തിരുവനന്തപുരം: കരകൗശലവസ്തുക്കള്‍ക്ക് വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ മികച്ച വിപണി ഒരുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരകൗശലമേഖലയ്ക്ക് പുത്തനുണര്‍വ് പകരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടൂള്‍ക്കിറ്റുകളുടെ വിതരണവും നൂതന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടത്തിലായിരുന്ന കരകൗശല വികസന കോര്‍പറേഷന് നാലുകോടി രൂപ പ്രവര്‍ത്തന മൂലധനം നല്‍കിയതാണ് പുത്തന്‍ ഉണര്‍വായത്. അഞ്ചുകോടി പ്രവര്‍ത്തന നഷ്ടമുണ്ടായിരുന്ന സ്ഥാപനം ഇപ്പോള്‍ നഷ്ടം പകുതിയിലേറെ കുറഞ്ഞ് ലാഭത്തിലേക്ക് നീങ്ങുകയാണ്. നോട്ടുനിരോധനവും, ജി.എസ്.ടിയുമെല്ലാം കോര്‍പറേഷനും കരകൗശലമേഖലയ്ക്കും പ്രതികൂലമായി ബാധിച്ചിരുന്നു.
കരകൗശല മേഖലയിലുള്ള തൊഴിലാളികള്‍ ഭൂരിഭാഗവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ളവരാണ്. അവരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് കോര്‍പറേഷന്‍ മുഖേന നടത്തുന്നത്. ഇന്റഗ്രേറ്റഡ് പ്രോജക്ട് ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഹാന്റിക്രാഫ്റ്റ്സ് പുനരുജ്ജീവിപ്പിക്കാനായി. ഇതുവഴി ഒരുകോടി 90 ലക്ഷം രൂപ അനുവദിക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. കരകൗശല വികസന കോര്‍പറേഷനെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.













Discussion about this post