മുംബൈ: രാജീവ് ഗാന്ധി വധക്കേസില്‍ 25 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ കണക്കിലെടുത്ത് പ്രതികളുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേസില്‍ എല്ലാ കുറ്റവാളികളെയും വിട്ടയക്കാന്‍ സെപ്തംബര്‍ ഒന്‍പതിന് തമിഴ്നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രമേയം ഇപ്പോഴും ഗവര്‍ണറുടെ പരിഗണനയിലാണ്. ഈ ശുപാര്‍ശയുടെ തല്‍സ്ഥിതി തേടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ നളിനി ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ശുപാര്‍ശയില്‍ തീരുമാനം കൈകൊള്ളാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കാനാകിലെന്നും തല്‍സ്ഥിതി തേടാനാകില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പേര്‍ക്കാണ്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്.
41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബര്‍ട്ട് പയസ്, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടിരുന്നു.
Discussion about this post