തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഇനി ഹൈടെക്. തമ്പാനൂരിലെ ബസ് ടെര്‍മിനലിലെ ആധുനിക സാങ്കേതിക വിദ്യകളോടു കൂടിയ മന്ദിരത്തിലാണ് പുതിയ ആര്‍.ടി ഓഫീസിന്റെയും ‘വാഹന്‍ സാരഥി’ സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനോദ്ഘാടനവും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍.ടി ഓഫീസുകളില്‍ മികച്ച സേവനങ്ങള്‍ക്കൊപ്പം മികച്ച സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 93 ആര്‍.ടി.ഒകളില്‍ 23 എണ്ണം ഇതിനകം ആധുനീകരിച്ചു. കോഴിക്കോടും കണ്ണൂരും ഓഫീസുകള്‍ ഈയാഴ്ച പരിഷ്‌കരിച്ച് തുറന്നുകൊടുക്കും. വാഹന്‍ സാരഥി സോഫ്റ്റ്വെയര്‍ വഴി ഓണ്‍ലൈനായി കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കും. ഫാന്‍സി നമ്പറിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ലേലത്തിലും ഓണ്‍ലൈനായി പങ്കെടുക്കാം. ഓരോ ആഴ്ചയും ശനിയാഴ്ച 4.30 വരെ റിസര്‍വേഷന്‍ അനുവദിക്കുകയും 4.30ന് ക്ലോസ് ചെയ്യുകയും ചെയ്യും. അഞ്ചുമണിമുതല്‍ ലേല നടപടികള്‍ തുടങ്ങി തിങ്കളാഴ്ച 10 മണി വരെ തുടരും.
ഓഫീസുകള്‍ കയറിയിറങ്ങാതെ സാധാരണക്കാര്‍ക്ക് മികച്ച സേവനം ലഭിക്കും. എല്ലാ പേമെന്റുകളും ഓണ്‍ലൈനായി നടത്താന്‍ സൗകര്യമുണ്ടാകും. സുരക്ഷാ സംവിധാനങ്ങളോടെയുള്ള സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും നല്‍കും. 1000 ദിനത്തിനുള്ളില്‍ 13 സബ് ആര്‍.ടി ഓഫീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു.
റോഡ് സുരക്ഷയ്ക്കായി ‘സേഫ് കേരള’ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനവും സ്‌ക്വാഡുകളുമുണ്ടാകും. കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നിയമലംഘനത്തിനും കുറ്റകൃത്യങ്ങള്‍ക്കും കര്‍ശനശിക്ഷാനടപടികള്‍ നല്‍കും. 2020 ഓടെ അപകടനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ അഞ്ചാം നിലയിലേക്കാണ് ആര്‍.ടി ഓഫീസ് മാറ്റി സ്ഥാപിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശീതികരിച്ച വിശ്രമകേന്ദ്രം, റോഡ് സുരക്ഷാ ക്ലാസുകള്‍ നടത്തുന്നതിനായി ആധുനിക ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളുള്ള ഹാള്‍, അപേക്ഷകരുടെ സൗകര്യാര്‍ഥം ടോക്കണ്‍ സംവിധാനത്തോടെയുള്ള ‘ക്യൂ’ മാനേജ്മെന്റ്, ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്നിവയും പുതിയ ഓഫീസിലുണ്ട്. ജനസൗഹൃദപരമായ ‘വാഹന്‍ സാരഥി’ സംവിധാനം നടപ്പാക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ ലഭ്യമാകും.
ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ വി.എം. ജയലക്ഷ്മി സംബന്ധിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുദേഷ് കുമാര്‍ സ്വാഗതവും ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എബി ജോണ്‍ നന്ദിയും പറഞ്ഞു.













Discussion about this post