ഇവര്‍ ഭാരതരത്‌നങ്ങള്‍ – ഭാഗവതകഥകള്‍
ഹരിപ്രിയ
കുഞ്ഞുങ്ങളേ, ജീവന്റെ അത്ഭുതഗതി വിശദമാക്കുന്ന ഭരതചരിതം തുടരുന്നു. നദീജലത്തില്‍ ഒരു ശിശുവിന്റെ ജനനം. നദിക്കരയില്‍ ആ മൃഗമാതാവിന്റെ അന്ത്യം. രണ്ടും ഭരതയോഗി ദര്‍ശിച്ചു.
ഗണ്ഡകീനദി കുളിപ്പിച്ചു തന്റെ കയ്യിലേല്‍പ്പിച്ച ആ മൃഗശിശുവിനെ ഭരതന്‍ മാറോടുചേര്‍ത്തു. ഇനി ഇവന് ഞാന്‍ മാത്രമാണ് ബന്ധു. ഭരതന്‍ ആ ചോരക്കുഞ്ഞിനെ ആശ്രമത്തില്‍ പ്രസവിച്ചുകിടന്ന ഒരു തള്ളമാനിന്റെ മടിയില്‍ കൊണ്ടുവന്നു കിടത്തി.
ആ മാതാവ് ഈ ശിശുവിനും മുലനല്കി. ഭരതന്റെ ഹൃദയം കാരുണ്യത്താല്‍ തരളിതമായി. മാന്‍കുട്ടി വളര്‍ന്നുതുടങ്ങി. ആശ്രമമുറ്റത്ത് കുഞ്ഞു കാല്‍പ്പാടുകള്‍. കൃഷ്ണമൃഗത്തിന്റെ പാദസ്പര്‍ശമേറ്റ ഭൂമി! അതാണ് യഥാര്‍ഥ കര്‍മഭൂമി എന്ന് സ്മൃതി. തന്റെ ആശ്രമം ഈ ശിശു മൂലം പവിത്രമായി എന്നു ചിന്തിക്കും ഭരതന്‍.
പൂജയ്ക്കിരിക്കുമ്പോഴും ഇടയ്‌ക്കെഴുന്നേറ്റു നോക്കും. ശ്രീകൃഷ്ണനെ സ്മരിച്ചിരുന്ന് പൂജ മറക്കാറുള്ള യോഗി ഇന്നു കൃഷ്ണനെ മറന്നുകഴിഞ്ഞു. കൃഷ്ണമൃഗത്തിന്റെ സ്മരണ കൊണ്ട് പൂജ മറക്കും എന്നായി.
ശ്രദ്ധയോടെ ജപം, ശ്രവണം ഇവ ചെയ്യുമ്പോള്‍ ആനന്ദം നശിപ്പിക്കുന്ന പല മനോരഥങ്ങളും പൊന്തിവരാറില്ലേ. ഇതാണ് പൂര്‍വസംസ്‌കാരം വാസന. മൂന്നുജന്മംകൊണ്ട് ഭാഗ്യവാനായ ഭരതന്‍ അതിനെ നശിപ്പിച്ചു!
മാന്‍കിടാവിനെ ചുമലിലേറ്റി നടക്കുക, കണ്ടില്ലെങ്കില്‍ പരിഭവിക്കുക, സ്പര്‍ശനം മോഹിച്ച് കള്ളസ്സമാധിയിലിരിക്കുക. സന്ധ്യാസമയത്തു കാണാതായാല്‍ ചന്ദ്രന്റെ മടിയിലൊളിച്ചുവോ എന്നു ശങ്കിക്കുക. ഇതെല്ലാം ചെയ്ത ഭരതനെത്തേടി മരണം, എലിയുടെ മാളത്തിലേക്ക് പാമ്പെന്നപോലെ കടന്നുവന്നു.
മരണസമയത്തും ഭരതന്‍ ആ മാന്‍കുട്ടിയെ ദീനനായി നോക്കിക്കൊണ്ടു മിഴികളടച്ചു. മരണസമയത്തെ സ്മരണ പുനര്‍ജന്മത്തിനു രൂപം കൊടുക്കുന്നു. ഭരതരാജന്‍ മാനായിപ്പിറന്നു. പൂര്‍വജന്മത്തിലെ ഐശ്വര്യമൊന്നും കൂടെ വന്നില്ല. എന്നാല്‍ മനസ്സില്‍ ശമദമാദികളാകുന്ന യഥാര്‍ഥസമ്പത്ത് നിലനിന്നു. പൂര്‍വജന്മസ്മരണ വന്നു.
അഹോ കഷ്ടം, ഭഷ്‌ടോളഹം-കഷ്ടമേ, ഞാന്‍ ആനന്ദസമുദ്രത്തില്‍നിന്ന് ഭ്രഷ്ടനായല്ലോ എന്ന് അദ്ദേഹം വിലപിച്ചു. ഒരു കാഞ്ചനമൃഗത്തെ മോഹിച്ച സീതാദേവിക്ക് ശ്രീരാമവിരഹം സഹിക്കേണ്ടിവന്നു. അശോകവനത്തിലെ ദേവിയുടെ ദുഃഖം തന്നെയായിരുന്നു ഭരതനും.
മാനിന്റ ശരീരത്തില്‍ താന്‍ ബന്ദിയായിരിക്കുന്നു. ആ പുണ്യമൃഗം സന്ന്യാസാശ്രമങ്ങളില്‍ ചുറ്റിനടന്നു ഹോമധൂമം ശ്വസിച്ചു. വേദമന്ത്രങ്ങള്‍ മനനം ചെയ്തു. അല്പമാത്രം ഭക്ഷിച്ചു. ഇന്നും ക്ഷേത്രമുറ്റത്തും പുണ്യസ്ഥലങ്ങളിലും ഇത്തരം മൃഗയോഗികളെ കാണാം. അനാവശ്യമായി ഇവയെ ഉപദ്രവിക്കരുത് എന്നു പാഠം.
യോഗമനുഷ്ഠിച്ചുതുടങ്ങിയപ്പോള്‍ മൃഗശരീരം ഭരതന് അനുഗ്രഹമായി. മനുഷ്യരെപ്പോലെ കടപ്പാടില്ലല്ലോ. ഈ ജന്മത്തില്‍ ഇന്ദ്രിയനിഗ്രഹം പൂര്‍ണമായി. ജ്ഞാനമുറച്ചു. മരണകാലം അടുത്തു. ശരിക്കു പഠിച്ച വിദ്യാര്‍ഥിയെപ്പോലെ, ഈ പരീക്ഷയില്‍ ഭരതന്‍ ജയിച്ചു. നാമും ഈ പരീക്ഷ ജയിക്കണം.
സമയമായപ്പോള്‍, നാരായണായ ഹരയേ നമഃ എന്ന് അത്യുച്ചം ജപിച്ചു. ഹരിസ്മരണയോടെ ഗണ്ഡകിയുടെ ആഴങ്ങളിലേക്ക് കുതിച്ചുചാടി. ദേഹമുപേക്ഷിച്ചു. യോഗീന്ദ്രന്മാരുടെ കുലത്തില്‍ ഭാഗവതപരമഹംസനായി പുനര്‍ജനിച്ചു!
ബന്ധമില്ലാ ബന്ധുവില്ലാ സ്വന്തമല്ലൊന്നും
നമ്മള്‍ക്കന്ത്യകാലം ബന്ധുവായത് സ്വന്തമാത്മാവ്!
കണ്ടതൊന്നും കൊണ്ടുപോയിക്കണ്ടതില്ലാരും
പിന്നെന്തിനിന്നീക്കണ്ടതെല്ലാം സ്വന്തമാക്കുന്നു…?
Discussion about this post