അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേയ്ക്ക് എത്തുമ്പോള്‍ മോദി പ്രഭാവം രാജ്യത്ത് കുതിച്ചുയരുന്നതിന്റെ സൂചനയായി മാറുകയാണ് ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി 182ല്‍ 158 സീറ്റ് നേടിയാണ് ബി ജെ പി വിജയകുതിപ്പ് തുടരുന്നത്. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 16 സീറ്റുകള്‍ മാത്രം. വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഏറെ പ്രതീക്ഷ പുലര്‍ത്തിയ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയ്ക്കും ഇരട്ടസംഖ്യയില്‍ പോലും എത്താനായില്ല. അതേസമയം, ഹിമാചലില്‍ മോദിപ്രഭാവത്തെ മറികടന്ന് ഹിമാചല്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. 68 അംഗ സഭയിലെ 39 സീറ്റ് നേടിയ കോണ്‍ഗ്രസിന് നേരിയ രീതിയില്‍ ആശ്വസിക്കാനാകും. ബിജെപിയ്ക്ക് ലഭിച്ചത് 26ഉം. ആപ്പിന് ഹിമാചലില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി ജെ പി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാകും 2022ലെ നിയമസഭാതിരഞ്ഞെടുപ്പിലേത് എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ 99 സീറ്റുകള്‍ മാത്രം നേടിയ ബി ജെ പി അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 59 സീറ്റുകള്‍ കൂടുതല്‍ നേടിയാണ് ശക്തിപ്രകടിപ്പിച്ചിരിക്കുന്നത്. 55 ശതമാനം വോട്ട് വിഹിതവും ബി ജെ പിയില്‍ തന്നെ എത്തിയിരിക്കുന്നു.
അതേസമയം, ഹിമാചലില്‍ 2017ല്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 39 സീറ്റുകള്‍ നേടിയാണ് ബി ജെ പിയെ പിന്തള്ളിയത്. അതേസമയം, 2017ല്‍ 44 സീറ്റുകള്‍ നേടിയ ബി ജെ പിയ്ക്ക് ഇത്തവണ 18 സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഹിമാചലിലെ 68 അംഗ വിധാന്‍ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്. നിലവിലെ ഭരണപാര്‍ട്ടിയെ പുറത്താക്കി മറ്റൊരു പാര്‍ട്ടിയെ അധികാരത്തിലേറ്റുന്ന, മൂന്ന് ദശാബ്ദമായി ഹിമാചലില്‍ പിന്തുടര്‍ന്ന് പോകുന്ന പാരമ്പര്യം ഇത്തവണ ബി ജെ പി തകര്‍ക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍. ഭരണപക്ഷമായ ബി ജെ പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു കൂടുതല്‍ പ്രവചനങ്ങളും. എന്നാല്‍ അവസാനഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 1985 മുതല്‍ തുടര്‍ന്നുവരുന്ന രീതിയില്‍ നിന്ന് ഹിമാചലിലെ വോട്ടര്‍മാര്‍ പിന്നോട്ടുപോയില്ലെന്നാണ് വ്യക്തമാവുന്നത്.
ഗുജറാത്തില്‍ ബി ജെ പി ആധിപത്യം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്നെ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഡിസംബര്‍ 12നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കും.
Discussion about this post