സത്യാനന്ദപ്രകാശം-1
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
ത്രേതായുഗ പുരുഷനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ പരമഭക്തനും ദൂതനുമായി മഹാസമുദ്രം ലംഘിച്ചു രാവണവൈഭവങ്ങളാല്‍ സുരക്ഷിതമായിരുന്ന അസുരഗോപുരങ്ങള്‍ തച്ചുതകര്‍ത്തു ബ്രഹ്മവിദ്യയായ സീതാദേവിയെ കണ്ടെത്തി ധര്‍മ്മ സംസ്ഥാപനത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ആഞ്ജനേയ മഹാപ്രഭുവിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ആയിരമായിരം ദശമുഖന്മാര്‍ അരങ്ങുതകര്‍ക്കുന്ന കലിയുഗത്തില്‍ കാലോചിത രൂപഭേദങ്ങളോടെ പുനരാവര്‍ത്തനം കൊണ്ട ആഞ്ജനേയ ചരിതമാണു സ്വാമി വിവേകാനന്ദന്റെ ജീവിതകഥ. ശ്രീ ഹനുമാനും സ്വാമി വിവേകാനന്ദനും തമ്മിലുള്ള സാദൃശ്യം അദ്ഭുതകരമാണ്.
നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെയും ഗുരുഭക്തിയുടെയും ഈശ്വരനിഷ്ഠയുടെയും ഒടുങ്ങാത്ത കരുത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പരിധികളില്ലാത്ത ത്യാഗത്തിന്റെയും സേവനതത്പരതയുടെയും ഭൂതദയയുടെയും ബുദ്ധിജ്ഞാനാനന്ദങ്ങളുടെയും നേതൃഗുണത്തിന്റെയും മൂര്‍ത്തമദ്ഭാവങ്ങളാണു രണ്ടുപേരും. ഒരാള്‍ രുദ്രാവതാരം. അപരന്‍ വീരേശ്വര ശിവന്റെ വരദാനം. ഹനുമാന്‍ ശ്രീരാമചന്ദ്രഭക്തന്‍ . വിവേകാനന്ദന്‍ ശ്രീരാമചന്ദ്രാവതാരമായ ശ്രീരാമകൃഷ്ണ ദേവന്റെ ഭക്തന്‍ . രണ്ടുപേരും ആചാര്യനു പ്രിയപ്പെട്ടവര്‍. രണ്ടുപേരും ആചാര്യനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചവര്‍ . രണ്ടുപേരും ആചാര്യനിയുക്തരായ ധര്‍മ്മദൂതന്മാര്‍ . രണ്ടുപേരും പരസഹായമെന്യേ ഒറ്റയ്ക്കു സമുദ്രതരണം ചെയ്തു മഹാകര്‍മ്മങ്ങളനുഷ്ഠിച്ചവര്‍ . രണ്ടുപേരും പ്രതിബന്ധങ്ങളുടെ പര്‍വതശിഖരങ്ങള്‍ കൂസലെന്യേ ചാടിക്കടന്നവര്‍ . രണ്ടുപേരും രാവണവിഹാര ഭൂമികളായ ലങ്കാപുരികളെ – ഒന്നു ഭൗമോപരിസ്ഥിതമായ ലങ്കയും മറ്റേത് മര്‍ത്ത്യമാനസലങ്കയുമെന്നേ ഭേദമുള്ളു – പിടിച്ചു കുലുക്കിയവര്‍ . രണ്ടുപേരും വര്‍ഗ്ഗവര്‍ണ്ണഭേദമന്യേ, മാനവതിര്യക്ഖഗ പിപീലികാദി ഭേദമന്യേ സമസ്ത ജീവരാശിയിലും തുടിക്കുന്ന അദ്ധ്യാത്മദീപം കണ്ടെത്തിയവര്‍ . രണ്ടുപേരും ആപത്തില്‍പെട്ടുഴലുന്ന സമസൃഷ്ടങ്ങള്‍ക്കു ജ്ഞാനത്തിന്റെ ദിവ്യൗഷധി എത്തിച്ചവര്‍ . രണ്ടുപേരും ജീവരാശിയെ പ്രബുദ്ധരാക്കിയവര്‍ . രണ്ടുപേരും തലമുറകള്‍ക്കു പ്രകാശഗോപുരമായി വിളങ്ങുന്നവര്‍ . ശ്രീഹനുമാനും സ്വാമി വിവേകാനന്ദനും തമ്മില്‍ സദൃശ്യങ്ങളുടെ പരമ്പരമാത്രമേ കാണ്മാനുള്ളു.
കരുത്തിന്റെ പുരുഷാകാരം
ഹനുമാന്റെയും വിവേകാനന്ദന്റെയും ചിത്രങ്ങളും ശില്പങ്ങളും കണ്ടിട്ടില്ലാത്തവരില്ല. കരുത്തിന്റെ പുരുഷാകാരമെന്നു മാത്രമേ അവരുടെ ആകാരവിശേഷങ്ങളെ വര്‍ണ്ണിച്ചു കൂടു. കടഞ്ഞെടുത്ത ശരീരവടിവ്, ധീരമായ ആ നില്പ്. ഗംഭീരമായ ആ നോട്ടം. എന്തിനെയും കീഴമര്‍ത്താന്‍പോന്ന ആജ്ഞാശക്തി. ആപാദചൂഡം സ്ഫുരിക്കുന്ന അദ്ധ്യാത്മകാന്തി. അസാധാരണങ്ങളില്‍ അസാധാരണമാണ് ആ ആകൃതിവിശേഷം. ആരിലും അതുളവാകുന്നത് ഭയമല്ല; അഭയാനന്ദങ്ങള്‍ മാത്രം; അമ്മയുടെ സമീപമെത്തിയ കുഞ്ഞിനനുഭവപ്പെടുന്ന സുരക്ഷിതത്വം മാത്രം. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ട ചക്രവര്‍ത്തിമാര്‍ക്കാര്‍ക്കും ഇവരുടെ ലക്ഷത്തിലൊരംശംപോലും ദീപ്തി കൈവന്നിട്ടില്ല. കൈവരുകയുമില്ല. എന്തെന്നാല്‍ രൂപകാന്തി ജഡശരീരത്തിന്റെ ധര്‍മ്മമല്ല. പൊന്നിന്‍ കിരീടങ്ങളും വേഷാഡംബരങ്ങളുംകൊണ്ട് സൃഷ്ടിക്കാവതുമല്ല. ഉള്ളിന്റെ ഉള്ളിലിരിക്കുന്ന സ്വത്വത്തിന്റെ പ്രകാശമാണത്. തടവെന്യേ പ്രകാശിക്കുന്ന തീവ്രമായ അദ്ധ്യാത്മതേജസ്സാണ് സ്വാമി വിവേകാനന്ദന്റെയും ശ്രീ ഹനുമാന്റെയും ഗംഭീരാകൃതികള്‍ക്കു ഹേതു. ആ ശബ്ദത്തിലും ആ നോട്ടത്തിലും എന്നുവേണ്ട ആകര്‍ഷിക്കുന്ന കരുത്തിന്റെ കാന്തിപ്രവാഹം. എന്തിനെയും വെല്ലുന്ന ഉജ്ജ്വല പൗരുഷദീപ്തി.
കരുത്ത് ഐശ്വര്യമായ ഗുണവിശേഷമാണ്. എവിടെ ഈശ്വരസാന്നിദ്ധ്യമുണ്ടോ അവിടെ കരുത്തുമുണ്ടെന്നതാണനുഭവം. പിന്നെ എന്തുകൊണ്ടു എല്ലാരിലും അതുകാണപ്പെടുന്നില്ല? ഈശ്വരസാന്നിദ്ധ്യം എമ്പാടുമുണ്ടെങ്കിലും അതു അനുഭവഗോചരമായിത്തീരണമെങ്കില്‍ സമ്പൂര്‍ണ്ണസമര്‍പ്പണം വേണം. ശ്രീഹനുമാനെയും സ്വാമി വിവേകാനന്ദനെയും അസാധാരണരാക്കുന്നത് അചഞ്ചലമായ ഈശ്വരനിഷ്ഠയാണ്. അതാണു ഈശ്വരസാന്നിധ്യം അവരില്‍ തെളിഞ്ഞു വിളങ്ങാന്‍ കാരണം. അതാണു അവരിലെ കരുത്തിനു നിദാനം. ബലം മാംസപേശികളിലിരിക്കുന്നു എന്ന തെറ്റിദ്ധാരണയാണ് ലോകത്തെ കെടുത്തിക്കളഞ്ഞത്. ശക്തിയുടെ ഉറവിടം പരമാത്മാവാണ്. പ്രപഞ്ചം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും വിലയം പ്രാപിക്കുന്നതും പരമാത്മാവില്‍ സ്പന്ദിച്ചുയരുന്ന ശക്തിയാലാകുന്നു. ഇതിനു മറുപുറമാണ് ദൗര്‍ബല്യം. അതു ജഡസങ്കല്പങ്ങളുടെ ഫലമാണ്. അദ്ധ്യാത്മമാര്‍ഗ്ഗചാരികള്‍ക്ക് അതു വിധിച്ചിട്ടില്ല. സ്വാമി വിവേകാനന്ദന്‍ പ്രപഞ്ചത്തെ ഉപദേശിക്കുന്നതുമിതാണ്.
കിം നാമ രോദിഷി സഖേ ത്വയി സര്‍വശക്തിഃ
ആമന്ത്രിയസ്വ ഭഗവന്‍ ദഗദം സ്വരൂപം.
ത്രൈലോക്യമേതദഖിലം തവ പാദമൂലേ
ആത്മൈവഹി പ്രഭവതേ ന ജഡഃകദാചിത്.
‘അല്ലയോ കൂട്ടുകാരാ നീ എന്തിനു വിലപിക്കുന്നു. നിന്നില്‍ എല്ലാ ശക്തിയും കൂടികൊള്ളുന്നുവല്ലോ. എല്ലാ ഐശ്വര്യങ്ങളെയും നല്‍കുന്ന ആത്മസ്വരൂപത്തെ – സ്വന്തം ആത്മഭാവത്തെ – വിളിച്ചുണര്‍ത്തൂ. മൂന്നു ലോകങ്ങളും എന്നാല്‍ നിന്റെ കാല്‍ച്ചുവട്ടിലൊതുങ്ങും. ആത്മാവിനാണ് കരുത്ത്. അല്ലാതെ ഒരിക്കലും ജഡപദാര്‍ത്ഥങ്ങള്‍ക്കല്ല.” ലോകം മനസ്സിലാക്കേണ്ട മഹാസന്ദേശമാണിത്. സ്വാമിജി അതു ജീവിച്ചു കാണിച്ചു.
ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി രണ്ട് ഡിസംബര്‍ അവസാനവാരം ആരിമറിയാത്ത ഒരു യുവ സന്യാസി – അന്ന് സ്വാമി വിവിദിഷാനന്ദന്‍ – ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പില്‍ എത്തിച്ചേര്‍ന്നു. പ്രപഞ്ച രക്ഷയ്ക്കായി അവിടെ നിത്യതപം ചെയ്യുന്ന ജഗദംബികയുടെ പാദാരവിന്ദങ്ങളില്‍ ഉള്ളുരുകി പ്രണമിച്ചു. തൊട്ടുമുന്നില്‍ അലയടിച്ചാര്‍ക്കുന്ന മഹാസമുദ്രമദ്ധ്യത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ദേവീപാദാങ്കിതമായ പാറപ്പുറത്ത് കോടിക്കണക്കിനു ഭാരതവാസികളുടെ – അതിലൂടെ പ്രപഞ്ചത്തില്‍ ഏവരുടേയും – ദുഃഖനിവാരണത്തിനു മാര്‍ഗ്ഗം കണ്ടെത്താന്‍ കഠിനതപോനുഷ്ഠാനത്തിന് ആഗ്രഹിച്ചു. പക്ഷേ അവിടെ എത്തിച്ചേരുക എളുപ്പമല്ല. പര്‍വതശൃംഗങ്ങള്‍ പോലെ ഉയര്‍ന്നു അലറിച്ചിതറുന്ന തിരമാലകളുടെ ഭീകരതാണ്ഡവം. വഴുതുന്ന പാറമടക്കുകള്‍. സമീപത്തുകണ്ട് ഒരു വഞ്ചിക്കാരനോട് അവിടെ എത്തിക്കാനഭ്യര്‍ത്ഥിച്ചു. അയാള്‍ക്കു കൂലി കിട്ടിയേപറ്റു. രൂപ കൈകൊണ്ടു തൊടാത്ത ആ പരിവ്രാജകകാലത്ത് കൂലി നല്‍കാന്‍ സ്വാമിജിക്കു കഴിയുമായിരുന്നില്ല. എന്തുചെയ്യും? കരുത്തിന്റെ പുരൂഷാകാരമായ സ്വാമി വിവേകാനന്ദനെ നാം കാണുന്നത് അവിടെയാണ്.
സമുദ്രം ചാടിക്കടന്ന മഹാപാരമ്പര്യത്തിന്റെ അഗ്നിനാളങ്ങളെ തടയാന്‍ പ്രതിബന്ധങ്ങള്‍ക്കൊന്നിനുമാവുകയില്ലെന്നു അദ്ദേഹം ലോകത്തിനുമുന്നില്‍ തെളിയിച്ചു. കടലില്‍ പരിചയിക്കാതെ നഗരത്തില്‍ വളര്‍ന്ന ആ യുവാവ് തീരുമാനങ്ങളില്‍നിന്ന് തെല്ലും പിന്‍വലിഞ്ഞില്ല. ആര്‍ത്തിരമ്പുന്ന തിരമാലകളിലേക്ക് എടുത്തുചാടി അലമാലകള്‍ താണ്ടി വഴുതുന്ന പാറപ്പുറത്തു ചവുട്ടിനിന്നു. ആ മനസ്ഥൈര്യത്തിന്റെ ദാര്‍ഢ്യം തെല്ലെങ്കിലും ഊഹിച്ചറിയണമെങ്കില്‍ സമുദ്രമദ്ധ്യത്തെ വിവേകാനന്ദപ്പാറയില്‍ നിന്നു നാലുപാടും നോക്കണം. ഇരുമ്പിന്റെ മാസംപേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിനുള്ളില്‍ ഇടിത്തീയുണ്ടാകുന്ന അതേ പദാര്‍ത്ഥം കൊണ്ടുള്ള മനസ്സും അതാണു സ്വാമി വിവേകാനന്ദന്‍. അതാണ് വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും അദ്ദേഹം പഠിപ്പിച്ച കരുത്തിന്റെ ആദര്‍ശം. അതാണ് ആ മുഖത്തു നിരന്തരം സുഫിരിക്കുന്നത്. തന്നെ നയിക്കുന്നത് താനല്ല ഗുരുവാണ്. ഈശ്വരനാണ് എന്ന് ഓരോ നിമിഷവും അദ്ദേഹത്തിനു ബോദ്ധ്യമുണ്ടായിരുന്നു. അതാണു ആ കരുത്തിന്റെ ഉറവിടം.
സീതാദേവിയെ കണ്ടെത്താന്‍ രാവണപാലിതമായ ലങ്കാപുരിയിലേക്ക് കുതിച്ചുയര്‍ന്ന ആഞ്ജനേയ വിക്രമത്തിന്റെ കാലോചിതമായ ആവര്‍ത്തനമാണ് ഈ സംഭവം. അതു ഇവിടം കൊണ്ടവസാനിക്കുന്നില്ല. പ്രതിബന്ധങ്ങളെയെല്ലാംതട്ടിത്തെറിപ്പിച്ച് സമുദ്രം കടന്ന് ചിക്കാഗോ നഗരത്തിലെത്തി മാനവമനസ്സുകളാകുന്ന ലങ്കാപുരികള്‍ മുഴുവന്‍ പിടിച്ചുകുലുക്കി അസുരവികാരങ്ങളെ മുഴുവന്‍ തച്ചുതകര്‍ത്ത് ഹൃദയങ്ങളെയെല്ലാം വിശുദ്ധമാക്കി പുണ്യഭൂമിയായ ഭാരതഖണ്ഡത്തില്‍ മടങ്ങിയെത്തുവോളം അതു തുടരുന്നു. സമുദ്രത്തിന്റെ അഗാധതയും പരപ്പും തിരമാലകളുടെ ദീഷണാകാരങ്ങളും ഏകനായി ലങ്കയില്‍ ചെന്നാലുണ്ടാകാവുന്ന പ്രതിബന്ധങ്ങളുമോര്‍ത്ത് ഭയചകിതരായി മഹേന്ദ്രഗിരിക്കു താഴെ നോക്കിനില്‍ക്കുന്ന വാനരങ്ങളോട് സമുദ്രലംഘനോദ്യുക്തനായി പര്‍വതാകാരനായി വളര്‍ന്നു നില്‍ക്കുന്ന ഹനുമാന്റെ വാക്യത്തില്‍ കരുത്തിന്റെ മൂലമന്ത്രം നിപുണശ്രോത്രങ്ങള്‍ക്കു കേള്‍ക്കാം.
‘തദനുമമ ഹൃദി സപദി രഘുപതിരനാരതം
തസ്യാംഗുലീയവുമുണ്ടു ശിരസിമേ,
കിമപി നഹി ഭയമുദധി സപദിതരിതും നിങ്ങള്‍
കീശപ്രവരരേ ഖേദിയായ്‌കേതുമേ.”
‘എന്റെ ഹൃദയത്തിനുള്ളില്‍ ശ്രീരാമചന്ദ്രന്‍ എപ്പോഴും വാഴുന്നു. അദ്ദേഹത്തിന്റെ മുദ്രമോതിരം എന്റെ ശിരസിലിരിക്കുന്നു. അതിനാല്‍ ഈ ലവണസമുദ്രം ചാടിക്കടപ്പാന്‍ എനിക്കു യാതൊരുവൈഷമ്യവുമില്ല. വാനരവീരന്മാരേ നിങ്ങള്‍ തെല്ലും ഖേദിക്കരുത്‘. ജീവിത വിജയത്തിന്റെ മഹാമന്ത്രമാണിത്. കര്‍മ്മാനുഷ്ഠാനത്തിന്റെ ആര്‍ഷമായ പദ്ധതിയാണിത്. ‘ആത്മവാഹി പ്രഭവതേ ന ജഡഃകദാചിത്’ എന്നു സ്വാമി വിവേകാനന്ദന്‍ ഇതുതന്നെ നമ്മോട് പറഞ്ഞിരിക്കുന്നു. സമുദ്രം ചാടിക്കടന്നതും നാഗമാതാവായ സുരസയുടെ പരീക്ഷ ജയിച്ചതും മൈനാകമുയര്‍ത്തിയ പ്രലോഭനത്തേ നിരസിച്ചതും നിഴല്‍ പിടിച്ചുനിര്‍ത്തികൊന്നുതിന്നുന്ന നീചയായ നിംഹികയെ അംഘ്രിപാതത്താല്‍ സംഹരിച്ചതും ‘ഉടല്‍ കടുകിനൊടു സമമിടത്തുകാല്‍ മുമ്പില്‍വച്ച്’ ലങ്കയ്ക്കുള്ളില്‍ കടന്നതും അലറിയടുത്ത ലങ്കാലക്ഷ്മിയെ വാമമുഷ്ടി പ്രഹാരം കൊണ്ടു വീഴ്ത്തിയതും ലങ്കമുഴുവന്‍ തിരഞ്ഞ് ദേവിയെ കണ്ടെത്തി രാമകാര്യം നിര്‍വഹിച്ചതും പോരാത്തതിനു രാവണനെ നേരിട്ടുകണ്ട് ഒന്നുപദേശിച്ചു തിരികെപ്പോന്നതും ശ്രീരാമചന്ദ്രമഹാപ്രഭുവിന്റെ ബലത്താലാണെന്ന് ഹനുമാന്‍ ഓരോ നിമിഷവും അറിയുന്നു.
സുരസയും മൈനാഗവും സിംഹികയും ലങ്കാലക്ഷ്മിയും രാക്ഷസന്മാരും പുതുരൂപങ്ങളിലും പുതുഭാവങ്ങളിലും സ്വാമി വിവേകാനന്ദനു മുന്നിലെത്തി. ശ്രീഹനുമാനെപ്പോലെ അവയോടെല്ലാം ഏകനായേറ്റുമുട്ടിയായിരുന്നു ധര്‍മ്മസന്ദേശം ലോകത്തിന് അദ്ദേഹം നല്‍കിയത്. അദ്ദേഹം എഴുതിയ കത്തുകള്‍ വായിച്ചാല്‍ പ്രതിബന്ധങ്ങളുടെ കഠോരതയും ആ പരിശ്രമങ്ങളുടെ ക്ലേശഭൂയിഷ്ഠതയും കുറേയൊ്‌കെ മനസ്സിലാകും. വിവേകാനന്ദനെന്ന വ്യക്തിയെ ആ കത്തുകളില്‍ കാണാം. ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തി. രാജാക്കാന്മാര്‍ അദ്ദേഹമിരുന്ന തേരുവലിച്ചു. ശരിയാണ്. ഈ മഹത്വം ആകാശത്തുനിന്നു പൊട്ടിവീണതല്ല. അപകടം പതിയിരിക്കുന്ന വഴിത്താരകളില്‍ നിന്നു ഓരോ ഇഞ്ചും ഒറ്റയ്ക്കു പൊരുതി നേടിയതാണ്. താങ്ങും തണലുമായി ഒരൊറ്റബലം മാത്രമേ കൂടെയുണ്ടായിരുന്നുള്ളു. ഗുരുനാഥനായ ശ്രീരാമകൃഷ്ണദേവനുമാത്രമേ രക്ഷിക്കാനാവു എന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതായിരുന്നു ആ കരുത്തിന്റെ അടിസ്ഥാനം. ‘തദനുമമ ഹൃദിസപദ് രഘുപതിരനാരതം തസ്യാംഗുലീയവുമുണ്ടു ശിരസിമേ…..’
(തുടരും)













