തിരുവനന്തപുരം: ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത് 300 കോടി രൂപയുടെ വിപണിയാണെന്നും സംസ്ഥാനത്താകെ 3500 വിപണന കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ ഓണം വിപണിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം സ്റ്റാച്യു ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ രണ്ടു മുതല്‍ 10 വരെയാണ് വിപണി. 26 ലക്ഷം കുടുംബങ്ങള്‍ക്ക് വിലക്കുറവില്‍ സാധനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 200 കോടി രൂപയുടെ 13 ഇനം സബ്സിഡി സാധനങ്ങളാണ് വിപണിയില്‍ ഒരുക്കിയിട്ടുള്ളത്. 60 കോടി രൂപയാണ് സര്‍ക്കാര്‍ സബ്സിഡിയിനത്തില്‍ നല്‍കിയിരിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കിയാണ് സാധനങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പ്രദേശികതലത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറി വാങ്ങി വിപണനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
സബ്സിഡി സാധനങ്ങള്‍ക്ക് പുറമെയുള്ള മറ്റു നിത്യോപയോഗ സാധനങ്ങള്‍ 30 ശതമാനം വരെ വിലക്കുറവിലാണ് സഹകരണ വിപണിയില്‍ ലഭിക്കുക. പൊതുവിപണിയില്‍ 800 രൂപ വരെ ചെലവഴിച്ച് വാങ്ങുന്ന സാധനങ്ങള്‍ 500 രൂപയ്ക്ക് സഹകരണ വിപണിയില്‍ നിന്ന് ലഭിക്കും. അരി, വെളിച്ചെണ്ണ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും വലിയ വിലക്കുറവാണ് വിപണിയില്‍. കിലോയ്ക്ക് 200 രൂപയിലധികം വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും ജയ അരി ഒരു കാര്‍ഡിന് അഞ്ച് കിലോ വരെ 25 രൂപയ്ക്കും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ വില്പന മന്ത്രി നിര്‍വഹിച്ചു.
വി. എസ്. ശിവകുമാര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. പായസ കിറ്റിന്റെ ആദ്യ വില്‍പന അദ്ദേഹം നിര്‍വഹിച്ചു. കൗണ്‍സിലര്‍ വഞ്ചിയൂര്‍ പി. ബാബു, കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലേഖ സുരേഷ്, അസി. രജിസ്ട്രാര്‍ ഷെരീഫ്, റീജ്യണല്‍ മാനേജര്‍ ടി. എസ്. സിന്ധു എന്നിവര്‍ പങ്കെടുത്തു.














Discussion about this post