തിരുവനന്തപുരം: കേരളത്തിന്റെ പ്രശ്നങ്ങള്‍ എം. പിമാര്‍ ഒന്നിച്ചു നിന്ന് കേന്ദ്രശ്രദ്ധയില്‍പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന എം. പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് എം. പിമാര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.
റെയില്‍വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരാനാവണം. തലശേരി – മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കബനി ഡാമിന്റെ അടിയിലൂടെ ഇതിനായി ടണല്‍ നിര്‍മിക്കേണ്ടി വരും. ഇതിനുള്ള അനുമതിക്കായി സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. കര്‍ണാടക സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട് ബദല്‍ പാതയുടെ സാധ്യത പരിഗണനയിലാണ്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 700 കോടി രൂപ വേണ്ടി വരും. ഏറ്റുമാനൂര്‍ – ചിങ്ങവനം റെയില്‍വേ പാത വികസനത്തിനുള്ള 3.2 ഹെക്ടര്‍ സ്ഥലത്തില്‍ 0.71 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഇനി ഏറ്റെടുത്ത് നല്‍കാനുള്ളത്. ഈ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം സംസ്ഥാനത്തെ അഭിനന്ദിച്ച് കത്ത് അയച്ചിട്ടുണ്ട്.
ശബരി റെയില്‍പാത കേരളത്തിന്റെ സജീവ പരിഗണനയിലുണ്ട്. ചില പദ്ധതികളില്‍ പണം ചെലവഴിക്കുന്നത് കേന്ദ്ര റെയില്‍വേ മന്ത്രാലയം നിര്‍ത്തിവച്ചിട്ടുണ്ട്. ഇതില്‍ ശബരി റെയില്‍പാതയും ഉള്‍പ്പെട്ടിരിക്കുകയാണ്. സബര്‍ബന്‍ റെയില്‍വേ കേരളത്തിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല. എച്ച്. എന്‍. എല്‍, ബി. പി. സി. എല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തോട് കേരളത്തിന് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതികരിക്കുമെന്ന് എം. പിമാര്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം വിഷയത്തില്‍ കേന്ദ്രത്തിന്റെ അനിശ്ചിതത്വം തുടരുകയാണ്. സിയാല്‍ മോഡല്‍ സംവിധാനം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇതില്‍ എം. പിമാരുടെ ഭാഗത്തു നിന്ന് തുടര്‍ ശ്രമം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫ്-കേരള റൂട്ടില്‍ പ്രവാസകളില്‍ നിന്ന് വിമാനക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു.
കേരളത്തിന്റെ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുന്ന ആര്‍. സി. ഇ. പി കരാറിനെതിരെ കൂട്ടായ ഇടപെടല്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിദേശരാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കടലാക്രമണം തടയുന്നതിന് ജിയോട്യൂബുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആലപ്പുഴ ബൈപ്പാസ് പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മാഹി, തലശേരി പാതയുടെ 36 ശതമാനം പൂര്‍ത്തിയായി. നീലേശ്വരം റെയില്‍വേ ഓവര്‍ബ്രിഡ്ജ് പൂര്‍ത്തിയാക്കാനുള്ള നടപടിയായിട്ടുണ്ട്. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവര്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, എ. കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, ടി. പി. രാമകൃഷ്ണന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, എ. സി. മൊയ്തീന്‍, ഇ. പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, വി. എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, എം. പിമാരായ കെ. കെ. രാഗേഷ്, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ്, എ. എം. ആരിഫ്, കെ. സോമപ്രസാദ്, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, വി. കെ. ശ്രീകണ്ഠന്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post