തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലയളവിലെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന തേക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷം വരാത്ത വിധത്തില്‍ സുഗമമായ തീര്‍ത്ഥാടനം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് ഒഴിവാക്കണം. ഇതുസംബന്ധിച്ച് മറ്റു സംസ്ഥാനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കണം. എരുമേലി അഴുതക്കടവ് വഴി വരുന്ന ഭക്തര്‍ മൂന്നു മണിക്ക് മുമ്പ് വനമേഖല കടക്കണമെന്നത് സംബന്ധിച്ചും അറിയിപ്പ് കൊടുക്കണം. ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള വിര്‍ച്വല്‍ ക്യൂ സംവിധാനം ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ പ്രയോജനപ്പെടുത്തണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനാവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ബഡ്ജറ്റില്‍ നീക്കിവച്ച 25 കോടി രൂപയ്ക്കു പുറമെ ആവശ്യമായി വരുന്ന അധിക ഫണ്ട് നല്‍കും.
അയല്‍ സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സഹായകമായ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നത് നന്നായിരിക്കും. പമ്പയില്‍ വിവിധ സംസ്ഥാനങ്ങളുടെ സംയുക്ത കണ്‍ട്രോള്‍ റൂം വേണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്ന ഘട്ടത്തിലാണ്. പ്ലാസ്റ്റിക് വിമുക്ത സോണായി ശബരിമലയെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ അനുവദിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും സംവിധാനം ഒരുക്കിയിട്ടുണ്ട്. നൂറോളം വാട്ടര്‍ കിയോസ്‌കുകളാണുള്ളത്. എരുമേലി, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍ എന്നിവിടങ്ങളിലും വാട്ടര്‍ കിയോസ്‌കുകള്‍ ഉണ്ടാവും. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ആശുപത്രി പ്രവര്‍ത്തിക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മെഡിക്കല്‍ വോളണ്ടിയര്‍മാരുടെ സേവനം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രളയം തകര്‍ത്ത പമ്പയില്‍ സര്‍ക്കാര്‍ അടിയന്തരപ്രാധാന്യം നല്‍കി പുനരുദ്ധാരണം നടത്തിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത്തവണയും നിലയ്ക്കലാണ് ബേസ് ക്യാമ്പ്. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ചെയിന്‍ സര്‍വീസ് നടത്തും. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സഹായകരമായ വിധത്തില്‍ റോഡുകളില്‍ ഇതരഭാഷകളിലുള്ള അടയാള ബോര്‍ഡുകളും പ്രധാന കേന്ദ്രങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും സ്ഥാപിക്കണമെന്ന് ആന്ധ്രപ്രദേശില്‍ നിന്നെത്തിയ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി വേലംപള്ളി ശ്രീനിവാസ റാവുവും പുതുച്ചേരി കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ആര്‍. കമലക്കണ്ണനും നിര്‍ദ്ദേശിച്ചു. പമ്പയെ മലിനമാക്കരുതെന്നും പ്ലാസ്റ്റിക് കൊണ്ടുവരരുതെന്നുമുള്ള അറിയിപ്പ് നല്‍കുമെന്ന് തമിഴ്നാട് ഹിന്ദു മതവും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്ും വകുപ്പ് മന്ത്രി സെവ്വൂര്‍ എസ്. രാമചന്ദ്രന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍, ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, അംഗങ്ങളായ കെ. പി. ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍, പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, തമിഴ്നാട്. പുതുച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരളത്തിലെ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.














Discussion about this post