തിരുവനന്തപുരം: ദേശീയപാത വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവളം-ബേക്കല്‍ ജലപാത അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള റീച്ചിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
45 മീറ്റര്‍ വീതിയില്‍ പാതവികസനം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്ഥലമെടുപ്പ് ഏറെക്കുറേ പൂര്‍ത്തിയായി. കാസര്‍കോട്ടെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം റീച്ചുകളുടെ ടെണ്ടര്‍ നടപടികളിലാണിപ്പോള്‍. മലയോര, തീരദേശ ഹൈവേകള്‍ക്കാവശ്യമായ 10,000 കോടി രൂപ പൂര്‍ണമായി സംസ്ഥാനസര്‍ക്കാര്‍ ചെലവഴിക്കും. സമയബന്ധിതമായി ഈ ഹൈവേകളും പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
കാലങ്ങളായി കേള്‍ക്കുന്ന കോവളം മുതല്‍ കാസര്‍കോട് ബേക്കല്‍ വരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കും. കേരളത്തിലെത്തുന്ന ഏതൊരു വിനോദസഞ്ചാരികള്‍ക്കും ഏറെ ആകര്‍ഷകമായിരിക്കും ഈ ജലപാതയിലൂടെയുള്ള യാത്ര. ഈ പാതയില്‍ ഓരോ 25 കിലോമീറ്ററിലും ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ടാകും. ഇവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് ഇറങ്ങാനും കാഴ്ചകള്‍ ആസ്വദിക്കാനും നാടന്‍ ഭക്ഷണം കഴിക്കാനും അവസരമുണ്ടാകും. റെയില്‍വേ സൗകര്യം വികസിപ്പിക്കാന്‍ സെമി ഹൈസ്പീഡ് റെയില്‍ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായി ഇടാനാണ് ശ്രമിക്കുന്നത്. ഇതിനായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ച് പ്രാരംഭഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഒന്നാംഘട്ടത്തിലെ രണ്ടാംറീച്ചായ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള അഞ്ചു കിലോമീറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. 30.2 മീറ്ററില്‍ വീതിയിലുള്ള റോഡില്‍ ഇരുവശത്തും 10.5 മീറ്റര്‍ വീതിയും മധ്യഭാഗത്ത് മൂന്ന് മീറ്റര്‍ മീഡിയനും 1.5 മീറ്റര്‍ കാല്‍നടപാതയും 1.6 മീറ്റര്‍ വീതിയില്‍ യൂട്ടിലിറ്റി കോറിഡോറുമുണ്ട്.













Discussion about this post