ന്യൂഡല്‍ഹി: എല്ലാ കാര്യങ്ങളിലും പ്രഥമ പരിഗണന രാജ്യത്തിനെന്ന മനോഭാവം ഉണ്ടായാല്‍ ഐക്യം ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി വരാനുള്ള 25 വര്‍ഷം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് അഞ്ച് ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കല്‍, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യം, പൗരന്റെ കടമ നിറവേറ്റല്‍ എന്നിവയാണ് 2047ല്‍ പൂര്‍ത്തീകരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങള്‍ (പഞ്ച് പ്രാണ്‍). രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യ അടിമത്ത മനോഭാവത്തില്‍ നിന്ന് പൂര്‍ണമായി സ്വാതന്ത്ര്യം നേടണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ രാജ്ഘട്ടിലെത്തിയ മോദി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നു.
75 വര്‍ഷം നീണ്ട യാത്ര ഉയര്‍ച്ചതാഴ്ച്ച നിറഞ്ഞതായിരുന്നെന്ന് പ്രധാനമന്ത്രി അഭിസംബോധനക്കിടെ പറഞ്ഞു. ഐതിഹാസിക ദിനമാണിന്ന്. വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ മുന്നേറി. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമായി. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് തെളിയിച്ചെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
ഓരോ ഇന്ത്യക്കാരനും സ്വന്തം മാതൃഭാഷയില്‍ അഭിമാനിക്കണം. അഴിമതിയും കുടുംബരാഷ്ട്രീയവുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെന്നും ഇതിനെതിരെ പോരാടണമെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി. സ്ത്രീവിരുദ്ധത തുടച്ചുനീക്കണം. സത്രീകളെ ബഹുമാനിക്കാന്‍ കഴിയണം. സ്ത്രീവിരുദ്ധ നിലപാടുകള്‍ മാറണം. എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ രാജ്യത്തിനായി പുതിയ മന്ത്രവും മോദി അവതരിപ്പിച്ചു. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിഗ്യാന്‍ ജയ് അനുസന്ധാന്‍ എന്നിവയാണ് പുതിയ മന്ത്രമായി അദ്ദേഹം അവതരിപ്പിച്ചത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മുദ്രാവാക്യം മോദി പുതിയ തലത്തില്‍ അവധരിപ്പിച്ചു. വി ഡി സവര്‍ക്കറെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജവഹര്‍ലാല്‍ നെഹ്റു, ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി, സുബാഷ് ചന്ദ്ര ബോസ്, അംബേദ്കര്‍ എന്നിവരെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിച്ചു.
രാഷ്ട്രീയ സ്ഥിരതയുടെ കരുത്ത് ഇന്ത്യ കാണിച്ചു, ലോകം അതിന് സാക്ഷിയാവുകയും ചെയ്തു. വൈവിധ്യമാണ് ഏറ്റവും വലിയ ശക്തി, വിഭജനകാലം ഇന്ത്യ വേദനയോടെയാണ് പിന്നിട്ടത്. ഊര്‍ജസ്വലമായ ജനാധിപത്യമാണ് ഇന്ത്യ. 91 കോടി വോട്ടര്‍മാരാണ് നമ്മുടെ ശക്തിയെന്നും മോദി പറഞ്ഞു
കൊവിഡ് പോരാളികള്‍ക്കും പ്രധാനമന്ത്രി പ്രസംഗത്തില്‍ ആദരം അര്‍പ്പിച്ചു. രാജ്യത്തിന് വേണ്ടി പോരാടിയ ആദിവാസികളെ സല്യൂട്ട് ചെയ്യുന്നു. ത്യാഗം ചെയ്തവരെ ഓര്‍ക്കേണ്ട ദിവസമാണിന്ന്. ചരിത്രം അവഗണിച്ചവരെയും ഓര്‍ക്കണം. രാജ്യത്തെ ജനങ്ങള്‍ സ്വപ്ന സാക്ഷാത്കാരത്തിനായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വനിതകളെയും അദ്ദേഹം അനുസ്മരിച്ചു.
സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണെന്ന് മോദി ഓര്‍മ്മിപ്പിച്ചു. പൗരധര്‍മ്മം പാലിക്കുന്നതില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, സാധാരണ പൗരന്‍ എന്നിങ്ങനെ വ്യത്യാസമില്ല. വൈദ്യുതി പാഴാക്കാത്തത് അടക്കം എല്ലാ കാര്യങ്ങളിലും പൗരന്‍മാര്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണം. ഭക്ഷ്യസുരക്ഷ, .യുദ്ധങ്ങള്‍, ഭീകരവാദം, പ്രകൃതി ദുരന്തങ്ങള്‍, എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികള്‍ നാം നേരിട്ടു. നമ്മുടെ മണ്ണ് കരുത്തുറ്റതാണ്. വെല്ലുവിളികള്‍ക്ക് മുന്നില്‍ ഇന്ത്യ പതറില്ല. തല കുനിച്ചതുമില്ല. മറിച്ച് കരുത്തോടെ മുന്നേറിയെന്ന് മോദി പരാമര്‍ശിച്ചു.
രാജ്യത്ത് ഐക്യവും അഖണ്ഡതയും ഉണ്ടാകേണ്ടത് പരമപ്രധാനമാണ്. രാജ്യത്തിന്റെ സാമൂഹികചേതന പുത്തനുണര്‍വിലാണ് ഇപ്പോള്‍. സ്വാതന്ത്ര്യസമരം വിജയിപ്പിച്ച അതേ ചേതനയാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. ദേശീയപതാകയുടെ പ്രചാരണവും കൊവിഡ് പോരാട്ടത്തിന്റെ വിജയങ്ങളും പുതിയ ഉണര്‍വിന്റെ തെളിവുകളാണ്. നമ്മുടെ രാജ്യത്തിന്റെ മഹത്വം ആഘോഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വന്നതിന്റെ ഉദാഹരണമാണ് ‘ഹര്‍ ഘര്‍ തിരംഗയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post