കൊളംബോ: ജനരോഷത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോത്താബയ രാജപക്സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചതോടെ ശ്രീലങ്കയില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനു തിരക്കിട്ട ചര്‍ച്ചകള്‍. പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അഭയവര്‍ധനയെയാണ് ഇടക്കാല പ്രസിഡന്റായി പരിഗണിക്കുന്നത്. സര്‍വകക്ഷിസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം തെരഞ്ഞെടുപ്പു നടത്താനാണു തീരുമാനം.
അതേസമയം, പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജി നല്‍കുന്നതുവരെ ഇരുവരുടെയും ഓഫീസുകളിലും ഔദ്യോഗികവസതികളിലും തുടരുമെന്നു പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാജിവയ്ക്കാമെന്നാണു പ്രസിഡന്റ് പറഞ്ഞത്. ശനിയാഴ്ച രാത്രി സ്പീക്കറാണ് ഇക്കാര്യം പരസ്യമാക്കിയത്. രാജിവയ്ക്കാന്‍ സന്നദ്ധനാണെന്നുമാത്രമാണു പ്രധാനമന്ത്രിയും പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തില്‍ രണ്ടുനേതാക്കളുടെയും പ്രഖ്യാപനത്തെ സംശയത്തോടെയാണു പ്രക്ഷോഭകര്‍ നോക്കിക്കാണുന്നത്.
പാചകവാതക വിതരണത്തിനു പ്രസിഡന്റ് ഉത്തരവിട്ടു
അജ്ഞാതകേന്ദ്രത്തില്‍ തുടരുന്ന പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചുവെങ്കിലും ഭരണത്തില്‍ ഇടപെടുന്നുണ്ട്. പാചകവാതക വിതരണം സുഗമമായി പൂര്‍ത്തിയാക്കാന്‍ കാണാമറയത്തിരുന്നാണ് പ്രസിഡന്റ് ഉത്തരവിട്ടത്.
അതിനിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈനികനേതൃത്വം ശ്രമങ്ങള്‍ തുടങ്ങി. ജനങ്ങള്‍ സഹകരിക്കണമെന്ന് സേനാതലവന്‍ ജനറല്‍ ഷാവേന്ദ്ര സില്‍വ അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ സ്വകാര്യവസതിക്കു തീവച്ചുവെന്ന കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ നടപടികളിലേക്കു പോലീസ് നീങ്ങുകയും ചെയ്തു. ശനിയാഴ്ച മുഴുവന്‍ കൊളംബോ നഗരത്തില്‍ അരാജകത്വം വിതച്ച പ്രതിഷേധക്കാര്‍ നേതാക്കളുടെ രാജിപ്രഖ്യാപനത്തെത്തുടര്‍ന്ന് അടങ്ങിയിട്ടുണ്ട്. ഇന്നലെ കൊളംബോയിലെ സമരഭൂമിയില്‍ പടക്കംപൊട്ടിച്ചാണ് രാജിസന്നദ്ധത ആഘോഷിച്ചത്. സംഗീതപരിപാടികള്‍ ഉള്‍പ്പെടെ സമരഭൂമിയില്‍ നടക്കുന്നുണ്ട്. ഒട്ടേറെയാളുകള്‍ സമരഭൂമിയില്‍നിന്നു തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ ആയിരങ്ങള്‍ ഇപ്പോഴും കൊളംബോയില്‍ തുടരുകയാണ്.
Discussion about this post