Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ബാഹുദര്‍ശനം

by Punnyabhumi Desk
Mar 19, 2013, 10:31 pm IST
in സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 19)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അഭയവരമുദ്രയും ശൂലം കടുന്തുടിയൊ-
ടതുലബല ബാഹുക്കള്‍ നാലും തൊഴുന്നേന്‍ .

ശ്രീമഹാദേവന്റെ കരബലം ഈ പ്രപഞ്ചത്തില്‍ ആര്‍ക്കുമില്ല. എല്ലാം ശിവനില്‍നിന്നുണ്ടായതാകയാല്‍ ബലപൗരുഷാദികളുടെ ഉത്പത്തിസ്ഥാനവും ഭഗവാന്‍തന്നെയായിരിക്കുമെന്നതിനു സംശയംവേണ്ട. അതിനാല്‍ ഈ പ്രപഞ്ചത്തില്‍ ഒരുശക്തിക്കും ഭഗവാന്റെ ബലത്തെ പരാജയപ്പെടുത്താനാവുകയില്ല. കാമനേയും ത്രിപുരന്മാരേയും ദക്ഷനേയും ഗജാസുരനേയും അന്ധകാസുരനെയും കാലനേയും ശിവന്‍ജയിച്ചകഥകള്‍ നമ്മുടെ മുന്നിലിരിക്കുന്നു. പ്രസ്തുത യുദ്ധങ്ങളെല്ലാം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലീലമാത്രമായിരുന്നു. അതാണു ബാഹുക്കളെ അതുലബലമെന്നു വിശേഷിപ്പിക്കാന്‍ കാരണം. ദര്‍ശനമാത്രയില്‍ത്തന്നെ ആ കരങ്ങളുടെ കരുത്ത് ആര്‍ക്കും ബോദ്ധ്യമാകും. നാലുകയ്യുകളുള്ളതിലൊന്നില്‍ അഭയമുദ്ര മറ്റേതില്‍ വരദമുദ്ര. പിന്നൊന്നില്‍ ത്രിശൂലം. വേറൊന്നിന്‍ കടുംതുടി. സമസ്ത ജീവരാശിയോടും ശിവനുള്ളകാരുണ്യാതിരേകം അഭയവരദമുദ്രകള്‍ പ്രകാശിപ്പിക്കുന്നു. ചോദിക്കുന്നതെന്തും മടികൂടാതെ വാരിക്കൊടുക്കുന്ന കരമാണ് അദ്ദേഹത്തിന്റേത്. കരങ്ങളുടെ വലിപ്പം ദാനത്തെയും അപരിമിതമാക്കുന്നു. സംസാരചക്രത്തില്‍ വീണ് ക്ലേശിച്ചു ശരണാര്‍ത്ഥികളായി ഓടിയെത്തുന്നവരുടെ കണ്ണുനീരൊപ്പാനും സമാധാനിപ്പിക്കാനും സംരക്ഷിക്കാനും ഉദ്യുക്തമായ ശിവകാരുണ്യം വരദമുദ്രയില്‍കാണാം.

ഈശ്വരന്‍ കനിഞ്ഞു നല്കിയിരിക്കുന്ന കഴിവുകള്‍ ലോകനന്മയ്ക്കും അതിലൂടെ ആത്മമോക്ഷത്തിനും വിനിയോഗിക്കാനുള്ളതാണ്. പക്ഷേ ചിലപ്പോള്‍  ചിലരെങ്കിലും സ്വന്തം സിദ്ധിവിശേഷങ്ങള്‍ ഭഗവദനുഗ്രഹമാണെന്ന യാഥാര്‍ത്ഥ്യം മറന്ന് അഹങ്കാരികളായി ലോകത്തെ ഹിംസിക്കാന്‍ ചാടിപ്പുറപ്പെടാറുണ്ട്. അത്തരക്കാര്‍ക്കു സമുചിതമായ ദണ്ഡം നല്‍കാന്‍വേണ്ടിയുള്ളതാണ് കരത്തിലിരിക്കുന്ന ത്രിശൂലം. അതു പല രൂപത്തിലും ഭാവത്തിലുമായിരിക്കും ലോകത്തു പ്രത്യക്ഷമാവുക. ചിലരുടെമുന്നില്‍ ശത്രുസൈന്യമായ പ്രത്യക്ഷപ്പെടുമ്പോള്‍ വേറേചിലരുടെ മുന്നില്‍ രാജഭടന്മാരായോ നിയമവ്യവസ്ഥയായോ ന്യായാധിപനായോ ഒക്കെ അതു പ്രത്യക്ഷപ്പെടും. സന്ദര്‍ഭത്തിന്റെ ഔചിത്യമായിരിക്കും സുപ്രധാനം. ഭഗവാന്റെ ദണ്ഡത്തിനുമുണ്ട് ഒരു പ്രത്യേകത. ഭഗവദായുധമേറ്റുമരിച്ചവരാരും നരകത്തില്‍ പോയിട്ടില്ല. ഉന്നതലോകങ്ങളിലേക്കുള്ള മാര്‍ഗ്ഗം അവര്‍ക്കായി തുറക്കപ്പെടുന്നതാണ് ഇതിഹാസ പുരാണങ്ങളിലെല്ലാം കാണുന്നത്. ശിക്ഷയും രക്ഷയ്ക്കായി ഫലിക്കുന്ന കാരുണ്യാതിരേകമാണ് ഇവിടെ ദര്‍ശിക്കാനാവുന്നത്. അഹന്തമുഴുത്തു അധര്‍മ്മം ചെയ്തു അന്ധതമസ്സില്‍ വീഴുന്ന അക്കൂട്ടരെ സമുചിതമായ പ്രഹരം നല്കി ഭഗവാന്‍ രക്ഷിക്കുന്നു. സ്വന്തം ശാരീരികശക്തിയിലും ആയുധബലത്തിലും സൈനികശേഷിയിലും അധികാരത്തിലും സമ്പത്തിലും സാമ്രാജ്യത്തിലുമെല്ലാം അഹങ്കരിക്കുന്നവര്‍ക്ക് അതിന്റെയെല്ലാം നിസ്സാരത ബോദ്ധ്യമാക്കാന്‍ അത്തരം ചികിത്സ പ്രയോജനപ്പെടുന്നു. അഹന്തതീര്‍ന്ന് അദ്ധ്യാത്മമാര്‍ഗ്ഗത്തിലൂടെ ആത്മോന്നതിനേടാന്‍ അതു അവര്‍ക്കു വഴിതുറക്കുന്നു. ദക്ഷന്റെ കഥ ഇതിന് ഉദാഹരണമാണ്. ഇതാണ് ത്രിശൂലമേന്തിയിരിക്കുന്ന കരത്തിന്റെ കാരുണ്യം.

ഭക്തന്മാര്‍ക്കും സാധകന്മാര്‍ക്കും സിദ്ധന്മാര്‍ക്കും ത്രിശൂലം സാധനയുടെയും സിദ്ധിയുടെയും പരമമന്ത്രമാകുന്നു. ശിവനില്‍ നിന്നു സ്പന്ദിച്ചുയരുന്ന പ്രണവമന്ത്രമാണ് അനന്തമായ പ്രപഞ്ച പദാര്‍ത്ഥങ്ങളായി വികസിക്കുന്നതെന്നു ഗംഗാദര്‍ശനവേളയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുതപ്രണവമയമന്ദാകിനിയുടെ ഉപാസന അഥവാ ഓങ്കാരോപാസനയാണു മോക്ഷമാര്‍ഗ്ഗം. അകാര ഉകാര മകാരങ്ങള്‍ കടന്നു അമാത്രയിലെത്തുമ്പോള്‍ സാധകന്‍ മുക്തനായിത്തീരുന്നു. നിരന്തരം പ്രവഹിക്കുന്ന ഓങ്കാരം അമാത്രയിലെത്തുമ്പോള്‍ കാലാതീതവും നിശ്ചലവുമായിത്തീരും. അതാണു ശിവന്റെ വലതു കരത്തിലിരിക്കുന്ന ത്രിശൂലം. ഓം എന്നു ദേവനാഗരിയില്‍ എഴുതുന്നക്രമം ഏവര്‍ക്കുമറിയാം. അതിന്റെ നിരന്തരചലനാത്മകതയെ കാട്ടുന്ന വര്‍ത്തുള ഭാഗത്തെ നിവര്‍ത്തിയാല്‍ നിശ്ചലമായ-അമാത്രയിലെത്തിയ-ഓം ലഭിക്കും. (OHM) അതിനെ ലംബമാക്കി നിവര്‍ത്തിയാല്‍ ത്രിശൂലമായി. അതിന്റെ ഉയരം ജടയുടെ ഉയരമാണ്. അതു ഊന്നിനില്‍ക്കുന്നിടമാണ് ബ്രഹ്മബിന്ദു. ചന്ദ്രക്കല ശിവജടയിലും സ്ഥാനംപിടിച്ചു. ശിവന്റെ ശിരസ്സ് അത്യന്തസൂക്ഷ്മമായ ബ്രഹ്മമാണെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് കുണ്ഡലിനീസ്വരൂപമായ ഓങ്കാരത്തിലെ മൂന്നരചുറ്റില്‍ അരച്ചുറ്റായ ചന്ദ്രക്കല സൂക്ഷ്മഭാവത്തെ പ്രകാശിപ്പിച്ചുകൊണ്ട് ജടയില്‍ കുടികൊള്ളുന്നത്. ബ്രഹ്മസ്ഥാനമായ ജടാഗ്രത്തില്‍ നിന്നുതുടങ്ങി പാദംവരെ എത്തിച്ചേരുന്ന ഓങ്കാരമാണ് ത്രിശൂലം. അതിങ്ങനെ നിശ്ചലമായി അമാത്രയിലെത്തിനില്ക്കുമ്പോള്‍ ഈ സ്‌തോത്രത്തില്‍ വര്‍ണ്ണിക്കും പ്രകാരമുള്ള ശിവസ്വരൂപം കാണാം. അതാണു സിദ്ധപുരുഷന്മാര്‍ നേടുന്ന ശിവദര്‍ശനം. ഓങ്കാരോപാസന മാനവഹൃദയങ്ങളില്‍ അടിഞ്ഞുകൂടികിടക്കുന്ന അഹങ്കാരത്തെ ദൂരീകരിച്ച് പാപക്കറനീക്കി പരമാത്മദര്‍ശനം അഥവാ ശിവദര്‍ശനം ആര്‍ക്കും സാദ്ധ്യമാക്കിത്തീര്‍ക്കുന്നു. അതാണ് ത്രിശൂലത്തെ ആയുധമായി പുരാണകര്‍ത്താക്കള്‍ ചിത്രീകരിക്കാന്‍കാരണം. അഹന്തയെ നശിപ്പിക്കാനുള്ള ആയുധമാണല്ലോ ഓങ്കാരോപാസന, ശിക്ഷരക്ഷയാകുന്നത് അതുകൊണ്ടാണ്.

ഇനിയൊരുകരത്തില്‍ കടുന്തുടിയാണ്. അതാണു സമസ്ത ചരാചരങ്ങള്‍ക്കുമുള്ളില്‍ ത്രസിച്ചുകൊണ്ടിരിക്കുന്ന ജീവന്റെ സ്പന്ദം. എല്ലാ ഹൃദയത്തിലും അതു പ്രതിദ്ധ്വനിക്കുന്നു. കടുന്തുടിമുഴങ്ങുന്നിടത്തേ ജീവനുള്ളൂ. ചിലടത്ത് ആ നാദം വളരെ സ്ഫുടമായിരിക്കും. ചിലടത്ത് അതു തീരെ അസ്ഫുടമായിരിക്കും എന്നൊരു വ്യത്യാസമേ കാണൂ. അതിലാണു ഒരണുപോലും ഈ പ്രപഞ്ചത്തിലുണ്ടാവുകയില്ല.

ചലനമാണ് ഈ ലോകത്തിന്റെ അടിസ്ഥാന പ്രമാണം. സമസ്ത വസ്തുക്കളും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. പരമാണുമുതല്‍ അണ്ഡകടാഹങ്ങള്‍വരെ ആ ചലനത്തിന്റെ ഭാഗമാണ്. അതിസൂക്ഷ്മമായ സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍ മുതല്‍ വലിയഗോളങ്ങള്‍വരെ ഇത്രവേഗം കറങ്ങിയിട്ടും എങ്ങും  ഒരു കൂട്ടിയിടി ഉണ്ടാക്കുന്നില്ലെന്നുള്ളതും ശ്രദ്ധേയമാണ്. എന്താണിതിനു കാരണം? പ്രപഞ്ചചലനത്തിനു ക്രമമുണ്ട്. ചലനത്തിന്റെ ക്രമമാണു താളം. സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ ഭേദമില്ലാതെ സമസ്തവസ്തുക്കളും താളാത്മകമായി ചലിച്ചുകൊണ്ടിരിക്കുന്നു. താളബദ്ധമായ ചലനമാണു നൃത്തം. ശിവന്‍ നൃത്തം ചെയ്യുന്നു അഥവാ താണ്ഡവം ചെയ്യുന്നു എന്ന കാവ്യാത്മക സങ്കല്പത്തിനാസ്പദം ഇതാണ്. അതിന്റെ അടിസ്ഥാനതാളമാണ് കടുന്തുടിയുടെ ശബ്ദം. ശിവനല്ലാതെ രണ്ടാമതൊരാളില്ലായ്കയാല്‍ കടുന്തുടിയും അദ്ദേഹംതന്നെ വായിക്കുന്നു. അകമുകള്‍ക്കുള്ളിലും നക്ഷത്ര സമൂഹങ്ങളിലും ജീവരാശികളുടെ ഹൃദയാന്തര്‍ഭാഗത്തും എന്തിനേറെ ഏകകോശജീവികളിലും പ്രതിധ്വനിക്കുന്നത് ആ താളമാണ്. അതാണു പ്രപഞ്ചത്തെ പ്രപഞ്ചമാക്കുന്ന ആദിതാളം.

ശിവന്റെ കരത്തിലിരിക്കുന്ന കടുന്തുടിയില്‍ നിന്നാണ് അക്ഷരമാലയുണ്ടായത്. സംസ്‌കൃതഭാഷയുടെ വ്യാകരണകര്‍ത്താക്കളില്‍ പ്രധാനിയായ പ്രാണിനിമഹര്‍ഷിവ്യാകരണ നിയമങ്ങളെല്ലാം നിര്‍മ്മിച്ചശേഷം അതു സുഘടിതമാക്കുവാന്‍ ആദിനൂലന്വേഷിച്ച് ശരണം പ്രാപിച്ചത് ശിവനെയായിരുന്നു. ഋഷിയുടെ കഠിനതപസ്സില്‍ സംപ്രീതനായ ശ്രീമഹാദേവന്‍ നടരാജനായി അദ്ദേഹത്തിനു ദര്‍ശനം നല്കി. നൃത്താവസാനത്തില്‍ അദ്ദേഹം തന്റെ കടുന്തുടി പതിന്നാലു പ്രാവശ്യം ശബ്ദിപ്പിച്ചു. അതു പാണിനിമഹര്‍ഷിയുടെ കാതുകളില്‍ അക്ഷരസൂത്രമായി പതിച്ചു. അഇഉണ്‍, ഋനുക്, ഏഓങ്, ഐഔച്, ഹയവരട്, ലണ്‍, ഞമങണന, ഝഭഞ്, ഘഢധഷ്, ജബഗഡദശ്, ഖഫഛഠഥചടതവ്. കപയ്, ശഷസര്‍, ഹല്‍. മാഹേശ്വര സൂത്രമെന്നു പ്രസിദ്ധമായ വര്‍ണ്ണമാലയുടെ ഈ ആദിനൂലിനെ ആസ്പദമാക്കിയാണ് പാണിനിമഹര്‍ഷി വ്യാകരണസൂത്രങ്ങളില്‍ സജ്ജീകരിച്ചത്. മന്ത്രശാസ്ത്രവും തന്ത്രശാസ്ത്രവുമായി മാഹേശ്വരസൂത്രങ്ങള്‍ക്കുള്ള ബന്ധവും ശ്രദ്ധിക്കപ്പെടണം. സൂക്ഷ്മമാലോചിച്ചാല്‍ ജീവന്റെ ചലനക്രമമാണുതാളം. ഓരോജീവിയുടെയും ജീവചലനക്രമത്തെ ത്വരിപ്പിക്കുന്ന ശബ്ദബ്രഹ്മമാണ് കടുന്തുടി.

അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന സൃഷ്ടിസ്ഥിതി സംഹാരകര്‍മ്മങ്ങളെയും ഈ കരങ്ങള്‍ സൂചിപ്പിക്കുന്നു. കടുന്തുടിസൃഷ്ടിയും അഭയവരദമുദ്രകള്‍ സ്ഥിതിയും ശൂലം സംഹാരവും പ്രതിനിധീകരിക്കുന്നു. ഭാരതീയ വേദാന്തശാസ്ത്രമനുസരിച്ച് വസ്തുപുതുതായി ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല. യഥാര്‍ത്ഥത്തില്‍ രൂപമാറ്റംമാത്രമേ പ്രപഞ്ചനാടകത്തില്‍ സംഭവിക്കുന്നുള്ളൂ. അതിനാല്‍ സൃഷ്ടിയും സംഹാരവും ഒരേ നാണയത്തിന്റെ തന്നെ രണ്ടുവശങ്ങളാണ്. ഒന്നിന്റെ സൃഷ്ടി വേറൊന്നിന്റെ സംഹാരവും ഒന്നിന്റെ സംഹാരം വേറൊന്നിന്റെ സൃഷ്ടിയുമാണ്. അതാണു ശൂലവും കടുന്തുടിയും ഒരേ ഉയരത്തില്‍ ഒരേ അകലത്തില്‍ ഇരുവശത്തായി നീട്ടിപിടിച്ചിരിക്കുന്നത്. നടുക്ക് തികഞ്ഞ സന്തുലിതാവസ്ഥ. അതിന്റെ പ്രശാന്തതമുഖത്തും അഭയവരദങ്ങളിലും ദര്‍ശിക്കാം.

ഈ നാലുകരങ്ങള്‍ പ്രപഞ്ചത്തിന്റെ സങ്കോചവികാസ പരിണാമങ്ങളെയും പ്രതിനിധീകരിക്കുന്നു. പ്രകൃതിബന്ധമാര്‍ന്നു പരമാത്മാവില്‍ നിന്ന് വിശ്വപദാര്‍ത്ഥങ്ങളുണ്ടാകുമ്പോള്‍ ആദ്യം ഉത്പന്നമാകുന്നത് ആകാശമാണ്. അതാണ് കടുന്തുടിയുടെ നാദം. ആകാശത്തില്‍നിന്ന് വായുവും പരമ്പരയാ തേജസ്സും അപ്പും പൃഥ്വിയുമുണ്ടാകുന്നു. പദാര്‍ത്ഥമുണ്ടാകുന്നതോടെ അതിനെ ഉള്‍ക്കൊള്ളുന്ന സ്‌പേസും കാലവും സമാന്തരമായി വളരുന്നു. ഇങ്ങനെ അനുക്രമം വ്യാപിക്കുന്ന വിശ്വചലനത്തെയും ഈ കരങ്ങള്‍ വ്യക്തമാക്കുന്നു.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies