തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന നയസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. എം സ്വരാജ് എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുമേഖലയില്‍ നിലനിര്‍ത്തി മത്സര ക്ഷമതയുള്ളവയാക്കുന്നതിനുള്ള നയമാണ് സര്‍ക്കാരിന്റേത്. അതിന്റെ ഭാഗമായി, കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവായി. തുടര്‍ന്ന് ‘ഇന്‍സ്ട്രുമെന്റേഷന്‍ കേരള ലിമിറ്റഡ്’ എന്ന പേരില്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള പുതിയ കമ്പനി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബി.എച്ച്.ഇ.എല്‍-ഇ.എം.എല്‍ എന്ന സംയുക്ത സംരംഭത്തില്‍ സംസ്ഥാനത്തിന് 49 ശതമാനം ഓഹരികളാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഓഹരികള്‍ കേരളത്തിന് ഏറ്റെടുക്കാന്‍ സമ്മതവുമാണോ എന്ന് ആരാഞ്ഞു. തുടര്‍ന്ന് ഓഹരികള്‍ സംസ്ഥാനം വാങ്ങുന്നതിനുള്ള കേരളത്തിന്റെ നിര്‍ദ്ദേശം ബി.എച്ച്.ഇ.എല്‍ ബോര്‍ഡ് അംഗീകരിക്കുകയും അവര്‍ നല്‍കിയെ കരട് എഗ്രിമെന്റ് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.
കൊച്ചിയിലെ അമ്പലമുകളില്‍ എഫ്.എ.സി.ടിയുടെ അധീനതയിലുള്ള 481 ഏക്കര്‍ ഭൂമി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് വ്യവസായ വകുപ്പും, ഫാക്ടും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി കൈമാറുന്ന സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് തീരുമാനം ഇതുവരെ ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ എച്ച്.എം.ടിയുടെ കൈവശത്തിലുള്ള ഭൂമി സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല.
സംസ്ഥാനത്തിന്റെ ആസ്തികള്‍ അന്യാധീനപ്പെട്ട് പോകാതിരിക്കുന്നതിനും തൊഴില്‍സംരക്ഷണത്തിനും സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ചയ്ക്കും എതിരായി വരുന്ന കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നയം എങ്ങനെ പ്രതിരോധിക്കാമെന്ന് സഭ കൂട്ടായി ചിന്തിക്കണമെന്ന് മന്ത്രിസഭയില്‍ അറിയിച്ചു.













Discussion about this post