കീവ്: കീവിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യന്‍ സേനയുടെ മിസൈല്‍ ആക്രമണം. 16, 10, ഒന്പത് നിലകളുള്ള മൂന്നു പാര്‍പ്പിട സമുച്ചയങ്ങളും ഭവനങ്ങളും മെട്രോ സ്റ്റേഷനുമാണ് ആക്രമിക്കപ്പെട്ടത്. രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്‌നു പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ എത്തിയ ദിനത്തില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കീവ് നഗരത്തില്‍ ഇന്നലെ രാത്രി എട്ടു മുതല്‍ 36 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബോംബാംക്രമണത്തില്‍നിന്നു സംരക്ഷണം നല്കുന്ന ഷെല്‍ട്ടറുകളില്‍ പോകാന്‍ മാത്രമേ ജനങ്ങള്‍ക്ക് അനുമതി ഉള്ളൂ. അപകടത്തിന്റെ നിമിഷങ്ങളാണിതെന്ന് മേയര്‍ വിറ്റാലി ക്ലിഷ്‌ചെങ്കോ പറഞ്ഞു.
യുക്രെയ്ന്റെ മറ്റു ഭാഗങ്ങളില്‍ റഷ്യ കനത്ത ആക്രമണം തുടരുന്നു. പടിഞ്ഞാറന്‍ഭാഗത്തെ തുറമുഖ നഗരമായ ഖെര്‍ണസണ്‍ പൂര്‍ണമായും പട്ടാളത്തിന്റെ നിയന്ത്രണത്തിലായെന്നു റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. റഷ്യന്‍ ഭടന്മാര്‍ ദിവസങ്ങള്‍ക്കു മുന്‌പേ നഗരത്തില്‍ പ്രവേശിച്ചിരുന്നെങ്കിലും ജനങ്ങളില്‍നിന്നു നിസഹകരണം നേരിട്ടിരുന്നു.
പോളിഷ് പ്രധാനമന്ത്രി മത്തേയുസ് മൊറാവിസ്‌കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാള, സ്ലൊവേനിയന്‍ പ്രധാനമന്ത്രി ജാനസ് ജാന്‍സ എന്നിവര്‍ ഇന്നലെ ട്രെയിനില്‍ കീവിലെത്തി യുക്രെയന്‍ പ്രസിഡന്റ് സെലന്‍സ്‌കി, പ്രധാനമന്ത്രി ഡെന്നിസ് അനത്തോളിയോവിച്ച് എന്നിവരുമായി ചര്‍ച്ച നടത്തി. ഈ മൂന്നു രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനിലും നാറ്റോയിലും അംഗത്വമുണ്ട്. നേതാക്കള്‍ യൂറോപ്യന്‍ യൂണിയന്റെ പിന്തുണയും സഹായവും യുക്രെയ്‌നു വാഗ്ദാനം ചെയ്തു.
യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും റഷ്യക്കെതിരേ കൂടുതല്‍ ഉപരോധം ചുമത്തി. റഷ്യയില്‍നിന്നുള്ള മദ്യത്തിനടക്കം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു.
റഷ്യന്‍ സന്പന്നരെ ലക്ഷ്യമിട്ട് ആഡംബരവസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. യുക്രെയ്ന്‍-റഷ്യ ചര്‍ച്ച ഇന്നലെയും തുടര്‍ന്നു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൈനയിലെ പോളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ യാംഗ് ജിയേച്ചിയും റോമില്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ച അര്‍ഥവത്തായിരുന്നുവെന്നാണ് അമേരിക്ക പറഞ്ഞത്.
Discussion about this post