗ് ഷെറിംഗ് ഷെര്‍പ പറഞ്ഞു.
ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ചരിത്രപ്രസിദ്ധമായ കാസ്തമണ്ഡപ് ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ നേപ്പാളില്‍ നാശംസംഭവിച്ചിട്ടുണ്ട്. പഞ്ചതലേ ക്ഷേത്രം, ബസന്ത്പുര്‍ ദര്‍ബാര്‍ ക്ഷേത്രം, ദശാവതാര്‍ ക്ഷേത്രം, കൃഷ്ണമന്ദിര്‍ തുടങ്ങിയവയാണ് അവയില്‍ പ്രമുഖമായവ. പതിനാറാം നൂറ്റാണ്ടിലെ കസ്തമണ്ഡപ ക്ഷേത്രത്തില്‍ന്നിന്നാണു കാഠ്മണ്ഡു എന്ന നാമം ഉണ്ടായത്.
ഭൂകമ്പത്തെത്തുടര്‍ന്ന് അടച്ചിട്ട കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ വൈകുന്നേരം തുറന്നുകൊടുത്തു. എന്നാല്‍, ഇന്ത്യയില്‍നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ വിമാനത്താവളത്തിലിറങ്ങാതെ തിരികെയെത്തി. കോല്‍ക്കത്തയില്‍നിന്നും ഡല്‍ഹിയില്‍നിന്നുമുള്ള വിമാനങ്ങളാണു തിരികെയെത്തിയത്. ഡല്‍ഹിയില്‍നിന്നു കാഠ്മണ്ഡുവിലേക്കു ദിവസം രണ്ടു സര്‍വീസുകളും കോല്‍ക്കത്തയില്‍നിന്ന് ആഴ്ചയില്‍ നാലു സര്‍വീസുകളുമാണ് എയര്‍ഇന്ത്യ നടത്തുന്നത്. എയര്‍ ഇന്ത്യക്കു പുറമേ മറ്റു വിമാനക്കമ്പനികളും നേപ്പാളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയതായി അറിയിച്ചു. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Discussion about this post