ശ്രീകൃഷ്ണന്‍, രാജ്ഞിമാരുമൊത്ത്, വന്നിട്ടുണ്ടെന്ന വാര്‍ത്തയറിഞ്ഞ ഗോപികമാര്‍ സന്തോഷപൂര്‍വ്വം ജയജയാരവം മുഴക്കി. ശ്രീകൃഷ്ണനെക്കണ്ട് മനം തെളിഞ്ഞ രാധ, ബദ്ധാജ്ഞലിയായി, ഭഗവാനെ പ്രദിക്ഷണം ചെയ്തു. അദ്ദേഹത്തെ സ്വീകരിച്ച് ഉന്നത സിംഹാസനത്തിലിരുന്ന് ആനന്ദാശ്രുഭരിത നയനങ്ങളോടെ അവള്‍, കൃഷ്ണനോടു പറഞ്ഞു:- ‘ ഭഗവാനേ, ഞാന്‍ കൃതാര്‍ത്ഥയായി. എന്റെ ജന്മം സഫലമായി! തപസ്സ് അര്‍ത്ഥപൂര്‍ണ്ണമായി! സിദ്ധാശ്രമ ദര്‍ശനഫലം എനിക്കിതാ ലഭിച്ചു. ഭഗവദ് ഭക്തന്മാരുടെ കാരുണ്യപൂര്‍ണ്ണമായ അനുഗ്രഹം ഫലവത്തായി! അതുമൂലം എനിക്കു അങ്ങയെ കാണാന്‍ ഭാഗ്യമുണ്ടായി.’ ഈ വിധം രാധ ശ്രീകൃഷ്ണനെ നമസ്‌ക്കരിച്ചു. വീണ്ടും വീണ്ടും സ്തുതിച്ചു.
തോഴിയായ ചന്ദ്രാനന ഓര്‍മ്മിപ്പിച്ചതിനാല്‍ രാധ, കൃഷ്ണ പത്‌നിമാരെ സാദരം വണങ്ങി. സസ്‌നേഹ കുശലപ്രശ്‌നം ചെയ്തു. ഏവരേയും ആശ്ലേഷിച്ച് തന്റെ സ്‌നേഹോഷ്മളത പ്രകടമാക്കി. രാധ പറഞ്ഞു:-
‘ചന്ദ്രോ യഥൈകോ ബഹവശ്ചകോരാഃ
സൂര്യോ യഥൈകോ ബഹവോ ദൃശസ്യംഃ
ശ്രീകൃഷ്ണചന്ദ്രോ ഭഗവാം സ്ത ഥൈകോ
ഭക്താ ഭഗിന്യോ, ബഹവോ വയം ച’
(സഹോദരിമാരേ, ചന്ദ്രന്‍ ഒന്നേയുള്ളൂ. ചകോരികള്‍ അനവധി. അപ്രകാരം, സൂര്യനും ഒന്നേയുള്ളൂ നേത്രങ്ങളോ? അനേക മനേകം! ശ്രീകൃഷ്ണനും ഒന്നേയുള്ളൂ എന്നാല്‍ ഭക്തകളായ നാം? അനേകം പേര്‍!) താമരപ്പൂവിന്റെ ഗുണം വണ്ടുകള്‍ക്കറിയാം. രത്‌നത്തിന്റെ മൂല്യം പരിശോധിക്കാനും, വിദ്യാവൈഭവം വിദ്വാനറിയുന്നു. കാവ്യപ്രഭാവം പണ്ഡിതനും. അവര്‍ക്കേ ആസ്വാദനം സാധിക്കുകയുള്ളൂ! അതുപോലെ, ഹേ, രാജപുത്രിമാരേ, ഭക്തര്‍ക്കുമാത്രമേ കൃഷ്ണപ്രഭാവം അറിയാന്‍ കഴിയൂ! സ്വാര്‍ത്ഥചിന്തകള്‍ വിട്ടകന്ന മഹാരാജ്ഞിമാര്‍, രാധയെ സാനന്ദം സ്വീകരിച്ച് തങ്ങളുടെ ശിബിരത്തിലേക്കുപോയി!
‘യതഃ പ്രസൂതാ ജഗതഃ പ്രസൂതി
തോയേന ജീവാന്‍ വ്യചസര്‍ജ്ജ ഭൂമ്യാം
യദോഷധീഭിഃ പുരുഷാന്‍ പശുംശ്ച
വിവേശ ഭൂതാനി ചരാചരാണി’. (നാരായണോപനിഷത്ത് – 1-14)
(പഞ്ചഭൂതങ്ങളാല്‍ ജീവികളെ സൃഷ്ടിച്ച പ്രകൃതി ആ ബ്രഹ്മത്തില്‍ നിന്നാണുണ്ടായത്. തുടര്‍ന്ന് ആ ആത്മാവ് പക്ഷി മൃഗാദികളിലും സ്ഥാവരജംഗമങ്ങളിലും പ്രവേശിച്ചു). പ്രകൃതി ബ്രഹ്മത്തില്‍ നിന്നുണ്ടായി. എല്ലാ ജീവജാലങ്ങളിലുമുള്ളതും ബ്രഹ്മം തന്നെ! ‘ബ്രഹ്മാര്‍പ്പണം ബ്രഹ്മ ഹവിര്‍/ബ്രഹ്മഗ്നൗ ബ്രഹ്മണാഹുതം’ എന്നാണല്ലോ ഗീതയും പറയുന്നത്! ‘മത്തഃ പരതരം നാസ്തി’ എന്ന പരമസത്യം! എല്ലാ ബ്രഹ്മമയം! ഈ സത്യം വിദ്വാന്മാര്‍ മാത്രമറിയുന്നു. മഹാഭാഗവതത്തിലെ ബ്രഹ്മമോഹനം എന്ന ഭാഗത്തില്‍ (ഭാ-ദശ-അദ്ധ്യായം 13) ശ്രീകൃഷ്ണ ഭഗവാന്‍ സ്വയം പശുക്കളാലും കിടാങ്ങളായും ഗോപാലന്മാരായും രൂപം മാറിയ കഥ വിവരിച്ചിട്ടുണ്ട്. ‘സര്‍വ്വം ഖല്ലിദം ബ്രഹ്മഃ’ എന്ന തത്ത്വമാണതിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
രാധാരൂപദര്‍ശനം എന്ന ഗര്‍ഗ്ഗഭാഗവതകഥയേയും ആ ജ്ഞാന പ്രകാശത്തില്‍ വേണം വായിക്കാന്‍! കഥാഗതിക്കനുരൂപമായ ചില വ്യത്യാസങ്ങള്‍ ബാഹ്യമായി കാണാമെങ്കിലും സിദ്ധാശ്രമദര്‍ശനത്തിന്റെ ഫലശ്രുതിപറഞ്ഞുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. കൃഷ്ണ വിയോഗമനുഭവിക്കുന്നവര്‍ സിദ്ധാശ്രമത്തിലെത്തിയാല്‍ അവര്‍ക്കുടന്‍ കൃഷ്ണദര്‍ശനം സാദ്ധ്യമാകും! അക്കാരണത്താലാണ് സിദ്ധാശ്രമം സാര്‍ത്ഥമാകുന്നത്! വിയോഗത്തെ സംയോഗത്തിലെത്തിക്കുന്ന സ്ഥാനം! സ്ഥലമാഹാത്മ്യമായി പുറമേ വായിക്കാമെങ്കിലും പാരമാര്‍ത്ഥ്യം മറ്റൊന്നാണ്. സസൂക്ഷ്മ ശ്രദ്ധയാല്‍ അതു വ്യക്തമാകും. സാലോക്യ സാമീപ്യസാരൂപ്യ സായൂജ്യാദി മുക്തികള്‍ നേടാന്‍ പോലും സിദ്ധാശ്രമ സഹവാസം സഹായമാകുമെന്നാണ് ഗര്‍ഗ്ഗമുനി പറഞ്ഞിരിക്കുന്നത്. ‘വിദ്യയാമൃതമശ്‌നുതേ’ എന്ന ഉപനിഷദ്‌വാക്യത്തെ കൂട്ടുപിടിച്ചാല്‍ മേല്‍ക്കാണിച്ച ഫലശ്രുതിയുടെ പൊരുളറിയാം. തപസ്സ്വാദ്ധ്യായ മനനാദി യോഗമാര്‍ഗ്ഗങ്ങളിലൂടെ ജ്ഞാനദൃഷ്ടിവികസിക്കുന്ന വ്യക്തിയുടെ യോഗബുദ്ധി അനുക്രമം തെളിയുന്നതാണ് സാലോക്യാദി മുക്തി ഭാവങ്ങള്‍! അവസാനമെത്തിച്ചേരുന്നത് സായൂജ്യാവസ്ഥയിലാണ്. അതിനുള്ള സഹായിയാണ് സിദ്ധാശ്രമം! എല്ലാവിധ സിദ്ധികളുടേയും സാഫല്യത്തിനാസ്പദം ജ്ഞാനമാണല്ലോ? ‘ശ്രീകൃഷ്ണ പരമം മമഃ’ എന്ന ഭാവത്തോടെ തപസ്സാരംഭിക്കുന്ന വ്യക്തി എത്തിച്ചേരുന്നത് ഈ പരമ പദത്തിലാണ്. അതിനാല്‍, ശ്രീകൃഷ്ണ ദര്‍ശനം ലഭിക്കുമെന്ന ഫലശ്രുതി’ ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം’ എന്ന പരമസത്യമാണ്!
ലക്ഷ്യപ്രാപ്തിക്കുള്ള സാധനയാണ് കൃഷ്ണ പത്‌നിമാരുടെ രാധാദര്‍ശനാഭിലാഷം! അതിലൂടെ വിസ്മയാധീനരാകുന്നു. രാധയെ (പരമജ്ഞാനത്തെ) പ്രാപിച്ച രാജ്ഞിമാരുടെ ഗര്‍വ്വം പാടേ അകന്നു.
്അവര്‍ക്ക് സമതാ ഭാവം ഉണ്ടായി. ‘ഏകോfഹം ദ്വിവിധാസ്യാത് ‘എന്നും’ ഏകോfഹം ബഹുധാസ്യാത്’ എന്നും ബ്രഹ്മം ആഗ്രഹിച്ചു എന്നും അതുവിധം സംഭവിച്ചു എന്നും ‘ഋക്കുകള്‍’ ഘോഷിക്കുന്നു. അതനുസരിച്ച് ലോകത്തു കാണുന്നവയെല്ലാം ബ്രഹ്മം! കൃഷ്ണനും രാധയും ഗോകുലവും ഗോപികാ ഗോപാലരുമുള്‍പ്പടെ? ഈ സത്യജ്ഞാനമാണ് ഭഗവാന്റെ റാണിമാരുടെ ‘വിസ്മയാ’ധീനതയ്ക്കു നിദാനം!
രാധാസൗകുമാര്യം കേട്ടറിഞ്ഞപ്പോള്‍ത്തന്നെ അവളെ കാണാനുള്ള ആഗ്രഹം ഭഗവാന്റെ സഹധര്‍മ്മിണിമാര്‍ക്കുണ്ടായി. രാധയും കൃഷ്ണനും ഒന്നാണെന്നവര്‍ മനസ്സിലാക്കി. അഭേദഭാവത്തില്‍ ലയിച്ചിരിക്കുന്ന ഭക്തിഭാവയാണ് രാധ! ആ സൂക്ഷ്മത നന്നായറിയുകയാണ് രാധാദര്‍ശനകൗതുകം തങ്ങള്‍ക്കുണ്ടെന്ന് ഭഗവാനോടു പറഞ്ഞതിലെ താല്പര്യം. അസൂയാസ്പര്‍ദ്ധാദികളാല്‍ ദര്‍ശന താല്പര്യമുണ്ടായി എന്നത് കഥാരചനയ്ക്കാവശ്യമായ ബാഹ്യാവിഷ്‌ക്കാരമായി കണ്ടാല്‍മതി.
സാത്വികഗുണ പ്രേരണയാല്‍ പ്രവര്‍ത്തിക്കുന്ന ഭക്തന്റെ (അയാള്‍ എത്ര സമ്മതിയായാലും) ഉള്ളിനുള്ളില്‍ ‘അഹം’ ഒളിഞ്ഞു കിടക്കും. അനുകൂലാവസരം വരുമ്പോള്‍ അത്, ഫണം വിടര്‍ത്തുന്ന പാമ്പുപോലെ സ്ഫുടമായിവരും. രുക്മിണി-തുടങ്ങിയുള്ള റാണിമാര്‍ ഭഗവദ്ഭക്തരാണ്. ആ ഭക്തിയെ മറ്റൊന്നിനും കീഴ്‌പ്പെടുത്താനുമാവില്ല. ഈശ്വരാനുകൂല്യമുണ്ടെന്ന വിധത്തില്‍ അവര്‍ പ്രവര്‍ത്തിച്ചുതുടങ്ങും. വിജയത്തിലെത്തുകയും ചെയ്യും. ചിലര്‍ക്ക് അത്തരം അനുകൂല സന്ദര്‍ഭങ്ങള്‍ വിപരീത ഫലങ്ങളുമുണ്ടാക്കും. ‘തന്നേക്കാള്‍ വലിയ ഭക്തനാരുണ്ട്? എന്നവര്‍ ഭാവിക്കും. അക്കൂട്ടരില്‍ പ്രധാനിയാണ് സത്യഭാമ! അവള്‍ക്ക് കൃഷ്ണഭക്തിയുണ്ടെങ്കിലും അതിനെ അധഃകരിക്കുംവിധം സൗന്ദര്യഭാവവും ധനമദവും ഉണ്ടായിരുന്നു. താന്‍ ഭഗവാനില്‍ ആകൃഷ്ടയായി എന്നതിനേക്കാള്‍ ഭഗവാന്‍ തന്നിലാകൃഷ്ടനായി എന്നാണവള്‍ പറഞ്ഞത്. കൃഷ്ണപ്രേമം തനിക്ക് കൂടുതലുണ്ടെന്നും അതിനാലാണ് ഭൗമാന്യരനുമായുള്ള യുദ്ധത്തിനു ശൗരി, തന്നേയും ഗരുഡോപരി കേറ്റികൊണ്ടുപോയതെന്നും പറഞ്ഞ് അവള്‍ ഗര്‍വ്വിതയായി.
ഇതൊരത്ഭുതകരമായ സന്ധിയാണ്. ഇവിടം സമര്‍ത്ഥമായി തരണം ചെയ്താലേ സംശുദ്ധ ഭക്തി നേടാന്‍ കഴിയൂ. പലരും ഇത്തരം സന്ദര്‍ഭത്തില്‍ പതറിപ്പോകുന്നു. ഉണര്‍ന്നുയരുന്ന ‘അഹം’ തന്നെയാണതിനു കാരണം! മൗനമവലംബിച്ച രുക്മിണിപോലും ഭാമയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. മറ്റുപത്‌നിമാരും അവളുടെ വൈകാരികാംശത്തിന് ശക്തികൂട്ടുകയാണ് ചെയ്തത്. വിധി അങ്ങനെയാണ്. അഹം ഭാവികള്‍ക്ക് ആദ്യഘട്ടത്തില്‍ വിജയം സമ്മാനിക്കും. രുക്മിണിയുടേയും മറ്റ് കൃഷ്ണപത്‌നിമാരുടേയും മൗനം ആവിജയമാണ്!
ജിഞ്ജാസുക്കളായ റാണിമാരെ, കൃഷ്ണഭഗവാന്‍, ആരാണ് രാധയെന്നറിയിച്ചു! ‘വ്രജേശ്വരീ മമദയതം/ഗോപികാധീശ്വരീ വരാ’ എന്നു ഭഗവാന്‍ പറഞ്ഞപ്പോള്‍ ക്ഷാത്രവനിതകള്‍ക്ക് കൂടുതലുല്‍ക്കണ്ഠയുണ്ടായി. സര്‍വ്വേശ്വരന് പ്രിയങ്കരരായി തങ്ങളേക്കാളാരുമില്ലെന്നു കരുതുന്നവര്‍ക്കത് സ്വാഭാവികം തന്നെ. അത്തരം ഉല്‍ക്കണ്ഠപോലും ക്രമേണ സത്യസാക്ഷാത്കാരത്തിന് സഹായകമാകുമെന്നത്. വസ്തുതമാത്രം!
ഭക്തനില്‍ മുളച്ചുവരുന്ന ‘അഹം’ ഭാവം ഇല്ലാതാക്കാന്‍ ശ്രീകൃഷ്ണന്‍ സജ്ജമാക്കുന്ന സന്ദര്‍ഭം പലതുണ്ട്. ഭാഗവതത്തില്‍തന്നെ പലപല ഉദാഹരണങ്ങള്‍കാണാം. എന്നാല്‍ കൃഷ്ണന്‍, താനേതെങ്കിലും ചെയ്തതായി ഭാവിക്കുകയുമില്ല. ജ്ഞാനമദമുണ്ടായപ്പോള്‍ ഉദ്ധവനെ, അധികാരമദമുദിച്ച യുധിഷ്ഠരനെ, പ്രേമമദം പൂണ്ടഗോപികമാരെ, ഇന്ദ്രനെ, ബ്രഹ്മാവിനെ – ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍? രാധാരൂപദര്‍ശനകഥയില്‍ തന്റെ മഹാറാണിമാരേയും! അതുപോലും ‘ഭക്തപരായണനായ നാരായണന്റെ’ ആശ്രിതദ വാത്സല്യമാണ്. ഭാമയുടേയും മറ്റുള്ള രാജ്ഞിമാരുടേയും ഐശ്വര്യമദം, രാധാദര്‍ശനമാത്രയില്‍, ഉഷ്ണജലപ്രവാഹത്താല്‍ ഹിമാനി എന്നപോലെ അലിഞ്ഞില്ലാതായി. നിര്‍വ്യാജഭക്തിക്കൊപ്പം മറ്റൊന്നില്ലെന്ന് അവര്‍ക്കുമനസ്സിലായി. മനസ്സും വപുസ്സും ഒരുപോലെ സുന്ദരമായ രാധാസാന്നിദ്ധ്യം മറ്റുളളവരുടെ മനസ്സിലും വിശുദ്ധിയുണ്ടാക്കി. ‘സത്സംഗത്വേ നിസ്സംഗത്വം’ എന്ന മട്ടില്‍ എല്ലാവരും ‘നിശ്ചലചിത്തരാ’യി, ജീവന്മുക്തരായി, പരിണമിച്ചു.
Discussion about this post