പുരാണങ്ങളിലൂടെ ഭാഗം – 4
ഡോ.അദിതി
ഒരു സമുദ്രദീരത്ത് ‘വാഷ്‌കലം’ എന്നൊരു ഗ്രാമമുണ്ടായിരുന്നു. വൈദികധര്‍മ്മങ്ങളോട് ഒട്ടും താത്പര്യമില്ലാത്ത മഹാപാപികളായ കുറേ ബ്രാഹ്മണര്‍ അവിടെ താമസിച്ചിരുന്നു. ഈശ്വരനിലോ വിധിയിലോ അവര്‍ക്ക് വിശ്വാസമില്ലായിരുന്നു. കുടിലതയും ദുഷ്ടതയുമായിരുന്നു അവരുടെ കൈമുതല്‍. ജ്ഞാനം, ത്യാഗം, ധര്‍മ്മപാലനം, സേവനം ഇവയൊന്നും അവര്‍ക്ക് കേട്ടുകേള്‍വിപോലുമില്ലാത്തതായിരുന്നു. പുരോഹിതരാകേണ്ട ബ്രാഹ്മണര്‍ ഇപ്രകാരം മൃഗീയസ്വഭാവമുള്ളവരുമാകുമ്പോള്‍ അന്യരുടെകാര്യം പറയേണ്ടതുണ്ടോ? അവിടെയുള്ള സ്ത്രീകള്‍പോലും കുടിലകളും കുലടകളും പാപാസക്തരുമായിരുന്നു.
അവിടെ താമസിച്ചിരുന്ന ഒരു ബ്രഹ്മണനായിരുന്നു ബിന്ദുഗന്‍. പാപകര്‍മ്മങ്ങളില്‍ അയാള്‍ ആരുടെയും പിന്നിലായിരുന്നില്ല. ചഞ്ചുള അയാളുടെ ഭാര്യയായിരുന്നു. സാത്വികഭാവത്തിന്റെ മൂര്‍ത്തിമത്‌രൂപമായ അവളെ വീട്ടിലിരുത്തിയിട്ട് ബിന്ദുഗന്‍ പരസ്ത്രീഗമനം ചെയ്യുമായിരുന്നു. വളരെക്കാലം ചഞ്ചുള സതീരത്‌നമായിരുന്നെങ്കിലും ദുരാചാരിയായ ബിന്ദുഗന്റെ സഹവാസം ക്രമേണ അവിളെയും ദുരാചാരണിയാക്കിമാറ്റി. വേശ്യാരതിനിരതനായിരുന്ന ബിന്ദുഗന്‍ മരിച്ച് നരകത്തില്‍ പതിച്ചു. വളരെക്കാലം നരകദുഃഖമനുഭവിച്ചശേഷം മഹാപാപിയായ ബിന്ദുഗന്‍ ഒരു പിശാചായിമാറി. വിന്ധ്യാപര്‍വ്വതത്തില്‍ താമസിച്ചു. ബുദ്ധിഹീനയായ ചഞ്ചുള പുത്രന്മാരോടുകൂടി വീട്ടില്‍തന്നെ കഴിഞ്ഞുകൂടി.
ഇങ്ങനെ കാലം കഴിയവേ ഒരു പുണ്യദിനത്തില്‍ ബന്ധുമിത്രാദികളോടുകൂടി അവര്‍ ഗോകര്‍ണ്ണത്തുപോയി. തീര്‍ത്ഥയാത്രാവേളയില്‍ ബന്ധുക്കളോടൊപ്പം പുണ്യതീര്‍ത്ഥത്തില്‍ അവളും സ്‌നാനം ചെയ്തു. ഉത്സവം കാണാനുള്ള കൗതുകംകൊണ്ട് അവള്‍ ചുറ്റിനടന്നു. അപ്രകാരംചുറ്റിനടക്കുന്ന വേളയില്‍ ശിവകഥാപാരായണം ചെയ്യുന്ന ഒരു അമ്പലത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. കഥ – നടത്തവേ ആ ബ്രാഹ്മണന്‍ പറഞ്ഞു. പരപുരഷന്മാരോട് സംഗംചെയ്യുന്ന സ്ത്രീകള്‍ മരിച്ചുകഴിഞ്ഞാല്‍ യമലോകത്തെത്തും. അവിടെ യമകിങ്കരന്മാര്‍ ലോഹം ഉരുക്കിയൊഴിക്കും. ഈ പ്രസ്താപം കേട്ട് ചഞ്ചുളഞെട്ടി. ഭയന്നുവിറച്ചു. പ്രഭാഷണംകേട്ട് എല്ലാവരും മടങ്ങിയപ്പോള്‍ പ്രഭാഷകന്റെ അടുത്ത് അവള്‍ എത്തി.
ശോകാകുലയായ അവള്‍ ബ്രാഹ്മണനോടു ചോദിച്ചു. ‘അല്ലയോ മഹാത്മാവേ ഞാന്‍ എന്റെ ശരിയായ ധര്‍മ്മം അറിഞ്ഞിരുന്നില്ല. അതിനാല്‍ ഞാന്‍ പല അന്യായങ്ങളും ചെയ്തുപോയിട്ടുണ്ട്. ഹേ ബ്രാഹ്മണശ്രേഷ്ഠാ എന്നില്‍ കൃപയുണ്ടാകണമേ. എന്നെ പാപഗര്‍ത്തത്തില്‍നിന്ന് ഉദ്ധരിക്കേണേമേ. ഉപഭോഗവസ്തുക്കളോട് വിരക്തിതോന്നിക്കുന്ന എന്നെ ഭയചകിതയാക്കുന്നു. ഞാനിപ്പോള്‍ തികഞ്ഞ ഒരു വിരാഗിതയാണ്. പഴയ ചെയ്തികള്‍ വച്ചുനോക്കുമ്പോള്‍ ഞാന്‍ പാപപങ്കില തന്നെ. ഞാന്‍ അത്യന്തം ഗര്‍ഹനീയയുമാണ്. അയ്യോ ഞാനിനി എത്രകഷ്ടമനുഭവിച്ചാല്‍ എനിക്കു മോചനംകിട്ടും. നൃശംസന്മാരായ യമദൂതന്മാരെ ഞാനെങ്ങനെ അഭിമുഖീകരിക്കും? യമപാശം കൊണ്ട് എന്നെ കെട്ടിവരിയുന്നത് ഞാനെങ്ങനെ സഹിക്കും. നരകത്തിലിട്ട് കഷ്ണംകഷ്ണമാക്കി അവര്‍ വെട്ടിനുറുക്കും. അയ്യോ ഞാന്‍ ചത്തു. ഇതാ എന്റെ ഹൃദയം പൊട്ടുന്നു. ഞാന്‍ വെന്തടങ്ങി. ഹേ ബ്രാഹ്മണാ അങ്ങ് തന്നെയാണ് എന്റെ ഗുരു. അവിടന്ന് തന്നെ എന്റെ മാതാവും അങ്ങയുടെ പാദകമലങ്ങളില്‍ കെട്ടിപ്പിടിച്ചുകിടക്കുന്ന എന്നെ രക്ഷിക്കൂ. ഇതെല്ലാം ശ്രവിച്ച ബ്രാഹ്മണന്‍ അത്യന്തം ദയാലുവായി. അവളെ പിടിച്ചെഴുന്നേല്‍പിച്ചു. സാന്ത്വനവാക്കുകളാല്‍ അവളെ തഴുകി ആശ്വസിപ്പിച്ചു. അദ്ദേഹം പറഞ്ഞു. ‘നീ ഭയപ്പെടേണ്ട ഭഗവാന്‍ പരമേശ്വരന്റെ പാദങ്ങളില്‍ ശരണം പ്രാപിക്കൂ. ശിവകൃപകൊണ്ട് ഞൊടിയിടയില്‍ നിന്റെ എല്ലാ ശാപവും നശിക്കും. സമസ്ത പാപങ്ങളുടെയും നിവാരണം പ്രായശ്ചിത്തംകൊണ്ടുണ്ടാകും. പ്രായശ്ചിത്തത്തിലൂടെ നിന്റെയും പാപകന്മഷം കഴുകിക്കളയപ്പെടും.
ശിവപുരാണകഥാശ്രവണംകൊണ്ട് ചിത്തശുദ്ധിയും കൈവരും. മനുഷ്യന്റെ ശുദ്ധമായ അന്തകരണത്തില്‍ ജഗദംബയായ പാര്‍വ്വതിയോടുകൂടി ഭഗവാന്‍ ശിവന്‍ വിരാജിക്കുന്നു. ഇത്രയും അരുളിചെയ്തശേഷം ബ്രാഹ്മണന്‍ നിശ്ശബ്ദനായിരുന്നു. അദ്ദേഹം ശിവധ്യാനത്തില്‍ മുഴുകി. ചഞ്ചുളയുടെ കണ്ണുകളില്‍നിന്ന് ആനന്ദാശ്രുക്കള്‍ ഒഴുകി. ആനന്ദതുന്ദിലയായ അവള്‍ ബ്രാഹ്മണന്റെ പാദങ്ങളില്‍ പ്രണമിച്ചു. അവള്‍ ഗദ്ഗദത്തോടെ അറിയിച്ചു. ഞാനിപ്പോള്‍ തികഞ്ഞ വിരാഗിയാണ്. ഞാന്‍ നരഗചുഴിയിലാണ്ടുപോകേണ്ടവളായിരുന്നു.
ശിവപുരാണം ശ്രവിക്കാനുള്ള വാഞ്ച എന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രസന്നനായ ബ്രാഹ്മണന്‍ ചഞ്ചുളയ്ക്ക് ശിവപുരാണകഥ പറഞ്ഞുകൊടുത്തു. ഗോകര്‍ണ്ണമെന്ന മഹാക്ഷേത്രത്തില്‍വച്ചാണ് ചഞ്ചുളയ്ക്ക് കഥാശ്രവണഭാഗ്യമുണ്ടായത്. ഭക്തിയും ജ്ഞാനവും വൈരാഗ്യവുമെല്ലാം അവളില്‍ വളര്‍ന്നു പന്തലിച്ചു. മഹാദേവന്റെ സദ്ഗുണരൂപത്തെ അവള്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് സച്ചിതാനന്ദ സ്വരൂപനായ ശിവനെ അകതാരില്‍ പ്രതിഷ്ഠിച്ചു. കുറച്ചുകാലംകഴിഞ്ഞ് ക്ലേശമൊന്നുംകൂടാതെതന്നെ അവള്‍ ശരീരം ത്യജിച്ചു. ആ വേളയില്‍ ത്രിപുരാരിയായ ഭഗവാന്‍ ശിവന്റെ ഒരു ദിവ്യവിമാനം അവിടെയെത്തി. ചഞ്ചുളയെ ആ വിമാനത്തില്‍ കയറ്റി ശിവപാര്‍ശ്വദന്മാര്‍ അവളെ ശിവപുരിയില്‍ എത്തിച്ചു. ഈ അവസരത്തില്‍ ദിവ്യാംഗനയായി മാറിയിരുന്നു. ശിവപുരിയില്‍ എത്തിയ അവള്‍ക്ക് നഗ്നനേത്രങ്ങള്‍കൊണ്ട് ശിവനെ കാണാന്‍ സാധിച്ചു. ഗണേശനും ഭ്യംഗിയും നന്ദീശ്വരനും വീരഭദ്രനുമെല്ലാം അവരുടെ സേവകഭാവംപൂണ്ട് അവിടെ ഉണ്ടായിരുന്നു. ഗൗരീശങ്കരനെ കണ്ട് ചഞ്ചുളപ്രസന്നയായി. അവള്‍ വീണ്ടും ശിവനെ നമിച്ചു. പിന്നെ എഴുന്നേറ്റ് കൈകൂപ്പിനിന്നു. അവളുടെ നേത്രങ്ങളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പ്രവഹിച്ചു.
ഗൗരീശങ്കരന്‍ കരുണാര്‍ത്തഭാവത്തോടെ അവളെ അടുത്തുവിളിച്ചു. പാര്‍വ്വതീദേവീ സ്‌നേഹവാത്സല്യങ്ങളോടെ അവളെ സ്വന്തം സഖിയാക്കി. അക്ഷയമായ ആനന്ദത്തില്‍ അവള്‍ അവിടെ വസിച്ചു. സദ്ഗുണസമ്പന്നയായിരുന്ന ചഞ്ചുള ദുഷ്ടസഹവാസ സംസര്‍ഗ്ഗം കൊണ്ട് മലിനഹൃദയയായിത്തീര്‍ന്നു. അതില്‍നിന്നുള്ള മോചനത്തിന് അവള്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. ശിഷ്ടജന് സംസര്‍ഗ്ഗമുണ്ടായപ്പോള്‍ ശിവസായൂജ്യമടയുന്നതിന് അവള്‍ അര്‍ഹയായിത്തീര്‍ന്നു. ഓരോരുത്തരും അവരവര്‍ ചെന്നെത്തുന്ന ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഒരുവനെ ദേവതുല്യനാക്കുന്നതും രാക്ഷസതുല്യനാക്കുന്നതുമെല്ലാം സാഹചര്യങ്ങളാണ്.
Discussion about this post