തിരുവനന്തപുരം: പ്രളയത്തില്‍ സമാനതകളില്ലാത്ത ദുരിതമനുഭവിച്ചവര്‍ക്ക് ജീവനോപാധി വികസനത്തിന് സുസ്ഥിരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജീവനോപാധി വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ മെച്ചപ്പെട്ട ഒരു സംസ്ഥാനമായാണ് കേരളത്തെ പുനര്‍നിര്‍മിക്കേണ്ടത്. അത് എങ്ങനെ വേണമെന്ന തീരുമാനത്തിലെത്താനായി കേരളപ്പിറവിദിനത്തില്‍ ജീവനോപാധി വികസന പാക്കേജ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നാണ്യവിളകള്‍ക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ ആഘാതം ദീര്‍ഘകാലം കര്‍ഷകര്‍ അനുഭവിക്കേണ്ടിവരും. വീടിന്റെ വരുമാനമാര്‍ഗമായിരുന്ന കന്നുകാലികളും കോഴികളും നശിച്ചുപോയതും കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചെറുകിട കച്ചവടക്കാര്‍, കൈത്തറിത്തൊഴിലാ ളികള്‍ എന്നിവരെല്ലാം വലിയ പ്രതിസന്ധി നേരിടുകയാണ്.
ജീവനോപാധികള്‍ പുനര്‍നിര്‍മിക്കാന്‍ നാലായിരത്തോളം കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉപജീവനമാര്‍ഗം നഷ്ടമായവര്‍ക്ക് എങ്ങനെ ലഭ്യമാക്കാം എന്ന് ചര്‍ച്ച ചെയ്യണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തങ്ങളെ വിജയകരമായി അഭിമുഖീകരിച്ച മാതൃകകള്‍ നമ്മുടെ സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക വിവരസാങ്കേതിക വിദ്യകളെ എത്രത്തോളം ഉപയോഗപ്പെടുത്താനാവുമെന്നും സഹകരണമേഖലയുടെ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മാര്‍ക്കറ്റിംഗ് എങ്ങനെ നടപ്പാക്കാമെന്നും ജീവനോപാധി വികസന പാക്കേജ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ജീവനോപാധി വികസന പാക്കേജ് രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്ന് ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ പറഞ്ഞു.













Discussion about this post