തിരുവനന്തപുരം: അഭയകേസിലെ 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി. അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു ആദ്യം മൊഴി നല്‍കിയിരുന്നത്. ഇവ അഭയയുടേതാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ സാക്ഷിവിസ്താരത്തിനിടെ ഇവര്‍ മൊഴി മാറ്റുകയാണുണ്ടായത്.
അഭയക്കേസിന്റെ വിചാരണ പ്രത്യേക സിബിഐകോടതിയില്‍ ഇന്നാരംഭിച്ചു. അഭയ കൊല്ലപ്പെട്ട് 27 വര്‍ഷത്തിനുശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. അഭയയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ മരിച്ചുപോയ ആറു സാക്ഷികള്‍ക്കാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. ഇവര്‍ മരിച്ചു പോയ വിവരം സി.ബി.ഐ സംഘം കോടതിയെ അറിയിച്ചിരുന്നില്ല. രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ സി.ബി.ഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഫാ.തോമസ് കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിനേയും നാലാം പ്രതി മുന്‍ എസ്.പി, കെ.ടി മൈക്കിളിനെയും തെളിവില്ലെന്നു ചൂണ്ടികാട്ടി കോടതി വിചാരണ നടപടികളില്‍ നിന്നു ഒഴിവാക്കിയിരുന്നു.














Discussion about this post