കൊച്ചി: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ടു പിറവം വലിയപള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരിക്കുന്ന മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും ഉടന്‍ അറസ്റ്റു ചെയ്തു നീക്കണമെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉത്തരവ് നടപ്പാക്കി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് കോടതിയെ അറിയിക്കാനും നിര്‍ദേശമുണ്ട്. ബുധനാഴ്ച രാവിലെ ഏഴരയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും അകത്തേക്കു കടക്കാനായില്ല. പള്ളിയുടെ ഗേറ്റുകളെല്ലാം പൂട്ടിയനിലയിലായിരുന്നു. യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരുന്നു. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും പള്ളിയിലുണ്ടായിരുന്നു. പള്ളിയുടെ പ്രധാന ഗേറ്റിനു മുന്നില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും പള്ളിമുറ്റത്തു യാക്കോബായ വിഭാഗവും ബുധനാഴ്ച മുതല്‍ പിരിഞ്ഞുപോകാതെ നില്‍ക്കുകയാണ്. പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തിയത്. വലിയപള്ളിയില്‍നിന്ന് 500 മീറ്റര്‍ അകലെയുള്ള കാതോലിക്കോസ് സെന്ററില്‍നിന്നു പോലീസ് അകമ്പടിയോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയത്. ഗേറ്റ് തുറന്ന് ഉള്ളില്‍ പ്രവേശിക്കാന്‍ അനുമതി തേടിയെങ്കിലും പോലീസ് നിസംഗത പാലിക്കുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നു. കനത്ത മഴയെ അവഗണിച്ചും ഓര്‍ത്തഡോക്‌സ് വിഭാഗം അവിടെത്തന്നെ നിലയുറപ്പിച്ചു. ഗേറ്റിനു മുന്നില്‍ താത്കാലിക പന്തലും നിര്‍മിച്ചു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപര്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലായിരുന്നു പോലീസ് നിലപാടിനെതിരേയുള്ള പ്രതിഷേധം. കോടതി വിധി പ്രകാരം പള്ളിക്കുള്ളില്‍ പ്രവേശനം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ സംരക്ഷണം നല്‍കാനാണു ഹൈക്കോടതി ഉത്തരവ്.














Discussion about this post