തിരുവനന്തപുരം: മഴക്കെടുതി മൂലം ഗുരുതര സ്ഥിതിതുടരുന്ന സംസ്ഥാനത്ത് ജനങ്ങള്‍ ആശങ്കപ്പെടാതെ മുന്നറിപ്പുകളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 29 മുതലുള്ള മഴക്കെടുതി മരണങ്ങള്‍ 256 ആണ്. ഈ ഘട്ടത്തില്‍ 65 മരണമാണുള്ളത്. വ്യാഴാഴ്ച നെന്മാറയില്‍ മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചിട്ടുണ്ട്.
സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മിക്ക വില്ലേജുകളിലും മഴക്കെടുതി ബാധിതമാണ്. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവ വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരത്തില്‍ ഒരുകാലത്തുമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. ഇക്കാര്യങ്ങളില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവര്‍ത്തനവും നടത്തുന്നു.
മുന്നറിയിപ്പ് ഉണ്ടായാല്‍ മാറിനില്‍ക്കാന്‍ എല്ലാവരും തയാറാകണം. ഇപ്പോള്‍ വെള്ളം കയറിയിട്ടില്ല എന്നു കരുതി ജനങ്ങള്‍ പ്രശ്നസാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറാതിരുന്നാല്‍ പിന്നീട് വെള്ളം കയറിയാല്‍ പ്രശ്നമാകും. അതിനാല്‍, സുരക്ഷ കരുതി മുന്നറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ മാറാന്‍ തയാറാകണം.
പെരിയാറിന്റെയും ചാലക്കുടിയ പുഴയുടേയും ഭാഗത്തുള്ളവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. പെരിയാറില്‍ ഒരു മീറ്ററോളം വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. ചാലക്കുടി ഭാഗത്തും ജലമുയരാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരകളില്‍ ഉള്ളവര്‍ മാറിത്താമസിക്കണം. ചാലക്കുടി പുഴയുടെ ഇരുഭാഗത്തും ഓരോ കിലോമീറ്റര്‍ ചുറ്റളവിലുമുള്ളവര്‍ സുരക്ഷ കണക്കിലെടുത്ത് മാറിത്താമസിക്കണം. ആലുവയിലും ഇപ്പോള്‍ വെള്ളം കയറിയതിന്റെ അരകിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ ജാഗ്രതവേണം. മാറാന്‍ നിര്‍ദേശമുണ്ടെങ്കില്‍ മാറണം. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.
അടിയന്തിരസഹായം ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക സേനകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുട്ടനാടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ റാന്നി, ആറന്‍മുള, കോലഞ്ചേരി തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ഇടപെടലുമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post