അയോദ്ധ്യാ കാണ്ഡത്തിലെ രാമന്‍

സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
പുരാണങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്ന ബ്രഹ്മത്വം, ദേവത്വം, മനുഷ്യത്വം എന്നിവ മൂന്നും പ്രത്യേകം ദര്‍ശനങ്ങളല്ല മറിച്ച് ഒരു ജീവന്റെ മൂന്നുദശയാണ്. ദേവത്വവും, ഋഷിത്വവും മനുഷ്യത്വത്തെ അന്ധവിശ്വാസത്തിലാഴ്ത്തുന്ന നിത്യവിരോധികളാണ് എന്നുള്ള വിരോധചിന്തയ്ക്ക് ഇവിടെ സ്ഥാനമില്ല. തന്നെയുമല്ല, ഈ മൂന്നു അവസ്ഥകളും ജാതിമത, വര്‍ണ്ണവര്‍ഗ, പക്ഷിമൃഗജന്തു വ്യത്യാസമെന്നിയേ സര്‍വ്വചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന ജീവന്റെ സാമാന്യതത്ത്വവുമാണ്. മനുഷ്യജീവിതത്തിലൂടെ ദേവത്വവും ഋഷിത്വവും ലോകനന്മയ്ക്കു കാരണമാകുന്നതെങ്ങനെ എന്ന് ആധുനിക ലോകത്തിന് കാട്ടിക്കൊടുക്കുവാന്‍ രാമന്‍ സംസാരിയാണെന്നു പറയുന്നതിന്റെ അര്‍ത്ഥവ്യാപ്തി പ്രയോജനപ്പെടും. മൂന്നു ലോകങ്ങളെയും വിഘടിപ്പിച്ച് വിരോധാഭാസം സൃഷ്ടിക്കാതെ രാമായണതത്ത്വം ജീവന്റെ ഈ രഹസ്യത്തെ രാമായണകഥയിലൂടെ വിശദീകരിച്ചിരിക്കുന്നു. ദേവകാര്യത്തിനുവേണ്ടി ദേവര്‍ഷിയായ നാരദന്‍ മനുഷ്യനായ രാമനെ കാണാന്‍ വന്നതിന്റെ കര്‍മ്മരഹസ്യവും ധര്‍മ്മമീമാംസയുമാണ് മേല്‍ പ്രസ്താവിച്ചത്.
”ലോകത്രയമഹാഗേഹത്തിനു ഭവാ-
നേകനായോരു ഗൃഹസ്ഥനാകുന്നതും”
ഏകനായൊരു ഗൃഹസ്ഥനെ പുരുഷനെന്നോ ബ്രഹ്മമെന്നോ തുര്യനെന്നോ ആത്മാവെന്നോ വിശേഷിപ്പിക്കാം. ‘ലോകത്രയമഹാഗേഹം ‘ എന്താണെന്നു നോക്കാം. സൃഷ്ടി, സ്ഥിതി, ലയം എന്നീ അവസ്ഥാന്തരങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ജീവന്റെ മൂന്ന് അവസ്ഥകളെയാണ് മൂന്ന് ഗേഹങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നത്. വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ അവസ്ഥകളെ അവലംബിച്ചുകൊണ്ട് സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെയുള്ള ഗേഹങ്ങളെ അധിവസിക്കുന്ന ഏകനാണ് രാമനെന്ന് നാരദന്‍ സമര്‍ത്ഥിക്കുന്നു. ത്രിഗുണാത്മകമായ ലോകം രാമനില്‍നിന്നുണ്ടാവുകയും അനന്തകോടി സൃഷ്ടികളായി വികസിച്ച് വീണ്ടും രാമനില്‍ തന്നെ ലയിക്കുകയും ചെയ്യുന്നു. രാമനെന്ന ഏകത്വത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല.
സാധാരണയായി മനുഷ്യത്വത്തില്‍നിന്ന് ബ്രഹ്മജ്ഞാനിയായി വളരുന്നതിന് നാനാത്വബോധം നശിക്കുകയും ഏകത്വം ദര്‍ശിക്കുകയും വേണം. രാമനെ ഭക്ത്യാദരപുരസ്സരം ആശ്രയിക്കുകയാണ് ഉത്തമമാര്‍ഗ്ഗമെന്ന് നാരദമഹാമുനി വ്യക്തമാക്കിയിരിക്കുന്നു. ബോധവാനായ ഒരുവന് മനുഷ്യാവതാരം കൊണ്ട് വിസ്മൃതി സംഭവിക്കുകയില്ല. ലക്ഷ്യത്തില്‍നിന്ന് ജീവിതം വ്യതിചലിക്കുകയുമില്ല. സര്‍വ്വകര്‍മങ്ങളും സത്യത്തെ ആദരിച്ചും ലക്ഷീകരിച്ചും പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കും. അതിനുള്ള അവസരം സന്ദര്‍ഭാനുസരണം തിരഞ്ഞെടുക്കും. ”സത്യത്തെ ലംഘിക്കയില്ലൊരുനാളും ഞാന്‍ ചിത്തേ വിഷാദമുണ്ടാകായ്കതു മൂലം” എന്നിങ്ങനെയുള്ള രാമന്റെ വാക്കുകളില്‍ മേല്പറഞ്ഞ ജീവിത സ്വഭാവമാണ് സ്പഷ്ടമായി കാണുന്നത്. ‘കാലാവലോകനം, കാര്യസാദ്ധ്യം നൃണാം, കാലസ്വരൂപനല്ലോ പരമേശ്വരന്‍”. കാലം, കര്‍മ്മം ഇവയുടെ പരസ്പരബന്ധം എന്താണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. കാര്യസാധ്യം കര്‍മ്മത്തിലൂടെയാണ് നടക്കുന്നത്. കാലാവലോകനം കര്‍മ്മത്തിന്റെ വിജയത്തിന് ആവശ്യവുമാണ്.
രാമാഭിഷേകാരംഭത്തില്‍ നാം കാണുന്നത് ദേവത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും വീക്ഷണവ്യത്യാസങ്ങളാണ്. ദശരഥന്‍ രാമനെ രാജാവാക്കുവാനും ദേവന്മാര്‍ രാമനെ അതില്‍നിന്ന് പിന്തിരിപ്പിക്കുവാനുമാണ് ശ്രമിക്കുന്നത്. രാജഭോഗങ്ങള്‍ മാദകത്വമുള്ളവയാണ്. അവ രാജസവികാരങ്ങളെ വളര്‍ത്തുകയും സാത്ത്വികഭാവങ്ങളെ പലപ്പോഴും മറയ്ക്കുകയും ചെയ്യും. ദേവകാര്യങ്ങള്‍ സാത്ത്വികഭാവത്തിലൂടെയോ സാത്ത്വികരാജസത്തിലൂടെയോ ആണ് സാധിക്കേണ്ടത്. രാമന്‍ രാജാവായാല്‍ രാജസപ്രധാനമായ രാജ്യകാര്യങ്ങളില്‍നിന്ന് പിന്തിരിയാനാവില്ല. ആയതിനാല്‍ അഭിഷേകവിഘ്‌നം ദേവന്മാരുടെ ആവശ്യമാണ്. അയോദ്ധ്യാവാസികളുടെ കണ്ണിലുണ്ണിയാണ് രാമന്‍. പ്രശംസകളും ഗുണവര്‍ണ്ണനകളും, രാജ്യവാസികള്‍ രാമനില്‍ വര്‍ഷിക്കുന്നുണ്ട്. അച്ഛന്‍ വൃദ്ധനായതിനാല്‍ രാജ്യഭാരം ഏല്‌ക്കേണ്ടത് മൂത്തമകനായ രാമന്റെ ചുമതലയും ആണ്. അങ്ങനെ രാജ്യഭാരം ഏറ്റാല്‍ ദേവകാര്യമായ രാവണനിഗ്രഹം മുടങ്ങുകയും ചെയ്യും. രാമന്‍ അവതാരോദ്ദേശ്യം കൊണ്ട് ദേവന്മാര്‍ക്കും ആരാധ്യനാണ്. രാമന്‍ രാജാവായി സുഖമനുഭവിക്കുന്നതിനേക്കാള്‍ രാജ്യമുപേക്ഷിച്ച് ധര്‍മ്മം നടത്തുന്നതിലാണ് ദേവന്മാര്‍ക്ക് താല്പര്യം. രണ്ടു വിരുദ്ധ സങ്കല്പങ്ങളാണ് നാം ഇവിടെ കാണുന്നത്. എന്നാല്‍ ഈ രണ്ടു സങ്കല്പങ്ങള്‍ക്കും രാമനെ ഉപേക്ഷിക്കാനാവില്ല. ദേവത്വവും മനുഷ്യത്വവും രാമനെ തന്നെയാണ് ആശ്രയിക്കുന്നത്. ഇരുകൂട്ടര്‍ക്കും സൗഖ്യമാണാവശ്യം. ഇത് രാമനെക്കൊണ്ടുവേണം നേടുവാനും. വിരുദ്ധസങ്കല്പങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏകത്വമാണ് രാമന്‍. ജീവന്റെ എല്ലാ വിരുദ്ധസങ്കല്പങ്ങളിലും രാമനെന്ന ഏകത്വം കേന്ദ്രബിന്ദുവാണ്.
മനുഷ്യനായി ജനിച്ച രാമന്‍ പിതാവിനോടും രാജ്യത്തോടും ഉള്ള കര്‍ത്തവ്യത്തിന് ബാദ്ധ്യസ്ഥനല്ലേ? ഇങ്ങനെയൊരു ചോദ്യത്തിന് അവകാശമുണ്ട്. ധര്‍മ്മം സ്ഥാപിക്കുവാനായി ജനിച്ച രാമന്‍ രാജ്യം ഉപേക്ഷിക്കകൊണ്ട് അധര്‍മ്മമല്ലേ ചെയ്തിരിക്കുന്നത്? രാജ്യവാസികളുടെ അഭ്യര്‍ത്ഥനയെയും മാതാവിന്റെ അഭിലാഷത്തെയും രാമന്‍ നിരാകരിച്ചില്ലേ? ഇത്തരം ചോദ്യങ്ങള്‍ക്ക് സാധാരണ ജീവിതത്തില്‍ ധാരാളം ഇടമുണ്ട്. ഇന്ന് പലരും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. ഇതിനുത്തരമെന്താണെന്ന് നോക്കാം.
കശ്യപനും അദിതിയും സന്തതികളില്ലാത്തവരായിരുന്നു. അവര്‍ ഭഗവാനെ തപസ്സുചെയ്തു പ്രീതിപ്പെടുത്തി. ഭഗവാന്‍ തന്നെ പുത്രനായിപ്പിറക്കണമെന്നാവശ്യപ്പെട്ടു. അതനുസരിച്ച് പുത്രനായി പിറക്കുകയും ചെയ്തു. കശ്യപനും അദിതിയും ദശരഥനും കൗസല്യയുമാകുമെന്നും അവരുടെ രാജ്യം പുത്രനായി പിറക്കുന്ന രാമന്‍ ഭരിച്ചുക്കൊള്ളണമെന്നും തപസ്സുചെയ്തപ്പോള്‍ വരം ആവശ്യപ്പെട്ടില്ല. കശ്യപനും അദിതിയും രാജാവും രാജ്ഞിയുമായാലെ പുത്രനായി പിറക്കു എന്നും ഭഗവാന്‍ വരം നല്‍കിയില്ല. തപസ്സിന്റെ ഫലമായി ചോദിച്ച വരത്തിന് അവര്‍ ആരുതന്നെ ആയാലും അനുഗ്രഹം കൊടുക്കണമെന്നുമാത്രമേ നിബന്ധനയുള്ളു. അതനുസരിച്ച് കൊടുത്ത വരത്തില്‍ രാജ്യഭരണവും, രാജത്വവും ഉള്‍പ്പെടുന്നില്ല. സത്യത്തെ അനുസരിച്ചുകൊണ്ടാണ് ഭഗവാന്‍ പുത്രനായി പിറന്നത്. ധര്‍മ്മം സ്ഥാപിക്കുകയാണ് ലക്ഷ്യവും. ഒരു ഭാഗത്ത് സത്യം പാലിക്കുകയും മറുഭാഗത്ത് സത്യം ലംഘിക്കുകയും ചെയ്യുന്നത് ഉത്തമരായ മനുഷ്യര്‍ക്കുപോലും വിധിച്ചിട്ടില്ല. സത്യസ്വരൂപനായ ഭഗവാന്റെ കാര്യം എടുത്തുപറയേണ്ടതില്ല. സത്യംതന്നെ സ്വരൂപമായിരിക്കെ അതില്‍നിന്ന് വ്യതിചലിക്കാനാവില്ല. സത്യം പാലിക്കുന്നതിലൂടെയാണ് ധര്‍മ്മം പുലര്‍ത്തേണ്ടത്. അച്ഛനായ ദശരഥന്റെ സത്യം, മൂത്തമകനെന്നുള്ള നിലയില്‍ രാമനാണ് പാലിക്കേണ്ടത.് മാത്രവുമല്ല, രാമന്‍ വനത്തിനു പോകണമെന്ന് ദശരഥന്റെ പ്രത്യേക നിര്‍ദ്ദേശവുമുണ്ട്. രാജ്യം അരാജകമാകുമെന്നുമുള്ള ആരോപണത്തിനും ഇവിടെ സ്ഥാനമില്ല. കാരണം ഭരതന്‍ ഭരണനിപുണനാണെന്ന് കുലഗുരുതന്നെ വിധിച്ചിട്ടുണ്ട്. ”ഭരണനിപുണനാം കൈകേയീതനയന് ഭരതനെന്നുനാമമരുളിച്ചെയ്തു മുനി” ഭരതന്റെ ഭരണസാമര്‍ത്ഥ്യം മുന്‍ക്കൂട്ടിക്കണ്ട കുലഗുരുവായ വസിഷ്ഠന്‍ രാജ്യം ഭരിക്കുന്നതിനും അരാജകത്വം ഒഴിവാക്കുന്നതിനും ഭരതന്‍ ശക്തനാണെന്ന് തെളിയിക്കുന്നു. അതുകൊണ്ട് അരാജകത്വദോഷം സംഭവിക്കുന്നില്ല. സത്യപരിപാലനം നടക്കുകയും ചെയ്യുന്നുണ്ട്. ഇനി മറ്റൊന്നുണ്ട്. രാമാവതാരം കൊണ്ട് രാവണനിഗ്രഹത്തിലൂടെ ഭൂഭാരം തീര്‍ത്തുകൊള്ളാമെന്ന് ബ്രഹ്മാവിനും ഭൂമീദേവിക്കും വാക്കുകൊടുത്തിട്ടുണ്ട്. ഇവിടെയും സത്യം പാലിക്കപ്പെടേണ്ടതുണ്ട്. ഈ മൂന്നുകാര്യങ്ങളും രാമന്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു. വേര്‍പാടിന്റെ ദുഃഖം സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമല്ല. അത് മമതാബന്ധം കൊണ്ടു തോന്നുന്ന സ്വാര്‍ത്ഥതയുടെ അനുഭവമാണ്. പരമാത്മാവായ രാമന്‍ സ്വാര്‍ത്ഥനോ സ്വാര്‍ത്ഥതയ്ക്കുവേണ്ടി സത്യലംഘനം നടത്തുന്നവനോ അല്ല. ലോകനീതിക്കനുസരിച്ച് രാമന്‍ വനത്തില്‍ പോകാതെയിരുന്നുവെങ്കില്‍ ദേവന്മാരോടും മനുഷ്യരോടും സ്വപിതാവായ ദശരഥനോടും സത്യലംഘനം ചെയ്യുമായിരുന്നു. അച്ഛന്റെ നിര്‍ദ്ദേശമനുസരിച്ചും ഭരതനോടുള്ള വാഗ്ദാനമനുസരിച്ചും സ്വമാതാവിനോടുള്ള പ്രതിജ്ഞയനുസരിച്ചും പതിനാലുകൊല്ലം തികയുന്ന ദിവസം തന്നെ തിരിച്ചെത്തുന്ന രാമന്‍ രാജ്യഭാരമേല്ക്കുകയും ഭരണം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് രാജ്യത്തോടുള്ള വെറുപ്പോ വിദ്വേഷമോ അല്ല രാജ്യമുപേക്ഷിക്കാന്‍ കാരണമെന്നു തെളിയുന്നു. സര്‍വപ്രകാരേണയും രാമനിലാരോപിച്ച കുറ്റങ്ങള്‍ക്ക് പ്രസക്തിയില്ല. മറിച്ച് പിതാവിനോടും രാജ്യവാസികളോടും സഹോദരങ്ങളോടും മാതാക്കളോടും ദേവന്മാരോടും ചെയ്ത സത്യം പ്രസക്തമായ വിധത്തില്‍ രാമന്‍ പരിപാലിച്ചിട്ടുമുണ്ട്.
(തുടരും)
Discussion about this post