തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊങ്കാലയിടുന്ന പാതയോരങ്ങള്‍ ശുചിയാണെന്ന് കൃത്യമായി ഉറപ്പാക്കണം. ഏതൊക്കെ വകുപ്പുകളാണോ ഇതിന് ചുമതലപ്പെട്ടത് അവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. ഇപ്പോള്‍ കാണാത്ത ഏതെങ്കിലും പ്രശ്നം ഉയര്‍ന്നുവന്നാല്‍ അത് പരിഹരിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കണം. മറ്റു സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കുളിക്കാനും മറ്റും സൗകര്യങ്ങള്‍ ഒരുക്കണം. ഇതിനായി മൊബൈല്‍ ബാത്ത്റൂമുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊങ്കാലയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ ഭംഗിയായും നല്ലനിലയിലും നടക്കുന്നതായാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊങ്കാല മെച്ചപ്പെട്ട തരത്തില്‍ നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശുചിത്വത്തിന്റെ കാര്യം കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് പൊങ്കാലയെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞു. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം കൂടുതല്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവണമെന്നും മന്ത്രി പറഞ്ഞു.
ശുചീകരണവിഭാഗം തൊഴിലാളികളെ വിനിയോഗിക്കുന്നത് പൂര്‍ത്തിയായതായി മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. 22 വാര്‍ഡുകളില്‍ മരാമത്ത് പണികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
1240 ടാപ്പുകള്‍ ഉത്സവമേഖലയില്‍ സ്ഥാപിക്കുന്നതിന്റെ പണികള്‍ ആരംഭിച്ചുകഴിഞ്ഞതായി ജല അതോറിറ്റി അറിയിച്ചു. 17നു മുമ്പ് എല്ലാ പണികളും പൂര്‍ത്തിയാക്കും. മണക്കാട് -കിള്ളിപ്പാലം റോഡ് പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 132 ലക്ഷം രൂപ ചെലവില്‍ ബാക്കി റോഡുകളുടെ പണി പൂര്‍ത്തിയാക്കും.
പോലീസ് കണ്‍ട്രോള്‍ റൂം ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഏറ്റവുമധികം പോലീസ് സേനയെയാണ് ഈ പൊങ്കാലയ്ക്കു വിന്യസിക്കുന്നത്. 3700 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. 600 വനിതാപോലീസും 50 വിമണ്‍ കമാന്‍ഡോകളും ഉണ്ടാവും. അഞ്ച് ഡ്രോണുകള്‍ വിന്യസിക്കും. സിസിടിവി നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. തമിഴ്നാട്, കര്‍ണാടകസംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാപോലീസ് ഓഫീസര്‍മാരും ഉണ്ടാവും. ജനമൈത്രി വോളണ്ടിയര്‍മാരും ഉണ്ടാവും. പൊങ്കാലദിവസം ഡ്യൂട്ടിക്കായി 400-ല്‍പരം പേരെ നിയോഗിച്ചതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
മുഴുവന്‍ സമയവും ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. പൂര്‍ണസമയവും പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ആറ്റുകാലില്‍ ആരംഭിക്കും. ഉള്‍നാടുകളില്‍നിന്നു പൊങ്കാലയിടുന്നതിന് എത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സര്‍വീസുകള്‍ ക്രമീകരിക്കും. പൊങ്കാലയിട്ടശേഷം തിരിച്ചുപോവുന്നതിന് മുന്നൂറോളം സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേയും അറിയിച്ചു. വിവിധ വകുപ്പുകള്‍ നേരത്തെതന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് പൊങ്കാലയുടെ ഒരുക്കങ്ങള്‍ കൂടുതല്‍ സുഗമമാക്കിയതായി ക്ഷേത്രം ട്രസ്റ്റ് ഭരവാഹികള്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീന്‍, എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, ഒ.രാജഗോപാല്‍, എഡിജിപിമാരായ മനോജ് എബ്രഹാം, അനില്‍കാന്ത്, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.













Discussion about this post