സ്വാമി സത്യാനന്ദ സരസ്വതി
വ്യക്തിയുടെയും സമൂഹത്തിന്റെയും ഇടയ്ക്ക് കുടുംബം വളരെ പ്രധാനപ്പെട്ട ഘടകമാണ്. വ്യക്തികളടങ്ങിയ കുടുംബങ്ങളാണ് സമൂഹം. അതിനാല്‍ കുടുംബത്തില്‍ വ്യക്തിയുടെ പെരുമാറ്റം സമൂഹത്തിലും പ്രതിഫലിക്കും.
വേദങ്ങള്‍ കേവലം ആദ്ധ്യാത്മിക കാര്യങ്ങള്‍ മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. എല്ലാ അറിവുകളുടെയും ഉറവ എന്ന നിലയ്ക്ക് കുടുംബത്തിന്റെയും കുടുംബജീവിതത്തിന്റെയും അറിവു നല്‍കുന്ന അനുശാസനങ്ങള്‍ വേദത്തിലുണ്ടായിരിക്കണം. സംരക്ഷണ വിഷയകമായ അഥര്‍വ്വവേദത്തിലെ ഒരു മന്ത്രം ഇങ്ങനെയാണ് (3.30.2)
അനുവ്രത പിതുഃ പുത്രോ മാത്രാഭവതു സംമനാ
ജായാ പത്യേ മധുമതീം വാചം വദതു ശാന്തിവാമ്
മാതാപിതാക്കള്‍, സഹോദരീസഹോദരന്മാര്‍, മക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തുടങ്ങിയ ബന്ധങ്ങളില്‍ അധിഷ്ഠിതമാണ് കുടുംബം. ഓരോ വ്യക്തിക്കും ഈ ബന്ധങ്ങളില്‍ പലതും ഉണ്ടായിരിക്കും. ഈ മന്ത്രത്തില്‍ ഓതുന്ന കൗടുംബിക ശിക്ഷണങ്ങളെപ്പറ്റി നമുക്ക് ചര്‍ച്ച ചെയ്യാം.
അനുവ്രത പിതുഃ പുത്രഃ പിതാവിന്റെ വ്രതങ്ങളെ പിന്തുടരുന്നവനാകട്ടെ മകന്‍. അതിസാധാരണമായൊരു ഉപദേശമാണിതെന്ന് തോന്നാം. എല്ലാ മക്കളും പിതാവിനെ അനുസരിക്കണമെന്ന ഈ ഉപദേശത്തില്‍ അനുശാസിക്കത്ത ഗാംഭീര്യമില്ലെന്നു തോന്നുന്നത് ഉപദേശത്തിന്റെ സാധാരണതയും സാര്‍വ്വലൗകികതയും നിമിത്തമാണ്. എന്നാല്‍ ഈ ഉപദേശത്തിന്റെ ഗഹന മനസിലാക്കാന്‍ നമുക്കൊന്നു ശ്രമിക്കാം. ഉദാഹരണത്തിന് അനുവ്രത പുത്ര എന്നീ പദങ്ങളെടുക്കാം. ഇവിടെ മകന്‍ അച്ഛനെ അനുസരിക്കണം. മാതാപിതാക്കളെ ശുശ്രൂഷിക്കണം എന്നീ കാര്യങ്ങള്‍ മാത്രമല്ല പറയുന്നത്. മാനവന്റെ ആവിര്‍ഭാവകാലത്ത് ഈ ഉപദേശങ്ങള്‍ വളരെ ഗംഭീരമായി, അദ്ഭുതജനകമായി ആര്‍ക്കും തോന്നിയിരിക്കാം. ഇന്നും പറച്ചിലില്‍ സാധാരണം തന്നെയാണ്. ആചരണത്തിലോ? വളരെ അസാധാരണം ആചരിച്ച ശ്രീരാമന്‍ നിരവധി കഥകളിലെ നായകനാണ്. വ്യാവഹാരികമായ വീടുകളിലെങ്ങും ഹിരണ്യകശിപുക്കളില്ലെങ്കിലും ചില സന്താനങ്ങളെങ്കിലും പ്രഹ്ലാദനായി നടിക്കാന്‍ തയ്യാറാകുന്ന ദൃശ്യം അത്ര ദുര്‍ലഭമല്ല. പ്രാചീനകാലത്തെ ദാസസമ്പ്രദായമാണ് ഇത്തരം ശിക്ഷണങ്ങളില്‍ ദര്‍ശിക്കുന്നത്. അച്ഛന്റെ ആജ്ഞ മകന്‍ എന്തിന് പാലിക്കണം. ഇങ്ങനെ പ്രാചീന ആചാരപദ്ധതികളില്‍ നിലവിലിരുന്ന നിയമങ്ങളില്‍ പലതും ഇന്ന് ഗര്‍ഹണീയവും പിന്തിരിപ്പനുമായി കരുതപ്പെടുന്നു. പക്ഷെ ഒരു കാര്യം നാം വിസ്മരിച്ചുകൂടാ. മാനവസമൂഹത്തില്‍ പലപ്പോഴും ദോഷങ്ങള്‍ പെരുകുകയും നിവാരണത്തിനായി യത്‌നിക്കണ്ടിവരുകയും ചെയ്യും. ഹിരണ്യകശിപുക്കള്‍ പെരുകിയാല്‍ പ്രഹ്ലാദന്മാരുടെ എണ്ണവും വര്‍ദ്ധിച്ചേ തീരൂ. അതൊരു ധാര്‍മ്മിക നിയമമാണ്.
കുടുംബത്തിന്റെ ഭദ്രതയ്ക്ക് പിതാവും മകനും ധാര്‍മ്മികരായിരിക്കണം. ധാര്‍മ്മികതയുടെ പര്യായപദമാണ് വ്രതം. പിതാവ് പാലിക്കുന്ന വ്രതത്തിനെ പിന്തുടരുന്ന പുത്രന്‍ അനുവ്രതനാണ്. ഇവിടെയും ധര്‍മ്മാധിഷ്ഠിതമായ ഗൃഹസ്ഥാശ്രമത്തിന്റെ ആവശ്യകത പ്രസക്തമാകുന്നത്.
സൃഷ്ടിയില്‍ സന്താനോത്പ്പത്തിയുടെ വ്യവസ്ഥ എന്തിനു ചെയ്തു ഏതെങ്കിലും കുടുംബത്തില്‍ സന്തതിയില്ലാതെ അന്യം നിന്നു പോയതുകൊണ്ട് തകരാറൊന്നും ഉണ്ടാകാനില്ല. പക്ഷെ ഈശ്വരീയവ്യവസ്ഥ അതല്ല. സ്ത്രീയും പുരുഷനും ചേര്‍ന്ന് സ്വന്തം ജനുസിനെ വര്‍ദ്ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് പ്രകൃതിയില്‍ സര്‍വ്വത്ര കാണാം. ഒരു ക്ഷണത്തിനുള്ളില്‍ ലോകലോകാന്തരങ്ങളത്രയും നശിച്ചുപോയാല്‍ ആര്‍ക്കെന്തു നഷ്ടമാണുളളത്. വിശേഷിച്ച് ഇവിടെ ജനിക്കാന്‍ ആര്‍ക്കും ഇച്ഛയുണ്ടായിരുന്നില്ലെന്നിരിക്കെ. നാമാരും സ്വേച്ഛപ്രകാരമല്ല ജനിച്ചിരിക്കുന്നത്. ചെയ്ത കര്‍മ്മങ്ങളുടെ ദുഃഖം താങ്ങാനാകാതെ വരുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ കഴിയുന്ന മനുഷ്യന് സ്വേച്ഛയാ ജനിക്കാനാവുകയില്ല. ഇവിടെ പ്രധാനപ്പെട്ട ഒരു വൈദിക സിദ്ധാന്തം നമ്മുടെ ശ്രദ്ധയില്‍പെട്ടേ മതിയാവുകയുള്ളൂ. ആത്മാവിന്റെ, വ്യക്തിയുടെ കര്‍മ്മസ്വാതന്ത്ര്യമാണത്. ഓരോരുത്തരും എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഭൗതികവും ദൈവികവും ആത്മികവുമായ കര്‍മ്മങ്ങള്‍ക്ക് അതതിന്റെ ഫലങ്ങള്‍ ചെയ്യുന്നവന്‍ അനുഭവിക്കണമെന്നും സൃഷ്ടിനിമമാണ്.
തീയില്‍ തൊട്ടാല്‍ പൊള്ളുന്നത് ഭൗതികകര്‍മ്മഫലം.
വിഷവായു തുറന്നുവിട്ടാല്‍ തീയില്‍ മുളകിട്ടു പുകച്ചാല്‍ പരിസരത്തുള്ളവര്‍ ചുമയ്ക്കുന്നത് ദൈവികകര്‍മ്മഫലം.
സ്വനിന്ദയും പരനിന്ദയും ചെയ്യുന്ന കര്‍മ്മഫലമാണ് ആധ്യാത്മിക ദുഃഖം.
ഈ ദുഃഖങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും വന്നവയെ ശമിപ്പിക്കാനുതകുന്നതെല്ലാം ചെയ്യുകയും വേണം. പക്ഷെ ഇതങ്ങനെ ചെയ്യാന്‍ കഴിയും. ആരാണ് ഇതെല്ലാം പരിശീലിപ്പിക്കുവാനുള്ളത്. ഇവിടെയാണ് പിതാവിന്റെ മഹിമ വെളിവാകുന്നത്. പിതാവ് ഹിരണ്യകശിപുവാകരുത്. ദശരഥനായാല്‍ പോലും മകന് ദുഃഖം അനുഭവിക്കേണ്ടിവരുമെന്നത് ഇതിഹാസപ്രസിദ്ധിമാണ്.
ഹിരണ്യകശിപുവിന്റെ മകന്‍ അനുവ്രതനായ പുത്രനായില്ല. പക്ഷെ അപൂര്‍വ്വം ചില പുണ്യാത്മക്കള്‍ക്കേ പ്രഹ്ലാദനായി ജനിക്കാനാവൂ. ശ്രീരാമന്‍ അനുവ്രതനായ പുത്രനായി. ദശരഥന്‍ അനുഭവിച്ച ദുഃഖങ്ങളില്‍ കൂടി വേറൊരു രീതിയില്‍ പ്രയാണം ചെയ്ത ശ്രീരാമന്‍ ഏറെക്കുറേ കൗടുംബിക ദുഃഖങ്ങള്‍ അനുഭവിച്ചു.
എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സ്വതഃസിദ്ധമായിരിക്കെ എന്തുകൊണ്ട് സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്തുകൂടാ. സത്കര്‍മ്മനിരതനായ കുടുംബമെന്ന സങ്കല്പം ഉരുത്തിരിയുന്നത് ഇവിടെയാണ്. പക്ഷിമൃഗാദികള്‍ക്ക് പ്രാകൃതികപ്രചോദനമെന്നു പറയുന്ന ധര്‍മ്മനിഷ്ഠ ഈശ്വരപ്രദത്തമാണ്. തങ്ങള്‍ക്കു വിധിച്ച ഭക്ഷണം മാത്രം കഴിക്കുകയും, നിശ്ചികകാലത്തു മാത്രം ഇണ ചേരുകയും ബുദ്ധിപൂര്‍വ്വം കൂടുകെട്ടി സന്താനപരിലാനം നടത്തുകയും ചെയ്യാന്‍ അവരെ ആരും അഭ്യസിപ്പിക്കുന്നില്ല. മാംസാഹാരികളായ ജന്തുക്കള്‍ അവയുടെ വിസര്‍ജ്ജനം മണ്ണിട്ടു മൂടുന്നത് പരിസ്ഥിതിവാദികളുടെ പ്രസംഗം കേട്ടിട്ടില്ല. മനുഷ്യനു മാത്രമേ അഭ്യസനം വേണ്ടിവരുന്നുള്ളൂ.
ഉണ്ണാനും ഉടുക്കാനും നടക്കാനുമെല്ലാം മനുഷ്യനെ പഠിപ്പിച്ചേ പഠിക്കൂ. മനുഷ്യന്റെ ഭാഷപോലും ദേശാന്തരങ്ങളില്‍ വ്യത്യസ്തമാണ്. പക്ഷെ പഞ്ചാബിക്കഴുത കരഞ്ഞാല്‍ തമിഴ്‌നാടന്‍ കഴുതയ്ക്ക് കരിച്ചിലിന്റെ അര്‍ത്ഥം മനസ്സിലാകും.
മനുഷ്യന്റെ സന്തതിയെ പഠിപ്പിക്കാനുള്ള വ്യവസ്ഥ ചെയ്യേണ്ടത് പിതാവാണ്. ജാതകര്‍മ്മത്തില്‍ പിതാവ് സന്തതിയ്ക്ക് പൊന്നും തേനും കൊടുക്കുന്നതിന്റെ താത്പര്യമിതാകുന്നു. ആ ഇളം പ്രായത്തില്‍ കുഞ്ഞിന് അറിവില്ല. ഗ്രഹണശക്തിയുമില്ല. അതിനാല്‍ ഈ സംസ്‌ക്കാരം പിതാവിന്റെ പ്രതിജ്ഞയെടുക്കലാകുന്നു. ഈടുറ്റ, മധുരവാണി നിന്റെ നാവില്‍ നിന്നുതിരുവാന്‍ വേണ്ട ചുറ്റുപാടുകള്‍ വീട്ടില്‍ ഞാന്‍ സൃഷ്ടിച്ചുകൊള്ളാം എന്നാണ് ആ പ്രതിജ്ഞയുടെ പൊരുള്‍. ഈ ചുറ്റുപാടുകള്‍ സൃഷ്ടിക്കണമെങ്കില്‍ പിതാവ് അതിനുതകുന്ന വ്രതം അനുഷ്ഠിക്കണം. വീണ്‍വാക്കുകളുടെയും വ്യാജകഥകളുടെയും കഥനങ്ങളാവീട്ടില്‍ ഉണ്ടാകരുത്. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴമൊഴിക്ക് ഒരനുബന്ധം കൂടി വേണ്ടിയിരിക്കുന്നു. ചുടലയിലെ ബാക്കി ചൊട്ട വരേയ്ക്കും എന്നാണത്. കര്‍മ്മഫലാനുഭവങ്ങള്‍ക്കായി കര്‍മ്മഫലങ്ങളില്‍ നിന്നുണ്ടാകുന്ന സംസ്‌കാരവും ചുടലയില്‍ വ്യക്തിയെ പിന്തുടരുന്നു. ഇത് മനസ്സിലാക്കുന്ന പിതാവിനെ പുത്രനെ ജനിപ്പിക്കാന്‍ കഴിയൂ.
ആരാണ് പുത്രന്‍, മനുസ്മൃതി 9/138 139 ശ്ലോകങ്ങള്‍ നോക്കുക.
പുനാമ്‌നോനരകാത് യസ്മാത് ത്രായതേ പിതരംസുതഃ
തസ്മാത് പുത്ര ഇതി പ്രോക്തഃ സ്വയമേവ സ്വയം ഭൂവാ
പൗത്ര ദൗഹിത്രയോര്‍ലോകേ വിശേഷോ നോപപദ്യതേ
ദൗഹിത്രോപി ഹ്യമുത്രൈനം സംസാരയതി പൗത്രവത്.
പുത് എന്നാല്‍ നരകത്തില്‍ നിന്നു ത്രാണനം രക്ഷ ചെയ്യുന്നവന്‍ പുത്രന്‍. അവന്‍ വൃദ്ധാവസ്ഥ തുടങ്ങിയ ദുരിതങ്ങളില്‍ നിന്നു രക്ഷിക്കുന്നവനാണ്. ഇക്കാരണത്താല്‍ സ്വായംഭുവന്‍ സ്വയമവ ബ്രഹ്മന്‍ സ്വയമേമ പുത്രഃ എന്നു പറഞ്ഞു. വേദങ്ങളില്‍ പുത്രസംജ്ഞ വരാന്‍ സ്വായംഭുവന്‍ തന്നെയാണ് കാരണമെന്നര്‍ത്ഥം.
ഇവിടെ അല്പം വ്യാകരണകാര്യം പറയേണ്ടതുണ്ട്. പൂഞ് പവനേ എന്ന ക്ര്യാദിധാതുവില്‍ പുവോ ഹ്രസ്വശ്ച എന്ന ഉണാദിസൂത്രം നിമിത്തക്ത പ്രത്യയം ചേര്‍ന്ന് പുത്രസംജ്ഞ സിദ്ധിക്കുന്നു. ഇതിന്റെ നിരുക്തി യാസൂന്‍ പറയുന്നതിനങ്ങനെ പുരുത്രായതേ പിപരണാദ്വാ പും നരകം തതസ്ത്രായത ഇതിവാ (2.11) പും എന്ന നരകം വൃദ്ധാവസ്ഥ തുടങ്ങിയ ഗതികിട്ടാത്ത സമയങ്ങളെ കുറിക്കുന്നു. വൃദ്ധത്വം, ആതുരത തുടങ്ങിയ നരകങ്ങളില്‍ നിന്നു രക്ഷിക്കുന്നവനാണ് പുത്രന്‍. നരകം ലോകവിശേഷമല്ല. നരകം ന്യരകം നീചൈര്‍ഗനമം നാസ്ത്മിന്‍ രമണം സ്ഥാനമല്പമപ്യസ്തീതി വാ നരകം കഷ്ടതയാര്‍ന്ന ശക്തിയും അധഃപതനവും ആണ്. ഇവിടെ അല്പം പോലും സുഖമില്ല (1.10) ഇതിന് അഥര്‍വ്വവേദനീയമായ ഗോപഥം വ്യാഖ്യാനം തരുന്നതിങ്ങനെ പുത്രഃ പുന്നാമനരകമനക ഗതതാരം തസ്മാത് ത്രാതി പുത്രഃ; തത്പുത്രസ്യ പുത്രത്വമ് നരകം വേറൊരു ലോകമല്ല പുമ് എന്ന നരകത്തില്‍ നിന്ന് തീര്‍ത്തും രക്ഷിക്കുന്നവനത്രേ പുത്രന്‍. അതത്ര പുത്രത്വം.
പുത്രനോട് ബന്ധപ്പെട്ടവരെല്ലാം പൗത്രന്‍. പൗത്രീപുത്രന്‍, ഇവരെല്ലാം നരകത്രാണനത്തിന് പിതാവിനെ സഹായിക്കണം. ഇവരെയും പുത്രനെയും തമ്മില്‍ വേര്‍തിരിച്ചു കാണാനാവുകയില്ല.
മൃതശരീരത്തിന്മേല്‍ അരിയും പൂവും ഇടുന്നതും ആണ്ടിലൊരിക്കലോ മറ്റോ എങ്ങാനും ചെന്ന് കുറെ ബലിയിടുന്നതോ അല്ല പിതൃതര്‍പ്പണം. അനുവ്രതനായ പുത്രന്‍ പിതാവിന്റെ സംസ്‌കാരത്തെ വ്രതപൂര്‍വ്വകമായ സംസ്‌കാരത്തെ സംരക്ഷിക്കുന്നതത്ര പിതൃതര്‍പ്പണം. തര്‍പ്പണമെന്നാല്‍ തൃപ്തി നല്‍കല്‍ എന്നര്‍ത്ഥം.
നമ്മുടെ പൂര്‍വ്വികരെല്ലാം നമ്മുടെ പിതൃക്കളാണ്. പിതാപുത്രബന്ധം അവരുമായി നമുക്കുണ്ട്. അവരില്‍ ഉന്നതനും ശ്രേഷ്ഠനും മഹാനും ആരാണ്. ബ്രഹ്മാവു തന്നെ. പിതാമഹന്‍ എന്ന് നാം ആ സങ്കല്പത്തെ സംബോധന ചെയ്യുന്നതും ആ സംബുദ്ധി അര്‍ത്ഥവത്താകുന്നത് അനുവ്രതഃ പിതുഃ എന്ന വേദവാണി സ്വാംശീകരിക്കുമ്പോഴാണ്.
മാത്രാ ഭവതു സംമനാഃ മാതാവിനൊപ്പം മനസ്സുള്ളവനായി അമ്മയുടെ പ്രീണനയത്തെ പ്രതീക്ഷിക്കുന്ന മനസുണ്ടാക്കുക. അമ്മയുടെ മനസ്സ് സന്തുഷ്ടമാക്കുന്ന പുത്രനാണ് പിതാവിന്റെ വ്രതത്തെ പാലിക്കുവാന്‍ ശക്തനാകുന്നത്.
അമ്മയുടെ മനസ്സ് എപ്പോഴും സ്‌നേഹനിര്‍ഭരമായിരിക്കും. അവിടെ വ്രതത്തിന് അയവുവരാം. ഋഷി ദയാനന്ദന്‍ ശിവരാത്രി വ്രതം ഭഞ്ജിച്ച് വിശന്നു വീട്ടിലെത്തിയപ്പോള്‍ അമ്മ ആഹാരം കൊടുത്തു. ഉപവാസം നിര്‍ബന്ധപൂര്‍വ്വമാണെങ്കില്‍ വ്രതമല്ലെന്ന് അമ്മയ്ക്ക് അറിയാമായിരുന്നോ എന്തോ. ഏതായാലും സംമനയായ ആയമ്മ മൂലശങ്കരന് ദയാനന്ദന് ആഹാരം കൊടുത്തു. പിതാവ് തിരികെ വീട്ടില്‍ വന്നപ്പോള്‍ വ്രതഭംഗം ചെയ്ത പുത്രനെയും അതിന് അരുനിന്ന അമ്മയെയുമാണ് കണ്ടത്. മൂലശങ്കരന്റെ പിതാവായ കിഷന്‍ജി മകനെ പ്രഹരിച്ചെന്നാണ് ചരിത്രം.
അമ്മ ഒട്ടേറെ ദുഃഖിതയായി. പിന്നെ ആ വീട്ടില്‍ കുടുംബകലഹങ്ങള്‍ നടന്നോ എന്നു നമ്മുക്കറിയില്ല.
ഏതായാലും ആധുനികകാലത്ത് വേദാര്‍ത്ഥം ധ്വനിപ്പിക്കാന്‍ മൂലശങ്കരന്‍ ദയാനന്ദനായി. അദ്ദേഹത്തിന്റെ ദയയാണ് ഇന്ന് ഭാരതീയദര്‍ശനത്തിന് ഉദയം അരുളുന്നത്.
ഇതിന്നെല്ലാം മൂലം ജായാപത്യേ മധുമതീം വാചം വദതു ശാന്തിവാമ് എന്നതാണെന്ന സത്യം നാം മറന്നു കൂടാ.
പുരുഷന്‍ സ്വാഭാവത്താല്‍ അല്പം കര്‍ക്കശനാണ്. സൗന്ദര്യം പുരുഷന്റേതാണെന്നര്‍ത്ഥം. കാര്‍ക്കശ്യം നിമിത്തമാണ് പെണ്‍വര്‍ഗ്ഗത്തിന് സൗന്ദര്യം കുറയുന്നതായി പുരുഷന് അനുഭൂതമാകുന്നത്. പുരുഷനെ ആകര്‍ഷിക്കുവാന്‍ പ്രകൃതിയില്‍ മയില്‍പേട നൃത്തം ചെയ്യാറില്ല. നൃത്ത ചെയ്യുന്ന ആണ്‍മയിലിനെ കണ്ട് പെണ്‍മയില്‍ മയങ്ങുകയേയുള്ളൂ. ഇതൊരു പ്രകൃതി നിയമമാണ്. സ്ത്രീകള്‍ സൗന്ദര്യവര്‍ദ്ധനത്തിനുള്ള സാമഗ്രികള്‍ സംഭരിക്കുന്നതും സ്ത്രീ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുതകുന്ന കണ്ടകടച്ചാണികള്‍ക്ക് വന്‍ മാര്‍ക്കറ്റു വരാനും കാരണം എന്തെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യന് മാത്രമാണ് സ്ത്രീസൗന്ദര്യത്തിനാസ്പദം. മറ്റേതു ജനുസ്സിനെയും നോക്കൂ. പുരുഷനാണ് ആധിപത്യം. സ്ത്രീ വിമോചനക്കര്‍ എന്നോടു പിണങ്ങാതെ സത്യം ദര്‍ശിക്കൂ. അച്ഛന്‍ പറയുന്നതു കര്‍ക്കശമായി സംസാരിക്കുന്ന കുടുംബങ്ങളില്‍ നിന്നുമായിരിക്കണം ഇക്കാലത്തെ വിശേഷമായ പെണ്‍വാണിഭങ്ങളുണ്ടായിരിക്കുന്നത്. അന്വേഷണ വിധേയമായ ഒരു സമസ്യാവതരണം മാത്രമാണ് എന്റെ നിഗമനം.
ഗൃഹസ്ഥാശ്രമത്തിന്റെ അടിസ്ഥാനമായ ഈ അഥര്‍വ്വവേദീയ മന്ത്രത്തിന് തീര്‍ത്താല്‍ തീരാത്ത വ്യാഖ്യാനഖണ്ഡം എഴുതാവുന്നതാണ്.
ഇഹൈവസ്ത്വാം മാ വിയൗഷ്ടം വിശ്വമായുര്‍
വ്യശ്മുതമ ക്രീഡന്തൗ പുത്രൈര്‌നപ്തൃഭിഃ
മ്യോദമാനൗ സ്വേഗൃഹേ.
ദമ്പതികളേ, നിങ്ങളിവിടെ വേര്‍പിരിയരുത്. ദീര്‍ഘകാലം പുരുഷായുസ്സു തീരുവോളം ജീവിച്ചിരുന്ന് പുത്രന്മാരോടും അവരുടെ സന്തതികളോടുമൊപ്പം ജീവിച്ചിരുന്ന് സ്വഗൃഹത്തില്‍ ജീവിച്ചിരുന്ന് സാമോദം വസിപ്പിന്‍ എന്ന് അഥര്‍വ്വേവേദം ആശംസിക്കുന്നു.
വേദങ്ങളിലെ ഗൃഹസ്ഥാശ്രമസങ്കല്പം മറ്റൊരു ധാര്‍മ്മിക ഗ്രന്ഥത്തിലും ഇതിലധികം സുസ്പഷ്ടമാക്കിയിട്ടില്ല.
Discussion about this post