ചെങ്കല്‍സുധാകരന്‍
ശ്രീകൃഷ്ണജരാസന്ധയുദ്ധം
ജരാസന്ധന്‍ ഇരുപത്തിമൂന്ന് അക്ഷൗഹിണി സേനയുമായി യുദ്ധത്തിനൊരുങ്ങി. ഐരാവതകുലജാതങ്ങളായ നാല്‍ക്കൊമ്പനാനകള്‍, വായുതുല്യം വേഗതയാര്‍ന്ന കുതിരകള്‍ ദിവ്യരഥങ്ങള്‍, വീരഭടന്മാര്‍ – ഒക്കെ ഉള്‍പ്പെട്ട മഹാസൈന്യം കണ്ട് യാദവര്‍ വിസ്മയഭരിതരായി.
പ്രദ്യുമ്‌നന്‍, ദക്ഷിണയെന്ന ശംഖെടുത്ത് ഉച്ചത്തില്‍ നാദം മുഴക്കി തന്റെ യുദ്ധസന്നദ്ധത അറിയിച്ചു. ഇരുകൂട്ടരും യുദ്ധമാരംഭിച്ചു. കൃഷ്ണപുത്രനായ സാംബന്‍ പത്ത് അക്ഷൗഹിണി സൈന്യവുമായി ജരാസന്ധനോടേറ്റു. യാദവരും മാഗധരും സുരാസുരന്മാരെപ്പോലെ യോധനം ചെയ്തു. യുദ്ധം ഘോരമായി. കബന്ധങ്ങള്‍ ഒന്നുകൂടി. കയ്യും കഴുത്തും മുറിഞ്ഞ ഭടന്മാരും കുതിരകളും ഒന്നൊന്നായി നിലത്തുവീണു. ക്ഷാത്രധര്‍മ്മ തല്പരരായ യോദ്ധാക്കള്‍ പിന്മാറാതെ യുദ്ധം തുടര്‍ന്നു. സാംബന്റെ പ്രഹരമേറ്റ് ശത്രുസേന ഭയന്നോടി. അതുകണ്ട് ഞാണൊലിയിട്ടു പാഞ്ഞടുത്ത ജരാസന്ധന്‍ സേനയെ സുധീരം നയിച്ചു. സാംബന്‍ ചാപധാരിയായി മുന്നോട്ടുചെന്ന് ജരാസന്ധനെ തടഞ്ഞു. അയാളുടെ വില്ലുമുറിച്ചു. ജരാസുതന്‍ അതേ നായണത്തില്‍ മറുപടി നല്‍കി. പത്തു ബാണങ്ങളാല്‍ സാംബന്റെ വില്ലുംമുറിച്ചു. വില്ലൊടിഞ്ഞു. രഥം തകര്‍ന്നു. സാരഥി കൊല്ലപ്പെട്ടു. സാംബന്‍ പുതിയൊരു രഥത്തിലേറി വീണ്ടുമെത്തി. നൂറു ബാണമെയ്ത് മാഗധരഥം തകര്‍ത്തു. ഒരാനപ്പുറത്തേറി മദിച്ചണഞ്ഞ ജരാസന്ധന്‍ ഐരാവതത്തിലേറിയ ദേവേന്ദ്രനെപ്പോലെ ശോഭിച്ചു. സാംബ മാഗധയുദ്ധം അസാധാരണമായിരുന്നു. കാലകാലനെപ്പോലെ ചീറിയടുത്ത ജരാസുതന്‍ തന്റെ ആനയെ സാംബന്റെ നേര്‍ക്കു തുരത്തിവിട്ടു. ആ ആന സാംബനെ പൊക്കിയെടുത്ത് ഒന്‍പതുയോജന ദൂരേയ്‌ക്കെറിഞ്ഞു. ഉടന്‍തന്നെ പ്രദ്യുമ്‌ന പാര്‍ശ്വസ്ഥനായിരുന്ന ഗദന്‍ ശത്രുസൈന്യത്തെ നേരിട്ടു. ജരാസന്ധന്റെ ആനയെ മുഷ്ടിപ്രയോഗത്താല്‍ വീഴ്ത്തി. ഇടിയേറ്റ് ആന ചരിഞ്ഞു. കോപിഷ്ഠനായ ജരാസന്ധന്‍ ഉച്ചത്തിലലറിക്കൊണ്ടടുത്ത് ഗദനെ ഗദകൊണ്ടടിച്ചു. തെല്ലു വ്യാകുലതയിലായെങ്കിലും വകവയ്ക്കാതെ മഗധേശ്വരന്‍ ഗദനെപ്പിടിച്ച് നൂറുയോജന ദൂരേയ്‌ക്കെറിഞ്ഞു. കൃഷ്ണപുത്രന്‍ ജരാസന്ധനെ വലിച്ചെടുത്ത് ആകാശത്തു ചുഴറ്റി. എന്നിട്ട് ആയിരം യോജന ദൂരത്തേയ്‌ക്കെറിഞ്ഞു. വീണ്ടും പാഞ്ഞടുത്ത ജരാസന്ധനെ ഗദന്‍ പിടിച്ച് നിലത്തടിച്ചു. രണ്ടുപേരും അത്ഭുതവീര്യത്തോടെ മുഷ്ടിയുദ്ധം നടത്തി. ഇടിയേറ്റ് ഇരുവരും ബോധംകെട്ടുവീണു.
പ്രദ്യുമ്‌നന്‍ വമ്പിച്ച യദുസേനയുമായി വന്ന് ആരും ഭയപ്പെടരുതെന്നു പറഞ്ഞുകൊണ്ട് ജരാസന്ധനോടേറ്റു. പ്രദ്യുമ്‌നന്‍ സേനയില്‍ കാട്ടുതീപോലെ പടര്‍ന്നുകയറി. അപ്പോഴെത്തിച്ചേര്‍ന്ന മാഗധസേനയുമൊത്ത് ജരാസന്ധന്‍ യദുസേനയെ എതിര്‍ത്തു. പ്രദ്യുമ്‌നന്‍ നിര്‍ഭയനായി യുദ്ധംചെയ്തു. അപ്പോള്‍ ബലഭദ്രരാമന്‍ വലിയൊരു സൈന്യവുമായി എത്തിച്ചേര്‍ന്നു. രാമന്‍ മഗധസേനയെ ഹലായുദ്ധത്താല്‍ വലിച്ച് മുദ്ഗരം കൊണ്ടടിച്ചു. എങ്ങും യോദ്ധാക്കളുടേയും ആനകുതിര എന്നിവയുടേയും ശിരസ്സറ്റ ശവങ്ങള്‍ നിറഞ്ഞു. ജരാസന്ധന്‍ പിന്തിരിഞ്ഞോിയൊളിച്ചു. ദേവകള്‍ ബലഭദ്രനുമേല്‍ പുഷ്പവൃഷ്ടിചെയ്തു. പ്രദ്യുമ്‌നന്‍ ബലദേവനെ വണങ്ങി. ജരാസന്ധസുതനായ സഹദേവന്‍ തോല്‍വിസമ്മതിച്ച് ബലരാമന് കപ്പം കൊടുത്ത് നമസ്‌കരിച്ചു. അനന്തരം ബലരാമന്‍ ദ്വാരകയിലേക്കു മടങ്ങി. പ്രദ്യുമ്‌നന്‍ യദുസേനയുമായി മറ്റു രാജ്യങ്ങളിലേക്കുപോയി.
ജരാസന്ധയുദ്ധകഥ വ്യാസനും ഗര്‍ഗ്ഗനും വ്യത്യസ്തമായിട്ടാണ് വിവരിച്ചിരിക്കുന്നത്. കൃഷ്ണനുമായി പല യുദ്ധങ്ങള്‍ ചെയ്തു എന്ന കാര്യത്തില്‍ ഇരുവരും കൈകോര്‍ക്കുന്നു. ഗര്‍ഗ്ഗഭാഗവതത്തില്‍ യുദ്ധമേയുള്ളൂ. വധം വര്‍ണ്ണിക്കുന്നില്ല. വ്യാസഭാഗവതത്തില്‍ ദശമസ്‌കന്ധം എഴുപത്തിരണ്ടാമദ്ധ്യായത്തില്‍, ഭീമനുമായുള്ളയുദ്ധത്തില്‍ ജരാസന്ധന്‍ കൊല്ലപ്പെടുന്നു. ഗര്‍ഗ്ഗാചാര്യര്‍ അക്കാര്യം വിട്ടുകളഞ്ഞു. പകരം വിശ്വജിത്ഖണ്ഡത്തില്‍ പ്രദ്യുമ്‌നനുമായുള്ള യുദ്ധം വിശേഷാല്‍ വിവരിതമായിട്ടുണ്ട്. ഈ വ്യത്യാസമൊഴിവാക്കിയാല്‍, മറ്റെല്ലാം, രണ്ടു ഭാഗവതത്തിലും സമാനമാണ്.
ജരാസന്ധന്‍ പതിനേഴു പ്രാവശ്യം തോറ്റിട്ടും അടങ്ങിയിരുന്നില്ല. പതിനെട്ടാമതും യുദ്ധത്തിനൊരുമ്പെട്ടു. ആസുരത അങ്ങനെയാണ്. സച്ചരിതന്മാരോട്, അവര്‍ക്ക് എന്നും കോപമാണ്. അവസരം കിട്ടുമ്പോഴെല്ലാം എതിര്‍ക്കുകയും ചെയ്യും. ജരാസന്ധനും അതാണ് ചെയ്തത്. ഭഗവാനെ എതിര്‍ത്തു തോല്പിക്കാനായിരുന്നു അയാളുടെ നിതാന്തശ്രമം! ഒരിക്കലും അതില്‍ വിജയം വരിച്ചില്ലെന്നുമാത്രം!












