തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എം.വിജയകുമാര്‍, വി.സുരേന്ദ്രന്‍പിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗ്‌ലാസും സ്റ്റീലുംകൊണ്ട് പടുത്തുയര്‍ത്തിയ 32000 ചതുരശ്രമീറ്റര്‍ ടെര്‍മിനലില്‍ ഒരേ സമയം 1600 യാത്രക്കാരെയും പ്രതിവര്‍ഷം 18 ലക്ഷം പേരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഉള്ളത്. ടെര്‍മിനലില്‍ മുപ്പത്ചെക്ക്ഇന്‍ കൗണ്ടറുകളുണ്ട്. ‘ക്യൂട്ട്’ എന്ന സംവിധാനമേര്‍പ്പെടുത്തിയതിലൂടെ നിശ്ചിത കൗണ്ടറുകള്‍ ഓരോ എയര്‍ലൈനുകള്‍ക്ക് നല്‍കുന്നതിന് പകരം ഏത് കൗണ്ടര്‍ വേണമെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.
അതിവിശാലമായ ലോഞ്ചാണ് പുതിയവിമാനത്താവളത്തിലുള്ളത്. ഒത്ത നടുക്ക് എക്‌സിക്യൂട്ടീവ് ലോഞ്ച്. മുകളില്‍ നിന്നും തൂക്കിയിട്ട കമ്പികളില്‍ പിടിപ്പിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ഒരു കോടിരൂപയാണ് ഇവയുടെ നിര്‍മാണ ചെലവ്. അമ്പതോളം പേര്‍ക്ക് ഇവിടെയിരിക്കാം.രണ്ട് നിലകള്‍ക്ക് നടുവില്‍പണിതിട്ടുള്ള ‘മെസാനിന്‍’ എന്ന ഇടത്തട്ടിലാണ് സുരക്ഷാപരിശോധനയുള്ളത്. എഴുനൂറ് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന അതിവിശാലമായ പാര്‍ക്കിംഗ് ഏരിയയും വിമാനത്താവളത്തിലുണ്ട്.












