തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്നതാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റ്. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യെയാണ് പ്രധാന പദ്ധതികള്‍ക്കെല്ലാം ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്.
കടക്കെണിയിലായ കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായി 3,000 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി നവീകരണത്തിനായി കൂടുതല്‍ പ്രഫഷണലുകളെ നിയോഗിക്കും. കെഎസ്ആര്‍ടിസിയിലെ മാനേജ്‌മെന്റിനെ അഴിച്ചുപണിയും. നിലവിലുള്ള ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കും. ശമ്പളം മുടങ്ങില്ല, കൂടാതെ പെന്‍ഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ നല്‍കുന്ന സഹായം തുടരും. 2018 ഓടെ കോര്‍പ്പറേഷന്റെ വരവും ചിലവും സന്തുലിതമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍നിന്ന് 2,000 രൂപയായും ക്ഷേമ പെന്‍ഷനുകള്‍ ആയിരത്തില്‍നിന്നും 1,100 രൂപയാക്കിയും വര്‍ധിപ്പിച്ചു. ക്ഷീര കര്‍ഷക പെന്‍ഷനു വേണ്ടി 1,100 കോടി മാറ്റിവച്ചു. ആര്‍ദ്രം മിഷനിലൂടെ രോഗികള്‍ക്കു സഹായമായി 1,000 കോടി രൂപ വകയിരുത്തി. ഇതില്‍ 350 കോടി കാരുണ്യയുടെ വിഹിതമാണ്. പ്രമേഹം, പ്രഷര്‍, കോളസ്‌ട്രോള്‍ രോഗികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കും. ജില്ല, താലൂക്ക് ജനറല്‍ ആശുപത്രികളുടെ വികസനത്തിന് കിഫ്ബി വഴി 2,000 കോടി രൂപ നീക്കിവച്ചു. ആശുപത്രികളുടെ നിലവാര വര്‍ധനയ്ക്ക് 8,000 തസ്തികകള്‍ സൃഷ്ടിക്കും.













