ചെങ്കല്‍ സുധാകരന്‍
4. ഉദ്ധവരുടെ രാധാദര്‍ശനം
നന്ദഗൃഹത്തില്‍നിന്നിറങ്ങിയ ഉദ്ധവര്‍ അകൃത്രിമഭക്തിക്കു വിളനിലമായ വൃന്ദാവനത്തെക്കുറിച്ചോര്‍ത്തു. ഓരോ വ്യക്തിയും ഭഗവാനിലാഴ്ന്ന മനസ്സുമായിക്കഴിയുന്ന അസാധാരണത്വം കണ്ട് അദ്ദേഹം ആനന്ദഭരിതനായി. ഭഗവദ്‌സന്ദേശം രാധയെ അറിയിക്കാനായി ഉദ്ധവര്‍ വൃഷഭാനു ഗൃഹത്തിലേക്കു യാത്രയായി.
വഴിയില്‍ കണ്ട കാഴ്ചകള്‍ അദ്ദേഹത്തെ രോമാഞ്ചമണിയിച്ചു. ബ്രാഹ്മമുഹൂര്‍ത്തത്തിലേ ഉണര്‍ന്ന ഗോപികമാര്‍ മുറ്റംകഴുകി വൃത്തിയാക്കി വിളക്കുവച്ച്, ശരീരശൗചം ചെയ്ത് തയിര്‍കടയുവാന്‍ തുടങ്ങി. എന്നിട്ടവര്‍-
‘നേത്രാകര്‍ഷ ചലല്‍ഭാര ഭുജകങ്കണ കങ്കണാഃ
വേണിഭ്യോ നിഗളല്‍ പുഷ്പാഃ സ്ഫുരല്‍ കുണ്ഡലമണ്ഡിതാഃ
ചന്ദ്രമുഖ്യഃ കഞ്ജനേത്രാശ്ചിത്രവര്‍ണ്ണാഃ മനോഹരാഃ
മംഗളാനി ചരിത്രാണി ശ്രീകൃഷ്ണ ബലദേവയോഃ’
(ആകര്‍ഷകസൗന്ദര്യമുള്ളവരായ ഗോപികമാര്‍ മുടിക്കെട്ടുലയുമാറ്, കൈവളകള്‍ കിലുങ്ങുമാറ് തയിര്‍ കടയുന്നുണ്ടായിരുന്നു. അവരുടെ മുടിക്കെട്ടില്‍നിന്നും പൂക്കള്‍ കൊഴിഞ്ഞുവീണു. അവര്‍ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും പാവനചരിത്രം മനോഹരമായി പാടുന്നുണ്ടായിരുന്നു.) ഓരോ തെരുവില്‍നിന്നും ഇതുപോലെ ഗാനങ്ങള്‍ കേള്‍ക്കായി. അപ്പോള്‍, ഉദ്ധവര്‍ ഇങ്ങനെ ചിന്തിച്ചു:-
‘അഹോ വൈ നന്ദനഗരേ ഭക്തിര്‍ നൃത്യതി യത്ര ച’ (ആ ഹാ, ഈ ഗോകുലം ഭക്തിദേവതയുടെ നൃത്തരംഗം തന്നെ) തുടര്‍ന്നദ്ദേഹം പ്രാതഃസ്‌നാനത്തിനായി നദിയിലേക്കിറങ്ങി.
യമുനാതടത്തില്‍ രഥം കണ്ടപ്പോള്‍ ഗോപികമാര്‍ സംശയിച്ചു:- ‘ഇത് ആരുടെ രഥമാണ്? അക്രൂരന്‍ വീണ്ടും വന്നുവോ? ഈ കംസഭൃത്യന്‍ വീണ്ടുമെന്തിനാണ് വന്നിരിക്കുന്നത്? കംസന്റെ ശേഷക്രിയയ്ക്കു ആരെയെങ്കിലും കൂട്ടിക്കൊണ്ടുപോകാനാണോ?’ ക്ഷണനേരം അവര്‍ മതിമറന്നു. കൃഷ്ണനെ അക്രൂരന്‍ കൂട്ടിക്കൊണ്ടുപോയ രംഗമോര്‍ത്തു. തേരിലിരുന്ന സൂതനോടു കയര്‍ത്തു. എന്നുമാത്രമല്ല അവനെ അവര്‍ വിരലുകൊണ്ടടിക്കുകയും ചെയ്തു. അപ്പോള്‍, സ്‌നാനം കഴിഞ്ഞ് രഥസമീപമെത്തിയ ഉദ്ധവനെ ഗോപികമാര്‍ കണ്ടു. മേഘശ്യാമവര്‍ണനും അംബുജലോചനനും പീതാംബര-വനമാലാധാരിയുമായ കൃഷ്ണസഖനില്‍ അവരുടെ കോപമടങ്ങി. കൃഷ്ണദൂതുമായെത്തിയ ഉദ്ധവനാണതെന്നറിഞ്ഞ് അവരേറെ സന്തോഷിച്ചു. എന്നിട്ടവര്‍ തങ്ങള്‍ തങ്ങളുടെ ഗൃഹങ്ങളിലേയ്ക്കുപോയി.
ഉദ്ധവര്‍, ഭഗവാന്റെ ദൂതനാണെന്നറിഞ്ഞ ഗോപികമാര്‍, ആതിഥ്യമര്യാദയനുസരിച്ച് അദ്ദേഹത്തെ സ്വീകരിച്ച് കദളീവനത്തിലേക്കാനയിച്ചു. ഓരോരുത്തരു, സ്വകാര്യമായി, കൃഷ്ണവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അവിടെ, കൃഷ്ണവിരഹാര്‍ത്തയായി, നെടുവീര്‍പ്പിട്ടുകൊണ്ട് രാധ ഇരിക്കുന്നുണ്ടായിരുന്നു. കദളീവനക്കുളിരേറ്റിട്ടും ചന്ദനച്ചാറണിഞ്ഞിട്ടും യമുനാശീകരവായു സ്പര്‍ശിച്ചിട്ടും രാധയുടെ ഉഷ്ണത്തിന് ഒട്ടും ശമനമുണ്ടായില്ല. ചുട്ടുനീറുന്ന വിരഹാഗ്നിയില്‍ ആ നികുഞ്ജംതന്നെ ഭസ്മമായിപ്പോകുമെന്നവള്‍ക്കുതോന്നി. അവള്‍ കൃഷ്ണാഗമനംമാത്രം കൊതിച്ചുകൊണ്ട് പ്രാണന്‍ ധരിച്ചുപോന്നു. അപ്പോഴായിരുന്നു ഉദ്ധവരുടെ വരവ്! ശ്രീകൃഷ്ണഭൃത്യനായ ഉദ്ധവര്‍ വന്നതറിഞ്ഞ് രാധ, സഖിമാരുമൊത്ത് അദ്ദേഹത്തെ ആദരിച്ചിരുത്തി. ‘കൃഷ്ണാ! കൃഷ്ണാ!’ എന്നുരുവിട്ട് ചൂടുനിശ്വാസംചെയ്ത് അര്‍ഘ്യപാദ്യാദികളാല്‍ സ്വീകരിച്ചു. ‘ദേവീ, രാധേ, രാധാകൃഷ്ണന്മാര്‍ തന്നെയാണ് ജഗദാധാരശക്തികള്‍! കൃഷ്ണന്‍ പരിപൂര്‍ണതമനും അവിടുന്ന് പരിപൂര്‍ണതമയുമാണ്. കൃഷ്ണന്‍തെന്ന മഹാവിഷ്ണു! ദേവീ, നീ സാക്ഷാല്‍ ലക്ഷ്മീദേവിയാണ്. കൃഷ്ണന്‍ തന്നെ മഹാദേവന്‍! മഹാദേവിയായ ശ്രീശക്തി നീതന്നെ. ശ്രീഹരിയുടെ യജ്ഞാവതാരത്തില്‍, ദേവി രാധികേ, നീ ദക്ഷിണാദേവിയായിരുന്നു. ദേവന്‍ പൃഥുവായി അവതീര്‍ണനായപ്പോള്‍, നീയാകട്ടെ, അര്‍ച്ചിസ്സായുമെത്തിയിരുന്നു. മഹാപ്രഭു ശ്രീരാമനായവതരിച്ചപ്പോള്‍, ദേവി, സീതയായവതരിച്ച് ധര്‍മ്മപാലനത്തിനു സഹായിച്ചു. ദേവാധിപതിയായ ദേവേന്ദ്രന്‍ ശ്രീഹരിതന്നെ. ജഗദ്രക്ഷകയായ ശചീദേവി നീയല്ലാതെ മറ്റാരാണ്?
‘കൃഷ്ണസ്വയം ബ്രഹ്മപരം പുരാണോ
ലീലാ ത്വമിച്ഛാ പ്രകൃതിസ്ത്വമേവ
പരസ്പരം സന്ധിത വിഗ്രഹാഭ്യാം
നമോ യുവാഭ്യാം ഹരി രാധികാഭ്യാം’
(ആദ്യനായ ഭഗവാന്‍ ശ്രീകൃഷ്ണനും, ആദിഗോപിക ലീലാദേവി നീയുമാകുന്നു. പരസ്പരം ഒരൊറ്റ ശരീരമായി സ്ഥിതിചെയ്യുന്ന ദേവീദേവന്മാര്‍ക്കായി ഞാനിതാ നേരിട്ടേല്പിച്ചിരിക്കുന്ന സന്ദേശം സ്വീകരിച്ചാലും. അദ്ദേഹം മഥുരയില്‍ ചില അത്യാവശ്യകാര്യങ്ങള്‍ ചെയ്യുകയാണ്. അചിരേണ, അദ്ദേഹം ഇവിടെ എത്തിച്ചേരുന്നതാണ്. ഇതാ, ഭവതിക്കും മറ്റു ഗോപികമാര്‍ക്കും കൃഷ്ണന്‍ തന്നയച്ചിട്ടുള്ള കത്തുകള്‍! ഭവതിയുടേത് സ്വീകരിച്ചാലും
രാധാദേവി കത്തു സ്വീകരിച്ച് കണ്ണിലും മാറിലും ശിരസ്സിലും സമര്‍പ്പിച്ചു. അവള്‍, കൃഷ്ണപാദങ്ങള്‍ സ്മരിച്ചുകൊണ്ട് വായിക്കാന്‍ തുടങ്ങി. പ്രേവിവശയായി കണ്ണുനീര്‍തൂകി! ഒടുവില്‍, ഉദ്ധവര്‍ നോക്കിനില്‍ക്കേ, മോഹാലസ്യപ്പെട്ടുവീണു. ഓടിയെത്തിയ സഖിമാര്‍ രാധയുടെ മുഖത്ത് പരിചരിച്ചു. രാധാദേവിയുടെ വിരഹദുഃഖംകണ്ട് ഉദ്ധവരും ഗോപികമാരും കണ്ണീരണിഞ്ഞുപോയി. അവരുടെ മിഴിനീര്‍വീണുകൂടി ഉണ്ടായതാണ് കല്ഹാരപുഷ്‌നിബിഡമായ ലീലാസരോവരം! അതിനെ ദര്‍ശിക്കുകയോ അതില്‍ കുളിക്കുകയോ ചെയ്താല്‍ കൃഷ്ണപ്രാപ്തി നിശ്ചയമാണ്. കണ്ണീരൊഴുക്കി ദുഃഖമൊട്ടാശ്വസ്തമായപ്പോള്‍ രാധ ചോദിച്ചു:-
‘ആനന്ദം ശ്രീവ്രജരാജനന്ദനം
ദ്രക്ഷ്യാമി കസ്മിന്‍ സമയേ ഘനപ്രഭം
ഘനം മയൂരീവ സമുത്സുകാ ഭൃശം
ചന്ദ്രം ചകോരീവ തദീക്ഷണോത്സുകാ’
(പരമാനന്ദപ്രദനായ നന്ദരാജന്ദനെന്ന എനിക്ക് എന്നാണ് കാണാന്‍ കഴിയുക? മയില്‍ മേഘത്തെയെന്നപോലെ, ചന്ദ്രനെ ചകോരിയെന്നപോലെ, ഞാന്‍ കൃഷ്ണനെ കാണാന്‍ കാത്തിരിക്കുന്നു.) ‘ഏതു ദുഷ്ടസമയത്താണീശ്വരാ, ഈ തീക്ഷ്ണ വിരഹമാരംഭിച്ചത്? കൃഷ്ണനില്ലാത്ത ഓരോ നിമിഷവും ഓരോ കല്പംപോലെ തോന്നുന്നു. ഓരോ രാത്രിയും ദ്വിപരാര്‍ധകാലമായി അനുഭവപ്പെടുന്നു. ഉദ്ധവാ, കൃഷ്ണന്‍ എന്നാണിങ്ങോട്ടുവരിക? അവിടെ അദ്ദേഹമെന്താണ് ചെയ്യുന്നത്? കൃഷ്ണാഗമനം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പണ്ട് ഹനുമാനെ കണ്ടപ്പോള്‍ അശോകവനിയിലായിരുന്ന സീതാദേവിക്കുണ്ടായ സന്തോഷമാണ് അങ്ങയെക്കണ്ട് ഞാന്‍ അനുഭവിക്കുന്നത്. ഞങ്ങളുടെ ദുഃഖം അങ്ങ് നേരില്‍ കണ്ടുവല്ലോ? ഭഗവാന്റെ മന്ത്രിമുഖ്യനല്ലേ ഭവാന്‍? ഞങ്ങളുടെ സങ്കടമെല്ലാം കൃഷ്ണനെ അറിയിക്കുക.
രാധാദേവിയുടെ ദുഃഖം ഉദ്ധവഹൃദയം മഥിച്ചു. മറ്റുള്ളവരുടേതിനെക്കാള്‍ ഹൃദയാര്‍ദ്രപ്രവണമായിരുന്നു രാധികയുടെ വേദന! അദ്ദേഹത്തിന്‍െ മനസ്സുരുകി. ആര്‍ദ്രമാനസനായ ഉദ്ധവര്‍ രാധയോടു പറഞ്ഞു: ‘ദേവീ, അവിടുന്ന് വിഷമിക്കരുത്. ഞാന്‍ മഥുരയില്‍ച്ചെന്ന് കാര്യമെല്ലാമറിയിച്ച് കൃഷ്ണനെ ബോധ്യപ്പെടുത്താം. തീര്‍ച്ചയായും അദ്ദേഹത്തെ ഇവിടെയെത്തിക്കാം. ദേവീപാദങ്ങള്‍ സാക്ഷിയാക്കി, ഞാനിതാ സത്യം ചെയ്യുന്നു. ‘ രാധ സന്തുഷ്ടയായി. രാസരംഗത്തില്‍വച്ച് ചന്ദ്രന്‍ സമ്മാനിച്ച ചന്ദ്രകാന്തരത്‌നം ഉദ്ധവന് സമ്മാനിച്ചു. രണ്ട് സഹസ്രദളപത്മങ്ങളും ഛത്രം, ചാമരം, ദിവ്യമായ സിംഹാസനം എന്നിവയും രാധ നല്‍കി! ഇതുകണ്ടുനിന്ന ചന്ദ്രാനന എന്ന ഗോപി, ശംഖചൂഡവധാനന്തരം കൃഷ്ണന്‍ സമ്മാനിച്ച ചൂഡാമണി ഉദ്ധവര്‍ക്കു നല്കി. ഇതരഗോപീഗണങ്ങള്‍ പലരും പലതരം ആഭരണങ്ങള്‍ ഉദ്ധവന് നല്കി സംതൃപ്തരായി.
ഉദ്ധവന്റെ വാക്ചാതുരിയാല്‍ ഗോപികമാര്‍, ദുഃഖം കുറഞ്ഞ് കൃഷ്ണനെ കാണാനാകുമെന്ന സങ്കല്പത്താല്‍ ആനന്ദമഗ്നരായി. അവര്‍ സന്തോഷപൂര്‍വം ഉദ്ധവരോടു ചോദിച്ചു. ‘സഖേ, ഞങ്ങള്‍ക്കു കൃഷ്ണന്‍ തന്നയച്ചകത്തുകള്‍, ഭഗവാനെവിടെവച്ചാണെഴുതിയത്? ആ സന്ദേശസമയത്ത് ഞങ്ങളോടു പറയാന്‍ ഭഗവാനെന്തൊക്കെയാണരുളിചെയ്തത്?’ ഗോപികമാരുടെ ചോദ്യങ്ങള്‍കേട്ട് ഉദ്ധവര്‍ പറഞ്ഞു, ‘നിങ്ങള്‍ ഭഗവാനെ സ്മരിക്കുന്നതുപോലെ അദ്ദേഹവും നിങ്ങളെ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ എന്നെ അടുത്തുവിളിച്ച്, നിങ്ങളെ അറിയിക്കുവാന്‍ ഒരു സന്ദേശം അരുളിച്ചെയ്തു –
‘ഗുണേഷു സക്തം കില ബന്ധനായ
രക്തം മനഃപുംസി ച മുക്തയേ സ്യാല്‍
മനോദ്വയോഃ കാരണമാഹുരാരാ-
ജ്ജിത്വാഥ തദ്വൗ വിചരേദസംഗഃ’
(ഗുണാസക്തമായ മനസ്സാണ് ബന്ധനകാരണം. പരമപുരുഷനിലാമഗ്നമായ മനസ്സാകട്ടെ മുക്തിക്കു നിദാനമാകുന്നു. ഈ രണ്ടുതരം മനസ്സിനേയും ജയിച്ച് അസംഗനായി കഴിയേണ്ടതാണ്). അധ്യാത്മനിഷ്ഠനായ വ്യക്തിക്കേ പരബ്രഹ്മസ്വരൂപനായ എന്നെ അറിയാന്‍ കഴിയൂ. ഞാന്‍ ദൂരെയാണെന്ന ചിന്തയാണ് വിരഹദുഃഖത്തിന് കാരണം. ജ്ഞാന മാര്‍ഗത്തിലൂടെയോ യോഗമാര്‍ഗത്തിലൂടെയോ എന്നെ അറിഞ്ഞ് സ്വസ്ഥരായിരിക്കുക.
Discussion about this post