ഡോ.എം.പി.ബാലകൃഷ്ണന്‍
ഗുരു സാക്ഷാല്‍ പരബ്രഹ്മമാണെന്നാകുന്നു ഭാരതീയ സങ്കല്പം. ഈശ്വരനെ എന്നപോലെ ഗുരുവിനെയും നാം അന്വേഷിച്ചുകണ്ടെത്തണം. അങ്ങനെ കണ്ടെത്തി ധന്യരായിത്തീര്‍ന്ന രണ്ടു മഹാന്മാരെപ്പറ്റി നാം അറിഞ്ഞു. ഗുരു അന്വേഷിച്ചു കണ്ടെത്തി അനുഗ്രഹം ചൊരിയുന്ന ശിഷ്യന്മാരും ഇല്ലാതില്ല. അത്തരം അപൂര്‍വ്വ ഭാഗ്യശാലികളില്‍ ഒരാളാണ് ചട്ടമ്പസ്വാമിയുടെ തൃതീയശിഷ്യന്‍ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍.
വടക്കന്‍പറവൂര്‍ വടക്കേക്കരയില്‍ മഠത്തില്‍ എന്ന പ്രഭു കുടുംബത്തില്‍ മ.വ.1057 മാണ്ട് തുലാം 4ന് (1881 ഒക്ടോബര്‍ 19) പൂരം നാളില്‍ പിറന്ന നാണുക്കുറുപ്പായിരുന്നു അത്. ചേന്നമംഗലത്ത് രാമുണ്ണിഇളയതിന്റെ അടുക്കല്‍ സംസ്‌കൃതം പഠിക്കാന്‍ ചെന്നുകൊണ്ടിരുന്ന ബാല്യകാലം. ചട്ടമ്പിസ്വാമികളുടെ ആരാധകനും ധര്‍മ്മനിഷ്ഠനുമായ കൊച്ചുവേലുപ്പിള്ള എന്ന പ്രശസ്ത അഭിഭാഷകനുമായി ആ പതിനാറുകാരന് പരിചയം വന്നു. സുഹൃദയനായ വേലുപ്പിള്ളയുടെ വീട്ടില്‍ ഇടയ്ക്കിടെ അവര്‍ ഒത്തുചേരുകയും സാഹിത്യാദിവിഷയങ്ങള്‍ സംസാരിച്ചിരിക്കുകയും പതിവായി. ഒരു ദിവസത്തെ ചര്‍ച്ചയില്‍ ചട്ടമ്പിസ്വാമികളുടെ കാര്യം വേലുപ്പിള്ള പറഞ്ഞാണ് ആദ്യമായി കുറുപ്പു കേള്‍ക്കുന്നത്. സംഭാഷണം നീളുന്ന ദിവസങ്ങളില്‍ നാണുക്കുറുപ്പ് രാത്രി അവിടത്തങ്ങും. അങ്ങനെ ഒരുനാള്‍ അര്‍ദ്ധരാത്രിയായി, ഉറങ്ങാന്‍ കിടന്നപ്പോള്‍. വരാന്തയില്‍ സോഫയില്‍ ഉറങ്ങുകയായിരുന്ന നാണുക്കുറുപ്പ് കണ്ണില്‍ വെളിച്ചമടിച്ചതായിതോന്നി ഉണര്‍ന്നു. ഒരു റാന്തല്‍വിളക്കു പിടിച്ച് മുന്നില്‍ ഒരാള്‍. ശുഭ്രമായ മന്മള്‍ മുണ്ടുടുത്ത് മറ്റൊരു വെള്ളവസ്ത്രം പുതച്ച് വിശാലമായ നെറ്റിത്തടം മുഴുവന്‍ തീരുനീറണിഞ്ഞ താടിക്കാരനായ ഒരു മദ്ധ്യവയസ്‌കന്‍ പിന്നിലും. റാന്തല്‍ പിടിച്ചിരിക്കുന്ന ആളിന് വിധേയഭാവം. പിന്നിലെ പുരുഷനോ കരുണാപൂര്‍വ്വം തന്നെത്തന്നെ വീക്ഷിക്കുന്നു. അലംഘ്യമായ ഏതോ അന്തശ്ചോദനയാലെന്നപോലെ ഞെട്ടിയെണീറ്റു നാണുക്കുറുപ്പ് ആ പാദങ്ങളില്‍ സാഷ്ടാംഗനമസ്‌ക്കാരം ചെയ്തു.
വീണുനമിക്കുന്ന ബാലനെ പിടിച്ചെണീല്പിച്ചു മാറോടണച്ചാശ്ലേഷിച്ചിട്ട് മദ്ധ്യവയസ്‌കന്‍ ചോദിച്ചു. ‘അപ്പനെ നീ എന്നെ അറിയുമോ?’
‘അറിയും.’ എന്നു പയ്യന്‍.
‘നീ എന്നെ കണ്ടിട്ടുണ്ടോ?’
‘ഇല്ല, കണ്ടിട്ടില്ല.’
കാണാത്ത നിനക്ക് എന്നെ എങ്ങിനെ അറിയാം?’
‘കേട്ടറിയാം.’
‘എന്നാല്‍ ഞാനാരാണെന്നു പറയൂ?
പയ്യന്‍ അല്പം ലജ്ജയോടെ പറഞ്ഞു:
‘ചട്ടമ്പിസ്വാമികള്‍’
‘എന്നെപ്പറ്റി കേട്ടിട്ടുള്ളത് എന്തൊക്കെയാണ്?’
അല്പമൊന്നു മടിച്ചിട്ട് ധാര്യമവലംബിച്ചു പയ്യന്‍ പറഞ്ഞു.
‘വലിയ പണ്ഡിതനാണെന്നും കുടലുവെളിയിലിറക്കി കഴുകുമെന്നും ചോകോന്മാരെ തൊട്ടുണ്ണുമെന്നും ഒക്കെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
ഇതുകേട്ടു പൊട്ടിച്ചിരിച്ചുകൊണ്ട് ആ മഹാത്മാവു പറഞ്ഞു.
‘അപ്പനേ, ഞാന്‍ കുടലിറക്കാറില്ല. കുടലിറക്കിയാല്‍ ചത്തുപോകില്ലേ? ഞാന്‍ ചോവന്മാരെ തൊടാതെ തന്നെയാണ് അവരുടെ ചോറുവാങ്ങി ഉണ്ണുന്നത്. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരല്ലേ? ശുചിത്വമുണ്ടെങ്കില്‍ ആര്‍ക്ക് ആരുടെ ചോറ് ഉണ്ണാന്‍ പാടില്ല?’
തുടര്‍ന്ന് ബാലന്റെ വിദ്യാഭ്യാസത്തെപ്പറ്റിയും മറ്റും അന്വേഷിച്ചറിഞ്ഞ സ്വാമിതിരുവടികള്‍ ആ രാത്രി വളരെ വൈകുവോളം എല്ലാപേരോടുമായി സംസാരിച്ചിരുന്നു. കാളിദാസകൃതികളായിരുന്നു വിഷയം. ഇടയ്ക്ക് ബാലന്റെ നേര്‍ക്ക് തിരിഞ്ഞ് ‘എന്നോടൊന്നിച്ചു പോരാമോ?’ എന്നു ചോദിച്ചു.
‘ഇതാ, ഒന്നിച്ചു പോന്നിരിക്കുന്നല്ലോ’ നാണുക്കുറുപ്പ് പോകാന്‍ തയ്യാറായി. അപ്പോള്‍ സ്വാമികള്‍ പറഞ്ഞു.
‘ആകട്ടെ, കുറേക്കൂടി പഠിച്ചിട്ടുവേണം ഒന്നിച്ചു സഞ്ചരിക്കുവാന്‍. അതുകൊണ്ട് ഇപ്പോള്‍ പഠിക്കുന്നിടത്ത് കുറേന്നാള്‍കൂടി പഠിക്കുകതന്നെ. പിന്നെ ഞാന്‍ കൊണ്ടുപൊയ്‌ക്കൊള്ളാം’.
പിറ്റേന്നാള്‍ 1073 മേടമാസം 16-ാം തീയതി ബുധനാഴ്ച വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസമായിരുന്നു. പ്രഭാതത്തില്‍ കുളിയും ജപവും കഴിഞ്ഞെത്തിയ നാണുക്കുറുപ്പിന് ചട്ടമ്പിസ്വാമി വാത്സല്യപൂര്‍വ്വം ഒരു സിദ്ധമന്ത്രം ഉപദേശിച്ചുകൊടുത്തു. ഇതേപ്പറ്റി പില്ക്കാലത്തു പരമഹംസസ്വാമികള്‍ ഒരു സ്‌നേഹിതനയച്ചകത്തില്‍ ഇങ്ങിനെ എഴുതിയിട്ടുണ്ട്. ‘………… അതിനു മുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ അന്നത്തെ വേഷത്തില്‍ ഞാന്‍ സ്വാമിത്വമായി കരുതിയിരുന്ന യാതൊന്നും തന്നെ കണ്ടിരുന്നില്ലെങ്കിലും, എനിക്ക് അദ്ദേഹം മഹാത്മാവായ ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണെന്ന് തോന്നിപ്പോയി. അദ്ദേഹത്തിന് എന്നോടും പെട്ടെന്നൊരു വാത്സല്യഭാവമുണ്ടായി. ഞാന്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അത്യന്തം വിനീതനും വിധേയനുമായിത്തീര്‍ന്നു. ഗുരു ശിഷ്യനെയും ശിഷ്യന്‍ ഗുരുവിനെയും അറിഞ്ഞുകഴിഞ്ഞു. പശു കിടാവിനെയും കിടാവ് പശുവിനെയും അറിയുന്നല്ലോ. എന്റെ ജീവിതഭാരം അഥവാ സംസ്‌കാരഭാരം അദ്ദേഹത്തില്‍ സമര്‍പ്പിതമായി. ഞാന്‍ സമര്‍പ്പിച്ചതോ അദ്ദേഹം തേടിപ്പിടിച്ചതോ അല്ല …… എന്നാല്‍ അത് യഥാര്‍ത്ഥമായ സമര്‍പ്പണം ആയിരുന്നു. ശ്രീ ഭഗവാന്‍ ആ മഹാത്മാവില്‍ കൂടിയാണ് എന്നെ സംസ്‌കരിക്കാന്‍ സന്നദ്ധനായത്.’
ഗുരുവിനോട് അതിയായ ഭക്ത്യാദരങ്ങളുള്ള ശിഷ്യനായിരുന്നു തീര്‍ത്ഥപാദപരമഹംസസ്വാമികള്‍. ‘തീര്‍ത്ഥനെക്കണ്ടാല്‍ ഞാന്‍ നല്ലസ്ഥലത്തേയ്ക്ക് മാറിനില്ക്കും’ എന്ന് ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു. ചെളിയായാലും വെള്ളമായാലും കല്ലായാലും മുള്ളായാലും അവിടെ സാഷ്ടാംഗം വീണുകളയും എന്നതാണു കാരണം. പുരാതനകാലംമുതല്‍ നിലനിന്നുവന്ന ശൈവവും വൈദികവുമായ സന്ന്യാസ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ചു ചട്ടമ്പിസ്വാമികള്‍ സമാരംഭിച്ച തീര്‍ത്ഥപാദസമ്പ്രദായത്തിനു പ്രചാരം നല്‍കിയത് തീര്‍ത്ഥപാദപരമഹംസസ്വാമികളാണ്. സ്വന്തം ഗുരുദൈവതങ്ങളുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും നാടാകെ പ്രചരിപ്പിക്കാനദ്ദേഹം യത്‌നിച്ചു. സാമൂഹിക രംഗങ്ങളില്‍ വിശേഷിച്ചും.
Discussion about this post